മുല്ലപ്പെരിയാര്‍ : പ്രശ്‌നം ‘142’ അല്ല

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mullaസി ആര്‍ നിലകണ്‌ഠന്‍

മുല്ലപ്പെരിയാര്‍ തീര്‍ച്ചയായും കേരളത്തിനു ആശങ്കതന്നെ. എന്നാലത്‌ 142 പ്രത്യേക നമ്പറിനെ കേന്ദ്രീകരിച്ചാണെന്ന നിലപാട്‌ തെറ്റാണ്‌. ഡാമിലെ ജലനിരപ്പ്‌ ആദ്യമായി നൂറടിയെങ്കിലുമെത്തിക്കുകയും തമിഴ്‌നാട്ടില്‍ വൈഗ ഡാമിലും പുതിയൊരു ഡാം നിര്‍മ്മിച്ച്‌ അവിടേയും ശേഖരിക്കുകയാണ്‌ വേണ്ടത്‌. അധികം താമസിയാതെ ഡാം ഡീ കമ്മീഷന്‍ ചെയ്യുകയും വേണം.
മുല്ലപ്പെരിയാറിലെ വെള്ളം 142 അടിയായാല്‍ അപകടമായി എന്ന നിലപാടില്‍ നിന്നാണ്‌ കേരളം കേസ്‌ വാദിച്ചത്‌. അതുതന്നെയാണ്‌ കേസു തോല്‍ക്കാന്‍ പ്രധാന കാരണവും. 136 എന്നത്‌ 138ഓ 140ഓ 142ഓ ആയാല്‍ വലിയ വ്യത്യാസമുണ്ടാകുമെന്ന്‌ സമര്‍ത്ഥിക്കാന്‍ സ്വാഭാവികമായും നമുക്ക്‌ കഴിഞ്ഞില്ല. ഡാമിലെ വെള്ളം കൂടുന്നതല്ല യഥാര്‍ത്ഥത്തില്‍ അപകടകാരണം. വെള്ളം കൂടുന്നത്‌ അപകടത്തെ തീവ്രമാക്കുമെന്നത്‌ ശരി. എന്നാല്‍ 136ല്‍ കൂടിയാല്‍ മാത്രം അപകടം എന്ന വാദം നിരര്‍ത്ഥകമാണ്‌. ലാത്തൂരിനു സമാനമായ ഇടുക്കിയില്‍ ഭൂകമ്പസാധ്യത തീര്‍ച്ചയായുമുണ്ട്‌. അതാകട്ടെ മുല്ലപ്പരിയാറിനെ മാത്രമല്ല, മറ്റ്‌ 13 ഡാമുകളേയും ബാധിക്കാം. പുതിയ ഡാം എന്ന കേരളത്തിന്റെ വാദത്തിലും പിശകുപറ്റി. കാരണം അതംഗീകരിക്കുകയാണെങ്കില്‍ നിര്‍മ്മാണം കഴിയുന്നവരെ ഇപ്പോഴത്തെ ഡാമിന്‌ അപകടമില്ല എന്നംഗീകരിക്കലാകും. ഇത്തരത്തില്‍ ദുര്‍ബ്ബലമായ വാദമുഖങ്ങള്‍ മുന്നോട്ടുവെച്ചാണ്‌ നാം 136 അടി എന്ന നിയമം പാസ്സാക്കിയത്‌. അതിനെ കോടതിയില്‍ തുറന്നുകാട്ടാന്‍ തമിഴ്‌ നാടിനു കഴിഞ്ഞത്‌ല്‍ അത്ഭുതപ്പെടാനില്ല.
വാസ്‌തവത്തില്‍ ഡാമിന്റെ ഉയരം 136 അടിയില്‍ നിലനിര്‍ത്താന്‍ നാം ആവശ്യപ്പെടുന്നതിന്റെ പ്രധാന കാരണം കുമളിയിലെ ബോട്ടിംഗും ടൂറിസവും നിലനിര്‍ത്തലാണ്‌. ഉയരം കൂടിയാലും കുറഞ്ഞാലും അത്‌ ബോട്ടിംഗിനെ ബാധിക്കും. കഴിഞ്ഞില്ല, 1979ല്‍ ഉയരം 136 ആക്കിയതിനുശേഷം നിരവധി പേര്‍ ഈ മേഖലയില്‍ സ്ഥലം കയ്യേറിയിട്ടുണ്ട്‌. ഉയരം കൂടുന്തോറും അവരുടെ സ്ഥലം മുങ്ങിപ്പോകും. മുങ്ങുന്ന വനത്തിന്റെ അവസ്ഥയും അതുതന്നെ. 35 വര്‍ഷം മാത്രം പഴക്കമുള്ള വനമാണ്‌ മുങ്ങുന്നത്‌. പുതിയ ഡാമണ്ടാക്കിയാല്‍ അതിലും എത്രയോ വനം മുങ്ങും. ശബരിമല വികസനത്തിനായി ഇനിയും വനം വിട്ടുകൊടുക്കാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ആയിരകണക്കിനു വര്‍ഷം പഴക്കമുള്ള വനം നശിക്കുമ്പോഴില്ലാത്ത ദുഖം 35 വര്‍ഷം പഴക്കമുള്ള വനം നശിക്കുമ്പോള്‍ ഉണ്ടാകുന്നതെങ്ങിനെ?
മുല്ലപ്പെരിയാര്‍ ആശങ്കാജനകമല്ല എന്നല്ല പറയുന്നത്‌. തീര്‍ച്ചയായും ആശങ്ക ശക്തമാണ്‌. മുകളില്‍ പറഞ്ഞപോലെ അത്‌ 142 എന്ന നമ്പറില്‍ ഒതുങ്ങുന്നതല്ല എന്നാണ്‌ പറയുന്നത്‌. 136 എന്ന നമ്പറിനു പുറകില്‍ പല താല്‍പ്പര്യങ്ങളുണ്ടെന്നും. തീര്‍ച്ചായും തമിഴ്‌നാടിനും പല ലക്ഷ്യങ്ങളുമുണ്ട്‌. അതാകട്ടെ ശാസ്‌ത്ര സാങ്കേതികമല്ല, രാഷ്ട്രീയം തന്നെ. 142 അടി വെള്ളമെത്തിയാലും അപകടമില്ല എന്ന്‌ ബോധ്യപ്പെടുത്തലാണ്‌ അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. പലരും ചൂണ്ടികാട്ടിയപോലെ ഇനി അവര്‍ 152 എന്ന നമ്പറിലേക്കുവരും. ആ നീക്കത്തെ തടയണം. അതുപക്ഷെ വന്‍കിട ഡാം എന്ന വേണ്ട എന്ന നിലപാടില്‍ നിന്നാകണം. തമിഴ്‌ നാട്ടിലെ വൈഗ ഡാമില്‍ വെള്ളം നിറക്കുമ്പോള്‍ തന്നെ മുല്ലപ്പെരിയാറിലെ നിരപ്പ്‌ താഴും. തുടര്‍ന്ന്‌ 100 അടിയോളം ഉയരത്തില്‍ ടണല്‍ നിര്‍മ്മിച്ച്‌ വെള്ളമെടുക്കാന്‍ തമിഴ്‌നാടിനെ നിര്‍ബന്ധിക്കണം. അതു ശേഖരിക്കാന്‍ പുതിയ, ചെറുകിട ഡാം ഉണ്ടാക്കാനും. അതിനായി കേന്ദ്രത്തിലും സമ്മര്‍ദ്ദം ചെലുത്തണം. അത്തരത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ ഗണ്യമായി താഴ്‌ത്തണം. ഭാവിയില്‍ ഡീ കമ്മീഷന്‍ ചെയ്യുകയും വേണം. ഒപ്പം വന്‍കിട ഡാമുകള്‍ ആവശ്യമില്ല എന്ന നിലപാടുമെടുക്കണം. അത്തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ എല്ലാ വര്‍ഷവും ഇതുതന്നെ ആവര്‍ത്തിക്കും. അനാവശ്യമായ വിവാദവും സംഘര്‍ഷവുമുണ്ടാകും. കേസുകള്‍ തുടരും. കേരളം തോല്‍ക്കും. അത്രതന്നെ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply