
ഷാരോണിന്റെ ശവകുടീരം അക്രമിക്കപ്പെടുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച ഇസ്രായേല്‍ മുന്‍പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ ശവകുടീരത്തിനുനേരെ റോക്കറ്റ് അക്രമണം നടന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയല്ല. സംസ്‌കാരത്തിനു മുമ്പായിരുന്നു അക്രമം. മരണത്തോടെ ശത്രുതകള്‍ ഇല്ലാതാവുമെന്നു പറയുമ്പോഴും ഇരകള്‍ക്ക് അത് പൂര്‍ണ്ണമായും അംഗീകരിക്കാനാകണമെന്നില്ലല്ലോ.
ലബനാന്‍ അധിനിവേശക്കാലത്ത് പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം പശ്ചിമേഷ്യയിലെ ബുള്‍ഡോസര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യമതിലുകളെ തകര്‍ത്തെറിഞ്ഞ ബുള്‍ഡോസര്‍. അക്കാലത്താണ് ഇസ്രായേലിനെ വെസ്റ്റ് ബാങ്കില്‍നിന്ന് വേര്‍തിരിക്കുന്ന വിവാദ മതില്‍ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. അക്കാലത്തു തന്നെയാണ് ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിച്ച് ഇസ്രായേല്‍ സൈന്യം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയത്. ഫലസ്തീനില്‍ ഇസ്രായേലികള്‍ക്കുവേണ്ടി അനധികൃത കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു. കടുത്ത ഫലസ്തീന്‍ വിരുദ്ധ പ്രചാരണത്തിലൂടെയാണ് അദ്ദേഹം ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ ജനകീയനായത്.
1956ല്‍ ബ്രിട്ടനും ഫ്രാന്‍സും ഇസ്രായേലും ചേര്‍ന്ന് ഈജിപ്തിനെ ആക്രമിച്ചപ്പോള്‍ സിനായ് മരുഭൂമിയിലെ നിരപരാധികളായ അറബ് ഗോത്രവംശജരെ കൂട്ടക്കൊല ചെയ്തുകൊണ്ടാണ് ഏരിയാല്‍ ഷാരോണ്‍ എന്ന സയണിസ്റ്റ് വംശീയവാദി പൊതുരംഗത്തു പ്രവേശിക്കുന്നത്. ഷാരോണ്‍ അന്നു ചെയ്ത അക്രമങ്ങള്‍ പൊതുവില്‍ കൂട്ടക്കൊലകള്‍ നടത്തുന്നതില്‍ കൈയറപ്പു തീര്‍ന്ന ഇസ്രായേലി സൈനികനേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു.
ഫലസ്തീന്‍കാരായിരുന്നു ഷാരോണിന്റെ എക്കാലത്തെയും ശത്രു. 1982ലെ ലബ്‌നാന്‍ അധിനിവേശകാലത്ത് വലതുപക്ഷ മറോണി ക്രൈസ്തവരുടെ സഹായത്തോടെ പ്രവാസി ഫലസ്തീനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാമെന്നായിരുന്നു ഷാരോണ്‍ കരുതിയിരുന്നത്. സബ്‌റ-ശത്തീല അഭയാര്‍ഥിക്യാംപുകളിലേക്ക് ക്രുദ്ധരായ മറോണി ഭടന്‍മാരെ യന്ത്രത്തോക്കുമായി അയക്കുന്നതില്‍ ഷാരോണിന് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദംമൂലം ഇസ്രായേലി ഗവണ്‍മെന്റ് തന്നെ നിയോഗിച്ച കഹാന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അതുതന്നെയും ഷാരോണിന് പ്രധാനമന്ത്രിയാവാനുള്ള ഒരു ചവിട്ടുപടിയായി മാറുകയാണുണ്ടായത്.
2000ത്തില്‍ ഇസ്രായേല്‍ സൈന്യം അല്‍ അഖ്‌സ ദേവാലയ സമുച്ചയത്തില്‍ അതിക്രമിച്ചുകയറി വധിച്ചത് 4000 പേരെയായിരുന്നു. എന്നാല്‍ യുദ്ധക്കുറ്റവാളിയെന്ന നിലയ്ക്കു വിചാരണ നേരിടാതെ മരിക്കാന്‍ ഷാരോണിനു കഴിഞ്ഞു. അപ്പോള്‍ പിന്നെ ശവകുടീരമെങ്കിലും അക്രമിക്കപ്പെടാതിരിക്കില്ലല്ലോ.
ഷാരോണ്‍ മരിച്ചിട്ടും അയാള്‍ തുടങ്ങിവെച്ച അതേ നയം തന്നെയാണല്ലോ ഇസ്രായേല്‍ തുടരുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥതയില്‍ ഇസ്രായേല്‍ ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കിഴക്കന്‍ ജറുസലമിലെയും വെസ്റ്റ് ബാങ്കിലെയും അധിനിവേശ ഭൂമിയില്‍ 1400 ജൂത ഭവനങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം വന്ന പ്രഖ്യാപനം നോക്കുക. സമാധാനനീക്കങ്ങള്‍ അട്ടിമറിക്കാനുള്ള ഇസ്രായേലിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്ന് ഫലസ്തീന്‍ മധ്യസ്ഥന്‍ സയീബ് എറകാത്ത് ആരോപിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം ഇനിയും ഏറെ അകലെയെന്നര്‍ത്ഥം.
