ദളിതുകള്‍ മനുസ്മൃതിയും മൂലധനവും ബൈബിളും കത്തിക്കണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

manuഎസ് എം രാജ്

1927 ഡിസംബര്‍ 25 ന് അംബേദ്കര്‍ മനുസ്മൃതിയാണ് കത്തിച്ചതെങ്കില്‍ ഇന്ന് ദലിതുകള്‍ ”മനുസ്മൃതിയും ,മൂലധനവും ബൈബിളും” കത്തിക്കേണ്ടിയിരിക്കുന്നു. അംബേദ്കര്‍ മഹഡ് സമരവുമായി ബന്ധപ്പെട്ടാണ് മനുസ്മൃതി കത്തിക്കുന്നത്. ഹിന്ദുവായി ഒരിക്കലും താന്‍ മരിക്കില്ലെന്ന് അദ്ദേഹം മനുസ്മൃതി കത്തിച്ചുകൊണ്ട് പ്രഖ്യാപിച്ചു .അടിമയെ പഠിപ്പിക്കണം അയാളൊരു അടിമയാണെന്ന് , എന്നാല്‍ മാത്രമേ അയാള്‍ തന്റെ ഉടമക്കെതിരെ പ്രതിഷേധിക്കൂ എന്ന് തന്റെ ജനങ്ങളെ അംബേദ്കര്‍ ഉദ്‌ബോധിപ്പിച്ചതും അന്ന് തന്നെയായിരുന്നു . തൊണ്ണൂറു വര്‍ഷങ്ങള്‍ക്കിപ്പോഴും കേരളത്തിലെ ദലിത് ജനതകള്‍ക്ക് തങ്ങള്‍ അടിമകള്‍ ആണെന്ന ബോധം ഉണ്ടായിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം നവോഥാന കേരളത്തിലെ സ്വതന്ത്ര മലയാളികള്‍ എന്ന സവര്‍ണ്ണ സ്വത്വം പേറുന്നവരാണ് ദലിതര്‍ .തങ്ങള്‍ അടിമകളും അസ്വതന്ത്രരും ആണെന്ന ബോധം അവര്‍ക്കില്ല . അതുകൊണ്ട് തന്നെ തങ്ങളുടെ ജാതീയമായ അടിമത്തം തിരിച്ചറിയാനും,അതിനെ ഇല്ലാതാക്കാനായി അംബേദ്കര്‍ രാഷ്ട്രീയം കേരളത്തില്‍ ഉറപ്പിക്കാനും ദലിതര്‍ക്ക് കഴിയാത്തത് അവര്‍ ഇപ്പോഴും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന മിഥ്യയായ സ്വാതന്ത്ര്യബോധമാണ്. എവിടെ നിന്നൊക്കെയാണ് അവര്‍ക്കീ മിഥ്യയായ സ്വാതന്ത്ര്യ ബോധം ഉണ്ടാകുന്നത് .
മലയാളി ദലിതുകള്‍ക്ക് മിഥ്യയായ സ്വാതന്ത്ര്യബോധം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉറവിടം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആണ് .സഖാവ് എന്നൊരൊറ്റ വിശേഷണത്തിലൂടെ സവര്‍ണ്ണ മലയാളികള്‍ ദലിതരോട് പുലര്‍ത്തുന്ന എല്ലാ ജാതീയമായ അസ്പ്രശ്യതകളേയും അയിത്തങ്ങളേയും മറയ്ക്കാന്‍ നമുക്ക് കഴിഞ്ഞു .സഖാവായി മാമോദീസാ മുക്കുന്നതിലൂടെ അല്ലെങ്കില്‍ നവോഥാന പുരോഗമന പൂണൂല്‍ ഇടുന്നതിലൂടെ കേരളത്തിലെ എല്ലാ ജാതിഇടങ്ങളേയും നമ്മള്‍ ഇല്ലാതാക്കിയെന്ന് അഭിമാനിക്കുന്നു . ജാതീയമായ എല്ലാ അവശതകളും ഒന്നൊഴിയാതെ അനുഭവിക്കുമ്പോഴും ദലിത് സഖാവിന് താന്‍ അനുഭവിക്കുന്ന ജാതീയ പീഡനങ്ങളെ തമസ്‌കരിക്കേണ്ടി വരും .കാരണം സഖാവ് ജാതി അനുഭവിക്കുകയോ ,ജാതിയെപ്പറ്റി പറയുകയോ ചെയ്യാന്‍ പാടില്ലല്ലോ .ജാതിയേ പറ്റിയുള്ള എല്ലാ വ്യവഹാരങ്ങളും സഖാവിന്റെ ജീവിതത്തില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു . സഖാവ് വര്‍ഗ്ഗസമരത്തെപറ്റിയും വര്‍ഗ്ഗങ്ങളിലെ അന്തരീകവൈരുധ്യങ്ങളെപറ്റിയും മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ .ജാതി അനുഭവിക്കുമ്പോഴും ജാതിയെപറ്റി മിണ്ടാന്‍ കഴിയാതെ ദലിത് സഖാവിനെ ബൌദ്ധികമായി കമ്യൂണിസം വന്ധ്യം കരിക്കുന്നു . ബ്രാഹ്മണ സിദ്ധാന്തങ്ങള്‍ ദലിതരെ സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്‌കാരികമായും എങ്ങനെയാണോ വന്ധ്യംകരിച്ചത് അതുപോലെ തന്നെയാണ് കമ്യൂണിസം ദലിതുകളെ രാഷ്ട്രീയമായി വന്ധ്യംകരിക്കുന്നത് .
മിഥ്യയായ സ്വാതന്ത്ര്യബോധം ദലിത് ജനതകള്‍ക്ക് ലഭിക്കുന്ന മറ്റൊരുറവിടം മതങ്ങളാണ് .ഹിന്ദുമതവും ക്രിസ്തുമതവും ദലിതരില്‍ മിഥ്യയായ സ്വാതന്ത്ര്യബോധം ഉണ്ടാക്കുന്നു . നെറ്റിയില്‍ കുറിയും അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുകയും ചെയ്യുമ്പോള്‍ ,അല്ലെങ്കില്‍ സവര്‍ണ്ണരുടെ വീട്ടിലെ കല്യാണത്തിനോ ,മരണത്തിനോ പോകുമ്പോഴോ ദലിതര്‍ വിചാരിക്കുന്നു തങ്ങളും സവര്‍ണ്ണര്‍ക്കൊപ്പം ആയെന്ന് .ഈ മിഥ്യയായ ഹിന്ദു ബോധമാണ് ബ്രാഹ്മണ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ഈയാം പാറ്റകളെപോലെ വീണുമരിക്കാന്‍ ദലിതരെ പ്രേരിപ്പിക്കുന്നത് .മനുസ്മൃതീ കാലത്തില്‍ നിന്നും മലയാളി സവര്‍ണ്ണര്‍ ഒരിഞ്ചുപോലും മാറിയിട്ടില്ലെന്ന് മനസിലാക്കാനുള്ള വിവേകം ദലിതര്‍ക്ക് ഇല്ലാത്തതിന് കാരണം അവര്‍ അബോധത്തിലും സുബോധത്തിലുമായി സാംശീകരിക്കുന്ന ഹിന്ദു സവര്‍ണ്ണ ബോധമാണ് .
ഇത് തന്നെയാണ് കയ്യിലൊരു ബൈബിളും ചുണ്ടില്‍ സ്‌തോത്രവും ഉണ്ടെങ്കില്‍ കര്‍ത്താവ് നേരിട്ടുവന്നു കാര്യങ്ങള്‍ നടത്തിതരുമെന്നതും ,തങ്ങള്‍ ക്രിസ്തുവുമായി ഹോട്ട് ലൈന്‍ ബന്ധമുള്ള ആളുകളാണെന്നും ഭാവിക്കുന്ന ദലിത് ക്രിസ്ത്യാനിയുടേയും അവസ്ഥ .തൊഴുത്തിലാണ് കിടപ്പെങ്കിലും അരമനയിലാണെന്നാണ് വെയ്പ്പ് .ഈ കപടമഹത്വം കാരണം എന്താണ് തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ ,തങ്ങളുടെ ദലിതത്വം അവര്‍ക്ക് പുറത്ത് പറയാനാകാതെ വിഴുങ്ങേണ്ടി വരുന്നു . സവര്‍ണ്ണ ക്രിസ്ത്യാനിക്കൊപ്പം മഹത്വം തങ്ങള്‍ക്കും ഉണ്ടെന്ന് ഭാവിച്ച് സ്വന്തം അടിമത്തം അവര്‍ വിഴുങ്ങുന്നു .
മിഥ്യയായ ജാതിബോധവും മതബോധവും മൂലം യാതൊരു ഉളിപ്പും ഇല്ലാതെ ദലിത് ഹിന്ദുവും ദലിത് ക്രിസ്ത്യാനിയും പരസ്പരം മേനി നടിക്കുകയും തമ്മില്‍ തല്ലുകയും ചെയ്യുന്നു.ഇങ്ങനെ ചെയ്യുമ്പോള്‍ അവര്‍ സ്വയം അടിമകള്‍ ആണെന്ന സത്യത്തെ തിരിച്ചറിയാതെ പോകുകയാണ് .അല്ലെങ്കില്‍ ആ സത്യത്തെ അവര്‍ സൌകര്യ പൂര്‍വ്വം മറക്കുകയാണ് .തങ്ങള്‍ ദലിതുകള്‍ ആണെന്നും സഹോദരങ്ങള്‍ ആണെന്നുമുള്ള വലിയ സത്യത്തെ അവര്‍ വിഴുങ്ങുകയാണ് .സ്വയം മുന്നോക്കരും സ്വതന്ത്രരും ആണെന്ന മിഥ്യയായ ധാരണ അവരില്‍ ഉറയ്ക്കുന്നു .അവര്‍ കൂടുതല്‍ കൂടുതല്‍ അകലുന്നു .ചുരുക്കി പറഞ്ഞാല്‍ കമ്യൂണിസവും ഹിന്ദുമതവും ക്രിസ്തുമതവും ചേര്‍ന്ന് ദലിത് ഐക്യത്തെ ഇല്ലാതാക്കുന്നു .
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ മാത്രമാണ് അടിമയ്ക്ക് അടിമ ആണെന്ന് മനസിലാകൂ ,അപ്പോള്‍ മാത്രമേ അയാള്‍ക്ക് ഉടമക്കെതിരെ തിരിയാന്‍ കഴിയൂ . മതങ്ങളും കമ്യൂണിസവും എങ്ങനെയാണ് തങ്ങളെ സാമൂഹ്യമായും രാഷ്ട്രീയമായും വന്ധ്യംകരിച്ചതെന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ ദലിത് സ്വാതന്ത്ര്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിയൂ . 1927 ഡിസംബര്‍ 25 ന് അംബേദ്കര്‍ മനുസ്മൃതിയാണ് കത്തിച്ചതെങ്കില്‍ ഇന്ന് ദലിത് ജനതകള്‍ മനുസ്മൃതിയും ,മൂലധനവും ബൈബിളും കത്തിക്കേണ്ടിയിരിക്കുന്നു .

ഫേസ് ബുക്ക് പോസ്റ്റ്

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply