യേശുദാസ് അങ്ങ് വലിയവനാണ്. പക്ഷെ മഹാനായി മരിക്കുക

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

yyഞെരളത്ത് ഹരിഗോവിന്ദന്‍

ക്ഷേത്രപ്രവേശന വിളംബരം നടന്നതുകൊണ്ട് കേരളത്തില്‍ പ്രത്യേകിച്ചൊരുസാമൂഹ്യ മാറ്റങ്ങളും ഉണ്ടായിട്ടില്ല.ക്ഷേത്ര പരിസരത്തെ വഴികളിലൂടെ എല്ലാ സമുദായക്കാര്‍ക്കും നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായി എന്നതു മാത്രം കാണാതെ പോകുന്നുമില്ല.പൊതുവെ തന്നെ ബ്രാഹ്മണര്‍ക്ക് അഥവാ ഒരു ബ്രാഹ്മണനാകുവാന്‍ കര്‍മം കൊണ്ട് പരിശീലനം നേടിയ ആളുകള്‍ക്ക് അവരുടെ നിത്യോപാസനക്കുള്ളതാണ് ക്ഷേത്രം.അല്ലാതെ പൊതുജനത്തിന് ഉള്ളതല്ല…അവയില്‍ തന്നെ മിക്കവാറും ബൌദ്ധാദി വിശ്വാസികളെ ആട്ടിയോടിച്ചോ അവരാല്‍ ഉപേക്ഷിക്കപ്പെട്ടവ പിടിച്ചെടുത്തോ സ്വന്തമാക്കിയവയും ആണ്….ക്ഷേത്രത്തില്‍ പ്രവേശനമില്ലാതിരുന്ന ഓരോ വിഭാഗത്തിനും അവരവരുടെ വീടുകളിലോ കുറേ വീടുകള്‍ ചേര്‍ന്ന ഒരു കൂട്ടത്തിലോ അവരവരുടേതായ മൂര്‍ത്തികളെ അവരവരുടേതായ രീതിയില്‍ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യവും സൌകര്യവും ഉണ്ടായിരുന്നു.ഒരു ബ്രാഹ്മണരുടേയും മേധാവിത്വം, ചുരുങ്ങിയത് ദൈവാരാധനയുടെ കാര്യത്തിലെങ്കിലും അനുഭവിക്കേണ്ടുന്ന ഗതികേട് അവര്‍ക്കുണ്ടായിരുന്നില്ല.ക്ഷേത്ര പ്രവേശന വിളംബരാനന്തരം ഉണ്ടായ ഏറ്റവും വലിയ ഗതികേട് സകലരും ബ്രാഹ്മണ പൌരോഹിത്യത്തെ നേരിട്ട് കുമ്പിട്ടു നില്‍ക്കാനുള്ള ഒരു സംവിധാനം അതി ശക്തമായി നിലനിര്‍ത്തപ്പെട്ടു എന്നുള്ളതാണ്.നാനാ സമുദായക്കാര്‍ക്ക് ഉണ്ടായിരുന്ന വൈവിധ്യമാര്‍ന്ന ആരാധനാ രീതികള്‍ മുഴുവന്‍ ഇല്ലാതാക്കി മുഴുവന്‍ കാവുകളും മണ്ഢപങ്ങളും കോവിലുകളും ബ്രാഹ്മണ പൂജാരീതികള്‍ക്കു കീഴില്‍ കൊണ്ടുവന്നുകൊണ്ടേയിരിക്കുകയാണ്.അതായത് ബ്രാഹ്മണിക് ആയ ദേവാരാധനാ രീതി മാത്രമാണ് ഏറ്റവും ശരി എന്ന കീഴടങ്ങല്‍ ആയി അത് അധഃപതിച്ചു.ക്ഷേത്ര പ്രവേശന വിളംബര ശേഷം ക്ഷേത്രത്തിലേക്ക് ആരാധനക്കായി വന്ന നായര്‍ മുതല്‍ ദളിതര്‍ വരെ ഉള്ളവര്‍ക്കാവട്ടെ ക്ഷേത്രത്തില്‍ വന്നാല്‍ പെരുമാറേണ്ടത് എങ്ങനെയെന്നു പരിശീലനം നല്‍കുന്ന യാതൊരു പദ്ധതിയും നിര്‍ദേശങ്ങളും ഒരിടത്തും ഉണ്ടായില്ല.ആകയാല്‍ പട്ടി ചന്തക്കു പോയതുപോലെ അവര്‍ അതിനകത്തേക്കു കേറി പുരോഹിതന്‍ ഉള്‍പ്പെടെ ഉള്ള അംപലവാസി ജീവനക്കാരുടെ ചീത്ത വിളികള്‍ കേട്ടും ആധിപത്യങ്ങളും അസ്പൃശ്യതകളുമേറ്റും ഇന്നും കഴിഞ്ഞു കൂടുന്നു.അതേ വരെ ഇല്ലാത്ത വിധം വഴിപാടുകളുടേയും ദക്ഷിണകളുടെയും പേരില്‍ നായര്‍ മുതല്‍ ദളിതര്‍ വരെ ഉള്ളോരുടെ പണം വാങ്ങിവെക്കാന്‍ നംപൂതിരിമാര്‍ക്കും അംപലങ്ങള്‍ക്കും സാധിച്ചു എന്ന ദുരന്തം മാത്രമേ അതിന്റെ ഉപോല്‍പന്നമായി ഉണ്ടായുള്ളൂ.എന്തോ നിധി കിട്ടിയപോലെ വിഗ്രഹത്തോടും ബ്രാഹ്മണരോടും അടുത്തു നില്‍ക്കാന്‍ അവസരം കിട്ടിയതിനെക്കണ്ട ഇക്കൂട്ടര്‍ വലിയ ചതിയിലാണ് ചെന്നു പെട്ടത്.ക്ഷേത്രത്തിന്റെ ആധ്യാത്മിക തത്വമൊന്നും അറിയാന്‍ ആയില്ലെങ്കിലും എന്തിനു ചന്ദനം തൊടുന്നു,ചെവിയിലും മുടിയിലും പൂവെക്കുന്നു,തീര്‍ഥം കുടിക്കുന്നു,ഏത്തമിടുന്നു നമസ്‌കരിക്കുന്നു തുടങ്ങിയ സാമാന്യ കാര്യങ്ങളെക്കുറിച്ചെങ്കിലും ഈ പുതുപ്രവേശനം കിട്ടിയോര്‍ക്ക് അറിവ് പകരാന്‍ പൌരോഹിത്യത്തിനു താല്‍പര്യമോ അറിയാന്‍ ഇക്കൂട്ടര്‍ക്ക് ആഗ്രഹമോ അംപലക്കമ്മറ്റികള്‍ക്ക്.സംവിധാനങ്ങളോ ഉണ്ടായതുമില്ല…പകരം ഈശ്വരനോട് നേരിട്ട് യാചിക്കേണ്ടുന്ന അനംഗ്രഹം ബ്രാഹ്മണര്‍ ചെയ്യുന്ന വിവിധ പൂജകളിലൂടെയാണ് നേടാനാവുക എന്നു ജോല്‍സ്യന്‍മാര്‍ വഴി വിശ്വസിപ്പിച്ചനുസരിപ്പിക്കുകയും ഉണ്ടായി.
ആ വക കാര്യങ്ങള്‍ എന്തിനെന്നു ഇന്നു കേരളത്തിലെ മുഖ്യ തന്ത്രിമാര്‍ക്കുപോലും വിശ്വാസയോഗ്യമായ ലോജിക്കുകളോടെ പറഞ്ഞു തരാനും അറിവില്ല.പിന്നീട് കുറെ പ്രഭാഷകരും ഗ്രന്ഥ കര്‍ത്താക്കളും മാത്രമാണ് ചന്ദനം തൊടല്‍ പോലുള്ള വിഷയങ്ങളില്‍ ശാസ്ത്രീയമായി വിശ്വാസ യോഗ്യമല്ലാത്തതെങ്കിലും ചില മുട്ടാപ്പോക്കുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഇത്രയും അപകടകരമായ സാഹചര്യത്തിലേക്കാണ് DYFI ഉള്‍പ്പെടെ ഉള്ളോര്‍ രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയതും,ശബരിമല പ്രവേശനത്തിന് ചില യുവതികള്‍ ശ്രമിക്കുന്നതും…!.അതുകൊണ്ട് കേരളത്തിന്റെ മതാതീതമായ പൊതു മാനവീക മണ്ഢലത്തിന് എന്ത് ആരോഗ്യമാണുണ്ടാവുക??..കൂടുതല്‍ കറുത്ത ചുരിദാറുകള്‍ വിറ്റും പൂജാ ദ്രവ്യങ്ങളും മറ്റും വിറ്റും കുറെപ്പേര്‍ കൂടി ”ഭക്തരെ”ചൂഷണം ചെയ്യുമെന്നല്ലാതെ..??
യേശുദാസിനേപ്പോലൊരാള്‍ ഹിന്ദു വിശ്വാസിയാണെന്നു സമ്മതമെഴുതിക്കൊടുത്ത് ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നത് സംഗീതത്തിലൂടെ അദ്ദേഹം ആര്‍ജിച്ച അതിരില്ലാത്ത ആത്മീയ ഔന്നത്യത്തെ സ്വയം പരിഹസിക്കലും ചെറുതാക്കലും മാത്രമാകുന്ന മഹാ വങ്കത്തരമാണ്.അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ഗുരുവായൂരപ്പനോടാണ് ഭക്തിയെങ്കില്‍ അമേരിക്കയിലിരുന്ന് ”കൃഷ്ണാ..” എന്നു വിളിച്ചു പാടിയാലും കൃഷ്ണനെ സംഗീതത്തിലൂടെ അനുഭവിക്കാനാവും.അതല്ല ഗുരുവായൂരംപലം എന്ന കെട്ടിടത്തോടാണ് ഭക്തിയെങ്കില്‍ ഗുരുവായൂര്‍ തന്നെ പോവട്ടെ.വിഗ്രഹകേന്ദ്രിതമായ ഭക്തി ഭാരതീയ ഈശ്വര ദര്‍ശന പദ്ധതിയിലെ ഒരു ചെറു എല്‍ കെ ജി ക്‌ളാസ് നിലവാരത്തില്‍ മാത്രം വരുന്നതും അത്യുദാത്തമായ പല മാര്‍ഗ്ഗങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു ചെറു മാര്‍ഗവും മാത്രമാണ്.സംഗീതത്തിലൂടെ അനുഭവിക്കാനാവുന്ന ഈശ്വരീയതയോളം വലിപ്പം ബ്രാഹ്മണരെന്നു പേരുള്ളോര്‍ പരിപാലിക്കുന്ന മറ്റൊരു വിഗ്രഹ ദര്‍ശനത്തിനും ഇല്ല… ഇല്ല..ഇല്ല..
ഇനി ഈ യേശുദാസ് ഹൈന്ദവ വിശ്വാസിയാണെന്നു തെളിവ് നല്‍കുമ്പോാള്‍ ഏതു ഹിന്ദുവിന്റെ ആരാധനാ രീതികളോടാണ് വിശ്വാസം?പാണന്റെയോ,പറയന്റേയോ,നായരുടേയോ,ആശാരിയുടേയോ,മണ്ണാന്റേയോ അതോ ആദിവാസിയുടേയോ?അല്ല നമ്പൂതിരിമാരുടെയാണെന്നു കാണാം..അതെ, ”ജാതി ഭേദം മതദ്വേഷം..” എന്നൊക്കെ ഹൃദയം തൊടാതെ പാടുംപോഴും യേശുദാസിനും ആരാധന ബ്രാഹ്മണ്യ ആരാധനയോടാണെന്നു കാണാം.അതിലൂടെ എന്തു സൂചനയും മാതൃകയുമാണ് അദ്ദേഹം ഉള്‍പ്പെടെ ഉള്ളോര്‍ കേരളത്തിനു നല്‍കുക?അതു ഭീകരമാവും…ആദിവാസികളെ വേദം പഠിപ്പിക്കുന്നതും അവരെ ഉപനയനം ചെയ്യിക്കുന്നതും വലിയ കാര്യമായി ഘോഷിക്കപ്പെടുംപോള്‍ ബ്രാഹ്മണനാവലാണ് ശ്രേഷ്ഠം എന്ന സൂചനയല്ലെ പ്രചരിപ്പിക്കപ്പെടുന്നത്?? അവരുടെ ആവാസപരമായ സ്വത്വത്തെ മോഷ്ടിച്ച ശേഷം അത്തരം ആളുകളുടെ സകല സാംസ്‌കാരിക സ്വത്വങ്ങളേയും ഇല്ലാതാക്കി ഏകശിലാവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുംപോള്‍ മിണ്ടാന്‍ പോലുമാവാതെ നോക്കി നില്‍ക്കുന്ന ഇടതു പുരോഗമന നാട്യക്കാരായ പ്രസ്ഥാനങ്ങള്‍ പോലും യേശുദാസിന്റെ ക്ഷേത്രപ്രവേശനത്തിനു കയ്യടിക്കുന്ന മണ്ടന്‍മാരായി നിലകൊള്ളും.ഒടുവില്‍ അവര്‍ എതിര്‍ത്ത ബ്രാഹ്മണാധിപത്യാദികള്‍ യേശുദാസിനെപ്പോലുള്ള വലിയ മനുഷ്യരിലൂടെ തന്നെ വീണ്ടും ഒളിച്ചു കടന്നു ചിരപ്രതിഷ്ഠ നേടും…അധികം വൈകാതെ നരേന്ദ്ര മോദി കേരളത്തില്‍ വരുന്ന സമയത്ത് യേശുദാസിന്റെ കൈപിടിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോകും…അപ്പോള്‍ അമ്പലത്തിനകത്തുള്ളവരും ഇക്കാലമത്രയും അതിനെ എതിര്‍ത്തിരുന്നവരുമായ ഒരു പാര്‍ടിയുടെയും വിശ്വാസികളുടേയും ആളുകള്‍ക്ക് എതിര്‍ക്കാനാവാതെ തൊള്ള പൊളിച്ചു നില്‍ക്കേണ്ടിവരും….കപട മതേതരത്വം പറഞ്ഞിരുന്ന ഇടതു വലതു സര്‍ക്കാറുകള്‍ക്കോ വര്‍ഷങ്ങളായി സാധിക്കാതെ പോയ യേശുദാസിന്റെ ഗുരുവായൂര്‍ പ്രവേശനത്തിന്റെ മുഴുവന്‍ മാര്‍ക്കും ബി.ജെ.പി.നേടും.അത്ര ലളിതമാണ് ഇനി കാര്യങ്ങള്‍…
അതേ അഥവാ യേശുദാസ് പ്രവേശനം നേടുംപോള്‍ സംഭവിക്കുക മറ്റു മത പൌരോഹിത്യങ്ങള്‍ അടിച്ചേല്‍പിക്കുന്ന പോലെത്തന്നെ ”ദൈവത്തെ അനുഭവിക്കാന്‍ പൌരോഹിത്യത്തെ കുമ്പിട്ട് കെട്ടിടത്തിനകത്തു തന്നെയാണ് വരേണ്ടതെന്നും അതും ബ്രാഹ്മണര്‍ക്ക് ആധിപത്യമുള്ള കെട്ടിടത്തിനകത്ത്” എന്നും ഉള്ള വലിയ തട്ടിപ്പിന് സര്‍ടിഫിക്കറ്റ് കിട്ടുക മാത്രമേ സംഭവിക്കൂ..പറഞ്ഞു പരത്തപ്പെട്ട വിധം നിലവിലുള്ള ദൈവത്തിന്റെ വലിപ്പത്തെ ചുരുക്കി ബ്രാഹ്മണാധിപത്യം അംഗീകരിപ്പിച്ചെടുക്കാനുള്ള പല ജാതി വിജയകരമായ പരീക്ഷണങ്ങളില്‍ ഒന്നായിട്ടേ ഇതും പരിവര്‍ത്തിക്കൂ….മാധ്യമങ്ങളും ഇടതു സര്‍ക്കാറും ഇതൊക്കെ വലിയ കാര്യമാണെന്നു തെറ്റിദ്ധരിച്ച് ആഘോഷിക്കുമെങ്കിലും…
ആകയാല്‍ പ്രിയ യേശുദാസ് സാര്‍ അങ്ങ് സംഗീതം കൊണ്ട് ഈശ്വരനെ അനുഭവിക്കാനും ലോകരെ അനുഭവിപ്പിക്കാനും സിദ്ധിയുള്ള ആളാണ്.ഈശ്വരനെ തേടി കെട്ടിടങ്ങളിലേക്കു പോവേണ്ടിവരുന്ന ഒരു ”വലിയ” മനുഷ്യനായി അധഃപതിക്കാതെ ”മഹാനായ” കലാകാരനായി തന്നെ മരിച്ചു പോകണം എന്നു താഴ്മയായി യാചിക്കുന്നു.കാരണം കലാപ്രവര്‍ത്തകര്‍ക്ക് ലഹരിയും ദൈവവുമെല്ലാം കല തന്നെയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ഉള്ള ബാധ്യതയും സാധ്യതകളും എന്നേക്കാള്‍ കൂടുതല്‍ അങ്ങേക്കാണുള്ളത്…ഈ സമൂഹത്തില്‍ ”ക്ഷേത്രത്തില്‍ പ്രവേശിച്ചു ദൈവത്തെ അനുഭവിച്ചോന്‍” എന്ന പേരിലല്ല പാട്ടുകൊണ്ട് ഈശ്വര സാക്ഷാല്‍ക്കാരം നടത്തിയോന്‍ എന്ന പേരിലാണ് അങ്ങയെ അടുത്ത തലമുറ ഓര്‍മിക്കേണ്ടത്…ഭക്ഷണം,വസ്ത്രം,ഗൃഹ നിര്‍മാണം,ഭാഷ,ആരാധന തുടങ്ങി സകല മേഖലകളിലും ഈ ഏകരൂപ നിര്‍മിതി നടത്തിയെടുക്കുംപോള്‍ കൃസ്ത്യന്‍ പള്ളികളും ഈ ക്ഷേത്രാരാധാനാ രീതികളുടെ ”കൃസ്ത്യന്‍ വേര്‍ഷ”നുകള്‍ അനുകരിച്ചടിപ്പേല്‍ക്കാനാണ് ശ്രമിക്കുന്നത് എന്ന തമാശയും അങ്ങ് കാണുന്നുണ്ടാകുമല്ലോ സര്‍…

ഫേസ് ബുക്ക് പോസ്റ്റ്

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply