ഇപ്പോള്‍ മാണിക്കുവേണ്ടി മാറിയാലോ ഉമ്മന്‍ചാണ്ടി?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

uuuപ്ലസ് ടുവില്‍ ഹൈക്കോടതി, പാമോയിലില്‍  സുപ്രിംകോടതി.  ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാണ്. ടൈറ്റാനിയത്തില്‍ തല്‍ക്കാല ആശ്വാസം. എന്നാല്‍ ഒരു നേതൃമാറ്റത്തിനു പറ്റിയ സമയമല്ലേ ഇത്? എന്തുകൊണ്ട് മാണിയെ ഇപ്പോള്‍ മുഖ്യമാക്കിക്കൂടാ?
രാജിയോ ചുരുങ്ങിയ പക്ഷെ നേതൃമാറ്റമോ ആണ് യുഡിഎഫിനുമുന്നിലുള്ള വഴികളില്‍ ഏറ്റവും ഉചിതം. അതുവഴി രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ തിരിച്ചു പിടിക്കുക കൂടിയായിരിക്കും. എന്തായാലും മാണി മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് ചര്ച്ചകള്‍ സജീവമാണല്ലോ. ഇപ്പോഴത് നടപ്പാക്കിക്കൂടെ? ഇതിലും നല്ല സമയം വേറെന്തുണ്ട് യുഡിഎഫിന്?
പുതിയ പഌ് ടു സ്‌കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകളുടെ പട്ടിക മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പുതിയ പഌ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. സിംഗിള്‍ ബെഞ്ചിന്റെ വിധി തള്ളണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചില്ല. ഇതോടെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശയില്ലാതെ അനുവദിക്കപ്പെട്ട പുതിയ സ്‌കൂളുകളിലേയ്ക്കും ബാച്ചുകളിലേയ്ക്കും പ്രവേശനം നടത്താന്‍ കഴിയില്ല. അതോടെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്ലസ് ടു അനുവദിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവ് ലംഘിച്ചാണ് സര്‍ക്കാര്‍ സ്‌കൂള്‍ അനുവദിച്ചതെന്നും സ്‌കൂളുകളുടെ യോഗ്യത പരിശോധിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഇടപെട്ടതിന് പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു.
പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സുപ്രീം കോടതി രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. കേസ് സി.ബി.ഐ. പോലുള്ള ഏതെങ്കിലും ഏജന്‍സി അന്വേഷിക്കുന്നതല്ലെ നല്ലതെന്ന് ജസ്റ്റിസ് ടി.കെ. ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആരാഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി പ്രത്യേക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരുമെന്നും കോടതി ആരാഞ്ഞു. മുഖ്യമന്ത്രി കേസ് പിന്‍വലിച്ചത് സ്വന്തം നേട്ടത്തിനുവേണ്ടിയല്ലെ എന്നും കോടതി ചോദിച്ചു.
ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതെന്നും ഈ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുമാണ് വി.എസ്. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, വി.എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയാണുണ്ടായത്. ഇതിനെതിരെയാണ് വി.എസ്. സുപ്രീംകോടതിയെ സമീപിച്ചത്.
ടൈറ്റാനിയം അഴിമതിക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് മുഖ്യമന്ത്രിക്ക് ആശ്വാസമായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരടക്കം പതിനൊന്ന് പേര്‍ക്കെതിരെ കേസടുത്ത് തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നാഴ്ചത്തേയ്ക്കാണ് തുടരന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കാണിച്ച് ടൈറ്റാനിയം മുന്‍ ജീവനക്കാരനായ എസ്. ജയന്‍ നല്‍കിയ കേസിലാണ് പ്രത്യേക വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കില്ലെന്ന വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ജഡ്ജി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കുന്നതിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും വിജിലന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. അഴിമതി സംബന്ധിച്ച പരാതി നല്‍കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും ഇബ്രാഹിംകുഞ്ഞും രമേശ് ചെന്നിത്തലയും ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞാണ് അവര്‍ വിചാരണ ചെയ്യപ്പെടുന്നതിനോ അന്വേഷണ പരിധിയില്‍ വരുന്നതിനോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി പറഞ്ഞത്. അതിനാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്.
എന്തായാലും സമൂഹമധ്യത്തില്‍ മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ തന്നെ. കോടതികളുടെ വിശ്വാസ്യതയും സംശയത്തിലാണ്. അമിതമായ ജുഡീഷ്യല്‍ ആക്ടിവിസത്തെ വിമര്‍ശിക്കുകയും വേണം. എന്നാല്‍ അതോടൊപ്പം താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാകുകയാണെങ്കില്‍ അതു രാഷ്ട്രീയത്തിനു നല്‍കുന്നത് ഗുണകരമായ സന്ദേശമായിരിക്കും. ഒപ്പം ഈ മന്ത്രിസഭയുടെ ബാക്കികാലം മാണിയാകട്ടെ മുഖ്യമന്ത്രി


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇപ്പോള്‍ മാണിക്കുവേണ്ടി മാറിയാലോ ഉമ്മന്‍ചാണ്ടി?

  1. രാജി വച്ചാല്‍ പിന്നെ ഉമ്മന്‍ ചാണ്ടിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും തമ്മില്‍ എന്താ വ്യത്യാസം…

Leave a Reply