മദ്യനയം : സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

bar-kerala2208

ഇന്ത്യയില്‍ തന്നെ മദ്യത്തിന് ഏറ്റവും അടിമപ്പെട്ടവര്‍ മലയാളികളാണെന്ന് കണക്കുകള്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട സാമൂഹ്യദുരന്തങ്ങള്‍ ഏറെയാണ്. മറുവശത്ത് കൃത്യമായി ശബളം കൊടുക്കാന്‍ സര്‍ക്കാരിന് മദ്യത്തില്‍ നിന്നുള്ള വരുമാനം വേണം. മദ്യപാനികളാകട്ടെ പരിഗണിക്കപ്പെടുന്നത് നികൃഷ്ടജീവികളായും. ഹൈക്കോടതിപോലും ഇത് ചൂണ്ടികാട്ടി. കച്ചവടത്തിന്റെ നീതിശാസ്ത്രത്തില്‍ ഉപഭോക്താവാണ് ദൈവം. പക്ഷേ സംസ്ഥാനത്തെ ചില്ലറ മദ്യവില്‍പനശാലകളില്‍ അതല്ല നടക്കുന്നതെന്നാണ് ഹൈക്കോടതിയുെട നിരീക്ഷണം. മദ്യവില്‍പനശാലകളിലെ അവസാനിക്കാത്ത ക്യൂവില്‍ കന്നുകാലികള്‍ക്ക് സമമായാണ് ഉപഭോക്താക്കള്‍ നില്‍ക്കുന്നത്. ഉപഭോക്താക്കള്‍ക്കളായെത്തുന്നവര്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട സൗകര്യങ്ങളും സേവനവും മദ്യവില്‍പനശാലകളില്‍ ലഭിക്കുന്നില്ല. മദ്യവില്‍പനശാലകളിലെ സൗകര്യങ്ങള്‍ വിലയിരുത്താനും സര്‍ക്കാര്‍ മെനക്കെടുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി
ഈ സാഹചര്യത്തിലാണ് ഈ മേഖലയിലെ പുതിയ തീരുമാനങ്ങള്‍ ശ്രദ്ധേയമാകുന്നത്. സംസ്ഥാനത്തെ ബാറുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണല്ലോ. ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11.30 മുതല്‍ രാത്രി 10 മണി വരെയാക്കി കുറക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുള്‍പ്പെടെ ശ്രദ്ധേയമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് ശുപാര്‍ശ നല്‍കാനാണ് കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്.
സമ്പൂര്‍ണ മദ്യനിരോധം നിലവില്‍ പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് പൂര്‍ണ്ണമായും ശരിയാണു താനും. അയല്‍ സംസ്ഥാനങ്ങളില്‍ മദ്യ നിര്‍മാണവും വില്‍പനയും നിരോധിതമല്ലെന്നിരിക്കേ അനധികൃത വില്‍പന വര്‍ധിക്കും. മദ്യപാനം ശീലമാക്കിയവരെ പൊടുന്നനെ അതില്‍ നിന്ന് വിമുക്തരാക്കാന്‍ വിഷമവുമായിരിക്കും. അതുണ്ടാക്കുക മറ്റു ദുരന്തങ്ങളായിരിക്കും.
മദ്യം വാങ്ങാന്‍ വില്‍പനശാലകളിലെത്തുന്നവരില്‍ യുവാക്കളേറെയാണന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.. ആത്മഹത്യാ നിരക്ക്, വാഹന അപകടം, കുടുംബബന്ധങ്ങളിലെ തകര്‍ച്ച, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കുറ്റകൃത്യങ്ങള്‍ എന്നിവ കൂടിവരാന്‍ ഒരു കാരണം മദ്യംതന്നെ. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളും പ്രസക്തമാകുന്നത്. 21 വയസ്സു കഴിഞ്ഞവര്‍ക്കു മാത്രമേ മദ്യവില്‍പനശാലകളിലും ബാറുകളിലും മദ്യം വില്‍ക്കാവൂ. മദ്യം വാങ്ങുന്നവര്‍ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കണം. മദ്യത്തിന്റെ ബില്ലില്‍ പ്രസ്തുത കാര്‍ഡിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം എന്നിങ്ങനെപോകുന്നു നിര്‍ദ്ദേശങ്ങള്‍.
കുറഞ്ഞത് മൂന്ന് നക്ഷത്ര പദവിയുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാവൂ. നക്ഷത്ര പദവി ഉയര്‍ത്താന്‍ സാവകാശം നല്‍കാവുന്നതാണ്. ബാര്‍ ഹോട്ടലുകള്‍ക്കും മദ്യവില്‍പനശാലകള്‍ക്കും ദൂരപരിധിയില്‍ മാറ്റം പരിഗണിക്കാവുന്നതാണ്. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് നിലവിലുള്ള 400 മീറ്റര്‍ ദൂര പരിധി നിലനിര്‍ത്തണം.
തീര്‍ച്ചയായും ചര്‍ച്ച ചെയ്യണ്ട ഒരു വിഷയമാണിത്. ഒന്ന് പണമുള്ളവര്‍ക്ക് അത് മാന്യത നല്‍കുന്നു. രണ്ടാമത് ബുദ്ധിമുട്ടുള്ളവരും ഇല്ലാത്ത പണമുണ്ടാക്കി ഈ ബാറുകളിലെത്തും. ഇപ്പോള്‍ തന്നെ അതുകാണാം. ഫലമെന്താ? അടുപ്പില്‍ തീ പുകയാതാകും. ഈ ബാറുകളിലാകട്ടെ ശരിക്കുപറഞഅഞാല്‍ വന്‍ചൂഷണമാണ് നടക്കുന്നത്. മദ്യത്തിനും ഭക്ഷണത്തിനും അവര്‍ വാങ്ങുന്ന വില ഞെട്ടിപ്പിക്കുന്നതാണ്. അതേസമയത്തുതന്നെ ഈ ബാറുകളില്‍ വളരെ മോശപ്പെട്ട അവസ്ഥയിലുള്ള ലോക്കല്‍ കൗണഅടറുകള്‍ ഉണ്ടുതാനും.
അതേസമയം റിപ്പോര്‍ട്ടിലെ മറ്റു ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്. വീര്യം കുറഞ്ഞ മദ്യം കൂടുതലായി ലഭ്യമാക്കുക, ബിയര്‍, വൈന്‍, കള്ള് തുടങ്ങിയവയുടെ ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണവ. മദ്യത്തോടുള്ള വിധേയത്വം കുറയ്ക്കാന്‍ അത് സഹായകമാകും. മാത്രമല്ല മദ്യപാനി അത്രനികൃഷ്ടജീവിയൊന്നുമല്ല എന്നു ബോധ്യപ്പെടും. ഈ വീര്യം കുറഞ്ഞ മദ്യം വാങ്ങിക്കൊണ്ടുപോയി വീടിന്റെ സ്വകാര്യതയിലിരുന്ന് ഉപയോഗിച്ചാല്‍ പൊതുസ്ഥലങ്ങളിലെ എത്രയോ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. – വാഹനാപകടങ്ങളടക്കം.
കള്ളുഷാപ്പ് നടത്താന്‍ സര്‍ക്കാര്‍ ചെലവില്‍ നല്ല കെട്ടിടം പണിതു നല്‍കാവുന്നതാണെന്നാണ് മറ്റൊരു ശുപാര്‍ശ. അതും വളരെ പ്രസക്തമാണ്. ഓരോ നാട്ടിലും അവരവരുടേതായ ദേശീയ ലഹരി വസ്തുക്കള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് കേരളത്തില്‍ കള്ള്. എന്നാല്‍ കള്ളിനെ വളരെ മോശപ്പെട്ട വോസ്തുവായാണ് ചിത്രീകരിക്കുന്നത്. കള്ളുഷാപ്പിന്റെ അവസ്ഥമുതല്‍ അതിന്റെ തെളിവ്. അതുമാറണം. മാന്യമായി വന്നിരിക്കാവുന്ന സ്ഥലമായി കള്ളുഷാപ്പുകള്‍ മാറണം. അതുപോലെ കള്ളിന്റേയും നീരയുടചേയും ഉല്‍പ്പാദനവും വിതരണവും കര്‍ഷകന്റെ അവകാശമാകണം. കാലഹരണപ്പെട്ട അബ്കാരി നിയമങ്ങള്‍ മാറ്റിയെഴുതണം.
201415 ലെ അബ്കാരി നയം സര്‍ക്കാറിന്റെ പരിഗണനയിലിരിക്കേയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അടച്ച ബാറുകള്‍ തുറപ്പിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാണ്. കെപിസിസി പ്രസിഡന്റ് സുധീരനടക്കമുള്ളവരുടെ കടുത്ത നിലപാടാണ് അതിനു തടസ്സമായി നില്‍ക്കുന്നത്. എന്നാല്‍ ആറുമാസത്തിനകം ബാറുകളുടെ നിലവാരം ഉയര്‍ത്താമെന്ന കരാറില്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. മറുവശത്ത് തൊഴിലാളികളുടെ ജീവിത പ്രശ്‌നവുമുണ്ട്. ഒരുപക്ഷെ വ്യാജമദ്യവും ദുരന്തങ്ങളുമുണ്ടാകാനും ഇതു കാരണമായേക്കാം. ഇതെല്ലാം തിരിച്ചറിഞ്ഞുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. ബാറുകള്‍ എല്ലാം പൂട്ടിയ പട്ടണങ്ങളില്‍ ബീവറേജ് സ്റ്റാല്‍ തുടങ്ങുന്നതായിരിക്കും നല്ലത്.
അതോടൊപ്പം മദ്യപാനികളെ ഭീകരമായി ചൂഷണം ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കണം. അവരും മനുഷ്യരാണ്. ഉപഭോക്താക്കളാണ്. ഉപഭോക്താവിന്റെ അവകാശങ്ങല്‍ അവര്‍ക്കുമുണ്ട് എന്നംഗീകരിക്കണം. ഈ ദ്ശയില്‍ ആര്‍ജ്ജവത്തോടെയുള്ള തീരുമാനമാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply