നമ്മുടെ നേതാക്കള്‍ നിയമത്തിനതീതരോ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

220px-HondaCivicDelhi

 മാത്യു പി.പോള്‍

ഡിസംബര്‍ 29ലെ പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ ശ്രദ്ധിക്കുക.
ആദര്‍ശ രാഷ്ട്രീയത്തിന്റെ അവസാനത്തെ കണ്ണികളില്‍ ഒന്നായിരുന്ന റോസമ്മ പുന്നൂസിന്റെ മരണ വാര്‍ത്തയാണ് ഒന്ന്.രാഷ്ട്രീയം വയറ്റുപിഴപ്പും,ധന സമ്പാദനത്തിനും,പ്രശസ്തിയ്ക്കും,വിഷയ സുഖാസ്വാദനത്തിനുമുള്ള അവസരമായിക്കരുതുന്ന നേതാക്കള്‍ക്കിടയിലെ അപൂര്‍വ ജന്മം ഒരു നൂറ്റാണ്ടു പൂര്‍ത്തിയാക്കി വിട വാങ്ങി. കാഞ്ഞിരപ്പള്ളിയിലെ പ്ലാന്റര്‍മാരുടെ കുടുംബത്തില്‍ പിറന്ന്, സ്ത്രീകള്‍ക്ക് അന്ന് അപ്രാപ്യമായിരുന്ന കലാശാലാ വിദ്യാഭ്യാസം നേടിയ സ്ത്രീ. അന്നു ലഭിക്കാമായിരുന്ന ഉദ്യോഗങ്ങളും, പദവികളും ഉപേക്ഷിച്ച്, തോട്ടം തൊഴിലാളികളെ, സംഘടിപ്പിച്ച്, അവരുടെ അവകാശ സംരക്ഷാണത്തിനായി പോരാടിയ വ്യക്തി. ഇടതു പക്ഷത്ത് ഇടം തേടി അവിടെ നിന്നും ജീവിത പങ്കാളിയെ കണ്ടെത്തി പൊതു പ്രവര്‍ത്തനം തുടര്‍ന്ന്, പ്രയമായപ്പോള്‍ സജീവരാഷ്ട്രീയത്തില്‍ നിന്നു വിരമിച്ച് മക്കളോടൊത്ത് ജീവിച്ച് മരണം വരിച്ച സ്ത്രീരത്‌നം അവരോടിടപെട്ടവര്‍ക്കെല്ലാം പറയാന്‍ ഒന്നു മാത്രം. ‘സമാനതകളില്ലാത്ത, കറപുരളാത്ത ജീവിതത്തിനുടമയായ,ത്യാഗിയായ,ധൈര്യശാലിയായ മഹിള.’
രണ്ടാമത്തെ വാര്‍ത്ത ദില്ലിയില്‍ നിന്നാണ്. രാം ലീല മൈതാനത്തെ ഇളക്കിമറിച്ച, ജനസാഗരത്തിന്റെ ആവേശത്തെ സാക്ഷിയാക്കി അരവിന്ദ് കേജരിവാള്‍ ദില്ലി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.
അമിതവേഗം തടയാന്‍ സംസ്ഥാനത്തെ ഹൈവേകളില്‍ 100 കാമറകള്‍ സ്ഥാപിച്ചതിന്റെ റിപ്പോര്‍ട്ടാണ് മൂന്നാമത്തേത്.പ്രധാന ഹൈവേകളില്‍,ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന 100 സ്ഥലങ്ങളിലായി വിന്യസിച്ച കാമറകള്‍ അമിതവേഗത്തിലും, അപകടകരമായ വിധത്തിലും പായുന്ന വാഹനങ്ങളെ നിരീക്ഷിച്ചു വിവരം തിരുവനന്തപുരത്തെ ട്രാഫിക് എന്‍ഫോര്‍സ്‌മെന്റ് കണ്ട്രോള്‍ റൂമിലെത്തിയ്ക്കും. അതു പരിശോധിച്ചു വാഹനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കും.പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 30ന് മുഖ്യമന്ത്രി നിര്‍വഹിച്ചു.ഇതിനു പുറമെ സര്‍ക്കാര്‍ മറ്റൊരു ഉത്തരവിറക്കി.മന്ത്രിമാര്‍, എം എല്‍ എ മാര്‍,എം പിമാര്‍,എന്നിവരുടെ വാഹനങ്ങളും, കെ എസ് ആര്‍ റ്റി സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളും കാമറയുടെ നിരീക്ഷണത്തില്‍ നിന്ന് ഈ ഉത്തരവു വഴി ഒഴിവാക്കി.
അനാദികാലം മുതലെ നമ്മുടെ നാട്ടില്‍ രണ്ടു നീതിയായിരുന്നു നിലനിന്നു പോന്നത്.മേലാളര്‍ക്ക് ഒരു നീതി, അധകൃതര്‍ക്ക് വേറൊന്ന്.ജനാധിപത്യത്തില്‍ മന്ത്രിപുംഗവന്മാര്‍ക്കും,ഉദ്യോഗസ്ഥര്‍ക്കും,സമ്പന്നര്‍ക്കും ഒരു നീതി, സാധാരണക്കാര്‍ക്ക് മറ്റൊന്ന്. വഴിയില്‍കണ്ട കന്നുകാലികളെയും, മനുഷ്യരെയും ഇടിച്ചുതെറിപ്പിച്ച് മെര്‍സിഡസ് കാറില്‍ പാഞ്ഞ ഒരു മുഖ്യനെ ഓര്‍മ്മയില്ലെ? അവസാനം ഭഗവാന്‍ കുഴിച്ച കുഴിയില്‍ വീണതോടെയാണ് ആ സ്പീഡ് കുറഞ്ഞത്.പുത്തന്‍ കാറുകള്‍ക്കും,അവയ്ക്കു മുകളില്‍ ചുവന്ന ലൈറ്റിനുമായിനമ്മുടെനേതാക്കളും,ഉദ്യോഗസ്ഥരും നടത്തുന്ന ലജ്ജാകരമായ ശ്രമങ്ങളേക്കുറിച്ച് നാമെത്ര കേട്ടു.
ചീഫ് വിപ്പിന് സര്‍ക്കാര്‍ വാഹനങ്ങള്‍ രണ്ടാണ്; ദില്ലിയിലെ വാര്‍ത്തകള്‍ ഈ കോമരങ്ങളില്‍ മാറ്റം വരുത്തിയില്ല.റോസമ്മ പുന്നൂസിന്റെ അന്ത്യകര്‍മ്മങ്ങള്‍ ഇവരുടെ സാന്നിധ്യത്താല്‍ മലീമസമായി.
പ്രോട്ടോക്കോളില്‍ രാഷ്ട്രപതിയുടെ സ്ഥാനം വേണമെന്നാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ആഗ്രഹിക്കുന്നത്.വിമാനത്താവളങ്ങളില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ അനുവദിക്കാത്തതെന്തെന്ന് വ്യോമയാന മന്ത്രാലയത്തോട് ചോദിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഓഫീസ്.
ന്യൂ യോര്‍ക്കിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയുടെ അറ്സ്റ്റിനു പ്രതികാരമായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പല വങ്കത്തരങ്ങളിലൊന്ന് വളരെ വിചിത്രം തന്നെ. ദില്ലിയിലെ അമേരിക്കന്‍ എംബസി വളപ്പിലെ ഹോട്ടലും, ബാറും, കളിക്കളങ്ങളും അടച്ചു പൂട്ടാന്‍ ക്ല്‍പ്പിച്ചതോടൊപ്പം എംബസിയു ടെയൊ,അമേരിക്കന്‍ ഉദ്യോഗസ്ഥരുടെയൊ വാഹനങ്ങള്‍ ഇനിമേലില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷിയ്ക്കപ്പെടും എന്നൊരു കല്‍പ്പനയും പുറപ്പെടുവിച്ചു. അപ്പോള്‍ ഇതുവരെ സായിപ്പന്മാര്‍ നിയമത്തിന് അതീതരായിരുന്നു. മാനസികമായി നാം ഇന്നും സയിപ്പിന്റെ അടിമകളാണല്ലൊ.
രാവിലെ പാര്‍ലമെന്റിലേയ്ക്കുള്ള യത്രയ്ക്കിടയില്‍ സെന്റ്രല്‍ ലണ്ടനിലെ ട്രാഫിക് ബ്ലോക്കില്‍ തന്റെ വാഹനം കുടുങ്ങിയാല്‍ പ്രധാന മന്ത്രി ടോണി ബ്ലയര്‍ കാറില്‍ നിന്നിറങ്ങി മെട്രോയില്‍ (ട്യൂബില്‍) യത്ര ചെയ്യുക പതിവായിരുന്നു.ജനത്തെ വേലി കെട്ടി നിര്‍ത്തി പ്രധാന മന്ത്രിക്കു വഴിയൊരുക്കുന്ന ഇന്ത്യയിലെ കലാപരിപാടി അവിടെ നടക്കില്ല.തിരക്കേറിയ സമയത്ത് പ്രധാന മന്ത്രിയുടെ വാഹനം സ്‌പെഷല്‍ ബസ് ലെയ്‌നിലൂടെ തിരിച്ചു വിട്ടതിന് ലണ്ടനിലെ ജനങ്ങളും, പത്രങ്ങളും ശക്തമായി പ്രതിഷേധിച്ചിരുന്നു.
സംസ്‌കൃതമായ പടിഞ്ഞാറന്‍ ജനാധിപത്യത്തില്‍ ഭരണാധികാരിയും, സിനിമാതാരങ്ങളും,വന്‍കിട മുതലാളിയും നിയമത്തിന്റെ മുന്‍പില്‍ തുല്യരാണ്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കപ്പെട്ടാല്‍, മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെട്ടാല്‍ അവരും ശിക്ഷിയ്ക്കപ്പെടും. ലണ്ടനില്‍ പ്രസംഗിക്കാനെത്തിയ അമേരിക്കയുടെ മുന്‍ സ്‌റ്റെയ്റ്റ് സെക്രട്ടറി, ഹിലരി ക്ലിന്റന്‍ സെന്റ്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് സ്‌ക്വയറില്‍ പാര്‍ക്കിങ് ഫീസ് നല്‍കാതെ വഹനം പാര്‍ക്കു ചെയ്തതിന് ലണ്ടന്‍ പൊലീസ് 80 പൌണ്ട് പിഴ ഈടാക്കി. അടുത്ത തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് പാര്‍ട്ടിയൂടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലരി കോപിച്ചെങ്കിലും ഫലമുണ്ടായില്ല.ഫിന്‍ലന്റിലെ ശതകോടീശ്വരനായ ആന്റ്രസ് വിക്ലോഫ് 50 കി.മീ. വേഗതയില്‍ പോകേണ്ട ഹൈ വേയില്‍ 77 കി.മീ വേഗതയില്‍ കാറോടിച്ച്തിനു പിഴ ഈടാക്കിയത് $130000 ആണ് (ഏകദേശം 78 ലക്ഷം രൂപ.) ഫിന്‍ലന്റില്‍ കുറ്റവാളിയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണത്രെ പിഴ ഈടാക്കുന്നത്. മദ്യപിച്ചു കാറോടിച്ചതിനും, നിയമലംഘനങ്ങള്‍ക്കും കുബേരയും, നടിയും, ഗായികയുമായ പാരിസ് ഹില്‍ട്ടന്‍ പല തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കവലച്ചട്ടമ്പിയെപ്പോലെ ഒരു എം.പി. വളപട്ടണം പൊലീസ് സ്‌റ്റേഷനിലെത്തി സി ഐ യെ തെറി വിളിയ്ക്കുന്നതും,അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടിക്കാരെ ഇറക്കിക്കൊണ്ടുപോകുന്നതും നമ്മള്‍ ടി വിയില്‍ കണ്ടതാണ്.അന്നും നമ്മുടെ മുഖ്യന്‍ പറഞ്ഞു. ‘നിയമം നിയമത്തിന്റെ വഴിക്കു പോകും’.

www.mathewpaulvayalil.blogspot.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply