
രൂപേഷ് – അനിവാര്യമായ ദുരന്തം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചൂഷണവും അസമത്വവും നിലനില്‍ക്കുന്നിടത്തോളം കാലം അതിനെതിരായ തീവ്രവാദ പ്രസ്ഥനങ്ങളും നിലനില്‍ക്കും. വികസനത്തിന്റെ വിഹിതം നിഷേധിക്കപ്പെട്ടവര്‍ മാവോയിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നതില്‍ സംശയമില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പോലും പറഞ്ഞിട്ടുണ്ട്. ഭരണകൂടം കൂടുതല്‍ സായുധമാകുംതോറും തീവ്രവാദപ്രസ്ഥാനങ്ങളും കുറച്ചുകാലമെങ്കിലും ശക്തമാകുകയും ചെയ്യും. എന്നാല്‍ അതൊരിക്കലും ശാശ്വതമാകില്ല. ഒരുപാട് കുറവുകള്‍ ഉണ്ടെങ്കിലും സോഷ്യലിസമടക്കം ലോകം കണ്ട സാമൂഹ്യവ്യവസ്ഥകളില്‍ തമ്മില്‍ ഭേദമായ ജനാധിപത്യസംവിധാനത്തില്‍ സായുധസമരങ്ങള്‍ക്ക് എന്തു പ്രസക്തി? കേരളം പോലെ വികസനത്തില്‍ വ്യത്യസ്തമായ ഒരു തലത്തിലെത്തിയ സമൂഹങ്ങളില്‍ പ്രത്യകിച്ചും.
മാവോവാദിനേതാക്കളായ രൂപേഷും ഭാര്യ ഷൈനയുമടക്കം അഞ്ചുപേരെ പിടികൂടിയതില്‍ അത്ഭുതമൊന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും. പ്രതിബദ്ധതയും ഏതാനും ആയുധങ്ങളുമുണ്ടെങ്കില്‍ വിരലില്ലെണ്ണാവുന്ന ഏതാനും പേര്‍ക്ക് നടത്താവുന്ന ഒന്നാണ് വിപ്ലവം എന്ന ധാരണക്കേറ്റ പ്രഹരം തന്നെയാണിത്. ഏതൊരു രാഷ്ട്രീയ മുന്നേറ്റത്തിന്റേയും അടിത്തറ ജനകീയ പങ്കാളിത്തമാണ്. പ്രത്യകിച്ച് ഭരണകൂടവും അടിമുടി സായുധവല്‍ക്കരിച്ചിട്ടുള്ള കാലത്ത്. മുന്‍നൂറ്റാണ്ടിലെ വിപ്ലവസ്വപ്‌നങ്ങള്‍ താലോലിച്ച് അതങ്ങനെ തന്നെ പകര്‍ത്താന്‍ ശ്രമിക്കുന്നതുതന്നെ അശാസ്ത്രീയവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമാണ്. അതിനുള്ള ശ്രമത്തിനേറ്റ സ്വാഭാവിക പ്രഹരമാണ് ഈ അറസ്റ്റ്.
മാവോവാദിസാന്നിധ്യം സ്ഥിരീകരിച്ച തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ ധര്‍മപുരി, കൃഷ്ണഗിരി ജില്ലകളില്‍നിന്ന് ഏതാനുംദിവസം മുമ്പുതന്നെ ഇവരെ ആന്ധ്രാപ്രദേശിലെ പ്രത്യേക പോലീസ് സംഘം പിടികൂടിയിരുന്നതായാണ് സൂചന. കോയമ്പത്തൂര്‍ അവിനാശിറോഡില്‍ നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് കരുമത്താംപട്ടി. ഇവിടെ ബസ്സ്റ്റാന്‍ഡിനകത്തെ ബേക്കറിയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ചംഗസംഘത്തെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നെന്നത്രെ. നേരത്തെ പിടിയിലായ ഇവരെ കൂടുതല്‍ ചോദ്യംചെയ്യാനായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസിന് കൈമാറുന്നതിന് മുന്നോടിയായാണ് അറസ്‌റ്റെന്നും സൂചനയുണ്ട്. പലപ്പോഴും ആന്ധ്രപോലീസ് മാവോയിസ്റ്റുകളെ കൊന്നുകളഞ്ഞ് ഏറ്റുമുട്ടല്‍ കൊല എന്ന കള്ളക്കഥ മെനയുകയാണ് പതിവ്. ഇവിടെ അതുണ്ടാകാതിരുന്നത് ആശ്വാസം. കേരളപോലീസും തമിഴ്‌നാട് പോലീസും ആന്ധ്രപോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് ആഭ്യന്തരമന്ത്രി ചെന്നിത്തല പറയുന്നത്.
ഷൊറണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തില്‍ ഒളിവില്‍ താമസിപ്പിച്ചതുമടക്കമുള്ള പതിനഞ്ചോളം കേസുകളില്‍ രൂപേഷിനെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. എല്‍.എല്‍.ബി. ബിരുദധാരിയായ രൂപേഷ് തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ്. തുടക്കത്തില്‍ സി.പി.ഐ. (എം.എല്‍.) റെഡ്ഫാളാഗിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2001ല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 2004 സപ്തംബര്‍ 24ന് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും യോജിച്ച് സി.പി.ഐ. മാവോയിസ്റ്റ് രൂപവത്കരിച്ചതോടെ അതിലെത്തി. രൂപേഷിന്റെ ഭാര്യ ഷൈന നേരത്തേ ഹൈക്കോടതിയില്‍ വക്കീല്‍ഗുമസ്തയായിരുന്നു. 2007 മുതല്‍ ഷൈനയും ഒളിവിലാണ്. 2007ല്‍ അങ്കമാലിയില്‍വെച്ച് മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിയംഗം മല്ലരാജറെഡ്ഡി അറസ്റ്റിലായപ്പോള്‍ റെഡ്ഡിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഷൈനയെയും പ്രതിചേര്‍ത്തിരുന്നു. ജാമ്യത്തിലിറങ്ങിയ രൂപേഷും ഷൈനയും ഒളിവില്‍പ്പോയി. പിന്നീട് പശ്ചിമഘട്ടത്തില്‍ മാവോവാദി പ്രവര്‍ത്തനത്തിന് രൂപേഷ് നേതൃത്വം നല്‍കിത്തുടങ്ങി. ഇവരുടെ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍മക്കളെയും ഈ കുട്ടികളെ പരിരക്ഷിക്കുന്ന ഷൈനയുടെ അമ്മയെയും പോലീസ് നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ അതില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങള്‍ കണക്കിലെടുക്കാതെയാണ് മറ്റുമിക്ക പാര്‍ട്ടികളുമെന്ന പോലെ മാവോയിസ്റ്റുകളും പദ്ധതി തയ്യാറാക്കുന്നത്. ഖനി മാഫിയക്കെതിരെ പോരാടുന്ന ഛത്തിസ്ഗഡിലേയും മറ്റും ആദിവാസികളുടെ സമരത്തില്‍ ഇടപെടുന്നതിനു സമാനമായി കേരളത്തിലും പ്രവര്‍ത്തിക്കാമെന്ന ധാരണതന്നെ എത്ര തെറ്റാണ്. എറണാകുളമടക്കമുള്ള നഗരങ്ങളില്‍ നടത്തിയ അക്രമങ്ങളാണ് രൂപേഷിലെത്താന്‍ പോലീസിന് സഹായകരമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെറ്റായ നിലപാടുകള്‍ തന്നെയാണ് അറസ്റ്റിനു കാരണമായതെന്നു കരുതാം. ഒരേസമയം അക്രമങ്ങളും ജനകീയസമരങ്ങളിലെ ഇടപെടലുമെന്ന നയമാണ് വിനാശകരമായ ജനകീയ സമരപ്രവര്‍ത്തകര്‍പോലും മാവോയിസ്റ്റുകളെ തള്ളിപ്പറയാന്‍ അതു കാരണമായി. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
ഇന്ത്യയിലെ നക്‌സല്‍ – മാവോയിസ്റ്റ് ചരിത്രം തന്നെ പരിശോധിക്കുക. തീര്‍ച്ചയായും തിരുത്തല്‍ വാദത്തിനെതിരായ മുന്നേറ്റമെന്ന പ്രസക്തി അതിനുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരോടുള്ള പ്രതിബദ്ധതയും. ചൂഷണത്തിനെതിരായ പല പോരാട്ടങ്ങളും നടന്നു. ഭരണകൂടങ്ങളെ കൊണ്ട് പല നിലപാടുകളും തിരുത്തിച്ചു. എന്നാല്‍ ഏതാനും പേര്‍ക്ക് കോണ്‍ട്രാക്ട് എടുത്തു നടത്താവുന്നതല്ല സാമൂഹ്യമുന്നേറ്റങ്ങള്‍ ബംഗാള്‍, ആന്ധ്ര, ബീഹാര്‍, ഛത്തിസ്ഗഡ്.. എന്നിങ്ങനെ പോകുന്നു മാവോയിസ്റ്റുകളുടെ യാത്ര. എന്നാലത് ജൈത്രയാത്രയായില്ല. കേരളത്തിലും വലിയ മുന്നേറ്റങ്ങള്‍ നടന്നു. സത്യത്തില്‍ ഇപ്പോള്‍ ഇവിടെ ഉന്മൂലനങ്ങളൊന്നും നടന്നില്ലല്ലോ. നടന്നത് മുഖ്യമായും ചര്‍ച്ചകളും ഏതാനും അക്രമങ്ങളും. ഒരു കാലത്ത് നിരവധിപേരെ നക്‌സലൈറ്റുകള്‍ ഉന്മൂലനം ചെയ്തല്ലോ. ആദ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലയും നടന്നതിവിടെയാണല്ലോ. സഖാവ് വര്‍ഗ്ഗീസ്. സിപിഎമ്മിനു തിരുത്തല്‍ ശക്തിയാകാനും രാഷ്ട്രീയത്തില്‍ അല്‍പ്പം മൂല്യബോധം കാത്തുസൂക്ഷിക്കാനും കഴിഞ്ഞു എന്നല്ലാതെ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. ഇപ്പോഴാകട്ടെ അതുമുണ്ടെന്ന് പറയാനാകാത്ത സാഹചര്യമാണ്. അനാവശ്യമായ രക്തസാക്ഷികളെ സൃഷ്ടിക്കല്‍ മാത്രമായാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനം മാറുന്നത്. രൂപേഷ് തന്നെ പറയുന്നത് നോക്കുക. ‘ജനങ്ങള്‍ക്കെതിരായ സാമ്രാജ്യത്വങ്ങളുടേയും അവരുടെ ദല്ലാളന്‍മാരായ ഇന്ത്യന്‍, കേരള ഭരണവര്‍ഗ്ഗങ്ങളുടേയും യുദ്ധത്തെ ജനകീയയുദ്ധം കൊണ്ടേ നേരിടാനാകൂ. നാം അംഗീകരിച്ചാലുമില്ലെങ്കിലും നമ്മളൊരു യുദ്ധമുന്നണിയിലാണ്.’ കേള്‍ക്കാന്‍ ആവംശം തോന്നുന്ന വാക്കുകള്‍ തന്നെ. എന്നാല്‍ ആ യുദ്ധത്തെ നയിക്കേണ്ടത് ഇങ്ങനെയാണോ? അഥവാ അതാരെങ്കിലും നയിക്കേണ്ടതുണ്ടോ? കാലത്തിനനുസരിച്ച് മാറാത്ത ഒരു പ്രസ്ഥാനത്തിന്റെ ദുരന്തമല്ലാതെ മറ്റൊന്നുമല്ല അത്.
