
ലഹരിയില്ലാതാകില്ലെങ്കിലും മദ്യനയം സ്വാഗതാര്‍ഗം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അങ്ങനെ മദ്യനയമായി. സുധീരന്റെ ഒറ്റയാള്‍ പോരാട്ടം ലക്ഷ്യം കാണുന്നു.
കേരളത്തിന്റെ മദ്യനയം മദ്യരഹിത കേരളമാണെന്നാണ് യുഡിഎഫ് യോഗത്തിനുശേഷം മുഖ്യമന്ത്രി പറയുന്നത്. അതു നല്ല സ്വപ്‌നംതന്നെ. ലഹരിയില്ലാതാകാന്‍ മനുഷ്യനില്ലാതാകണം. മറിച്ച് ഇല്ലാതാകേണ്ടത് മദ്യവുമായി ബന്ധപ്പെട്ട ചൂഷണങ്ങളും ദുരിതങ്ങളും മാഫിയവല്‍ക്കരണങ്ങളുമാണ്. അതിലേക്ക് ഈ തീരുമാനം ഒരു ചവിട്ടുപടിതന്നെ.
യുഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞതനുസരിച്ച് മദ്യത്തിന്റെ ലഭ്യതകുറയ്ക്കാനുള്ള തീരുമാനങ്ങളാണ് യുഡിഎഫ് എടുത്തിരിക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. സര്‍ക്കാര്‍ സ്വീകരിച്ച നിരവധി മദ്യവിരുദ്ധ തീരുമാനങ്ങള്‍ക്കു ശേഷവും മദ്യം സാമൂഹ്യവിരുദ്ധമായി തുടരുന്നു എന്ന് സര്‍ക്കാരിനു ബോധ്യമുണ്ടായി. അത് നാടിനെയും കുടുംബങ്ങളെയും വ്യക്തികളെയും പല രീതിയില്‍ ബാധിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നു സര്‍ക്കാര്‍ കരുതുന്നു.
ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ മദ്യം വില്‍ക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ എന്നതാണ് നയത്തിലെ ഒരു പ്രധാനഭാഗം. അതോടെ പൂട്ടികിടക്കുന്ന ബാറുകളൊന്നും തുറക്കില്ലെന്നുറപ്പായി. കൂടാതെ തുറന്നു പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ക്കും തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ല. ത്രീ സ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതിയതായി ലൈസന്‍സ് നല്‍കില്ല. ബിവറേജസ് കോര്‍പ്പറേഷന്‍ ഇനി പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇനിമുതല്‍ ഞായറാഴ്ചകള്‍ ഡ്രൈ ഡേകളായിരക്കും. അതോടെ . 52 ദിവസങ്ങളില്‍ കൂടി മദ്യം ലഭിക്കില്ല.
ഇത്തരത്തിലുള്ള തീരുമാന്തതിന്റെ ഫലമായി തൊഴില്‍ പോകുന്ന മദ്യശാലകളിലെ ജീവനക്കാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള വായ്പ അനുവദിക്കും. മദ്യശാലകളുടെ നടത്തിപ്പില്‍ നിന്നുള്ള വരുമാനത്തിന്റെ അഞ്ചുശതമാനം മദ്യവിരുദ്ധ വിദ്യാഭ്യാസം, റീഹാബിലിറ്റേഷന്‍ എന്നിവക്കായി ചിലവഴിക്കും. അമിത മദ്യപാനം മൂലം ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും. ഇതെല്ലാം നടപ്പായാല്‍ നയത്തിനെതിരായ പല വിമര്‍ശനങ്ങളുടേയും മുനയൊടിയും.
എന്തായാലും ഏതാനും ഫൈവ് സ്റ്റാര്‍ ബാറുകള്‍ അവശേഷിക്കും. മദ്യപിക്കുന്നവര്‍ക്കു ചിലവു കൂടും. അതേസമയം ബീവറേഝില്‍ നിന്ന് വാങ്ങി കുടിക്കുന്ന രീതി വ്യാപകമാകും. അതുവഴി പോക്കറ്റില്‍ ബാക്കി പണമുണ്ടാകുമെന്നു കരുതാം. അപ്പോഴും വീടുകളില്‍ മദ്യപാനം വ്യാപകമാകാനിടയുണ്ടെന്ന് കരുതുന്നവരുമുണ്ട്. പുറത്തു കഴിക്കുന്നതിനേക്കാള്‍ ഭേദം അതുതന്നെയാണ്.
വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുമെന്നതാണ്. അതെങ്ങിനെ എന്ന് തീരുമാനിക്കാന്‍ പോകുന്നതേയുള്ളു. ആ മേഖലയില്‍ നിന്ന് അബ്കാരികളെ ഒഴിവാക്കി കേരകര്‍ഷകര്‍ക്കു ഗുണകരമാകുന്ന രീതിയിലാകണം കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നത്.
പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തില്‍ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് യുഡിഎഫ് പറയുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധനത്തെ ഉള്‍ക്കൊള്ളാന്‍ ഈ കാലയളവില്‍ കേരളം സജ്ജമാകുമെന്നാണ് പ്രതീക്ഷ. അതുണ്ടായില്ലെങ്കിലും ജനപക്ഷത്തുനിന്നു, പ്രത്യകിച്ച് സ്ത്രീപക്ഷത്തുനിന്ന് പരിശോധിച്ചാല്‍ ഇതൊരു മികച്ച കാല്‍വെപ്പുതന്നെ.
