നമുക്കിനി മാറിചിന്തിക്കാം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

sസലീന പ്രക്കാനം

ഒരിടവേളക്കുശേഷം ഈ ചങ്ങറ സമരഭൂമിയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ഒരേ സമയം അഭിമാനവും വേദനയുമുണ്ട്. 10 വര്‍ഷം കഴിഞ്ഞിട്ടും സമരവീര്യം കാത്തുസൂക്ഷിച്ച് പോരാടുന്ന മണ്ണിന്റ മക്കളുടെ ധീരതയിലാണ് അഭിമാനം. അതേസമയം രാഷ്ട്രീയ ചതികളോ കുതന്ത്രങ്ങളോ അറിയാത്ത പാവപ്പെട്ട ഈ ജനസമൂഹത്തെ ചിതറിച്ച് അടിമകളാക്കുന്ന സമീപനം തുടരാന്‍ ഇപ്പോഴും അധികാരികള്‍ക്ക് കഴിയുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വേദനയും തോന്നുന്നു. ജീവിക്കാനായി കൊച്ചുകുടിലുകള്‍ കെട്ടാനും കൃഷിചെയ്യാനുമാണ്, ക്വാറി നടത്താനല്ല നമ്മള്‍ ഭൂമി ആവശ്യപ്പെടുന്നത്. ബിനാമികള്‍ക്ക് കൈമാറ്റം ചെയ്യാനുമല്ല. എന്നാല്‍ മാറിമാറി ഭരിച്ചവരെല്ലാം നമ്മെ വഞ്ചിക്കുകയായിരുന്നു. തികച്ചും സമാധാനപരമായി നടക്കുന്ന പോരാട്ടങ്ങളെ തീവ്രവാദമെന്നാരോപിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
വോട്ടവകാശത്തിനും പൊതുനിരത്തിലൂടെ സഞ്ചരിക്കാനും മാറുമറക്കാനുമൊക്കെ അംബേദ്കറും അയ്യങ്കാളിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഭൂമിക്കായുള്ള ന്മമുടെ പോരാട്ടങ്ങളും. എന്നാലിന്ന് ഏറ്റവും പ്രാഥമികമായി ഈ അവകാശത്തിനുവേണ്ടിപോലും ഒന്നിച്ചു നില്‍ക്കാന്‍ നമുക്കാവുന്നില്ല. രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും ജാതിയുടേയുമൊക്കെ പേരില്‍ നമ്മെ വിഘടിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുന്നു. നമ്മളില്‍ പലരും അനാവശ്യമായി അവരുടെ രക്തസാക്ഷികള്‍ പോലുമാകുന്നു.
മുത്തങ്ങ സമരം തന്നെ നോക്കൂ.. സമരത്തെ ചോരയില്‍ മുക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ നേരിട്ടത്. എല്‍ഡിഎഫ് ആകട്ടെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ കോളനികളിലെല്ലാം പ്രദര്‍ശിപ്പിച്ചാണ് വോട്ടുനേടയത്. എന്നാല്‍ ഇത്രയും കൊല്ലമായിട്ടും ഭൂമി നല്‍കല്‍ പോയിട്ട് ആദിവാസികള്‍ക്കെതിരായ കേസുകള്‍ പോലും പിന്‍വലിക്കപ്പെട്ടില്ല. സമരത്തിനു നേതൃത്വം നല്‍കിയ സഹോദരി ഇന്നെവിടെയെത്തി എന്നും നമുക്കറിയാം. ചങ്ങറയിലും സംഭവിച്ചതെന്താണ്? പാവങ്ങളുടെ സ്വന്തം എന്നവകാശപ്പെട്ടിരുന്ന വി എസ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നമ്മള്‍ ഈ ഭൂമിയിലെത്തിയത്. സര്‍ക്കാരില്‍ നിന്നു അനുഭാവപൂര്‍ണ്ണമായ സമീപനമായിരുന്നു നമ്മള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ തോട്ടം തൊഴിലാളികളെന്നവകാശപ്പെട്ട ഹാരിസണ്‍ ഗുണ്ടകളുടെ അക്രങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയായിരുന്നു പോലീസും സര്‍ക്കാരും ഭരണ – പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും. സമരഭൂമിക്കുചുറ്റും ഉപരോധം സൃഷ്ടിക്കുക വഴി കുടവെള്ളവും അരിയും പച്ചക്കറിയുമടക്കമുള്ള അവശ്യവസ്തുക്കള്‍ പോലും നിഷേധിക്കപ്പെട്ടു. രോഗികളെ സമയത്ത് ആശുപത്രിയിലെത്തിക്കാനാവാതെ മരണപ്പെട്ട സംഭവം പോലുമുണ്ടായി. നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഇവയെയെല്ലാം നേരിട്ടിട്ടും നാമിവിടെ സമരം തുടരുന്നത് അഭിമാനകരമാണ്. അപ്പോഴും അങ്ങനെ തുടരേണ്ടിവരുന്നത് വേദനാജനകവുമാണ്. ചങ്ങറയും അരിപ്പയും ആറളവുമൊക്കെയടങ്ങുന്ന ഭൂസമരങ്ങളെ നഖശിഖാന്തം എതിര്‍ത്ത സിപിഎം പിന്നീട് ആദിവാസി – പട്ടികജാതി സംഘടനകളുണ്ടാക്കി ഭൂമി പിടിച്ചച്ചെടുക്കല്‍ സമരങ്ങള്‍ നടത്തുന്നു. ബിജെപിയുമിതാ സമരരംഗത്തിറങ്ങുന്നു..!! കേരളത്തിലെ ഭൂസമരങ്ങളെയെല്ലാം എതിര്‍ക്കുന്ന ഇവരെന്തിനാണ് സമരത്തിനിറങ്ങുന്നതെന്ന് മനസ്സിലാകുന്നില്ല. കേരളവും കേന്ദ്രവും ഭരിക്കുന്ന ഇവര്‍ക്ക് ആവശ്യമാ തീരുമാനങ്ങളെടുത്ത് നടപ്പാക്കി പരിഹരിക്കാവുന്നതാണ് ഭൂപ്രശ്‌നം. അതുചെയ്യാതെ നടത്തുന്ന ഈ സമരപ്രഹസനങ്ങള്‍ യഥാര്‍ത്ഥ ഭൂസമരങ്ങളെ തകര്‍ക്കാനാണെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ ഭൂമി കയ്യേറുകയാണെന്നാണല്ലോ പറയുന്നത്. യഥാര്‍ത്ഥ അവകാശികള്‍ക്ക് കയ്യേറേണ്ട ആവശ്യമെന്താണ്? നമ്മുടേത് യഥാര്‍ത്ഥ സമരമാണ്. ലോകം കണ്ട ഏറ്റവും വലിയ സഹനസമരങ്ങളില്‍ ഒന്ന്. മറ്റു സമരങ്ങള്‍ക്ക് മാതൃകയാണിത്. യഥാര്‍ത്ഥ കയ്യേറ്റക്കാരെ ഒഴിപ്പിക്കും വരെ, കയ്യില്‍ പട്ടം കിട്ടും വരെ നമ്മളത് തുടരണം. നമ്മുടെ ശബ്ദം പോലും അവര്‍ ഭയപ്പെടുന്നു എന്നതിനു തെളിവാണ് ഇവിടെ ഉച്ചഭാഷിണി ഉപയോഗം തടയാന്‍ നടത്തിയ ശ്രമം.
10 വര്‍ഷത്തില്‍ കൂടുതലായി നമ്മളിവിടെ കഴിയുന്നു. കുട്ടികളും പഠിപ്പ്, ഭാവി, ജോലി, വിവാഹം.. ഭൂമിയുണ്ടെങ്കില്‍ ഒരു ചെറിയ പുരയെങ്കിലും വെക്കാം. ബാങ്കില്‍ ഈടുവെച്ച് വായ്പയെടുക്കാ. ഈയവസ്ഥയില്‍ എത്രകാലം തുടരാനാകും? എല്ലാവരും ചേര്‍ന്ന് നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നു മാറിചിന്തിക്കാന്‍ നമുക്കാവണം. ഒരു ഡോക്ടര്‍ക്ക് രോഗം ചികത്സിച്ച് ഭേദപ്പെടുത്താനാകില്ലെങ്കില്‍ നമ്മള്‍ വേറെ ഡോക്ടറെ കാണുമല്ലോ. അധികാരികള്‍ക്കുള്ള പിന്നാലെയുള്ള യാചനകള്‍ നമുക്കവസാനിപ്പിക്കാം. എല്ലാ നിറമുള്ള കൊടികളും നമ്മെ ചതിച്ചെങ്കില്‍, വാഗ്ദാനലംഘനങ്ങള്‍ നടത്തിയെങ്കില്‍ മറ്റെന്താണ് നാം ചെയ്യേണ്ടത്? മാറിചിന്തിക്കുകയല്ലാതെ. അത്തരമൊരു മാറ്റത്തിനു തുടക്കമാകട്ടെ ഈ കൂട്ടായ്മ. ചലോ തിരുവനന്തപുരം മാര്‍ച്ച് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തെത്തുമ്പോള്‍ കേരളചരിത്രം മാറണം. അതിനായി നമുക്ക് പോരാടാം.
ജയ് ഭീം.

ചങ്ങറ സമരഭൂമിയല്‍ ചലോ തിരുവനന്തപുരം മാര്‍ച്ചിന്റെ ഉദ്ഘാടനവേദിയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply