നീതിക്കായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ddകാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടറിയേറ്റിനുമുന്നില്‍ ഇന്നലെ നടത്തിയ സമരം വിരല്‍ ചൂണ്ടുന്നത് കേരളത്തിന്റെ രാഷ്ട്രീയമനസ്സാക്ഷിയിലേക്കാണ്. സമരം ഉദ്ഘാടനം ചെയ്ത് ദയാബായി പോദിച്ചപോലെ മനുഷ്യരാണോ ഈ നാട് ഭരിക്കുന്നത് എന്നതുതന്നെയാണ് വിഷയം. അതാകട്ടെ പിണറായി സര്‍ക്കാരിനെ കുറിച്ചല്ല, പതിറ്റാണ്ടുകളായി മാറി മാറി ഭരിച്ച മുഴുവന്‍ സര്‍ക്കാരുകളേയും കുറിച്ചാണ്.
2016ല്‍ സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനും പ്രസിഡന്റ് മുനീസയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉന്നയിക്കുന്നത് എന്നതാണ് വൈരുദ്ധ്യം. കാരണം അവയൊന്നും നടപ്പായില്ല എന്നതുതന്നെ.   അന്നത്തെ ചര്‍ച്ചയില്‍് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കൂടെ ഉണ്ടായിരുന്നു. 9 ദിവസം നീണ്ട സമരത്തിനൊടുവിലായിരുന്നു ചര്‍ച്ച. സി. പി. ഐ. എമ്മും സി.പി.ഐയും അവരുടെ യുവജനസംഘടനകളും ബഹുജന സംഘടനകളും സമരത്തില്‍ സജീവ പങ്കാളികളായിരുന്നു. സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രനും സമരപ്പന്തിലെത്തി എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. മാത്രവുമല്ല 9 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രഖ്യാപിച്ചത്  സ. വി എസ് അച്യുതാനന്ദന്‍ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ നവകേരള മാര്‍ച്ച് തുടങ്ങുന്നത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ നെഞ്ചപറമ്പനില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും കണ്ടുകൊണ്ടാണ്. ‘ഇരകള്‍’ക്കൊപ്പം സമരം ചെയ്ത ഇടത് പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ചെയ്തതാകട്ടെ മുന്‍സര്‍ക്കാരിനേക്കാള്‍ ക്രൂരതയും. അന്നത്തെ ഒരാവശ്യവും നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പകുതിയിലധികം കുഞ്ഞുങ്ങള്‍ അനര്‍ഹരാണെന്ന് ഈ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ സംഘമാണ് 2010ലും 2013ലും 2015 ലും ക്യാമ്പ് നടത്തി 5848 രോഗികളെ മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ക്യാമ്പില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ പല സ്‌ക്രീനിംഗിലൂടെ കടത്തിയാണ് മെഡിക്കല്‍ സംഘം ഈ ലിസ്റ്റ് തയ്യാറാക്കിയത്. മെഡിക്കല്‍ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ സമരസമിതിയ്ക്കോ മറ്റ് ഏജന്‍സികള്‍ക്കോ യാതൊരു ബന്ധവുമില്ല. പുര്‍ണ്ണമായും സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം. അപ്പോള്‍ ഈ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് പറയുന്നതിന്റെ യുക്തി എന്താണ് ? ലിസ്റ്റില്‍ പെടാതെയും സഹായം ലഭിക്കാതെയും ചികിത്സ ലഭിക്കാതെയും ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഇപ്പോഴും കാസര്‍ഗോഡ് ജീവിക്കുന്നത് എന്നതു വേറെ കാര്യം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന 11 പഞ്ചായത്തുകളിലെ രോഗികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ മാനദണ്ഡം കൊണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയ ആയിരക്കണക്കിന് രോഗികള്‍ ഇപ്പോഴും 27 പഞ്ചായത്തുകളിലായി ഉണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവിന്‍ തോട്ടം നിലനില്‍ക്കുന്ന 11 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെങ്കിലും ജലത്തിലൂടെയും വായുവിലൂടയും 40 കിലോമീറ്റര്‍ വരെ വ്യാപിക്കാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങള്‍ തെളിക്കുകയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്), ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ബയോകെമിസ്ട്രി വിഭാഗം പ്രാഫ. സതീഷ് രാഘവന്റെ നേതൃത്വത്തില്‍ നടന്ന പഠനവും എന്‍ഡോസള്‍ഫാന്‍മൂലം ജനിതകവൈകല്യങ്ങളും നാഡീസംബന്ധമായ വൈകല്യങ്ങളും പ്രത്യുല്‍പാദന തകരാറും സംഭവിച്ചതായി ആധികാരിക പഠനം പുറത്തിറക്കിയിരുന്നു. നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ 27 പഞ്ചായത്തുകളിലായി കണ്ടെത്തിയിട്ടും അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  2017 ജനുവരി 10 നു ദുരിത ബാധിതര്‍ക്ക് മൂന്നുമാസത്തിനകം അടിയന്തിര സഹായങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരിന്നു. കീടനാശിനി കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസര്‍ക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ ഉത്തരവിട്ടു. ഈ കേസ് ഫയല്‍ ചെയ്തതാകട്ടെ ഡി. വൈ. എഫ് ഐ ആയിരുന്നു. കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്  ലിസ്റ്റില്‍പ്പെട്ട നാല് ദുരിതബാധിതരായ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഈ നിലപാടറിച്ചത്.
ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച 5848 രോഗികളില്‍ ഒന്നും രണ്ടും ഗഡു ലഭിച്ച 2665 പേര്‍ക്ക് മൂന്നാം ഗഡു കൊടുക്കുക മാത്രമാണ് ചെയ്തത്. മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 3183 ദുരിതബാധിതര്‍ക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. 610 പേര്‍ക്ക് ചികിത്സയടക്കം യാതൊരുവിധ അനുകൂല്യവും നാളിതുവരെ നല്‍കിയിട്ടുമില്ല. മരണപ്പെട്ടവര്‍, പൂര്‍ണ്ണമായും കിടപ്പിലായവര്‍, പരസഹായം കൂടാതെ എഴുന്നേല്‍ക്ക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് 5 ലക്ഷം രൂപയും ബാക്കിയുള്ളവര്‍ക്ക് 3 ലക്ഷം രൂപയും നല്‍കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശച്ചിരുന്നത്. 2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എട്ട് ആഴ്ചകൊണ്ട് കൊടുത്തു തീര്‍ക്കണമെന്ന് പറഞ്ഞ അടിയന്തിര സഹായം പോലും കൊടുത്തുതീര്‍ത്തിട്ടില്ല. ഇത്തരം സാഹചര്യത്തിലാണ് ജീവച്ഛവങ്ങളായി ജീവിക്കായി ഇരകള്‍ നീതിക്കും കാരുണഅയത്തിനുമായി തലസ്ഥാനനഗരിയിലെത്തിയത്. ഉടനടി തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും അനശ്ചിതകാല സമരമാരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply