
ഫാസിസ്റ്റുകള്‍ക്കാവശ്യം വാഴ്ത്തുപാട്ടുകാരെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൊതുവില്‍ ഫാസിസമെന്നും കാവിവല്‍ക്കരണമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരവസ്ഥയാണല്ലോ രാജ്യത്ത് സംജാതമായിരിക്കുന്നത്. എ്ന്നാല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ എത്രയോ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനായി സേവനമനുഷ്ഠിക്കുമ്പോള്‍ നേരിട്ട അനുഭവം ഞെട്ടിപ്പിക്കുന്നവയായിരുന്നു. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നടക്കുന്നതും മറ്റൊന്നല്ല.
ഫാസിസ്റ്റുകള്‍ എന്നും കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും എതിരായിരുന്നു. സോക്രട്ടീസിനു മുമ്പെതന്നെ അതാരിഭിച്ചിട്ടുണ്ട. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ഫ്യൂഡല്‍ കാലത്തും കൊളോണിയല്‍ കാലത്തുമെല്ലാം അധികാരികള്‍ക്കാവശ്യം പുകഴ്ത്തുപാട്ടുകള്‍ ആയിരുന്നു. ഉറക്കത്തില്‍ പോലും ചീത്തപറയാത്തവരെയായിരുന്നു അവര്‍ പിന്തുണച്ചത്. സമീപകാലത്തെ ഏറ്റവും നല്ല ഉദാഹരണം അടിയന്തരാവസ്ഥയായിരുന്നു. എന്നാല്‍ പിന്നീട് ഇന്ദിരാഗാന്ധി പറഞ്ഞത് താന്‍ കുനിയാനോ പറഞ്ഞുള്ളു, എന്നാല്‍ ആളുകള്‍ ഇഴയുകയായിരുന്നു എന്നാണ്.
ഇപ്പോഴും ഇഴയാന്‍ തയ്യാറായ നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഭരണാധികാരിയെ കൃഷ്ണന്റേയും രാമന്റേയും അവതാരമായും ഗാന്ധിയേക്കാള്‍ വലിയ മഹാത്മാവായും വിശേഷിപ്പിച്ചവരെ നാം കണ്ടു. ഇങ്ങനെ ഇഴയുന്നവരാണ് ഇന്ന് ചരിത്ര – വിദ്യാഭ്യാസ – സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെത്തുന്നത്. അവര്‍ നയിക്കുന്ന സ്ഥാപനങ്ങളുടെ അവസ്ഥ എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളു.
പാഠപുസ്തകങ്ങളിലാണ് ഏകാധിപതികളുടെ പ്രധാന നോട്ടം. അതിലൂടെ അവര്‍ കുട്ടികളില്‍ വിഷം കുത്തിവയ്ക്കുകയാണ്. ആശാറാം ബാപ്പുവരെ വിവേകനന്ദനൊപ്പം മഹാന്മാരായി ചിത്രീകരിക്കപ്പെടുന്നത് അതിന്റെ ഭാഗമാണ്. എന്‍.സി.ഇ.ആര്‍.ടി., സി.ബി.എസ്.ഇ തുടങ്ങിയവ പിടിച്ചടക്കി അവയിലൂടെ ലക്ഷ്യമാക്കുന്നതും പാഠപുസ്തകങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ കുത്തിത്തിരുകാനാണ്.
എന്‍ ബി ടിയില്‍ ഉണ്ടായ ഒരനുഭവം. രാജ്യത്തെ പ്രമുഖരായ ചില സ്ത്രീകളെ കുറിച്ചൊരു പുസ്തകം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അടുത്തിറങ്ങിയ അതിന്റെ പുതിയ പതിപ്പില്‍ നിന്ന് കേന്ദ്രസമ്മര്‍ദ്ദം മൂലം മേധാപട്ക്കറെ കുറിച്ചുള്ള അധ്യായം മാറ്റേണ്ടിവന്നു. പെന്‍ഗ്വിന്‍ എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണസ്ഥാപനത്തിന് ഒരു പുസ്തകത്തിന്റെ കോപ്പികളെല്ലാം കത്തിക്കേണ്ടി വന്ന അവസ്ഥയും നമുക്കറിയാം. അമര്‍ത്യാസെന്നിന് നളന്ദ സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനം ഒവിയേണ്ടിവന്നതും പെരുമാള്‍ മുരുകന് എഴുത്തുനിര്‍ത്തി നാടുവിടേണ്ടി വന്നതും രാജ്യത്തെ പല ഐ ഐ ടികളിലും നേതൃത്വങ്ങളെ മാറ്റിയതും സമീപകാല സംഭവങ്ങള്‍. ചരിത്രത്തെ മാറ്റിയെഴുതുന്നതും ഫാസിസത്തിന്റെ സ്ഥിരം ലക്ഷണമാണ്. പുഷ്പകവിമാനത്തെ ചരിത്രമായി കാണു്‌നനവര്‍ ഐ സി എച്ച് ആറിന്റെ തലപ്പത്തെത്തുന്നു. ശാസ്ത്രകോണ്‍ഗ്രസ്സില്‍ തന്നെ അത്തരമൊരവകാശവാദമുന്നയിക്കുന്നു.
പ്രശസ്ത എഴുത്തുകാരന്‍ വിപിന്‍ ചന്ദ്രയായിരുന്നു എനിക്കുമുമ്പ് എന്‍ ബി ടി ചെയര്‍മാന്‍. അദ്ദേഹത്തിന്റെ കാലശേഷം കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. ഭരണപരിചയമുള്ള ഒരു എഴുത്തുകാരനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണം എങ്ങനേയോ എന്നിലെത്തുകയായിരുന്നു അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നില്ല. എന്‍ ബി ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഒരു കാരണവശാലും ഇടപെടില്ല എന്നും എന്തു പ്രശ്‌നമുണ്ടെങ്കിലും തന്നെ നേരില്‍ വിളിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. അദ്ദേഹമത് പാലിച്ചു.
ദിവസവും ഒരു പുസ്തകമെങ്കിലും വായിച്ചിരുന്ന നെഹ്‌റുവായിരുന്നു എന്‍ ബി ടിക്ക് രൂപം കൊടുത്തത്. അക്കാദമികളുടെ രൂപീകരണത്തിനുശേഷം ഗ്രാമങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. അത്തരൊരു ലക്ഷ്യത്തോട് നീതി പുലര്‍ത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. 24 ഭാഷകളിലാണ് കുറഞ്ഞ ചിലവില്‍ എന്‍ ബി ടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. രാജ്യത്തെങ്ങും പ്രദര്‍ശനങ്ങളിലൂടേയും മറ്റു മാര്‍ഗ്ഗങ്ങളിലൂടേയും അവ വിറ്റഴിക്കുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ അന്തരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ചത് 10 ലക്ഷം പേരായിരുന്നു.
എന്നാല്‍ ഭരണമാറ്റത്തോടെ കാര്യങ്ങള്‍ തകിടം മറഞ്ഞു. കാലാവധി കഴിയാന്‍ ആറുമാസം ബാക്കിയിരിക്കേ നാട്ടിലായിരുന്ന എന്നെ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരാളെ തീരുമാനിച്ചിട്ടുണ്ടെന്നു പറയുകയായിരുന്നു. ഇതൊരു രാഷ്ട്രീയ തീരുമാനമാണെന്നും പറഞ്ഞു. പിന്നീട് ഇ-മെയില്‍ വഴിയാണ് താന്‍ രാജിവച്ചത്. അതൊരു ഇഷ്യൂ ആക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കാരണം എഴുത്തുകാര്‍ക്കുമുണ്ടല്ലോ അഭിമാനം. അതു പണയം വെക്കരുതല്ലോ.
നാടിന്റെ മഹത്തായ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കാന്‍ ആരാണ് യോഗ്യരെന്നതാണ് ചോദ്യം. എന്‍.എഫ്.ഡി.സിയുടെ തലപ്പത്തേക്ക് സുരേഷ് ഗോപിയെ നിശ്ചയിച്ചപ്പോള്‍ കാര്യമായി ആരും എതിര്‍ത്തില്ല. കാരണം, അദ്ദേഹം സീനിയര്‍ സിനിമാക്കാരന്‍ തന്നെയാണ്. എന്നാല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള മഹത്തായ സ്ഥാപനത്തില്‍ അവരോധിച്ചിരിക്കുന്നത് ആരെയാണ്? നേരത്തെ സൂചിപ്പിച്ചപോലെ പ്രധാനമന്ത്രിയുടെ താല്‍പര്യത്തിനനുസരിച്ച് ഇഴയാന്‍ തയ്യാറാവുന്നവരെ. അവര്‍ രണ്ടാംകിടക്കാര്‍ പോലുമല്ല. അതിനേക്കാള്‍ എത്രയോ താഴെയാണ്.
ഏറ്റവും ആശങ്കാജനകമായ കാര്യം ഈ മുട്ടിലിഴയലും അവരെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുന്നതും രാജ്യഭരണത്തില്ല, ജനാധിപത്യ ഭരണത്തിലാണ് നടക്കു്‌നനതെന്നതാണ്. അതിനാല്‍തന്നെ ഈ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ രംഗത്തിറങ്ങേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണ്.
(പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാംസ്‌കാരികപ്രതിരോധസമ്മേളനത്തില്‍ ഏകാധിപത്യത്തിന്റെ സാംസ്‌കാരികഅഭിലാഷങ്ങള്‍-എഫ്.ടി.ഐ.ഐ. സമരപശ്ചാത്തലത്തില്‍ എന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

