വിവാഹം കഴിച്ചതിന് പുരോഹതിന് പീഡനമോ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

cഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളും സമൂഹവും ഭ്രാന്തനാക്കാന്‍ ശ്രമിച്ച വൈദികന്‍ തല്‍ക്കാലം രക്ഷപ്പെട്ടെങ്കിലും ഭീഷണിയിലാണ്. താന്‍ ഇപ്പോള്‍ വൈദികനല്ല എന്നും  ഇനി പുരോഹിതനാകാന്‍  കഴിയില്ലെന്നും കുടംബജീവിതം നയിക്കാനാഗ്രഹിക്കുന്നു എന്നു തുറന്നു പറഞ്ഞിട്ടും ബന്ധുക്കളും വിശ്വാസികളും വിടുന്നില്ല. വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ പൈങ്കുളത്തെ മനോരോഗ ആശുപത്രിയില്‍ അടച്ച വൈക്കം ചെമ്പ് സ്വദേശിയും വൈദികനുമായിരുന്ന ജയിന്‍ വര്‍ഗീസ്. ഭാര്യ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തെ തുടര്‍ന്നാണ് രക്ഷപ്പെട്ടത്. ആലുവയിലെ ഇറ്റാലിയന്‍ സന്യാസിസഭയുടെ കീഴിലുള്ള സെമിനാരിയിലെ വൈദികനായിരുന്ന ജയിന്‍ വൈപ്പിന്‍ സ്വദേശിനി സുറുമിയെ വിവാഹം ചെയ്തതിനെത്തുടര്‍ന്നാണു മനോരോഗിയെന്നു പറഞ്ഞു ബന്ധുക്കള്‍ ഇദ്ദേഹത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചത്. പൈങ്കുളത്തെ മാനസികാരോഗ്യകേന്ദ്രം പീഡനത്തില്‍ കുപ്രസിദ്ധമാണ്. മനോരോഗമില്ലാത്തവരെ ഇവിടെ കൊണ്ടാക്കി മനോരോഗമുള്ളവരാക്കുന്ന സംഭവങ്ങള്‍ എത്രയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മദ്യാസക്തരെ മര്‍ദ്ദിച്ചവശരാക്കിയാണ് ഇവരുടെ ചികിത്സ. ഇത്തരമൊരു സ്ഥലത്ത് അവസാനിക്കുമായിരുന്ന ഇദ്ദേഹത്തെ ജീവിതം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സുറുമി എന്ന മേരി ആശുപത്രിക്കുമുന്നില്‍ കുത്തിയിരുപ്പുസമരത്തെ തുടര്‍ന്നാണ് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെട്ടത്.
മേയ് 31ന് എറണാകുളത്തുവച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം ഇരുവരും ബംഗളുരുവിലായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണു ബന്ധുക്കള്‍ ജയിനെ മനോരോഗാശുപത്രിയില്‍ അടച്ചത്. ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി സുറുമി നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജയിന്‍ പൈങ്കുളത്തെ സ്വകാര്യആശുപത്രിയില്‍ ഉണ്ടെന്ന് കണ്ടെത്തി. സുറുമി കഴിഞ്ഞദിവസം ആശുപത്രിക്കു മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ പോലീസ് രാത്രിതന്നെ വൈദികനെ തലയോലപ്പറമ്പിലെ വീട്ടിലേക്കു മാറ്റി. പരാതിയില്ലെന്ന് എഴുതി വയ്പിച്ചതിനുശേഷമാണ് ആശുപത്രിയില്‍നിന്നു വിട്ടയച്ചത്. വീട്ടില്‍നിന്ന്  ഇന്നലെ പുലര്‍ച്ചെ വൈദികന്‍ രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കള്‍ പണം നല്‍കിയാണു തന്നെ ആശുപത്രിയില്‍ അടച്ചതെന്നും ഉറക്കമരുന്നു കുത്തിവച്ചുവെന്നും ജയിന്‍ പറഞ്ഞു.
പൗരോഹിത്യം ഉപേക്ഷിച്ചുവെന്നു ജയിന്‍ സഭയെ അറിയിച്ചിരുന്നു. തുടര്‍ന്നു സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പും ലഭിച്ചു. എന്നാല്‍ ചിലര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണെന്ന് ജയിന്‍ പറഞ്ഞു. ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ച് ജയിന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
പുരോഹിതര്‍ വിവാഹം കഴിക്കരുതെന്ന നിലപാടുതന്നെ ശരിയാണോ എന്ന ചര്‍ച്ച സജീവമായി നടക്കുന്ന കാലമാണിത്. എന്നിട്ടും താനിനി പുരാഹിതനാകാന്‍ ആഗ്രഹിക്കുന്നില്ല എന്നു തുറന്നു പറഞ്ഞ ഒരാളെ പീഡിപ്പിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമല്ലാതെ മറ്റെന്താണ്? ഇദ്ദേഹത്തെ അക്രമിക്കുന്നവരെ പിന്തിരിപ്പിക്കുകയാണ് സഭ ചെയ്യേണ്ടത്.
പുതിയ പോപ്പ് പുരോഗമനവാദിയാണെന്നാണല്ലോ വെപ്പ്. പല വിഷയങ്ങളിലും അങ്ങനെയാണെന്ന പ്രതീതി അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അതു ശരിയാണെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് അച്ചന്മാരെ കൊണ്ട് ആദ്യം വിവാഹം കഴിപ്പിക്കുകയാണ്. ഈ സംഭവത്തില്‍ അച്ചന്‍ വിവാഹം കഴിക്കുകയും അത് തുറന്നു പറയുകയുമാണ് ചെയ്തത്. എന്നാല്‍ ളോഹയണിഞ്ഞ്, കുഞ്ഞാടുകള്‍ക്കായി ബ്രഹ്മചാരികളായി ജീവിക്കുന്നു എന്നവകാശപ്പെടുന്ന എത്രയോ പുരോഹിതര്‍ ലോകമെങ്ങും സ്ത്രീപീഡന കേസുകളില്‍ പ്രതികളായിരിക്കുന്നു. സഭ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇതെന്ന് വത്തിക്കാന്‍ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ വൈദികന്‍ ഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവം നടന്ന് അധികം ദിവസമായില്ലല്ലോ. പോപ്പടക്കമുള്ള മതമേസധ്യക്ഷന്മാര്‍ നിരന്തരമായി ഇത്തരം സംഭവങ്ങളില്‍  മാപ്പപേക്ഷിക്കാറുണ്ട്. എന്നാല്‍ മാപ്പുകൊണ്ട് തീരുന്ന സംഭവമല്ലിത്. സഭക്കുള്ളില്‍ എന്തെങ്കിലും നടപടിയെടുത്ത് പ്രശ്‌നമവസാനിപ്പിക്കുന്നതും ശരിയല്ല. സ്ത്രീപീഡനം നടത്തുന്ന പുരോഹിതരെ അതാതു രാജ്യങ്ങളിലെ നിയമപ്രകാരം ശിക്ഷിക്കുകയാണ് വേണ്ടത്. അതില്‍ നിന്ന് സഭ പലപ്പോഴും ഒളിച്ചോടുന്നു. അവരെ സംരക്ഷിക്കുന്നു.
സഭയോടുള്ള പ്രതിബദ്ധത നിലനിര്‍ത്താനാണ് അച്ചന്മാര്‍ വിവാഹിതരാകരുതെന്ന് സഭ നിഷ്‌കര്‍ഷിക്കുന്നത്. ആ നിലപാടുതന്നെ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവാഹം കഴിച്ചാല്‍ പീഡനമില്ലാതാകുമെന്നല്ല പറയുന്നത്. പക്ഷെ അതെങ്കിലും അനിവാര്യമാണ്.
തീര്‍ച്ചയായും സഭയുടെ മാത്രം വിഷയമല്ല ഇത്. അടുത്തയിടെ കേരളത്തിലെ ചില പാര്‍ട്ടികള്‍ തങ്ങളുടെ ഓഫീസില്‍ വെച്ചുണ്ടായ ലൈംഗിക പീഡനത്തില്‍ തങ്ങള്‍ തന്നെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ഇടപെടേണ്ട എന്നും പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക സര്‍വ്വകലാശാല അധികൃതരും ഇങ്ങനെ പറയുന്ന കേട്ടു. അതുപോലെ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതക്കുവേണ്ടി വിവാഹ ജീവിതം നിഷേധിക്കുന്നത് സഭ മാത്രമല്ല. ആര്‍എസ്എസിന്റെ നേതാവ് വിവാഹിതനായതിനെ തുടര്‍ന്ന് പുറത്താക്കിയ വാര്‍ത്ത പുറത്തുവന്ന് അധികദിവസമായില്ല. പണ്ട് കമ്യൂണിസ്റ്റുകാരും പിന്നീട് നക്‌സലൈറ്റുകളും ഇതേ ചിന്താഗതിക്കാരായിരുന്നു. കുടുംബം വന്നാല്‍ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത കുറയുമെന്നാണത്രെ ഇവര്‍ കരുതിയിരിക്കുന്നത്.
മാനുഷികമായ യാതൊന്നും തനിക്കന്യമല്ല എന്നാണ് കാറല്‍ മാക്‌സ് പറഞ്ഞത്. ആദ്യകാലത്ത് മാര്‍പ്പാപ്പമാര്‍ പോലും വിവാഹിതരായിരുന്നു. ഹൈന്ദവ – മുസ്ലിം മതങ്ങളിലാകട്ടെ ലൈംഗികത ഒരു കാലത്തും നിഷിധമായിരുന്നില്ല.
എന്തായാലും ഈ പുരോഹിതന് സംരക്ഷണം കൊടുക്കാന്‍ സമൂഹവും ഭരണകൂടവും ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ എങ്ങനെയാണ് നമ്മുടേത് ജനാധിപത്യ സമൂഹമാകുക?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply