ബേബിക്കായി സി.പി.എമ്മില്‍ പടയൊരുക്കം……?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

bbനേതൃത്വത്തിന്‌ തലവേദന സമ്മാനിച്ച്‌ എം.എ. ബേബി ഉയര്‍ത്തിവിട്ട രാജിവിവാദം ഏറെക്കുറെ കെട്ടടങ്ങിയെങ്കിലും സി.പി.എമ്മിനകത്ത്‌ സംഭവം ഇപ്പോഴും കത്തിപ്പടരുന്നു. എം.എ. ബേബിയെ പിന്തുണച്ച്‌ സംസ്‌ഥാനവ്യാപകമായി പടയൊരുക്കങ്ങള്‍ ആരംഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ബേബി എസ്‌.എഫ്‌.ഐ. നേതാവായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്നവരാണ്‌ ഇത്തരമൊരു നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്‌. നീക്കത്തിനു ബേബിയുടെ പരോക്ഷപിന്തുണയുണ്ടെന്നാണു കരുതപ്പെടുന്നത്‌.
മുഖ്യമായും ശ്രീകേരളവര്‍മ്മ കേളജിലെ പൂര്‍വവിദ്യാര്‍ഥികളും എസ്‌.എഫ്‌.ഐ. നേതാക്കളുമായിരുന്ന ഏതാനും പേര്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ യോഗം ചേര്‍ന്നിരുന്നു. ബേബിക്കനുകൂലമായി പാര്‍ട്ടിയിലും പുറത്തും പ്രചാരണം നടത്തുകയെന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. മൊബൈല്‍ വഴി സന്ദേശമയച്ചായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്‌. എന്നാല്‍ ആരാണ്‌ സന്ദേശമയച്ചതെന്നു വ്യക്‌തമല്ല. ഗ്രൂപ്പ്‌ മെസേജായിട്ടായിരുന്നു അറിയിപ്പ്‌ വന്നത്‌. യോഗം വിളിച്ചുചേര്‍ത്തതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. അതിനാല്‍ തന്നെ അനൗദ്യോഗികമായ രീതിയില്‍ ചര്‍ച്ച ചെയ്‌തു പിരിയുകയായിരുന്നു. വീണ്ടും കൂടിചേരാമെന്ന തീരുമാനത്തോടെയാണ്‌ പിരിഞ്ഞത്‌. മറ്റു ജില്ലകളിലും ഇത്തരം നീക്കം നടക്കുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ സൂചിപ്പിച്ചു.
മുഖ്യമായും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നവരാണ്‌ ബേബിക്കുചുറ്റും അണിനിരന്നിരിക്കുന്നത്‌. ഇവരില്‍ പലരും സര്‍ക്കാര്‍ ജീവനക്കാരാണ്‌. ഔദ്യോഗിക ജീവിതത്തിന്റെ അവസാനഘട്ടത്തിലുമാണ്‌. അടിയന്തരാവസ്‌ഥക്കുശേഷമുള്ള കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ ഉണ്ടായ എസ്‌.എഫ്‌.ഐ. മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചവരാണ്‌ ഭൂരിഭാഗവും. ബേബിയും സി.പി. ജോണുമായിരുന്നു അവരുടെ ഇഷ്‌ടനേതാക്കള്‍. ഇരുവരുമായി ഇവര്‍ക്ക്‌ പിന്നീടും അടുത്ത ബന്ധമാണുള്ളത്‌. വിഎസിനൊപ്പം അണിനിരന്നില്ലെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ പല സമകാലിക നടപടികളിലും ഇവര്‍ തൃപ്‌തരല്ല. പിണറായി വിജയന്റേയും മറ്റു കണ്ണൂര്‍ നേതാക്കളുടേയും പ്രവര്‍ത്തനശൈലിയോട്‌ യോജിക്കാനും ഇവര്‍ക്ക്‌ മടിയായിരുന്നു. പലരും പ്രവര്‍ത്തനരംഗത്തുതന്നെ സജീവമായി ഉണ്ടായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ധാര്‍മ്മികതയുടെ വിഷയം ഉന്നയിക്കുന്ന ബേബിയെ പിന്തുണക്കാനാണ്‌ ഈ വിഭാഗത്തിന്റെ നീക്കം. പതുക്കെയാണെങ്കിലും സംസ്‌ഥാനതലത്തില്‍ തന്നെ ഈ നീക്കം വികസിപ്പിക്കാനും രഹസ്യതീരുമാനമുണ്ടെന്നറിയുന്നു.
വി.എസിനും പിണറായിക്കും പുറകില്‍ പാര്‍ട്ടിയില്‍ മൂന്നാം സ്‌ഥാനം അര്‍ഹിക്കുന്നത്‌ ബേബിക്കാണെന്ന്‌ യോഗത്തില്‍ പങ്കെടുത്ത പ്രമുഖനായൊരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ പറഞ്ഞു. എന്നാല്‍ ബേബിയെ ഡല്‍ഹിക്കും തിരിച്ചും മാറ്റി മാറ്റി കളിപ്പിക്കുകയായിരുന്നു പാര്‍ട്ടി ചെയ്‌തത്‌. അത്‌ കണ്ണൂര്‍ ലോബിയുടെ താല്‍പ്പര്യമായിരുന്നു. ഒരിക്കല്‍ കൂടി അദ്ദേഹത്തെ ഡല്‍ഹിക്കുമാറ്റാനായിരുന്നു നീക്കം. അതാണ്‌ കൊല്ലത്തെ തോല്‍വിയോടെ തകര്‍ന്നത്‌. ഇതെല്ലാം തിരിച്ചറിഞ്ഞാണ്‌ ബേബി തന്ത്രപൂര്‍വം രാജിവിഷയമുന്നയിച്ചത്‌.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ച്‌ പിണറായി മുഖ്യമന്ത്രിയാകുകയാണെങ്കില്‍ ഒഴിവുവരുന്ന സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക്‌ ബേബിയെ കൊണ്ടുവരാനാണ്‌ ഇവരുടെ നീക്കം. എല്‍.ഡി.എഫ്‌. പരാജയപ്പെട്ടാലും പാര്‍ട്ടി ചട്ടമനുസരിച്ച്‌ പിണറായിക്കിനി സെക്രട്ടറിയാകാനാകില്ല. സെക്രട്ടറി സ്‌ഥാനത്തേക്ക്‌ കോടിയേരിയേയോ കണ്ണൂരിലെ മറ്റേതെങ്കിലും നേതാക്കളേയോ കൊണ്ടുവരാനുള്ള നീക്കത്തെ തടയുകയാണ്‌ ബേബിയെ പിന്തുണക്കുന്നവരുടെ ലക്ഷ്യം.
അതേസമയം പാര്‍ട്ടി തീരുമാനത്തില്‍നിന്ന്‌ വ്യതിചലിച്ച്‌ ധാര്‍മ്മികവിഷയം ഉന്നയിക്കുന്നതിനെ ശക്‌തമായി നേരിടാനാണ്‌ നേതൃത്വത്തിന്റെ നീക്കം. ഇനിയുമൊരു വി.എസ്‌. ഉണ്ടാകുന്നതില്‍ നേതൃത്വത്തിന്‌ താല്‍പ്പര്യമില്ല. അതിനാല്‍ തന്നെ വിമതനീക്കങ്ങളെ മുളയിലേ നുള്ളാനാകും തീരുമാനം. വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ തിളങ്ങാതിരുന്നതാണ്‌ ബേബി പുറകിലാകാന്‍ കാരണമെന്നാണ്‌ ഔദ്യോഗികവിഭാഗത്തിന്റെ നിലപാട്‌.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply