പുഴയ്ക്കല്‍ പാടത്ത് ഹൈടെക് സിറ്റി വരുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

puzhakkal

തൃശൂര്‍ വികസന അതോറിറ്റിയുടെ മുന്‍ കൈയില്‍ പുഴക്കല്‍പാടത്ത് 150 ഏക്കര്‍ സ്ഥലത്ത് ഹൈടെക് സിറ്റി എന്ന പേരില്‍ ഉപനഗരം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. അതോറിറ്റിയും സ്ഥലത്തെ ഭൂഉടമകളും ചേര്‍ന്നുള്ള സംയുക്ത സംരംഭമെന്ന നിലയിലാണ് ലാന്റ്പൂളിങ്ങ് ആന്റ് ലാന്റ് റീ കോണ്‍സ്റ്റിറ്റിയൂഷന്‍ സംവിധാനത്തില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമായി സ്വാശ്രയ നഗരമെന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ എം.എല്‍.എ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, മേയര്‍ ഐ.പി.പോള്‍ എന്നിവര്‍ അറിയിച്ചു.
25 വര്‍ഷം മുമ്പ് തൃശൂര്‍ വികസന അതോറിറ്റി ആസൂത്രണം ചെയ്ത പുഴയ്ക്കല്‍പാടം വികസനപദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാനസൗകര്യവികസനം ഉള്‍പ്പെടെ പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി സ്ഥലം ഉടമകള്‍ അതോറിറ്റിക്ക് സൗജന്യമായി നല്കും. ആസൂത്രിത പദ്ധതി തയ്യാറാക്കി, ഭൂമി ഏറ്റെടുത്ത്, പദ്ധതി നടപ്പാക്കുന്നതിനും അടിസ്ഥാനവികസനത്തിനുമുള്ള ഭൂമി ഏറ്റെടുത്ത് ബാക്കി ഭൂമി ഉടമകള്‍ക്ക് കൈമാറും. കണ്ണംകുളങ്ങരയിലും കോവിലകത്തും പാടത്തും ടി.യു.ഡി.എ. നേരത്തെ വിജയകരമായി നടപ്പാക്കിയ മാതൃകാപദ്ധതിയുടെ അനുഭവസമ്പത്തുമായാണ് പദ്ധതി ഏറ്റെടുക്കുന്നത്.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്ഥലം ഉടമകളമായി അതോറിറ്റി പ്രാഥമിക ചര്‍ച്ച നടത്തിയതായി ഇവര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉടമകള്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ആറുമാസത്തിനകം പദ്ധതിക്ക് തുടക്കം കുറിക്കണമെന്നാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
സ്വരാജ് റൗണ്ട് കേന്ദ്രീകരിച്ചുള്ള തൃശൂര്‍ നഗരത്തിന് ഒരു ഉപനഗരമെന്ന നിലയില്‍ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് വിഭാവനം ചെയ്യുന്ന ഔട്ടര്‍റിങ്ങ് റോഡ് ഈ പ്രദേശത്തുകൂടിയാണ്. വീതിയുള്ള റോഡുകളുടെ ശൃംഖലതന്നെ വിഭാവനം ചെയ്യും. കൊച്ചിയിലെ വൈറ്റില ഹബ്ബിന്റെ മാതൃകയില്‍ സര്‍ക്കാര്‍ പത്ത് ഏക്ര സ്ഥലത്ത് സ്ഥാപിക്കുന്ന പുഴയ്ക്കല്‍പാടം ഹബ്ബിനെ കൂടി പ്രയോജനപ്പെടുത്തിയാണ് വികസനപദ്ധതി ആസൂത്രണം ചെയ്യുക.
മാര്‍ക്കറ്റുകള്‍, വാണിജ്യകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, പ്രകൃതിക്കിണങ്ങുന്ന ഐ.ടി.പോലുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടും. വാഹനപാര്‍ക്കിങ്ങ് സ്ഥലങ്ങള്‍, കളിസ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍ക്ക്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്റ്റേഡിയം തുടങ്ങി സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും. സ്ഥലത്തെ ജലസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തിയുള്ള ശുദ്ധജലവിതരണപദ്ധതി, മാലിന്യവും സൗരോര്‍ജ്ജവും ഉപയോഗിച്ച് ഏറ്റവും ആധുനിക സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള വൈദ്യുതി ഉല്പാദനപദ്ധതി, മാലിന്യസംസ്‌കരണപദ്ധതി, മലിനജല സംസ്‌കരണപദ്ധതി, അഴുക്കുചാല്‍ പദ്ധതി, എല്‍.പി.ജി. ഗ്യാസ് ലൈന്‍ എന്നിവയെല്ലാം പദ്ധതിയില്‍ വിഭാവനം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി ഉപനഗരത്തെ ഹരിതാഭമാക്കും.
തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വേ ലെയിന്‍, പദ്ധതി പ്രദേശത്തിനു സമീപത്തുകൂടി പോകുന്നതിനാല്‍ റെയില്‍വേ സ്റ്റേഷനും മോണോറെയിലും സമീപത്ത് ചെറിയൊരു വിമാനത്താവളംതന്നേയും ഭാവിയില്‍ സാധ്യമാക്കാനാകുമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. സമീപപ്രദേശത്ത് രണ്ട് സ്വകാര്യ ഹെലിപാഡുകള്‍ നിലവിലുണ്ടെന്നത് പ്രധാനമാണ്. പുഴയ്ക്കല്‍ തോടുമായി ബന്ധിപ്പിക്കുന്ന നഗരത്തില്‍നിന്നുള്ള പ്രധാന തോട്, പദ്ധതി പ്രദേശത്തുകൂടി പോകുന്നതിനാല്‍ ജലഗതാഗതത്തിനും ടൂറിസം വികസനത്തിനും വലിയ സാധ്യതകളാണുള്ളത്. പുഴയ്ക്കല്‍പാടം വികസനപദ്ധതിയുടെ തുര്‍ച്ചയായി കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കുന്ന കാര്യവും അതോറിറ്റി പരിഗണിക്കുന്നുണ്ട്.
വികസിതനഗരം ഭൂമിയുടെ മൂല്യം അനേകമടങ്ങ് വര്‍ധിപ്പിക്കുമെന്നതിനാല്‍ പദ്ധതിയുമായി സഹകരിക്കാന്‍ ഉടമകളെല്ലാം സന്നദ്ധമാകുമെന്നാണ് പ്രതീക്ഷയെന്നും. കോവിലകത്തുംപാടം, കണ്ണംകുളങ്ങര പദ്ധതികളുടെ വിജയം പുഴയ്ക്കല്‍ പാടത്തും ഭൂഉടമകള്‍ക്ക് വന്‍പ്രതീക്ഷ നല്കുന്നതാണെന്നും കെ.രാധാകൃഷ്ണന്‍ അറിയിച്ചു. വികസനപദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകാന്‍ കെട്ടിടനിര്‍മ്മാണത്തില്‍ ഇളവുകള്‍ നല്‍കുന്ന ഒരു പാക്കേജ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
അപേക്ഷകര്‍ക്ക് കെട്ടിടനിര്‍മ്മാണത്തിന് താമസമില്ലാതെ അനുമതി നല്‍കുക, ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് ഒഴിവാക്കുക, പാര്‍ക്കിംഗ് സൗകര്യമൊഴികെ കെട്ടിടനിര്‍മ്മാണ നിയന്ത്രണചട്ടങ്ങളില്‍ ആകര്‍ഷകമായ ഇളവുകള്‍ നല്‍കുക, പരമാവധി എഫ്.എ.ആര്‍. അനുവദിക്കുക, നാലുവരിപാതയില്‍ ബില്‍ഡിംഗ് ലെയിന്‍ 4.5 മീറ്റര്‍ എന്നതു 1.5 മീറ്ററായി കുറക്കുക, ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം കോര്‍പ്പറേഷനിലെവിടെയും കെട്ടിടനിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്താനോ അവകാശം കൈമാറാനോ വില്പനയ്‌ക്കോ (ട്രാന്‍സ്ഫര്‍ ഡെവലപ്‌മെന്റ് റൈറ്റ്‌സ്) അനുമതി നല്‍കുക, നിശ്ചിത കാലയളവില്‍ വസ്തുനികുതി ഒഴിവാക്കുക എന്നിവയാണ് അതോറിറ്റി തയ്യാറാക്കി നല്‍കിയിട്ടുള്ള പാക്കേജ് പദ്ധതി.
തീര്‍ച്ചയായും വളരുന്ന നഗരത്തിനു ആശ്വാസമായിരിക്കും ഈ പദ്ധതി. പുഴക്കല്‍ പാടമെന്നു വിളിക്കുമ്പോഴും ആ പാടമൊക്കെ നാം എന്നേ നശിപ്പിച്ചു. അതുണ്ടാക്കിയ  പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമാണ്. എന്നാല്‍ ആ പാടശേഖരങ്ങള്‍ ഇനി തിരിച്ചു പിടിക്കുക എളുപ്പമല്ല. കേരളത്തില്‍ അവശേഷിക്കുന്ന പാടശേഖരങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. ആ സാഹചര്യത്തില്‍ ഇതെങ്കിലും നടക്കട്ടെ. പദ്ധതി പരിസ്ഥിതി ആഘാതങ്ങള്‍ സൃഷ്ടിക്കുമോ എന്ന പഠനം അനിവാര്യമാണ്. അതില്ലെങ്കില്‍ മാത്രം നഗരത്തിനു ആശ്വാസമാകുന്ന പദ്ധതിക്ക് പച്ചക്കൊടി കാണിക്കുന്നതാകും നല്ലത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply