
വിവാഹം എവിടെ നടന്നാലെന്ത് യുവര്‍ ഓണര്‍..?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവാഹം രണ്ടുവ്യക്തികളുടെ വിഷയമാണ്. അത് എവിടെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാല്‍ പിന്നീട് കുട്ടികള്‍, സ്വത്ത്, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും കുടുംബങ്ങല്‍ തമ്മിലും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതായി വരുന്നത്. എന്നാല്‍ എവിടെ വിവാഹം നടക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ ആര്‍ക്കാണ് അവകാശം?
പാര്‍ട്ടി ഓഫിസുകളിലെ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നടപടിയും സാധുതയില്ലാത്തതാണെന്ന് ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അനില്‍ കെ.നരേന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കി. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോട്ടയം പാമ്പാടി സ്വദേശി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
പി.ടി.എം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ്ടു വിദ്യാര്‍ഥിനിയായ മകള്‍ ഫെബ്രുവരി 10ന് പഠിക്കാന്‍ പോയ ശേഷം മടങ്ങിവന്നിട്ടില്ലെന്നും ചെങ്ങന്നൂര്‍ സ്വദേശിയും ജെ.സി.ബി െ്രെഡവറുമായ വിഥിന്‍ സണ്ണി എന്നയാള്‍ തട്ടിക്കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹൈകോടതിയെ സമീപിച്ചത്. പ്രണയത്തിലായിരുന്ന തങ്ങള്‍ നിയമപരമായി വിവാഹിതരായതാണെന്ന് യുവാവ് കോടതിയെ അറിയിച്ചു. നെടുമുടി പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച കോടതി 2014 ഫെബ്രുവരി 19ന് സി.പി.എം ആലപ്പുഴ നെടുമുടി നെടുംഭാഗം ലോക്കല്‍ കമ്മിറ്റി ഓഫിസിലാണ് വിവാഹം നടന്നതെന്ന് കണ്ടത്തെി. പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ വിവാഹ സ്ഥലം പാര്‍ട്ടി ഓഫിസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മാര്യേജ് ഓഫിസറുടെ മുന്നിലോ മതാചര പ്രകാരമോ അല്ലാതെ നടക്കുന്ന വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ പാര്‍ട്ടി ഓഫിസില്‍ നടന്ന വിവാഹത്തിന് നിയമത്തിന്റെ പിന്‍ബലമില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റും അംഗീകരിക്കാനാവില്ലെന്നാണ് കോടതി വിധി.
നിലനില്‍ക്കുന്ന നിയമത്തെ കോടതി വ്യാഖ്യാനിച്ചതായിരിക്കാ. എന്നാല്‍ ആ നിയമം മാറ്റേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കോടതി വിരല്‍ ചൂണ്ടേണ്ടത്. എന്നാല്‍ കോടതിയുടെ ശുപാര്‍ശ തിരിച്ചാണ്.
ഒട്ടേറെ പേര്‍ നിയമപരമല്ലാതെ വിവാഹം നടത്തി തദ്ദേശ സ്ഥാപനങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും നിയമസാധുതയില്ലാത്തതിനാല്‍ ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമാണ് കോടതിയുടെ ശുപാര്‍ശ. തീര്‍ച്ചയായും കാലാനുസൃതമല്ല ഈ ശുപാര്‍ശ എന്നു പറയേണ്ടിവരും. സമൂഹജീവിയായിരിക്കുമ്പോള്‍തന്നെ മനുഷ്യരുടെ വൈയക്തിക സ്വാതന്ത്ര്യം പരമാവധി അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ അളവുകോല്‍ എന്നു മറക്കരുത്. വിവാഹം എവിടേയും നടക്കട്ടെ. തല്‍ക്കാലം അത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നു നോക്കിയാല്‍ പോരേ?
