മനുഷ്യാവകാശ ദിനത്തില്‍ നടന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

sari

ഒരു സ്ത്രീക്കെതിരെ ഭയാനകമായ രീതിയില്‍ മനുഷ്യാവകാശലംഘനം നടത്തിയാണ് കേരളം ഈ വര്‍ഷത്തെ മനുഷ്യാവകാശദിനം ആഘോഷിച്ചത്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധം കുറ്റമല്ലാതിരുന്നിട്ടും, ബന്ധത്തില്‍ പങ്കെടുത്തു എന്നാരോപിക്കുന്ന ഇരുവരും സംഭവം നിഷേധിച്ചിട്ടും, ഇല്ലാത്ത സിഡിയുടെ പേരു പറഞ്ഞ്, അവരെ പ്രതേകിച്ച് സരിതയെ മ്ലേച്ഛമായ രീതിയില്‍ അവഹേളിച്ചത് മനുഷ്യാവകാശലംഘനമല്ലാതെ മറ്റെന്താണ്? എത്രയോ പേര്‍ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതികളായ നാട്ടില്‍, ഒരു കേസില്‍ പ്രതിയാണെന്നാരോപിക്കപ്പെട്ട സ്ത്രീക്കു നേരെ ഇത്തരത്തില്‍ കടന്നാക്രമണം നടത്താന്‍ നമുക്കവകാശമുണ്ടോ? മുഖ്യമന്ത്രിയുടെ വാക്കിനേക്കാല്‍ ഒരു ക്രിമിനലിന്റെ വാക്കിന് പ്രാധാന്യം കൊടുത്താണ് ഈ നാടകം അരങ്ങേറിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് മറിയം റഷീദയും നബി നാരായണനും നേരിട്ട് മനുഷ്യാവകാശലംഘനങ്ങള്‍ക്ക് സമാനമായ ഈ മനുഷ്യാവകാശ ലംഘനത്തിന് കേരളം ഒന്നടങ്കം ഉത്തവാദികളാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനവും സോളാര്‍ കമ്മീഷന്‍ പോലും അതില്‍ കുറ്റവാളികളാണ്.
കേരളം ഒന്നടങ്കം ആഘോഷിച്ച കൊച്ചി – കോയമ്പത്തൂര്‍ റോഡ് ഷോക്കു ശേഷവും സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ട സിഡി കണ്ടെത്താനായില്ല. മുഖ്യമന്ത്രിയടക്കമുള്ളവര്‍ സോളാര്‍ അഴിമതിയില്‍ പങ്കാളികളാണോ എന്ന് കമ്മീഷന്‍ അന്വേഷിക്കണം. അല്ലാതെ തെളിഞ്ഞാല്‍ പോലും കുറ്റകരമല്ലാത്ത ഒരു കാര്യമന്വേഷിക്കാനാന്‍ ഇത്രയും ജാഗ്രത കമ്മീഷന്‍ കാണിക്കേണ്ടിയിരുന്നോ? സരിത അത്തരത്തില്‍ മുഖ്യമന്ത്രിയെ സ്വാധീനിച്ചു എന്നു വേണമെങ്കില്‍ ആരോപിക്കാം. എന്നാല്‍ സാമ്പത്തിക അവിമതി സത്യമാണെങ്കില്‍ അതുമാത്രമേ കുറ്റമായി നിലനില്‍ക്കൂ. പിന്നെയുള്ളത് നമ്മുടെ കപടമായ സദാചാരപോലീസിംഗ് മാത്രമാണ്. അതിനെ തൃപ്തിപ്പെടുത്താനായിരുന്നു ഈ നാടകം അരങ്ങേറിയത്.
ഏതാനും കടലാസുകഷണങ്ങളുമായാണ് സോളാര്‍ കമ്മിഷന്‍ പ്രതിനിധികള്‍ രാത്രി പത്തരയോടെ കേരളത്തിലേക്കു മടങ്ങിയത്. കോയമ്പത്തുര്‍ ശെല്‍വപുരത്തെ വീട്ടില്‍ നിന്നു കൈമാറിക്കിട്ടിയ പായ്ക്കറ്റില്‍ ഏതാനും ഫയലുകളും 28 സിം കാര്‍ഡുകളും നാല് സീലുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം സിഡിയും പെന്‍െ്രെഡവും ഉണ്ടായിരുന്നെന്നും അവ ഇപ്പോള്‍ കാണാനില്ലെന്നും ബിജു പറയുന്നു. നാലു സെറ്റ് സി ഡി കള്‍ താന്‍ ഒരാള്‍ വശം നല്കിയിട്ടുണ്ടെന്നും പത്തു മണിക്കൂര്‍ നല്‍കിയാല്‍ അവ മുന്നിലെത്തിക്കാമെന്നും ഇന്നലെ ബിജു പറഞ്ഞതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഇന്നലെ തന്നെ കോയമ്പത്തൂരിലേക്ക് പോയത്. സി ഡിയില്‍ ഒരു സെറ്റ് വിദേശത്തുണ്ടെന്നും ഫെബ്രുവരി വരെ സമയം നല്‍കിയാല്‍ ഹാജരാക്കാമെന്നും ബിജു പറഞ്ഞിരുന്നു. ഈ വാദം കമ്മീഷന്‍ ഇനി മുഖവിലയ്ക്ക് എടുക്കുമോ എന്ന വ്യക്തമല്ല. സിഡി അധികാരികള്‍ മാറ്റിയെന്നാണ് ബിജുവിന്റെ വാദം. സിഡി ഇല്ലെങ്കില്‍ പോലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വേറെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നാണ് ബിജുവിന്റെ അവകാശവാദം. ഉണ്ടങ്കില്‍ അതു നല്‍കുക. എന്തിനീ കോലാഹലം? ശെല്‍വിയുടെ വീട്ടിലെത്തിയ ബിജുവിനെ കണ്ടയുടന്‍ ‘നീ എന്തിനാണ് ഇനിയും ദ്രോഹിക്കുന്നത്’ എന്നായിരുന്നു വീട്ടുകാരുടെ ചോദ്യം എന്നതും പ്രസക്തമാണ്.
സോളാര്‍കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത് പോലെ ഒരു സി ഡി കേരളം ഒരിക്കലും കാണാനോ ബിജുരാധാകൃഷ്ണന്‍ കാണിക്കാനോ പോകുന്നില്ലെന്ന് സരിത അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ ഡെല്‍ഹിയിലായിരുന്നു. സരിത പറഞ്ഞപോലെ സിഡി കണ്ടെത്താനുള്ള യാത്ര ട്രാഫിക് സിനിമയുടെ രണ്ടാം ഭാഗമായിരുന്നു. ആരോപണങ്ങള്‍ക്കെതിരേ താന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സരിത പറഞ്ഞു. തീര്‍ച്ചയായും അത് അനിവാര്യമാണ്. പൊതുരംഗത്തോ ബിസിനസ് രംഗത്തോ സാഹിത്യ രംഗത്തോ മറ്റോ എത്തുന്ന സ്ത്രീകള്‍ക്കെതിരെ എന്തുമാവാമെന്ന സ്ഥിതി പ്രോത്സാഹിപ്പിക്കാനാവില്ല. അവരെന്തെങ്കിലും കേസില്‍ പെട്ടിട്ടുണ്ടെങ്കില്‍ പറയാനുമില്ല. സോളാറിന്റെ പേരില്‍ അതു ന്യായീകരിക്കപ്പെടുന്നത് ശരിയല്ല. നഗ്നമായ സ്ത്രീപീഢനമായിട്ടും സ്ത്രീപക്ഷ രാഷ്ട്രീയക്കാര്‍ പോലും വിഷയത്തിലിടപെടുന്നില്ല എന്നത് മറ്റൊരു കൗതുകം.
ഇത്തരമൊരു മനുഷ്യാവകാശലംഘനത്തില്‍ കേരളത്തിനു മൊത്തം ഉത്തരവാദിത്തമുണ്ടെങ്കിലും പ്രതിപക്ഷത്തിന്റേയും മാധ്യമങ്ങളുടേയും പങ്ക് പ്രത്യേകം പറയാതെ വയ്യ. ബിജു രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കി മിക്ക മാധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു. അതിനു കാരണം കേസിലെ സരിതയുടെ സാന്നിധ്യ.ം മാത്രമായിരുന്നു. തീര്‍ച്ചയായും പ്രേക്ഷകരും വായനക്കാരും ആഗ്രഹിക്കുന്നത് അതാണെന്ന് മാധ്യമങ്ങള്‍ക്ക് മറുപടി പറയാം. അതില്‍ ശരിയുണ്ടാകാം. എന്നാല്‍ എല്ലാ തൊഴിലിലും വേണ്ട നൈതികത ഇവിടേയും വേണ്ടേ? ജനങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ തങ്ങളത് ചെയ്യുന്നു എന്ന് എല്ലാ തൊഴില്‍ ചെയ്യുന്നവരും പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? റേറ്റിംഗ് കൂട്ടുക എന്ന ഒറ്റ ലക്ഷ്യമേ മാധ്യമങ്ങള്‍ക്കുള്ളു എന്ന അവസ്ഥ കഷ്ടമാണ്. സിഡിയില്ലാതെ സംഘം കോയമ്പത്തൂരില്‍ നിന്ന് മടങ്ങുന്നത് ശരിയാണോ എന്നുപോലും ചോദിച്ച മാധ്യമസിംഹത്തെ കാണുകയുണ്ടായി? ജനപ്രതിനിധികളേക്കാള്‍ വിശ്വാസ്യത ക്രിമിനലുകള്‍ക്കു നല്‍കുന്ന ഈ രീതി അഭിലഷണീയമല്ല. അതുപോലെതന്നെയാണ് ഈ വാര്‍ത്തകള്‍ക്കു പുറകെ പായുന്ന പ്രതിപക്ഷത്തിന്റേയും അവസ്ഥ. പ്രതിപക്ഷം ഏറ്റെടുക്കേണ്ട എത്രയോ വിഷയങ്ങള്‍ ഇവിടെയുണ്ട്? അതൊന്നും ശ്രദ്ധിക്കാതെയാണ് ഒരു പൈങ്കിളി ആരോപണത്തിനു പുറകെ അവരും പായുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൊത്തം സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം പോലും പ്രതിപക്ഷ നേതാവ് നടത്തി എന്നോര്‍ക്കുക.
അവസാനമായി, ഫലത്തില്‍ സംഭവിക്കുന്നതെന്താണ്? സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്കടക്കം പങ്കുണ്ടെങ്കില്‍ അതെല്ലാം ഈ കോലാഹലത്തില്‍ മുങ്ങിപോകുകയാണ്. അങ്ങനെ അഴിമതിക്കാരെ സംരക്ഷിക്കാനും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും കൈകോര്‍ക്കുന്നു. അല്ലാതെന്ത്..?

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply