പട്ടിക്കൂട്‌ സ്‌കൂള്‍ തന്നെ മതിയെന്നു മാതാപിതാക്കള്‍ പറയുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

dogഏതുവിഷയം ഉയര്‍ന്നുവന്നാലും താല്‍ക്കാലികമായൊരു ഭൂകമ്പം മാത്രമാണ്‌ കേരളത്തിലുണ്ടാകുക. മാധ്യമങ്ങളും അതിനുപുറകെ ചില സംഘടനകളും രംഗത്തിറങ്ങും. പിറ്റേന്നു അടുത്തവിഷയം വരുമ്പോള്‍ ഇതു മറക്കും. അതാണ്‌ നമ്മുടെ രാഷ്ട്രീയപ്രബുദ്ധത.
തിരുവനന്തപുരത്ത്‌ പട്ടിക്കൂട്‌ സംഭവത്തോടെ വിവാദമായ സ്‌കൂള്‍ തന്നെ നോക്കുക. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന്‌ സ്‌കൂള്‍ അധികൃതര്‍ ആണയിടുന്നുണ്ട്‌. അതന്വേഷണത്തിലൂടെ പുറത്തുവരട്ടെ. എങ്കില്‍ ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. എന്നാല്‍ വിശ്വസനീയമായ രീതിയില്‍ ഈ വിഷയം പുറത്തുവന്നിട്ടും ഇത്രയധികം കോലാഹലങ്ങളും അറസ്‌റ്റും കേസുമൊക്കെ ഉണ്ടായിട്ടും രക്ഷാകര്‍ത്താക്കള്‍ ഭൂരിഭാഗവും പറയുന്നു, തങ്ങളുടെ കുട്ടികള്‍ അവിടെതന്നെ പഠിച്ചാല്‍ മതി എന്ന്‌.
തീര്‍ച്ചയായും ഇത്‌ ആ രക്ഷാകര്‍ത്താക്കളുടെ മാത്രം പ്രശ്‌നമല്ല. അവര്‍ക്കുപകരം മറ്റാരായിരുന്നാലും ഈ നിലപാടുതന്നെ സ്വീകരിക്കാനാണ്‌ സാധ്യത. നമ്മുടെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധിയുടെ വ്യക്തമായ തെളിവാണിത്‌.
ഉന്നതവിദ്യാഭ്യാസത്തില്‍ നാമെത്രപുറകിലാണെന്നറിയാന്‍ ഐഐടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി പങ്കാളിത്തം നോക്കിയാല്‍ മതി. അതുപോലെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും യൂണിവേഴ്‌സിറ്റികളുടേയും നിലവാരം നോക്കിയാല്‍ മതി. അതവിടെ നില്‍ക്കട്ടെ. പ്രാഥമിക വിദ്യാഭ്യാസത്തിലാണല്ലോ നമ്മുടെ അഹങ്കാരം. പൊതുവിദ്യാഭ്യാസത്തില്‍ നാമേറെ മുന്നിലാണെന്ന്‌ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യമാണ്‌ ഈ പട്ടിക്കൂട്‌ സ്‌കൂളില്‍ മക്കള്‍ പഠിച്ചാല്‍ മതി എന്ന നിലപാടില്‍ നിന്ന്‌ തെളിയുന്നത്‌.
ഒരുവശത്ത്‌ മലയാളം ശ്രേഷ്‌ഠഭാഷയാണ്‌, അതുമാത്രമേ പറയാവൂ, പഠിക്കാവൂ എന്ന്‌ ഉദ്‌ഘോഷിക്കുക, സ്വന്തം കാര്യങ്ങളില്‍ കടകവിരുദ്ധമായി ചെയ്യുക, മറുവശത്ത്‌ മലയാളത്തെ പുച്ഛിക്കുക, അഭിനവ വെള്ളക്കാരാകുക ഇതാണ്‌ ഇവിടെ സംഭവിക്കുന്നത്‌. ഈ രണ്ടുനിലപാടുകളും ഏകപക്ഷീയമാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. മലയാളം കൊണ്ട്‌ നേരിടാവുന്നതല്ലല്ലോ വരുംകാലലോകം. സംസ്ഥാനാതിര്‍ത്തിയും രാജ്യാതിര്‍ത്തിയുമെല്ലാം മറികടന്നാണ്‌ നമ്മുടെ കുട്ടികള്‍ ജീവിക്കേണ്ടത്‌. ഒപ്പം അവരുടെ ഓണ്‍ലൈന്‍ ജീവിതവും. എന്തവകാശപ്പെട്ടാലും അവിടെ ഇംഗ്ലീഷ്‌ ആവശ്യമാണ്‌. മലയാളത്തേയും എല്ലാ മേഖലകളിലുമെത്തിക്കണമെന്നതു ശരി. അതുപക്ഷെ മറ്റു ഭാഷകളെ വെറുത്താവരുത്‌. പിന്നെ മലയാളത്തെ അമിതമായി ഉയര്‍ത്തിപിടിക്കുമ്പോള്‍ ഇവിടത്തെ ഭാഷാന്യൂനപക്ഷങ്ങളേയും ദളിത്‌ – ആദിവാസി ഭാഷകളേയും കുറിച്ച്‌ എന്താണ്‌ മൗനം പാലിക്കുന്നതെന്ന ചോദ്യവും ഇയര്‍ന്നുവരും.
മറുവശത്ത്‌ ഇംഗീഷിനോടുള്ള അമിതാരാധന. കഴിഞ്ഞ ദിവസം തന്നെ സ്‌കൂളില്‍ മലാളത്തില്‍ ംസസാരിച്ചതിനു കുട്ടികളെ ശിക്ഷിച്ച സംഭവവും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ആ പാവം കുട്ടികളുടെ രക്ഷിതാക്കള്‍ വായിച്ച സ്‌കൂളിലെ ബൈലോയില്‍ ഇംഗ്ലീഷ്‌ മാത്രമേ സംസാരിക്കാവു എന്നെഴുതി വെച്ചിട്ടുണ്ട്‌. എന്നാല്‍ ഒരിക്കലും അതംഗീകരിക്കാനാവില്ല. ഇംഗ്ലീഷ്‌ ഒരു ഭാഷ, അതു താല്‍പ്പര്യമുള്ളവര്‍ക്കു പഠിക്കാമെന്നതിനപ്പുറം മലയാളമടക്കമുള്ള ഭാഷകളെ പുച്ഛിക്കാന്‍ അവകാശം ആര്‍ക്കുമില്ല. ശിക്ഷിക്കാനും.
ഈ രണ്ടുവശത്തേക്കമുള്ള ഏകപക്ഷീയനിലപാടുകള്‍ തിരുത്തുകയും യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കുകയുമാണ്‌ വേണ്ടത്‌. മാതൃഭാഷ പഠിക്കണം എന്നതു ശരി. (കേരളത്തിലെ എല്ലാവരുടേയും മാതൃഭാഷ മലയാളമല്ല എന്നതംഗീകരിച്ചുവേണം അതു നടപ്പാക്കാന്‍). ഒപ്പം ഇംഗ്ലീഷടക്കമുള്ള ഭാഷകളും താല്‍പ്പര്യമുള്ളവര്‍ക്ക്‌ പഠിക്കാനവസരം വേണം.
ഈ വിഷയത്തോട്‌ സമാനമാണ്‌ നമ്മുടെ സ്‌കൂളുകളുടെ തരംതിരിവും. ഇപ്പോള്‍ അല്‍പ്പസ്വല്‍പ്പം ഭേദപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവില്‍ സമൂഹത്തോടോ വരുംതലമുറയോടോ സ്വന്തം തൊഴിലിനോടോ ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ മറുവശത്ത്‌ വിദ്യാഭ്യാസത്തെ കച്ചവടവും കുട്ടികളെ ഗിനിപ്പന്നികളും അധ്യാപകരെ അടിമകളുമാക്കുന്ന അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍. നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ സാക്ഷ്യങ്ങളാണിവ. പുരോഗമനവും വിപ്ലവവും പറയുന്നവരില്‍ മിക്കവരും സ്വന്തം കാര്യത്തില്‍ തിരഞ്ഞെടുക്കുന്നത്‌ രണ്ടാമത്തേത്‌ തന്നെ. ഇവ രണ്ടില്‍ നിന്ന്‌ വ്യത്യസ്ഥമാണ്‌ എയ്‌ഡഡ്‌ സ്‌കൂളുകള്‍. സര്‍ക്കാര്‍ നിയന്ത്രണത്തോടൊപ്പം നടത്തികൊണ്ടുപോകാന്‍ അല്‍പ്പം ഉത്തരവാദിത്തം അവിടങ്ങളില്‍ കാണാം. മലയാളത്തിനും ഇംഗ്ലീഷിനുമുള്ള സാധ്യതകളുണ്ട്‌. ഭൗതിക സാഹചര്യങ്ങള്‍ ഭേദം. അധ്യാപകര്‍ക്കുമേല്‍ നേരിയ തോതിലെങ്കിലും നിയന്ത്രണം. സഹവിദ്യാഭ്യാസത്തെ പൊതുവില്‍ ഒഴിവാക്കുന്നതടക്കം ഒരുപാട്‌ പരിമിതികളുണ്ടെങ്കിലും മറ്റു രണ്ടുവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയാണ്‌ ഭേദം എന്നു പറയേണ്ടിവരുകയാണ്‌.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply