
സംഗീത നാടക അക്കാദമിയില്‍ കാവിവല്‍ക്കരണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബിജെപി ഭരണം സാംസ്‌കാരിക സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുമെന്ന വിമര്‍ശനം സ്ഥിരമായി ഉയരാറുണ്ട്. പക്ഷെ കേരളത്തില്‍ അതിനു കഴിയാറില്ല. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതും കേരള സംഗീത അക്കാദമി കാവിയുടെ വഴിയിലാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് ബിജെപി ഉന്നയിച്ച വിഷയത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകരോട് വിശദീകരണം ആവശ്യപ്പെട്ടാണ് സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള അക്കാദമി ഭരണസമിതി തങ്ങളുടെ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 11 മുതല്‍ 16 വരെ സംഗീത നാടക അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ഒമ്പതാമത് വിബ്‌ജിയോര്‍ അന്താരാഷ്ട്ര ലഘുചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഓഷന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമക്കെതിരെ ബിജെപി രംഗത്തിറങ്ങിയിരുന്നു. കാശ്‌മീരിലെ കുപവാറ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ബലാല്‍സംഗത്തിനു വിധേയരായ 58 സ്‌ത്രീകളുടെ മാനസികവും ശാരീരികവുമായി അവസ്ഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രം പാക്കിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് ആണെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ മിനിസ്റ്ററി ഓഫ് ഇന്‍ഫെര്‍മേഷന്‍ ആന്റ് ബ്രോഡ്‌കാസ്‌റ്റിംഗിങ്ങിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് സര്‍വ്വീസ് ബ്രോഡ് കാസ്‌റ്റിംഗ് ട്രസ്‌റ്റാണ് ചിത്രം നിര്‍മ്മിച്ചതെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍, ശ്യാംബനഗല്‍, മൃണാല്‍സെന്‍ തുടങ്ങിയവരെല്ലാം ട്രസ്റ്റി അംഗങ്ങളാണെന്നും സംഘാടകര്‍ അന്നേ ചൂണ്ടികാട്ടിയിരുന്നു. കേന്ദ്രത്തിന്റെ സര്‍ട്ടിഫിക്കറ്റും ചിത്രത്തിനുണ്ടായിരുന്നു. അതൊന്നും ഗൗനിക്കാതെ ബിജെപി പ്രവര്‍ത്തകര്‍ അക്കാദിമ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയും നാശഷ്ടങ്ങള്‍ വരുത്തുകയും ചെയ്‌തു. എന്നാല്‍ ചലചിത്രോത്സവത്തിലെ പ്രതിനിധികള്‍ അവരെ തടയുകയും സിനിമാ പ്രദര്‍ശനം തുടരുകയും ചെയ്‌തു. വൈകിയെത്തിയ പോലീസ് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പു ഫലംപ്രഖ്യാപിച്ചതിനു പിറ്റേന്ന് അക്കാദമി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമക്കെതിരെ പൊതുവിമര്‍ശനം ഉണ്ടായിരുന്നു എന്നാണ് നോട്ടീസില്‍ പറയുന്നത്. ഒരു വിഭാഗം ബിജെപിക്കാരുടെ എതിര്‍പ്പിനെയാണ് അക്കാദമി ഭാരവാഹികള്‍ പൊതുവിമര്‍ശനമായി ചിത്രീകരിച്ചിരിക്കുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്.
ചലചിത്രമേളയില്‍ പങ്കെടുത്ത അഞ്ചു സ്‌ത്രീകള്‍ ചേര്‍ന്നവതരിപ്പിച്ച വെജൈന മോണോലോഗ് എന്ന നാടകത്തെ കുറിച്ചും അക്കാദമി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 48ഓളം ഭാഷകളിലേക്ക് തര്‍ജജമ ചെയ്യുകയും 140ല്‍ പരം രാഷ്ട്രങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്‌ത, ഫെമിനിസ്റ്റ് പ്രവര്‍ത്തക ഈവ് എന്‍സ്ലറുടെതാണ് ഈ നാടകം. നാടകത്തില്‍ അശ്ലീലവാക്കുകള്‍ ഉപയോഗിച്ചു എന്ന ആരോപണമാണ് അക്കാദമി ഉന്നയിക്കുന്നത്. ഈ വിഷയത്തിലും അന്ന് ബിജെപി ജില്ലാകമ്മിറ്റി പ്രസ്‌താവന ഇറക്കിയിരുന്നു. ഇക്കാര്യത്തിലും അക്കാദമി ഉപയോഗിച്ചിരിക്കുന്നത് പൊതുവിമര്‍ശനം എന്ന പ്രയേഗമാണ്. അതേസമയം അതിനു തൊട്ടുമുമ്പ് അക്കാദമി തന്നെ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തില്‍ പരിപൂര്‍ണ്ണ നഗ്നരായി അഭിനയിച്ച രംഗങ്ങളുണ്ടായിരുന്നു.
വിബ്‌ജിയോര്‍ സംഘാടകരോട് വിശദീകരണം ആവശ്യപ്പെടാന്‍ മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു എന്നാണ് അക്കാദമി ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ നോട്ടീസ് അയച്ചിരിക്കുന്നത് മെയ് 17നാണ്. അതില്‍നിന്നുതന്നെ അതിനുപുറകിലെ ലക്ഷ്യം വ്യക്തമാണെന്ന് സംഘാടകര്‍ പറയുന്നു. മേല്‍സൂചിപ്പിച്ചവയെല്ലാം ചൂണ്ടികാട്ടി വിശദമായ മറുപടി സംഘാടകര്‍ അക്കാദമിക്ക് നല്‍കിയിട്ടുണ്ട്.
