
വിഴിഞ്ഞം കരാര്‍ റദ്ദാക്കുക; പദ്ധതി ഉപേക്ഷിക്കുക
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും സംസ്ഥാന ഖജനാവിന് വലിയ ബാധ്യത ഉണ്ടാക്കുന്നതും ആണന്ന് സി. എ. ജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പരിഷത്തുള്‍പ്പെടെ നിരവധി സംഘടനകളും വ്യക്തികളും ഇക്കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ ഒട്ടും തന്നെ പരിഗണിക്കാതെയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത്.
കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നവുമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. കടല്‍ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ വലുതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ജൈവവ്യവസ്ഥക്കുണ്ടാകുന്ന അപരിഹാര്യമായ ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം പരിസരാഘാത പത്രികയിലില്ല. ഇക്കാര്യം നിരവധി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അത് ഇപ്പോഴും കണക്കിലെടുത്തിട്ടില്ല. ഇന്ത്യയുടെ വിവിധ കടല്‍ത്തീരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട പുലിമുട്ടുകള്‍ കടല്‍ത്തീരത്തുണ്ടാക്കിയിട്ടുള്ള വളരെ അപകടകരവും പ്രത്യക്ഷവുമായ മാറ്റങ്ങളെ കണ്ടറിഞ്ഞുകൊണ്ട് വിഴിഞ്ഞം പദ്ധതിയുടെ ആഘാതം പരിഗണനയില്‍ എടുത്തില്ല.
വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി വന്‍നഷ്ടമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. വാണിജ്യപ്രാധാന്യമുള്ള ഒരു തുറമുഖമെന്ന നിലയിലോ പ്രകൃതിദത്ത തുറമുഖമെന്ന നിലയിലോ വിഴിഞ്ഞത്തെ പരിഗണിക്കാനാവില്ല. അദാനിയുമായി കേരള സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൂടെ അവര്‍ക്ക് വലിയ ലാഭമുണ്ടാക്കുന്ന വിധത്തിലാണ് കരാര്‍ രൂപപ്പെടുത്തിയത്. മൊത്തം പദ്ധതി പ്രദേശത്തിന്റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയല്‍ എസ്റ്റേറ്റിനായി വിട്ടുനല്‍കുകയും ഇത് ഈടുവച്ച് വായ്പയെടുക്കാന്‍ അവര്‍ക്ക് അവകാശം നല്‍കുകയും ചെയ്തു. അവിടെ നടക്കുന്ന സ്വകാര്യ നിര്‍മാണങ്ങള്‍ പോര്‍ട്ടിന്റെ പേരിലായതിനാല്‍ നിലവിലുള്ള തീരദേശ നിയന്ത്രണനിയമങ്ങള്‍ ബാധകമല്ല താനും.
പദ്ധതിയുടെ ഭാഗമായി വരേണ്ട പ്രധാനപ്പെട്ട ചെലവുകള്‍ പദ്ധതിക്ക് പുറത്താണ്. ഉദാഹരണമായി പുനരധിവാസ ചെലവുകള്‍. 3000 പേരെയാണ് പുനരധിവസിപ്പിക്കേണ്ടിവരുന്നത്. കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതിയാണ് ഇത്. ഇത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
തീരദേശ നിയന്ത്രണ നിയമങ്ങള്‍ ഒന്നും ബാധക മാകാതെ അദാനിക്ക് കടല്‍ തീരത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സു നടത്താന്‍ സൗകര്യമൊരുക്കി എന്നല്ലാതെ കേരളത്തിന്റെ ദീര്‍ഘകാല വികസനത്തില്‍ പദ്ധതി ഒരു പങ്കും വഹിക്കാന്‍ പോകുന്നില്ല. മാത്രമല്ല, കേരളത്തിലെ ഏറ്റവും ജൈവ സബന്നമായ വിഴിഞ്ഞം കടല്‍ മേഖലക്കും തീരപ്രദേശത്തിനും ഉണ്ടാകാന്‍ പോകുന്ന ആഘാതത്തെ സംബന്ധിച്ച് ശാസ്ത്രലോകം നല്‍കിയ മുന്നറിയിപ്പും പരിഗണിക്കുകയുണ്ടായില്ല. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ സി എ ജി ചൂണ്ടിക്കാണിച്ചിരിക്കുന്ന വന്‍ സാമ്പത്തിക അഴിമതി.
ആയതിനാല്‍ സി എ ജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞം കരാര്‍ റദ്ദാക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും സംസ്ഥാനസര്‍ക്കാരിന് വന്‍ബാധ്യതയായ കരാറിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
ടി.ഗംഗാധരന്‍ പ്രസിഡണ്ട്, ടി.കെ.മീരാഭായ് ജനറല്‍സെക്രട്ടറി

