പിണറായിക്കും ഉമ്മന്‍ചാണ്ടിയാകേണ്ടിവരും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

p

സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കാനും ഫയലുകളുടെ വേഗത വര്‍ദ്ധിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യമായി ശ്രമിക്കുന്നത് ്ഭിനന്ദനാര്‍ഹമാണ്. എന്നാല്‍ സെക്രട്ടറിയേറ്റടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടുള്ളവര്‍ അത്ര പെട്ടെന്ന് അതില്‍ പ്രതീക്ഷ കാണാന്‍ ഇടയില്ല. എന്നെ തല്ലണ്ട, ഞാന്‍ നന്നാകില്ല എന്നു പറയാന്‍ മടിയില്ലാത്തവരാണ് മിക്കവാറും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. വന്‍തോതിലുള്ള വേതനവര്‍ദ്ധനവിലൊഴികെ മറ്റൊന്നിലും പൊതുവില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. ഏതൊരു തൊഴിലിലും അനിവാര്യമായ ഔട്ട് പുട്ട് പരിശോധന എന്ന ഒന്ന് ഇവിടെ നടക്കുന്നില്ല. അവരെ നന്നാക്കിയെടുക്കാന്‍ നോക്കുന്ന മുഖ്യമന്ത്രി അവസാനം ഉമ്മന്‍ ചാണ്ടിയുടെ അവസ്ഥയിലേക്ക് എത്താനാണ് സാധ്യത. ജനസമ്പര്‍ക്കത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സ്വയമേറ്റെടുക്കുകയാണല്ലോ അദ്ദേഹം ചെയ്തത്. ജീവനക്കാരെ ഇത്തരമൊരവസ്ഥയിലെത്തിക്കുന്നത് ഇരുവരുടെയും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന യൂണിയനുകള്‍ക്കാണ് പ്രധാന ഉത്തരവാദിത്തം എന്നത് മറ്റൊരു കാര്യം.
സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില വളരെ പ്രധാനപ്പെട്ടതാണെന്നും ഇതു നടപ്പാക്കുമ്പോള്‍ സര്‍വീസ് സംഘടനകള്‍ ഇടപെടരുതെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജീവനക്കാരോട് പറഞ്ഞത്. സത്യത്തില്‍ ഇത്തരത്തില്‍ ഒരു മുഖ്യമന്ത്രി പറയേണ്ടിവരുന്നു എന്നതുതന്നെ എത്രയോ ലജ്ജാകരമാണ്. സര്‍വീസ്, അഴിമതിരഹിതവും കാര്യക്ഷമവും സേവനോന്മുഖവും ആക്കുകയെന്നതാണ് പരമപ്രധാനം. ഇതു ചെയ്താല്‍ സര്‍ക്കാരിന്റേയും സര്‍വീസ് സംഘടനകളുടേയും വിശ്വാസ്യത വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജോലിസമയത്ത് യൂനിയന്‍ പ്രവര്‍ത്തനം വേണ്ട. തീരുമാനമെടുക്കുന്നതിലെ അനന്തമായ കാലതാമസം ഒഴിവാക്കണം. 30 ദിവസത്തിനകം സാധാരണ പ്രശ്‌നങ്ങളില്‍ തീരുമാനമാവണം. ഫയലിലെ ആവശ്യം തിരസ്‌ക്കരിച്ചാല്‍ അതു ശരിയോ എന്നു പരിശോധിക്കാന്‍ സംവിധാനമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പലരും പഞ്ച് ചെയ്ത് ഡ്യൂട്ടിയില്‍ പ്രവേശിച്ച ശേഷം കറങ്ങി നടക്കുകയും ട്രെയിനുകളുടെ സമയം നോക്കി നേരത്തെ പോകുന്നതും ഇനി ആവര്‍ത്തിക്കാനാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഓരോ ഫയലിനു പുറകിലും ഓരോ ജീവിതമാണെന്നും അതു മറക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ കയ്യടിയും നേടിയിരുന്നു.
ഇന്നു സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നോക്കിയാല്‍ അവക്കുപുറകിലെ ജീവിതങ്ങള്‍ എത്രയോ ലക്ഷങ്ങളാണ്. എന്നാല്‍ അവയോട് ജീവനക്കാരുടെ ഉദാസീനമനോഭാവമൊന്നും മാറ്റാന്‍ പിണറായിയുടെ പ്രസംഗത്തിനു കഴിയില്ല. സാങ്കേതികവിദ്യയുടെ സ്വാഭാവിക വികാസത്തിന്റെ ഭാഗമായി വരുന്ന പഞ്ചിംഗ് മെഷിനും ബയോമെട്രിക് ഹാജര്‍ സംവിധാനവുമൊക്കെ ഇനിയും അംഗീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് തമാശ. സേവനാവകാശവും വിവരാവകാശവുമെല്ലാം അട്ടിമറിക്കാനും ശ്രമം ഊര്‍ജ്ജിതമാണ്. ഒരു തവണ മാത്രം പോയാല്‍ നടക്കേണ്ട കാര്യങ്ങള്‍ക്കായി സാധാരണക്കാരന്‍ എത്ര തവണ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടിവരുന്നു. അഴിമതി കുറഞ്ഞതായുള്ള വാദമുണ്ട്. എന്നാല്‍ തമാശയെന്താണെന്നു വെച്ചാല്‍ അതോടെ ഫയലുകളുടെ വേഗതയും ഏറെ കുറഞ്ഞു എന്നതാണ്. ഇക്കാര്യങ്ങളിലൊന്നും ഒരു യൂണിയനും താല്‍പ്പര്യമില്ല. പൊതുഖജനാവിന്റെ വലിയൊരു ഭാഗം ശബളവും പിന്നീട് പെന്‍ഷനുമായി് വാങ്ങിയിട്ടും ജനങ്ങളുടെ സുഹൃത്തുക്കളാകാന്‍ കഴിയാത്തവരാണ് മിക്കവാറും ജീവനക്കാര്‍. അവകാശങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളും അംഗീകരിക്കാന്‍ അവരൊരിക്കലും തയ്യാറല്ല.
ജീവനക്കാരുടെ ശമ്പളം ഹാജരിന്റെ അടിസ്ഥാനത്തിലും സ്ഥാനക്കയറ്റം കാര്യക്ഷമത വിലയിരുത്തിയുമാകണമെന്നു 10ാം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ ഔട്ട് പുട്ട് പരിശോധനാവിഷയമാക്കുക എന്നതുതന്നെയായിരുന്നു ലക്ഷ്യം. എല്ലാ തൊഴില്‍ മേഖലയിലും സ്വാഭാവികമായും നിലവിലുള്ള ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാക്കുക എന്നത് തികച്ചും ന്യായമാണ്. എന്നാല്‍ ശബളവര്‍ദ്ധനവ് സ്വീകരിക്കാം, മറ്റു നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനാവില്ല എന്നതായിരുന്നു യൂണിയനുകളുടെ പൊതുനിലപാട്. ജീവനക്കാര്‍ നേരത്തേ പോയാലും വരാതിരുന്നാലും ശമ്പളം സ്വാഭാവികമായി കുറയും, ഫീല്‍ഡ് ജോലിക്കാര്‍ക്ക് മൊബൈല്‍ വഴി പഞ്ചിങ്, നിലവിലുള്ള 25 പൊതുഅവധി 15 ആയും 10 നിയന്ത്രിതാവധി അഞ്ചായും കുറയ്ക്കണം, പൊതുഅവധിക്കു മുന്നിലും പിന്നിലും പ്രഖ്യാപിക്കുന്ന അവധിദിനങ്ങളെ നിയന്ത്രിതാവധിയായി കണക്കാക്കണം, പ്രതിവര്‍ഷം കുറഞ്ഞത് 285 പ്രവൃത്തിദിവസങ്ങള്‍. സ്ഥാനക്കയറ്റം സര്‍വീസ് കാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുത്; എഴുത്തുപരീക്ഷയുടെയും മറ്റും അടിസ്ഥാനത്തില്‍ യോഗ്യത കണക്കാക്കണം.
ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതോദ്യോഗസ്ഥര്‍ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകണം വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്, സെക്രട്ടേറിയറ്റിലെ അധികതസ്തികകള്‍ നിയന്ത്രിക്കണം; താഴേത്തട്ടില്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കണം. ആശ്രിതനിയമനം ക്ലാസ് മൂന്ന്, നാല് വിഭാഗങ്ങളില്‍ മാത്രമാക്കണം. ്രൈഡവര്‍ തസ്തിക നിര്‍ത്തലാക്കണം. പകരം ്രൈഡവര്‍/പ്യൂണ്‍ തസ്തികയാക്കണം. എന്നിങ്ങനെ പോകുന്നു മറ്റു നിര്‍ദ്ദേശങ്ങള്‍. അവയില്‍ എന്തൊക്കെ നടപ്പായി എന്ന് വ്യക്തമല്ല. അവ പരിശോധിക്കാനും ജനോപകരമായ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കാനും മുഖ്യമന്ത്രി തയ്യാറെടുക്കണം. ജനങ്ങളുമായി കൂടുതല്‍ ആശയവിനിമയം ആവശ്യമായ വകുപ്പുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഉണ്ടാക്കണമെന്ന നിര്‍ദ്ദശവും ഉടനെ നടപ്പാക്കണം. ഭീമമായ വേതനം കൈപറ്റുമ്പോള്‍ അതിനനുസരിച്ച കാര്യക്ഷമതയുണ്ടാകണ്ടേ? ഇന്‍പുട്ടും ഔട്ട് പുട്ടും തമ്മില്‍ ഒരനുപാതമൊക്കെ വേണം. സ്വകാര്യമേഖലകളിലൊക്കെ അതു നിലവിലുണ്ട്. അതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ കാര്യത്തില്‍ രോഗികളുടേയും അധ്യാപകരുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടേയും മറ്റു ജീവനക്കാരുടെ കാര്യത്തില്‍ പൊതുജനങ്ങളുടേയും അഭിപ്രായം കൂടി പരിഗണിക്കാവുന്നതാണ്. ശബളപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നു കേട്ട ഒരു കാര്യം മിടുക്കുള്ളവരാണ് ഈ ജോലി നേടുന്നതെന്നായിരുന്നു. ആ അവസ്ഥയൊക്കെ എന്നേ മാറി. ഇപ്പോള്‍ അക്കാദമിക് തലത്തില്‍ രണ്ടാംനിരക്കാരാണ് സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നത്. മാത്രമല്ല, യാതൊരു വിധ ക്രിയേറ്റിവിറ്റിയുമില്ലാത്ത ഒന്നാണ് സര്‍ക്കാര്‍ ജോലിയെന്ന് ജീവനക്കാര്‍ തന്നെ സ്വകാര്യമായി സമ്മതിക്കാറുണ്ടല്ലോ. പാവപ്പെട്ട ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായുള്ള ഫയലുകള്‍ നീക്കുന്നതില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ അതുതന്നെയാണ് യഥാര്‍ത്ഥ ക്രിയേറ്റിവിറ്റി എന്ന് ജീവനക്കാരെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കായാല്‍ നന്ന്്. മറ്റൊന്നുകൂടി. അടിയന്തരാവസ്ഥ ഫാസിസമായിട്ടും അതിനനുകൂലമായി കേരളം വിധിയെഴുതാനുണ്ടായ ഒരു കാരണം സര്‍ക്കാര്‍ ഓഫീസുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചതായിരുന്നു. എ കെ ആന്റണിയുടെ ഭരണകാലത്തു നടന്ന സമരത്തിനെതിരെ ജനം തെരുവിലിറങ്ങിയതും മറക്കാറായിട്ടില്ലല്ലോ. ഓര്‍മ്മകള്‍ നല്ലതാണ്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply