വിമര്‍ശന സ്വാതന്ത്ര്യം അനിവാര്യം – പ്രതിപക്ഷ ബഹുമാനവും.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

modi

പ്രധാനമന്ത്രിപദത്തിലേക്ക് നരേന്ദ്രമോദിയെത്തിയതിനെ വലിയ ആശങ്കയോടെരാജ്യത്തെ ഒരു വലിയ വിഭാഗം കാണുന്നത് സ്വാഭാവികം. മോദിയുടെ മുന്‍കാല ഹിന്ദുതീവ്രരാഷ്ട്രീയം തന്നെ അതിനു കാരണം. എങ്ങനെ ന്യായീകരിച്ചാലും ഗുജറാത്ത് വംശഹത്യ തടയുന്നതില്‍ മുഖ്യമന്ത്രിയായിരുന്ന മോദി വരുത്തിയ വീഴ്ച നിഷ്‌കളങ്കമാണെന്നു കരുതാനാകില്ല. ഇന്നോളം അക്കാര്യത്തില്‍ മോദിക്കു കുറ്റബോധവുമില്ല.
തീര്‍ച്ചയായും ജനാധിപത്യപരമായി തന്നെയാണ് മോദി അധികാരത്തിലെത്തിയിരിക്കുന്നത്. അതിനായി വര്‍ഷങ്ങല്‍ നീണ്ടുനിന്ന കൃത്യമായ ആസൂത്രണവുമുണ്ടായിരുന്നു. ആ ആസൂത്രണത്തില്‍ മുസാഫര്‍ നഗറടക്കം യുപിയിലെ പല ഭാഗത്തുമുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളും ഉള്‍പ്പെടുമെന്ന വിമര്‍ശനം നിലവിലുണ്ട്. എന്നാലും മോദി പ്രധാനമന്ത്രിയാണ്. അതംഗീകരിക്കണം. ക്ഷെ കുറഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ കേന്ദ്രമന്ത്രിസഭ ഒറ്റവ്യക്തിയിലേക്ക് ചുരുങ്ങുകയാണോ എന്ന സംശയമാണുയരുന്നത്. ഗുജറാത്തില്‍ സംഭവിച്ചിരുന്നത്. അതായിരുന്നു. മറ്റെല്ലാ നേതാക്കളേയും നിഷ്പ്രഭരാക്കി മോദി അതികായകനാകുന്നത് ജനാധിപത്യത്തിനു ഗുണകരമാകില്ല എന്നു പ്രത്യേകിച്ച് പറയാനില്ലല്ലോ. അതിനാല്‍തന്നെ മോദി വിമര്‍ശനം ജനാധിപത്യവവ്യവസ്ഥയുടെ നിലനില്‍പ്പിനായുള്ള പ്രവര്‍ത്തനം കൂടിയാണ്.
എന്നാല്‍ വിമര്‍ശനങ്ങളോട് ജനാധിപത്യരീതിയിലല്ല മോദിയും കൂട്ടരും പ്രതികരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നവമാധ്യമങ്ങളിലെ വിമര്‍ശനങ്ങളെ ആശയപരമായി നേരിടുന്നതിനുപകരം നിയമം ഉപയോഗിച്ചും കായികമായും നേരിടുന്ന അവസ്ഥ ഭൂഷണമല്ല. പുതുയ സാഹചര്യം മനസ്സിലാക്കി രാജ്യത്തെ – കേരളമടക്കം – പല പ്രമുഖമാധ്യമങ്ങളും മോദി വിമര്‍ശനം അവസാനിപ്പിച്ചതായി സൂചനകളുണ്ട്
ഈ സാഹചര്യത്തിലാണ് കുന്ദംകുളത്തേയും ഗുരുവായൂരിലേയും കോളേജ് മാഗസിനുകളെ കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നത്. ബില്‍ ലാദന്‍, വീരപ്പന്‍, ഹിറ്റ്‌ലര്‍, പുലി പ്രഭാകരന്‍ തുടങ്ങിയവര്‍ക്കൊപ്പം മോദിയെ നെഗറ്റീവ് ഫെയ്‌സസില്‍ ഉള്‍പ്പെടുത്തിയതാണ് കുന്ദംകുളം മാഗസിനെ വിവാദമാക്കിയത്. തീര്‍ച്ചയായും ഈ കോമ്പിനേഷനില്‍ ഒരു യുക്തിയും രാഷ്ട്രീയവുമില്ല. ഉള്ളത് എസ് എഫ് ഐക്കാര്‍ ധരിച്ചുവെച്ചിരിക്കുന്ന നിലവാരമില്ലാത്ത കക്ഷിരാഷ്ട്രീയമാണ്. മറുവശത്ത് ഗാന്ധിക്കും മദര്‍ തേരസക്കുമൊപ്പം സ്റ്റാലിനെ പ്രതിഷ്ഠിക്കാനും അവര്‍ മറന്നില്ല. അപ്പോഴും ഇത്തരമൊരു വിമര്‍ശനത്തിനുള്ള അവകാശം അവര്‍ക്കുണ്ടെന്നത് മറക്കരുത്. അതിനു രാഷ്ട്രീയമായാണ് മറുപടി നല്‍കേണ്ടത്. പ്രിന്‍സിപ്പാളടക്കമുള്ളവരെ അറസ്റ്റ് ചെയ്തല്ല.
മറുവശത്ത് ശ്രീകൃഷ്ണ കോളേജ് മാഗസിനില്‍ വന്ന ഉള്ളടക്കത്തിന്റെ നിലവാരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ തറയാണ്. അതില്‍ രാഷ്ട്രീയവുമില്ല, നിലവാരവുമില്ല, ജനാധിപത്യത്തിന്റെ അടിത്തറയായ പ്രതിപക്ഷ ബഹുമാനവുമില്ല. മാത്രമല്ല ഇത്തരം തരം താണ രീതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനാധിപത്യത്തെ തകര്‍ക്കാനേ ഉപകരിക്കൂ. ആര്‍ക്കും ഈ വഴി പിന്തുടരാമല്ലോ. മാത്രമല്ല, അതിനെതിരായ നിയമനടപടികള്‍ വലിയ വിഭാഗം ജനം അംഗീകരിക്കും. അതുപിന്നെ ഗൗരവമായ വിമര്‍ശനങ്ങളേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള അന്തരീക്ഷമൊരുക്കുകയും ചെയ്യും. സിപിഎമ്മോ ഡിവൈഎഫ്‌ഐയോ പോലും ഈ മാഗസിനെ പിന്തുണക്കാന്‍ ശക്തമായി രംഗത്തെില്ലാത്തത് എന്താണെന്ന് ചിന്തിക്കുന്നത് നന്ന്.
അപ്പോല്‍ പോലും ചില വിഷയങ്ങള്‍ ബാക്കിയാണ്. അപകീര്‍ത്തിക്ക് വിധേയമായവര്‍ അതിനെതിരെ നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കാറുണ്ട് കേസു നടക്കാറുമുണ്ട്. അതെല്ലാം മാധ്യമപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. എന്നാലിവിടെ സ്റ്റേറ്റ് തന്നെ നേരിട്ട് കനത്ത വകുപ്പുകള്‍ ചുമത്തി വിദ്യാര്‍ഥികളെയും അധ്യാപരേയും അറസ്റ്റ് ചെയ്യുന്നതെങ്ങിനെയാണ്? മോദി പ്രധാനമന്ത്രിയായതുകൊണ്ടാണെന്നാണ് അധികൃതര്‍ മറുപടി പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ രാജ്യത്തെ ഏതു പൗരനും ഒരു നീതിയേ ഉള്ളു എന്നതല്ലേ യാഥാര്‍ത്ഥ്യം? രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ് നേതാവ് തന്നെ ജോക്കര്‍ എന്ന് വിളിച്ചതും പ്രേമചന്ദ്രനെ പിണറായി പരനാറി എന്നു വിളിച്ചതും നാം കേട്ടതല്ലേ? സോളാര്‍ വിവാദവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചവരെ സ്റ്റേറ്റ് പ്രൊസിക്യുട്ട് ചെയ്തില്ലല്ലോ. നേതാക്കള്‍ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയമാകുന്നത് ജനാധിപത്യത്തിന്റെ ഉള്‍കരുത്തിനെയല്ലേ കാണിക്കുന്നത്? നെഹ്‌റു മുതല്‍ ഇങ്ങോട്ട് മന്‍മോഹന്‍സിംഗ് വരെ കടുത്ത പരിഹാസത്തിനു വിധേയമായിട്ടുണ്ട്, പക്ഷെ അങ്ങനെ പരിഹസിച്ചവര്‍ക്കെതിരെ സ്റ്റേറ്റ് പ്രോസിക്യുഷന്‍ നടപടികളുമായി മുന്നോട്ട് പോയിട്ടുണ്ടോ? വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണ്. അത് ജനാധിപത്യപരമായും പ്രതിപക്ഷ ബഹുമാനത്തോടേയും ചെയ്യുക എന്നത് പൊതുജീവിതത്തിലെ മര്യാദ. എന്തായാലും ഇപ്പോഴത്തെ സംഭവവകാസങ്ങള്‍ ജനാധിപത്യത്തിനും വിമര്‍ശന സ്വാതന്ത്ര്യത്തിനും ഗുണകരമായ അന്തരീക്ഷമല്ല ഒരുക്കിയിരിക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply