ലൈംഗികത : അബ്ദുള്ളക്കുട്ടി ശരിയാണ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലൈംഗീകതയെ കുറിച്ചു കേരളീയ സമൂഹത്തില്‍ ഉള്ളുതുറന്ന ചര്‍ച്ചയ്ക്കു സമയമായെന്ന കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം നൂറു ശതമാനം ശരിയാണ്. സെക്‌സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവ് നഗരം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്ദര്‍ശിച്ചശേഷം പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലാണ് ലൈംഗികതയെ കുറിച്ച് അബ്ദുള്ളക്കുട്ടി തുറന്നു ചര്‍ച്ച ചെയ്യുന്നത്. അബ്ദുള്ളക്കുട്ടി ഇത്തരത്തില്‍ പറയുന്നതു സ്വയം ന്യായീകരണത്തിനായാണ് എന്ന വിമര്‍ശനം അവിടെ നില്‍ക്കട്ടെ. അബ്ദുള്ളക്കുട്ടി പറയുന്ന പോലെ മലയാളികളുടെ കപട സദാചാരത്തിന്റെ മുഖംമൂടി വലിച്ചുകീറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു വശത്ത് ഏറ്റവും വലിയ സദാചാരപോലീസാണ് നാം. മറുവശത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നതും ഇവിടെ തന്നെ. അഞ്ചു വയസുള്ള പിഞ്ചു കുഞ്ഞിനെ മുതല്‍ 85 വയസുള്ള മുത്തശ്ശിയെ വരെ പീഡിപ്പിക്കുന്ന മലയാളി ഞരമ്പുരോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാ കേന്ദ്രങ്ങളായി നിങ്ങളുടെ സര്‍ക്കാരിനു പഞ്ചായത്തുകള്‍ തോറും സെക്‌സ് ടോയിസ് ഷോപ്പുകള്‍ തുടങ്ങികൂടെ എന്ന് തന്റെ ഭാര്യ തന്നെ ചോദിച്ചതായി അബ്ദുള്ളക്കുട്ടി പറയുന്നു. അബ്ദുള്ളക്കുട്ടി പറയുന്നപോലെ കേരളത്തില്‍ സെക്‌സിനോടുള്ള സമീപനം വളരെ ഇടുങ്ങിയതുതന്നെ. പീഡനങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണം അതുതന്നെ. നമ്മുടെ പാഠ്യപദ്ധതിയില്‍ സെക്‌സ് പഠനം ഉള്‍പ്പെടുത്തേണ്ട സമയമായി. സ്‌കൂളില്‍ വെച്ച് തന്നെ ശാസ്ത്രീയമായി അക്കാര്യങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം. നമ്മുടെ ഗേള്‍സ്‌ബോയ്‌സ് സ്‌കൂള്‍ രീതികള്‍ പാടെ ഒഴിവാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ എന്ന രീതി ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം, ഇത്തരം സ്‌കൂളില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നതാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. കാരണം പത്തുകൊല്ലത്തോളം പരസ്പരം എതിര്‍ലിംഗത്തിലെ കുട്ടികളുമായി ഇടപഴകാതെയും സൗഹൃദം പങ്കുവെയ്ക്കാതെയും വളര്‍ന്നതിന്റെ തകരാറുകള്‍ ഇവരില്‍ ഉണ്ട്. തീര്‍ച്ചയായും ശരിയായ നിരീക്ഷണമാണത്. മിക്‌സഡ് സ്‌കൂളില്‍ പഠിച്ച് കുട്ടികള്‍ക്കാണ് മാനസികമായ വളര്‍ച്ചയുമുള്ളത്. ബാംഗ്ലൂരില്‍ ഐടി മേഖലയിലെത്തുന്ന മലയാളികളുടെ ഏറ്റവും വലിയ പ്രശ്‌നം എതിര്‍ലിംഗക്കാരോട് ഇടപെടുന്നതാണെന്ന റിപ്പോര്‍ട്ട് വന്നിട്ടുണ്ടല്ലോ. വാസ്തവത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ മധ്യകാലഘട്ടംവരെ ലൈംഗികതയോടുള്ള മലയാളികളുടെ നിലപാട് എത്രയോ മെച്ചപ്പെട്ടതായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ഏറെ സംഭാവന ചെയ്ത കൃസ്ത്യന്‍ മിഷണറിമാരാണ് അതോെടാപ്പം ലൈംഗികത പാപമാണെന്ന ബോധം പ്രചരിപ്പിച്ചത്. പിന്നീട് ഒരു പ്രസ്ഥാനവും ഈ പാപബോധത്തിനെതിരെ വിരലനക്കിയില്ല എന്നു മാത്രമല്ല കൂടുതല്‍ കൂടുതല്‍ പുറകോട്ടുപോകുകയായിരുന്നു. ഒപ്പം മലയാളി ഒളിച്ചുനോട്ടക്കാരനും പീഡകനും സദാചാരപോലീസുമായി മാറികൊണ്ടിരുന്നു. സത്യത്തില്‍ ബലാല്‍ക്കാരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും പ്രായപൂര്ത്തിയാകാത്തവരുമായി ബന്ധപ്പെടുന്നതും സ്ത്രീകളെ കച്ചവടം നടത്തി മറ്റൊരാള്‍ പണമുണ്ടാക്കുന്നതുമാണല്ലോ കുറ്റകരം. എന്നാല്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത്? ഒരു സധാരണ ശാരീരിക ധര്മ്മമായ ലൈംഗികതയെ ഇന്ന് എന്തിനെല്ലാം ഉപയോഗിക്കുന്നു. അവസാന ഉദാഹരണമായ ബ്ലാക്ക് മെയില്‍ സംഭവം തന്നെ നോക്കൂ. ബ്ലാക്ക് മെയിലിനു കഴിയുന്നതും അത് ആഘോഷിക്കുന്നതും ആത്മഹത്യചെയ്യുന്നതും പോലീസ് പീഡിപ്പിക്കുന്നതുമൊക്കെ എന്തിനാണ്? പലപ്പോഴും ആരേയും കുടുക്കാന്‍ ലൈംഗികത കൊണ്ട് കഴിയുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട് എന്തും ആഘോഷിക്കാം. ഒരു സംരംഭം തുടങ്ങുന്നതില്‍ സരിത നേരിട്ട പ്രതിസന്ധികളിലല്ലോ നമുക്ക് താല്‍പ്പര്യം, അവര് ആരുമായി ബന്ധപ്പെട്ടു എന്നതിലല്ലേ? രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് യാത്രചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നാമെത്തി. മറ്റൊരു വ്യക്തിക്കു നേരെയുള്ള കടന്നാക്രമണം വേറെ, സമ്മതത്തോടെയുള്ള ലൈംഗികബന്ധം വേറെ എന്നു നാം എന്നാണ് മനസ്സിലാക്കുക? തീര്‍ച്ചയായും ഈ സാഹചര്യത്തില്‍ ഗൗരവമായ ഒരു ചര്‍ക്ക് അബ്ദുള്ളക്കുട്ടിയുടെ പുസ്തകം സഹായിക്കുമെങ്കില്‍ എത്രയോ നന്ന്.

