
വലതിന് ആശ്വാസം, ഇടതിനു കഷ്ടകാലം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരടുവിജ്ഞാപനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത് യുഡിഎഫിനു ആശ്വാസമായി. കരട് വിജ്ഞാപനത്തിന് അനുമതി ലഭിച്ചതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കുമേല്‍ കേരളത്തിന്റെ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആശ്വാസകരമെന്നാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുടെ പ്രതികരണം. എന്നാലും 100 ശതമാനം തൃപ്തിയില്ല. കരട് വിജ്ഞാപനം പരിശോധിച്ച ശേഷം ഇതിനു മറുപടി പറയാമെന്നും മാണി പറഞ്ഞു.
മറുവശത്ത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ചെപ്പടി വിദ്യയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ മലയോര മേഖലയേയും കേരളത്തേയും വഞ്ചിച്ചു. നവംബര്‍ 13ലെ ഓഫീസ് മെമ്മോറാണ്ടം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി തട്ടിപ്പൊണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. യു.ഡി.എഫിനെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമ്മര്‍ദം ചെലുത്തി. യു.ഡി.എഫിനെ താല്‍കാലികമായി രക്ഷിക്കാനാണ് കേരള കോണ്‍ഗ്രസിന്റെ ശ്രമം. കേരള കോണ്‍ഗ്രസിന്റെ ആത്മഹത്യാപരമായ നിലപാടിന് കനത്ത വില നല്‍കേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.
കരട് വിജ്ഞാപനത്തിന് അംഗീകാരമായെങ്കിലും അന്തിമ വിജ്ഞാപനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ പാടുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം സമര്‍പ്പിച്ച പ്രധാന ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് മാര്‍ച്ച് നാലിനിറക്കിയ ഓഫീസ് മൊമ്മൊറാണ്ടത്തിന്റെ തുടര്‍ച്ചയായാണ് കരട് വിജ്ഞാപനം. പരിസ്ഥിതിലോല പ്രദേശങ്ങള്‍ കേരളത്തിനുതന്നെ നിര്‍ണയിക്കാനുള്ള സുപ്രധാന അനുമതി ഓഫിസ് മെമ്മോറാണ്ടത്തിലൂടെ പരിസ്ഥിതിവകുപ്പ് നല്‍കിയിരുന്നു. ഇതിന് നിയമസാധുത നല്‍കുന്നതാണ് വിജ്ഞാപനമെന്നു കരുതപ്പെടുന്നു.
കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ തത്ത്വത്തില്‍ അംഗീകരിച്ച് നവംബര്‍ 13ന് പരിസ്ഥിതിസംരക്ഷണനിയമത്തിന്റെ അഞ്ചാം വകുപ്പുപ്രകാരം മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് കേരളത്തിലെ 123 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലമായി അടയാളപ്പെടുത്തിയതും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയതും. എന്നാല്‍, അപ്പോള്‍ത്തന്നെ കഴിഞ്ഞ ഏപ്രില്‍ 17ന് മുമ്പ് പരിസ്ഥിതി അനുമതി നേടിയവയും നേടാന്‍ ശ്രമിക്കുകയും ചെയ്തവ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ഡിസംബര്‍ 20ന് മന്ത്രാലയം ഒരു ഓഫീസ് മെമ്മോറാണ്ടം കൂടി പുറപ്പെടുവിച്ചു. ഇതുപ്രകാരം നിരോധിതമേഖലയില്‍ ജലവൈദ്യുതപദ്ധതികള്‍ നിയന്ത്രണങ്ങളോടെ ആവാമെന്ന ഇളവ് നല്‍കി. കാറ്റില്‍ നിന്നുള്ള ഊര്‍ജവും അനുവദിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിരുകള്‍ കരടുവിജ്ഞാപനം വന്നശേഷം അന്തിമമായി തീരുമാനിച്ചാല്‍ മതിയെന്ന ഇളവും നല്‍കി. പരിസ്ഥിതിലോലപ്രദേശങ്ങള്‍ നേരിട്ട് പരിശോധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാറ്റങ്ങള്‍ ശുപാര്‍ശചെയ്യാമെന്നും വ്യക്തമാക്കി.
ഇതിനുശേഷമാണ് കേരളം ഉമ്മന്‍ വി. ഉമ്മന്‍ സമിതിയെ വെച്ച് കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിരുകള്‍ മാറ്റിവരച്ചത്. കസ്തൂരിരംഗന്‍ സമിതി കേരളത്തില്‍ പരിസ്ഥിതിലോലമായി 13,108 ചതുരശ്രകിലോമീറ്റര്‍ അടയാളപ്പെടുത്തിയപ്പോള്‍, കേരളം കാണിച്ചിട്ടുള്ളത് 9,998.7 ചതുരശ്രകിലോമീറ്ററാണ്.
എന്തായാലും യുഡിഎഫ് നേതാക്കളുടെ മുഖത്ത് ആശ്വാസത്തിന്റെ പൂ വിരിയുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പുഘട്ടത്തില്‍ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഒഴിവായിരിക്കുന്നത്. കേരളകോണ്‍ഗ്രസ്സാകട്ടെ മുന്നണി വിടുമെന്ന് പറഞ്ഞെങ്കിലും സഭ അതിന് പച്ചക്കൊടി വീശിയിരുന്നില്ല. അതിനാല്‍തന്നെ വിഷമവൃത്തത്തിലായ അവര്‍ മന്ത്രിസഭയില്‍ നിന്നുമാറി പുറത്തുനിന്നു പിന്തണക്കാനുള്ള നീക്കമായിരുന്നു. അപ്പോഴും ഇടുക്കി സീറ്റ്ിന്റഎ പ്രശ്‌നം ബാക്കിയാണ്.
എല്‍ഡിഎഫ് ആകട്ടെ കനത്തെ മോഹഭംഗത്തിലായി. പൊക്കത്തിലുള്ളത് കിട്ടിയുമില്ല, കക്ഷത്തിലുള്ളത് പോകുകയും ചെയ്്്തു എന്ന അവസ്ഥയിലാണവര്‍. ആര്‍ എസ് പി പോയാലും വിരോധമില്ല, കേരള കോണ്‍ഗ്രസ്സ് വരുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതാകുന്നത്. ഇടുക്കി സീറ്റ് ഒഴിച്ചിട്ടതും വെറുതെയായി. സിപിഐക്കടക്കം വിഷയത്തില്‍ സിപിഎമ്മിനോട് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായില്ലെങ്കില്‍ മുന്നണിയുടെ അവസ്ഥ കൂടുതല്‍ ദയനീയമാകുമോ എന്ന ഭയവും ഇടതുനേതാക്കള്‍ക്കുണ്ട്.
