‘നവകേരള’ത്തിനായി തകര്‍ക്കേണ്ടത് കേരള മോഡല്‍ തന്നെ..

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kk

നവകേരളത്തിന് ജനകീയാസൂത്രണത്തിലൂടെ വികസനത്തിന്റെ പുതിയ മുഖം നല്‍കാനെന്ന അവകാശവാദവുമായി സംസ്ഥാന സര്‍ക്കാരിന്റെ വിപുല പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. ‘നവ കേരളത്തിനായി ജനകീയാസൂത്രണം’ എന്നു പേരിട്ടിരിക്കുന്ന 13ാം പദ്ധതിക്ക് അടങ്കല്‍ തുകയായി രണ്ട് ലക്ഷം കോടി രൂപ അനുവദിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 60,000 കോടി രൂപയും. വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായിയും നടപടിക്രമങ്ങള്‍ ലളിതമാക്കിയും നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. അതുമായി് ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളും കഴിഞ്ഞ ദിവസം നടന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
ജനകീയാസൂത്രണം എന്നുപേരിടുമെങ്കിലും ഇടതുപക്ഷം ഭരിക്കുമ്പോള്‍ അവയെല്ലാം മിക്കവാറും പാര്‍ട്ടിയുടേയും പോഷകസംഘടനകളുടേയും നിയന്ത്രണത്തിലാണ് നടപ്പാകാറുള്ളത്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഉദ്ഘാടനപരിപാടിയും ചര്‍ച്ചകളും ബഹിഷ്‌കരിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം കവിഞ്ഞ ജനകീയാസൂത്രണത്തില്‍ പല പാളിച്ചകളും പറ്റിയെന്ന് മുഖ്യമന്ത്രി തുറന്നു പ്രഖ്യാപിച്ചു. അതും ജനകീയാസൂത്രണത്തിന്റെ പ്രധാന സൂത്രകാരന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ തന്നെ.
പുരോഗതിക്കൊപ്പം സാമൂഹ്യനീതി, സുരക്ഷ, വിനോദം, വിശ്രമം, ജീവിതനിലവാരം തുടങ്ങി വികസനത്തിന്റെയും അഭിവൃദ്ധിയുടെയും സമഗ്രതയിയിലേക്ക് കേരളത്തെ ഉയര്‍ത്തുകയാണ് 13ാം പദ്ധതിയുടെ ലക്ഷ്യമെന്നാണ് അവകാശവാദം. ഉല്‍പ്പാദന മേഖല, നഗരാസൂത്രണം, വിവിധ തലത്തിലെ പദ്ധതികള്‍ തമ്മിലുളള ഏകോപനം, ബഹുതല ആസൂത്രണം, യുവജനപങ്കാളിത്തം എന്നീ മേഖലകള്‍ക്കാകും പ്രാമുഖ്യം എന്നും പ്രഖ്യാപിക്കപ്പട്ടിട്ടുണ്ട്. അവിടെതന്നെയാണ് പ്രധാനപ്രശ്‌നം നിലനില്‍ക്കുന്നത്. ഒന്നാം ജനകീയാസൂത്രണത്തിലൂടെ കടന്നുപോയിട്ടും കേരള മോഡലില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെയുള്ള നടപടികളൊന്നും പ്രഖ്യാപനത്തില്‍ ഉണ്ടെന്നു പറയാനാകില്ല. ലോകം മുഴുവന്‍ ഒരു കാലത്താഘോഷിക്കുകയും പിന്നീട് പൊള്ളയാണെന്നു വെളിവാകുകയും ചെയ്ത കേരള മോഡല്‍ പരിഗണിക്കാത്ത സാമൂഹ്യവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ പ്രഖ്യാപനങ്ങളും തയ്യാറല്ല എന്നു വേണം അനുമാനിക്കാന്‍. ജനകീയാസൂത്രണം രണ്ടാംഘട്ടത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മുന്നേറ്റത്തിന് വഴിവയ്ക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞെങ്കിലും ദളിതരും ആദിവാസികളും ഭൂരഹിതരായ മറ്റു സാമൂഹ്യവിഭാഗങ്ങളുമൊന്നും മന്ത്രിയുടെ അജണ്ടയില്‍ സ്ഥാനം പിടിച്ചതായി തോന്നുന്നില്ല.
കേരളത്തിലെ ഭൂമിയില്‍ ഇനിയും അവകാശമില്ലാത്തവര്‍ ലക്ഷകണക്കിനാണ്. കേരളത്തിലെ തൊഴിലവസരങ്ങളില്‍ പ്രധാനപ്പെട്ട എയ്ഡഡ് മേഖലയില്‍ പ്രവേശനമില്ലാത്ത വിഭാഗങ്ങളും ലക്ഷങ്ങളാണ്. കേരളത്തിന്റെ സമ്പദ് ഘടനയെ കുറയൊക്കെ താങ്ങിനിര്‍ത്തിയ ഗള്‍ഫ് പണത്തില്‍ ഒരു പങ്കുമില്ലാത്ത സാമൂഹ്യവിഭാങ്ങളും നിരവധിയാണ്. ഈ ലിസ്റ്റ് ഇനിയും ഒരുപാട് നീട്ടാനാകും. പുതിയൊരു ജനകീയാസാത്രണത്തിലെ പ്രധാന അജണ്ടയായി വരേണ്ടത് ഈ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്‌നങ്ങളാണ്. എന്നാല്‍ അതേകുറിച്ചൊന്നും നവകേരളം മിണ്ടുന്നില്ല. മറിച്ച് ആസൂത്രണത്തിലെ സാങ്കേതികപ്രശ്‌നങ്ങളായിരുന്നു ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിവിഹിതത്തിന്റെ 80 ശതമാനവും അവസാനത്തെ മൂന്ന് മാസത്തില്‍ ചെലവഴിക്കുക എന്ന രീതിക്ക് മാറ്റം വരുത്തുക, മാര്‍ച്ച് 31നകം പദ്ധതി രൂപീകരണം പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍വഹണം തുടങ്ങുക, പദ്ധതിത്തുക ചെലവാക്കുന്നതില്‍ വരുത്തുന്ന അലംഭാവം അവസാനിപ്പിക്കുക, 2017-18 വര്‍ഷം തൊട്ട് അവസാന മൂന്ന് മാസത്തേക്ക് 30 ശതമാനം മാത്രമേ ബാക്കിവരാന്‍ പാടുള്ളൂ, മാര്‍ച്ചില്‍ 15 ശതമാനവും എന്നിങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. എന്തിനു ചിലവഴിക്കുന്നു എന്നില്ല. ഉദാഹരണമായി എസ് സി, എസ് ടി വിഭാഗങ്ങളുടെ കോളനികളുടെ വികസനത്തിനുള്ള പണം അവിടേക്കുള്ള റോഡ് നന്നാക്കാന്‍ ചിലവഴിക്കുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടുന്നില്ല. ഒപ്പം ഇനിയും കോളനികള്‍ സൃഷ്ടിക്കാനുള്ള ആസൂത്രണമാണ് നടക്കുന്നത്. ഭൂരഹിതര്‍ക്ക് മൂന്നു സെ്ന്റ് ഭൂമി നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും സജീവമാണ്. അതാണോ ഈ ആധുനികകാലത്തെ ആസൂത്രണം എന്ന ചോദ്യം ഇവരാരും ഉയര്‍ത്തുന്നില്ല. പ്രതിപക്ഷവും. താഴെത്തട്ടില്‍ നിന്നു തുടങ്ങുന്ന ജനകീയ സംവാദത്തിലൂടെ പുതിയ വികസന സംസ്‌കാരത്തിനാണ് സര്‍ക്കാര്‍ തുടക്കമിടുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എനാനല്‍ അത്തരത്തിലൊരു പ്രായോഗികനീക്കവും കാണുന്നില്ല. ജനകീയ പങ്കാളിത്തത്തിലൂടെ 20 വര്‍ഷമായി നടപ്പാക്കുന്ന ആസൂത്രണ പ്രക്രിയയുടെ പോരായ്മ പരിഹരിച്ച് നവജനകീയാസൂത്രണ രീതികളാണ് 13ാം പദ്ധതിയിലൂടെ നടപ്പാക്കുക എന്നു പറയുമ്പോഴും വികസനത്തിന്റെ സ്വാഭാവിക വിഹിതം പോലും ലഭിക്കാത്തവരെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് ചലോ തിരുവനന്തപുരം എന്ന പേരില്‍ എം ഗീതാനന്ദന്റേയും സണ്ണി എം കപിക്കാടിന്റേയും നേതൃത്വത്തില്‍ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മോവാനിയുടെ പങ്കാളിത്തത്തോടെ 29 ചങ്ങറയിലെ ഭൂസമരഭൂമിയില്‍ നടക്കുന്ന സമ്മേളനം പ്രസക്തമാകുന്നത്. പ്രസ്തുത സമ്മേളനം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളാണ് നവകേരള സൃഷ്ടിക്ക് അടിത്തറയാകേണ്ടത്. ടാറ്റ – ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകകള്‍ നിയമവിരുദ്ധമായി കൈവശം വെക്കുന്ന അഞ്ച് ലക്ഷം ഏക്കര്‍ തോട്ടം ഭൂമി നിയമനിര്‍മ്മാണം വഴി സര്‍ക്കാര്‍ ഏറ്റെടുക്കുക, ജാതി കോളനികള്‍ക്ക് അറുതി വരുത്തുക. സമഗ്രഭൂവിതരണ വിനിയോഗ പദ്ധതി നടപ്പാക്കുക, ജാതികോളനികള്‍ തുടച്ചുനീക്കാന്‍ ദലിത്ആദിവാസികള്‍ക്ക് കൃഷിഭൂമി നല്‍കുക. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കാന്‍ എസ്.സി.പി. / ടി.എസ്.പി. ഫണ്ട് വിനിയോഗിക്കുക, എയ്ഡഡ് / പൊതുമേഖലാ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുക. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്‍ഷികവികസന നയം നടപ്പാക്കുക. എയ്ഡഡ് മേഖലയിലെ നിലവിലുള്ള അസമത്വം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്്‌മെന്റ് നടത്തുക, തീരദേശമേഖലയില്‍ കടലവകാശനിയമം നടപ്പാക്കുക, ആദിവാസി സ്വയംഭരണനിയമം നടപ്പാക്കുക. സാമൂഹിക വനാവകാശനിയമം നടപ്പാക്കുക, പശ്ചിമഘട്ടം സംരക്ഷിക്കുക. നദി തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക. ഖനനമേഖല പൊതുഉടമസ്ഥതയില്‍ കൊണ്ടുവരിക. കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, ഭവനനിര്‍മ്മാണത്തിന് നെല്‍വയല്‍ നല്കാനുള്ള നിയമഭേദഗതി ഉപേക്ഷിക്കുക. കൃഷിഭൂമി കാര്‍ഷികാവശ്യത്തിന് വേണ്ടി മാത്രം കൈമാറ്റം പരിമിതപ്പെടുത്തുക, തോട്ടംതൊഴില്‍ നിയമം പരിഷ്‌കരിക്കുക. തോട്ടം തൊഴിലാളികളുടെ മനുഷ്യാവകാശം അംഗീകരിക്കുക, നീതിആയോഗ് നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ എസ്.സി/എസ്.ടി. പ്രത്യേക ഘടകപദ്ധതി സംരക്ഷിക്കാനും ഫലപ്രദമാക്കാനുമുള്ള നടപടി സ്വീകരിക്കുക. മുത്തങ്ങ – ചെങ്ങറ – അരിപ്പ തുടങ്ങിയ സമരഭൂമിയിലെ പുനരധിവാസം പൂര്‍ത്തീകരിക്കുക. അവരുടെ മനുഷ്യാവകാശം സംരക്ഷിക്കുക, ജിഷസൗമ്യ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദളിത് – സ്ത്രീ പൗരാവകാശ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, അസംഘടിത മേഖലയിലെ തൊഴിലവകാശം അംഗീകരിക്കുക, ബാലാവകാശനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക എന്നിങ്ങനെപോകുന്നു സമ്മേളനം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.. ഇത്തരത്തില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ആവശ്യങ്ങളിലൂന്നിയാണ് നവകേരളം സൃഷ്ടിക്കപ്പെടേണ്ടത്. മുകളില്‍ നിന്നുള്ള അജണ്ടകള്‍ നടപ്പാക്കിയ പഴയ കേരള മോഡല്‍ ചരിത്രം പുനരാവിഷ്‌കരിക്കുകയല്ല വേണ്ടത്. അത് തകര്‍ക്കുന്നതിലൂടെയാണ് നവകേരളസൃഷ്ടിക്ക് കളമൊരുങ്ങുക..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply