പാര്‍ട്ടി അംഗങ്ങളില്‍ ഭിന്നലിംഗക്കാരെ അംഗീകരിക്കണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

xxxകെ സി സന്തോഷ് കുമാര്‍

ഭിന്നലിംഗക്കാരെ മനുഷ്യരായി കണക്കാക്കേണ്ടത് ജനാധിപത്യത്തിന്റെ കടമയാണെന്ന സിപിഎം നേതൃതവത്തില്‍ നടന്ന നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ആദ്യമായാണ് മുഖ്യധാരയില്‍ നിന്നൊരു രാഷ്ട്രീയപാര്‍ട്ടി ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. നിരവധി പരിമിതികളോടെയാണെങ്കിലും കേരള സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്റര്‍ പോളിസി പ്രഖ്യാപിച്ചതും ആശാവഹം തന്നെ. അതേസമയം കേവലം സഹതാപമോ കൗതുകമോ പുനരധിവാസമോ എന്നതില്‍ നിന്നു മാറി അവരുടെ അവകാശങ്ങള്‍ക്കായാണ് നിലകൊള്ളേണ്ടത്. അത്തരമൊരു സമീപനം തീര്‍ച്ചയായും പഠന കോണ്‍ഗ്രസ്സിലെ ചര്‍ച്ചകളിലുയര്‍ന്നു വന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കളും അണികളുമെല്ലാം ഇതെത്രമാത്രം ഉള്‍ക്കൊള്ളുന്നു എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. പാര്‍ട്ടി അംഗത്വത്തിനുള്ള അപേക്ഷകളിലും മറ്റും ഭിന്നലിംഗക്കാര്‍ക്ക് അത് രേഖപ്പെടുത്താനുള്ള കോളം ഉണ്ടാവണമെന്ന ആവശ്യം ഏറെ പ്രസക്തമാണ്. മറ്റുപാര്‍ട്ടികളും അത്തരമൊരു സമീപനം പിന്തുടരണം.
സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐ പി സി 377-ാം വകുപ്പിനെതിരെ ശക്തമായ നിലപാടാണ് പഠന കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചത്. അതേസമയം ലൈംഗികസ്വത്വം എന്ന ആശയം സംഘാടകര്‍ക്കു പിടികിട്ടിയോ എന്ന് സംശയമാണ്. സര്‍ക്കാര്‍ നയത്തിലും ആ സമീപനമില്ല. ജെന്‍ഡര്‍ എന്ന നിലയില്‍ മാത്രമാണ് വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. മതം മാറാന്‍ അവകാശം നിലനില്‍ക്കുന്ന രാജ്യത്ത് ലിംഗമാറ്റത്തിനുള്ള ജനാധിപത്യാവകാശവും അനിവാര്യമാണെന്ന വിഷയവും ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല. ലിംഗമാറ്റം നടത്തിയവര്‍ക്ക് പല ആനുകൂല്യങ്ങളും സര്‍ക്കാര്‍ നയത്തിലുണ്ടെങ്കിലും ഫലത്തില്‍ അതൊന്നും ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. തന്റെ ലൈംഗികസ്വത്വം എന്താണെന്ന് ഒരു വ്യക്തിയുടെ പ്രഖ്യാപനം മാത്രം തെളിവായെടുത്ത് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കണം. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിനുള്ള അപേക്ഷാഫോറങ്ങളിലൊന്നും ഇവര്‍ക്കു പ്രാതിനിധ്യമില്ല. മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ നിരവധി കോഴ്‌സുകളിലും അതുണ്ട്. ഉദാഹരണമായി സംസ്ഥാന എഞ്ചിനിയറിംഗ് – മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഈ അവകാശം നിഷേധിക്കുമ്പോള്‍ അഖിലേന്ത്യാതലത്തില്‍ അതുണ്ട്.
തീര്‍ച്ചയായും ഭീന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്.
സംരക്ഷകരാകേണ്ട പൊലീസിന്റെ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കേണ്ടിവരുന്നത്. ഭിന്നലിംഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിയമംമൂലം ശക്തമായി നിയന്ത്രിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നു. നിയമമേഖലയില്‍ അതുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഉദാഹരണണായി ബലാല്‍സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇവരെ പരാമര്‍ശിക്കുന്നതേയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന നിയമസംരക്ഷണം ഭിന്നലിംഗക്കാര്‍ക്ക് ലഭിക്കുന്നില്ല. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ടോയ്‌ലറ്റുകളില്‍ ഇവര്‍ക്ക് പ്രവേശനമില്ല. സ്‌കൂളുകളില്‍ അധ്യാപകരും സഹപാഠികളുംപോലും പലവിധത്തില്‍ ഉപദ്രവിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളിലും ഇവരെ ഉള്‍പ്പെടുത്തുന്നില്ല. ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവരെ സീരിയലുകളിലും സിനിമകളിലും ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാക്കുന്ന നിയമം കൊണ്ടുവരണം.
അതുപോലെ സ്ത്രീകളായി ലിംഗമാറ്റം സ്വീകരിച്ചവര്‍ക്കുമാത്രമാണ് എന്തെങ്കിലും ദൃശ്യതയുള്ളത്. തിരിച്ചുള്ളവരും നിരവധിയുണ്ടെങ്കിലും അവര്‍ അദൃശ്യരാണ്. കാരണം അവര്‍ക്കൊട്ടുംതന്നെ സാമൂഹ്യ അംഗീകാരം ലഭിക്കുന്നില്ല എന്നതുതന്നെ. മൂന്നാംലിംഗം, ഭിന്നലിംഗം തുടങ്ങിയ പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമുയര്‍ന്നു.. ഇത്തരക്കാര്‍ മൂന്നാം ലിംഗക്കാരായാല്‍ ഒന്നും രണ്ടും ലിംഗക്കാര്‍ ആരെന്ന ചോദ്യം പ്രസക്തമാകും.
ജനാധിപത്യപ്രക്രിയകളില്‍ ഇവര്‍ക്ക് പങ്കാളിത്തം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇന്നത്തെ അവസ്ഥയില്‍ ജനപ്രതിനിധികളായി ഇവര്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവായതിനാല്‍ ജനപ്രതിനിധി സഭകളില്‍ ഇവരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം വളരെ പ്രസക്തമാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply