
ആ എസ് ഐക്ക് സസ്‌പെന്‍ഷന്‍ പോര
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വാഹനപരിശോധനയ്ക്കിടെ എല്ലാ ചട്ടങ്ങളും ലംഘിച്ച് ഓട്ടോയില്‍ ചാടിക്കയറി ഡ്രൈവറുടെ മരണത്തിനു കാരണക്കാരനായ എസ് ഐക്ക് സസ്‌പെന്‍ഷനല്ല, കയ്യോടെ ഡിസ്മിസ് ചെയുകയാണ് വേണ്ടത്. കൈകാണിക്കുമ്പോള് ഓട്ടോ നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടികളാണ് പോലീസ് എടുക്കേണ്ടത്. സുരേഷ് ഗോപി കളിക്കലല്ല. ഈ എസ്‌ഐയുടെ നടപടി മൂലം ഒരു ഓട്ടോ ഡ്രൈവര്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഒരു പക്ഷെ അതോര്‍ത്താവാം ഈ ഡ്രൈവര്‍ നിര്‍ത്താതെ പോയത്.
ജനമൈത്രിയും സ്റ്റുഡന്റ് പൊലീസുമൊക്കെയുണ്ടായിട്ടും പൊലീസിന്റെ ബഹുജനസമ്പര്‍ക്കം ശരിയാകുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി വീണ്ടും കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു തൊട്ടുപി്ന്നാലെയാണ് ഈ സംഭവം. ഇപ്പോഴിതാ പോലീസ് ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കാന് ഉന്നതതലയോഗം. എത്രമാത്രം നാണക്കേടാണിത്. മോഷണക്കുറ്റം ആരോപിച്ച് ചേരാനെല്ലൂരിലെ യുവതിയെ പോലീസ്‌കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലടക്കമുള്ള പ്രതിഷേധങ്ങള്‍ ആളിപടര്‍ന്നത് പോയ ആഴ്ചയായിരുന്നു.
നിയമത്തില്‍ നിഷ്‌കര്‍ഷിക്കുംപോലെ ജനങ്ങളോട് പെരുമാറണമെന്നും പോലീസിനെതിരായ പരാതികള്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി കൈക്കൊള്ളുമെന്നുമാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. ഓരോ സാഹചര്യത്തിലും പുലര്‍ത്തേണ്ട ഔചിത്യവും മര്യാദയും സഹാനുഭൂതിയും സേനാംഗങ്ങളുടെ പെരുമാറ്റത്തിലുണ്ടാകണം, നിയമപരമായ ഏതെങ്കിലും ഉദ്ദേശ്യം നിറവേറ്റുന്നതിനല്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ബലപ്രയോഗം നടത്തുകയോ ബലപ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരോട് പ്രത്യേക സഹാനുഭൂതി പുലര്‍ത്തണം, വനിതകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, വ്യത്യസ്ത കഴിവുകളുള്ളവര്‍ എന്നിവരുടെ സവിശേഷ ആവശ്യങ്ങള്‍ക്ക് ഉചിതമായ പരിഗണന നല്‍കണം, അനാവശ്യമായി ആക്രമണോത്സുകത കാട്ടുകയോ പ്രകോപനം നേരിട്ടാല്‍പോലും ആത്മനിയന്ത്രണം കൈവെടിയുകയോ അരുത്, പരിചരണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറാനോ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കാനോ പാടില്ല, പൊതുസ്ഥലത്ത് പൊലീസുദ്യോഗസ്ഥര്‍ വൃത്തിയും വെടിപ്പുമില്ലാതെ പ്രത്യക്ഷപ്പെടരുത് തുടങ്ങിയ കല്‍പനകളാണ് പുതിയ സര്‍ക്കുലറിന്റെ ഉള്ളടക്കം. ഇതനുസരിച്ചില്ലെങ്കില്‍ കര്‍ശനനടപടി കൈക്കൊള്ളുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നെ തല്ലണ്ട, ഞാന്‍ നന്നാവില്ല എന്നാണ് പൊതുവില്‍ പോലീസിന്റെ നിലപാട്. ആരംഭത്തില്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ക്കുപോലും പിന്നീടത് നഷ്ടപ്പെടുന്നു. അതിനവര്‍ക്ക് പറയാന്‍ കാരണങ്ങള്‍ നിരവധി. എന്നാല്‍ അതിന്റെ ശിക്ഷ പേറേണ്ടത് ജനമല്ലല്ലോ. കുറ്റവാളികളെ പോലും ശിക്ഷിക്കാന്‍ പോലീസിനല്ലല്ലോ അധികാരം. എന്നാല്‍ ആരേയും ശിക്ഷിക്കാനുള്ള അവകാശം കാക്കിവേഷം നല്‍കുന്നു എന്നാണ് ഇവരില്‍ പലരും ധരിച്ചിട്ടുള്ളത്.
ചേരാനെല്ലൂരിലെ സംഭവം തന്നെ നോക്കുക. രണ്ടാഴ്ചമുന്‍പാണ് ചേരാനെല്ലൂര്‍ വാലം സ്വദേശിനി ലീപയെ (28) മോഷണക്കുറ്റമാരോപിച്ച് ചേരാനെല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്, കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. വീട്ടിലെത്തുമ്പോള്‍ യുവതി അവശനിലയിലായിരുന്നു. ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് യുവതിെയ പോലീസ് മര്‍ദിച്ച വിവരം അറിയുന്നത്. തുടര്‍ന്ന്, എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാകാതായതോടെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ നട്ടെല്ലിന് പൊട്ടലുണ്ടായിട്ടുള്ള വിവരം കണ്ടെത്തിയത്. കൂടുതല്‍ ചികിത്സാര്‍ഥം യുവതിയെ ഓര്‍ത്തോവിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍, ഇനിയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലായെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. നിര്‍ധനവിഭാഗത്തില്‍ ഉള്‍പ്പെട്ട യുവതി വീട്ടുവേലചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
സംഭവത്തില്‍ എസ്‌ഐയേയും ഒരു വനിതാപോലീസ് കോണ്‍സ്റ്റബിളിനെയും സ്ഥലംമാറ്റിയെങ്കിലും യുവതിയെ മര്‍ദിച്ച മറ്റ് പോലീസുകാര്‍ സ്‌റ്റേഷനില്‍ തുടരുന്നതും ഇവര്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടാകാതിരുന്നതുമാണ് ജനങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിന് ഇടവരുത്തിയത്.
വാല്‍ക്കഷ്ണം : പോലീസ് സേനയില്‍ മൂന്നിലൊന്ന് വനിതകളായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്. തീര്‍ച്ചായായും അനിവാര്യം. എന്നാല്‍ അടുത്തയിടെ നടന്ന ചില സംഭവങ്ങളിലെങ്കിലും വനിതാപോലീസും കുറ്റാരോപിതരാണ്. ഇത് കാക്കിവേഷത്തിന്റെ പ്രശ്‌നമാണോ?
