വിഴിഞ്ഞം : പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച സംവാദം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

vizhinjamവിഴിഞ്ഞം തുറമുഖ വികസനം സംബന്ധിച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച തുറന്ന ചര്‍ച്ച വാദപ്രതിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സമവായത്തിന് തയ്യാറാവണമെന്ന പദ്ധതി അനുകൂല വാദത്തിന് പകരമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമാക്കണമെന്ന് മറുവാദം ഉയര്‍ന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കെ.പി.സി.സി സെക്രട്ടറി എം. വിന്‍സെന്റ് തുടക്കം കുറിച്ചു. മറ്റു വികസന പദ്ധതികളെപ്പോലെ ഭീമമായ കുടിയൊഴിപ്പിക്കല്‍ ആവശ്യമില്ലാത്ത പദ്ധതിയാണ് വിഴിഞ്ഞം പദ്ധതി. പദ്ധതി ആരംഭിക്കുന്നതിന് മുമ്പുതന്നെ ജനങ്ങള്‍ ഗുണഫലങ്ങള്‍ അനുഭവിച്ച് തുടങ്ങിയിട്ടുണ്ട്. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പദ്ധതി വിജയകരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമായാല്‍ കടലിന്റെ ആവാസ വ്യവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന വാദത്തിന് പ്രസക്തിയില്ല. രാജ്യത്തെ മറ്റു തുറമുഖങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് ഇത് മനസ്സിലാക്കാം എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് ജോണ്‍ പറഞ്ഞു. തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഏതാനും റിസോര്‍ട്ട് ഉടമകളാണ് പദ്ധതിക്കെതിരായി രംഗത്ത് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ വികസനം നടന്നാല്‍ രാജ്യത്തിനു പുറത്തുള്ള പല തുറമുഖങ്ങള്‍ക്കും തിരിച്ചടിയാകും എന്നതുകൊണ്ട് ആഗോള തലത്തില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷികമായ വിഴിഞ്ഞം തുറമുഖം പൂര്‍ത്തീകരിക്കാന്‍ സമവായം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിയിലും മറ്റും പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ നല്‍കിയ പരാതിയിന്‍മേല്‍ പഠനം നടത്താനോ നടപടിയെടുക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഇക്കാര്യം കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയത്തിന്റെ യോഗ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതിയെ എതിര്‍ത്ത് കൊണ്ട് സംസാരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എ.ജെ. വിജയന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജനാധിപത്യ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. പദ്ധതി സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനത്തില്‍ കരഭൂമി നഷ്ടപ്പെട്ടു എന്ന് രേഖപ്പെടുത്തിയ എട്ട് പേജ് വരുന്ന ഭാഗം എടുത്തുമാറ്റികൊണ്ടാണ് പ്രചരണം നടത്തുന്നത്. ശാസ്ത്രീയ പഠനത്തിനും പൊതുജന ചര്‍ച്ചയ്ക്കും വിധേയമാക്കിയ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ അടര്‍ത്തി മാറ്റി തെറ്റായി പ്രചരണം നടത്തുന്നതിന് മാധ്യമങ്ങളും കൂട്ട് നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വല്ലാര്‍പാടം പദ്ധതിയേക്കാള്‍ ചെലവേറിയതും ശേഷി കുറഞ്ഞതുമായ വിഴിഞ്ഞം പദ്ധതി രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് വല്ലാര്‍പാടം ഒരു സ്വാഭാവിക തുറമുഖമാണ്. എന്നാല്‍, വിഴിഞ്ഞം ഒരു കൃത്രിമ തുറമുഖമാണെന്നും അതില്‍ മറ്റു പദ്ധതി പ്രദേശങ്ങളേക്കാള്‍ വന്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയോടനുബന്ധിച്ച് വിഭാവനം ചെയ്യുന്ന ടൗണ്‍പ്ലാന്‍ തീരദേശ പരിപാലന നിയമം കൂടുതല്‍ ലംഘിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി വി. ഹരിലാല്‍ പറഞ്ഞു. തുറമുഖം രാജ്യത്തിന് അനിവാര്യമാണ്, ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചരക്ക് നീക്കം നടക്കുന്നത് തുറമുഖങ്ങള്‍ വഴിയാണ് അതിനാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അപ്പുകുട്ടന്‍ പിള്ള പറഞ്ഞു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പദ്ധതിക്കുവേണ്ടി കോടികള്‍ ചിലവിടുന്നതെന്ത് അടിസ്ഥാനത്തിലാണെന്ന് കേരള സര്‍ക്കാര്‍ മറുപടി പറയണമെന്ന് എസ്. യു.സി.ഐ പ്രതിനിധി എം. ഷാജര്‍ഖാന്‍ പറഞ്ഞു. പദ്ധതി വന്നാല്‍ വന്‍ തൊഴില്‍ സാധ്യതയുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കും തുറമുഖ തൊഴിലാളികളുടെ എണ്ണം. അതുതന്നെ വൈദഗ്ദ്യമുള്ള തൊഴിലാളികളായിരിക്കും ആവശ്യമായി വരിക. ലോകത്തെ അപൂര്‍വങ്ങളായ മത്സ്യങ്ങളുടെ ആവാസ മേഖലയാണ് വിഴിഞ്ഞം. പദ്ധതിക്കുവേണ്ടി കടലിന്റെ അടിത്തട്ടിലെ പാറകള്‍ക്കിടയില്‍ ഉണ്ടാകുന്ന ചെറു സ്‌ഫോടനങ്ങള്‍ ഈ മത്സ്യ സമ്പത്ത് ഇല്ലാതാക്കും. അതിനാല്‍, സമഗ്രവും ശാസ്ത്രീയവുമായ മറ്റൊരു പഠനം കൂടി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കുവേണ്ടി മൂന്ന് കിലോമീറ്ററോളം വരുന്ന കടല്‍ നികത്താനുള്ള പാറ ഖനനം നടന്നാല്‍ പശ്ചിമഘട്ടം തന്നെ ഇല്ലാതാകുമെന്നും പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കമ്മറ്റിയെ നിയോഗിച്ച സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ വൈരുധ്യമുണ്ടെന്നും ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ.പി ശശി പറഞ്ഞു. പദ്ധതി സംബന്ധിച്ച പരിസ്ഥിതി അഘാത പഠനത്തില്‍ പശ്ചിമഘട്ടത്തെ കൂടി ഉള്‍പ്പെടുത്തണം. കടലില്‍ ഉണ്ടാകുന്ന ഓരോ നിര്‍മാണത്തിന്റെയും ആഘാതങ്ങള്‍ തീരത്തിനു കൂടി ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ ജനങ്ങളുടെ അവസ്ഥ ഇത് ബോധ്യപ്പെടുത്തുന്നു എന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ. സജീദ് പറഞ്ഞു.
പദ്ധതി സംബന്ധിച്ച പഠനങ്ങളും ചര്‍ച്ചകളും ഇനിയും നടത്തേണ്ടതുണ്ടെന്നും പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ജനാധിപത്യവല്‍ക്കര ണമെന്നും പരിപാടിയില്‍ അധ്യക്ഷതവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം പറഞ്ഞു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply