എം ടീ, താങ്കളുടെ വിഷംചീറ്റലില്‍ ഞങ്ങള്‍ വീര്‍പ്പുമുട്ടുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

m tസലിം മണ്ണാര്‍ക്കാട്

ഭാരതത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഗൗരി ലങ്കേഷ്‌കര്‍മാരും, കല്‍ബുര്‍ഗിമാരും ഭാരതത്തിന്റെ പൈതൃക പെരുമയും പാരമ്പര്യ ഗരിമയും നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍ അടിയറ വയ്ക്കുമ്പോള്‍ ഇത്തരമൊരു തുറന്നു പറച്ചില്‍ നടത്തേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ആദ്യമായി എം.ടി എന്ന സാഹിത്യ കടലിനെ കൈപിടിച്ചുയര്‍ത്തിയ ചന്ദ്രിക പ്രസ്ഥാനത്തിനോടും, സാഹിത്യ കുലപതി ക്കെതിരെ അസ്ത്രങ്ങളെയ്യാന്‍ അസുരവിത്തുകള്‍ തയ്യാറെടുക്കുമ്പോള്‍ അദ്ദേഹത്തിന് രക്ഷാവലയം തീര്‍ത്ത മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. കാരണം എനിക്ക് ഇത് പറയാതെ വയ്യ. എത്ര മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടും ഉള്ളു നീറുകയാണ്. ഇനിയും ഞാന്‍ ഇത് പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവച്ചാല്‍ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായി അത് മാറും.
എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യ ലോകത്ത് ഒരുപാട് തിരയിളക്കങ്ങള്‍ ഉണ്ടാക്കിയ കടല്‍. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടന്‍ കാറ്റായിരുന്നു. കരിമ്പനകളെ പ്പോലും കടപുഴക്കി എറിയാന്‍ ശേഷിയുള്ള കാറ്റ്. വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരന്‍. കര്‍മ്മ മേഖലകളിലെ സജീവ സംഭാവനകള്‍, തലമുറകളുടെ സ്‌നേഹ വാത്സല്യങ്ങളും സ്‌നേഹാദരങ്ങളും ഒരേ അളവില്‍ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്ര സമാനമായ വാക്കുകളെ തലമുറകള്‍ക്കായി അദ്ദേഹം കത്തിച്ചു.
നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയും, ആദ്യ തിരകഥക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണ പതക്കവും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത്. മലയാളസാഹിത്യത്തിലും,ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ വ്യക്തിത്വം. പത്മഭൂഷന്‍, ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം, മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കെ.സി ദാനിയേല്‍ പുരസ്‌കാരം, ദേശാഭിമാനി സാഹിത്യ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മാതൃഭൂമി പുരസ്‌കാരം ഇങ്ങനെ പുരസ്‌കാരങ്ങളുടെ നീണ്ട ഘോഷയാത്രയായിരുന്നു ജീവിതത്തിലുടനീളം. അരനൂറ്റാണ്ടിലേറെയായി സാഹിത്യ ലോകത്തും ചലച്ചിത്ര രംഗത്തും തിളങ്ങി നില്‍ക്കുന്ന ആ വ്യക്തിത്വത്തെ കണ്ണടച്ച് തള്ളാന്‍ കഴിയില്ല.
താങ്കളുടെ ഈ ഒരു പുരസ്‌കാര ഘോഷയാത്രകളെ ഞങ്ങള്‍ സമ്മതിക്കാം. എഴുത്തും ഗംഭീരം തന്നെ!.. സാഹിത്യ ലോകത്ത് വിരാജിക്കുന്ന കുലപതിയും, ചലച്ചിത്ര രചന രംഗത്തെ തമ്പുരാനുമായിരിക്കാം, പക്ഷേ തോണി മറിഞ്ഞാല്‍ പിന്നെ പുറമല്ലെ നല്ലത്. ആള്‍ താമസമില്ലാത്തവര്‍ ചെയ്യുന്നത് പോലെ താങ്കളും പുള്ളിമാനി നൊപ്പം പുള്ളിപ്പുലിയേയും, വസന്തവായുവില്‍ വസൂരി രോഗാണുക്കളെയും നോക്കി കാണുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.
എന്നാല്‍ ഇന്ന് ഞങ്ങളാണ് (ചെമ്മാട് ദാറുല്‍ഹുദാ എന്ന കേരളത്തില്‍ വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ശാഖയായ തൃശൂര്‍ ചാമക്കാല നഹ്ജുര്‍ റശാദ് ഇസ്ലാമിക്ക് കോളജിലെ വിദ്യാര്‍ത്ഥികള്‍) താങ്കളുടെ വിഷം ചീറ്റലുകളില്‍ കിടന്ന് വീര്‍പ്പ് മുട്ടിയത്. താങ്കള്‍ ഞങ്ങളെ മറന്നുകാണില്ല. അക്ഷരമാല ’17 എന്ന മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ദ്വിദിന ശില്‍പ്പശാലയുടെ മുഖ്യ കാര്യദര്‍ശിയായി ഞങ്ങള്‍ തെരഞ്ഞെടുത്തത് താങ്കളെയായിരുന്നു താങ്കള്‍ അത് അംഗീകരിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷകളോടെ എം.ടി എന്ന ആ പേമാരിയെ നേരില്‍ കാണാന്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷമാണ് ഞങ്ങള്‍ അങ്ങയുടെ അടുത്തെത്തിയത്.
നല്ല ഒരു ദിനത്തില്‍ (നബിദിനത്തിന്) പ്രതീക്ഷകളുടെ മനപ്പായസമുണ്ടു കൊണ്ടാണ് ഞങ്ങള്‍ ആ പടിവാതില്‍ കാല്‍കുത്തിയത്. പക്ഷേ, കാത്തുവച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയിരുന്നു. പല കാരണങ്ങളും പറഞ്ഞ് അങ്ങ് ഒഴിഞ്ഞുമാറി…. എന്നാല്‍ കാര്യദര്‍ശി യെന്ന നിലയില്‍ സാക്ഷിപത്രത്തില്‍ ഒപ്പിട്ടു തരുമോ എന്ന് താഴ്മയുടെ ഭാഷയില്‍ ആവശ്യപ്പെട്ടപ്പോഴാണല്ലോ താങ്കള്‍ കലി തുള്ളിയത്. ‘ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്തുചെയ്യും? ഇനി സ്വര്‍ഗത്തില്‍ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് ‘ അവസാനം അരക്ക് കീപ്പോട്ട് തളര്‍ന്നു കിടക്കുന്നവന്‍ ഒരു ചവിട്ട് വച്ച് തരും എന്ന് പറയുന്നതു പോലെ ‘ദാറ്റ് ഈസ് ഓള്‍ ‘ എന്ന് ഇംഗ്ലീഷില്‍ ഒരു കസര്‍ത്തും.
എന്നാല്‍ ‘ദാറ്റ് ഈസ് നത്തിംഗ് ‘ താങ്കള്‍ മനസ്സിലാക്കിയത് ഒന്നും അല്ല എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത് കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും പറയല്‍ എന്റെ ഉത്തരവാദിത്വം ആയതുകൊണ്ട് മാത്രമാണ് ഞാന്‍ സമൂഹത്തില്‍ നിന്നും പ്രതിഷേധത്തിന്റെ ധ്വനികള്‍ ഉയരും എന്ന് ഉറപ്പുള്ള ഈ സാഹസിക ഉദ്യമത്തിനു മുതിരുന്നത്.
താങ്കള്‍ ആദ്യം മനസ്സിലാക്കേണ്ടത് യതാര്‍ത്ഥത്തില്‍ എന്താണ് ഇസ്ലാം എന്നാണ്. നിങ്ങള്‍ കൊട്ടിഘോഷിച്ച വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ത്ത ഇസ്ലാം ഞങ്ങളുടെതല്ല. അതുപോലെ ലോക സമാധാനത്തിന്റെ പതാക വാഹകനായിരുന്നു ശ്രീരാമന്‍. എന്നാല്‍ ശ്രീരാമന് വേണ്ടി ബാബരിയുടെ താഴികക്കുടങ്ങള്‍ തകര്‍ത്തത് യാഥാര്‍ഥ്യമാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നില്ല. മഞ്ഞപ്പിത്തം ബാധിച്ചാല്‍ കാണുന്നതെല്ലാം മഞ്ഞയാകുമെന്ന് പണ്ട് ആരോ പറഞ്ഞത് വെറുതെയല്ല.
ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗം എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. എന്നാല്‍ കേരളത്തില്‍ നിന്ന് പലരും സ്വര്‍ഗം തേടി സിറിയയിലേക്ക് വണ്ടി കയറിയിട്ടുണ്ട്. അവരുടെ റിസര്‍വേഷന്‍ ഇപ്പോഴും പെന്റിംഗിലാണ്. അതുകൊണ്ട് കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് ഇനിയെങ്കിലും കയറെടുക്കല്ലെ..
സര്‍,….താങ്കളുടെ ശ്രദ്ധ വാജ്‌പേയിയുടെ കാലത്ത് ഞാന്‍ ക്ഷണിക്കുകയാണ് ഇന്ത്യയിലെ മദ്രസകളിലും, കോളേജുകളിലും വര്‍ഗീയതയും ഭീകരവാദവുമാണ് പഠിപ്പിക്കുന്നതെന്ന് പ്രചരിച്ച കാലം ആ സമയത്ത് മുസ്ലിം എം.പിമാര്‍ അതിനെ കുറിച്ച് അന്വേഷിക്കണമെന്നും അങ്ങനെ വല്ലതും തെളിഞ്ഞാല്‍ അവരെ ശിക്ഷിക്കണമെന്നും അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനിയോട് ആവശ്യപ്പെട്ടു. ഒരുമാസത്തിനുശേഷം എല്‍.കെ അദ്വാനി ഇതിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു മദ്രസകളിലും കോളേജുകളിലും വര്‍ഗീയതയും, തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്ന് അദ്ദേഹം പാര്‍ലമെന്റില്‍ ധവള പത്രം സമര്‍പ്പിക്കുകയും ചെയ്തു. അത് അവതരിപ്പിച്ചത് ഇ. അഹ്മ്മദായിരുന്നില്ല. മറിച്ച്, ബി.ജെ.പിയുടെ തല മുതിര്‍ന്ന നേതാവായിരുന്ന അദ്വാനിയിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. വെള്ള വസ്ത്രധാരികളായ ഞങ്ങളെ താങ്കളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭീകരവാദികള്‍ എന്ന് താങ്കള്‍ ഉള്‍ മനസില്‍ സങ്കല്‍പ്പിക്കുക മത്രമല്ല ചെയ്തത്. മറിച്ച് ഒരു മടിയും കൂടാതെ മുഖത്തു നോക്കി തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്തു.
കേരള മുസ്ലിംകളെ താങ്കള്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് പകരം എത്ര മേഖലകളില്‍ മുസ്ലീങ്ങള്‍ക്ക് ഉന്നതി പ്രാപിച്ചു നില്‍ക്കുന്നു എന്ന് താങ്കള്‍ ഒന്ന് ചിന്തിച്ചു നോക്കുക.. അവരുടെ ഉന്നതങ്ങളിലേക്ക് നോക്കാതെ മൂത്ത് മുതുകുറ്റി പറഞ്ഞുപോയ വാദങ്ങളില്‍ കടിച്ചു നില്‍ക്കുകയാണ്. അതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് ഉള്ളില്‍ കളിമണ്ണ് അല്ലെങ്കില്‍ താങ്കള്‍ ഒന്ന് ചിന്തിച്ച് നോക്കുക. സേതുരാമന്‍ ഐപിഎസിന്റെ വാക്കുകള്‍ കടമെടുത്ത് ഞാന്‍ ഉദ്ധരിക്കാം. സാഹിത്യത്തില്‍ കുലപതിമാരായ ഒരുപാട് ബഷീര്‍മാര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. ‘വടക്കന്‍ വീരഗാഥ’യില്‍ (താങ്കള്‍ തിരക്കഥ നിര്‍വ്വഹിച്ച സിനിമ ) ‘അമരത്തില്‍’ ‘രാജമാണിക്യ’ത്തില്‍ ‘പ്രാഞ്ചിയേട്ട’നില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെ മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഫാസിലാണ് നമുക്ക് ‘മണിച്ചിത്ര താഴ് തന്നത്.
എംഎന്‍ കാരശേരി യെക്കാള്‍ പുരോഗമന വിശാല കാഴ്ചപ്പാടുള്ള ആരെയെങ്കിലും കേരളത്തില്‍ കണ്ടെത്താന്‍ സാധിക്കുമോ?. ഭാഷാ പണ്ഡിതനായ സമദാനിയുടെ പ്രഭാഷണങ്ങള്‍ മതേതര കാഴ്ചപ്പാടുകള്‍ ഏതൊരു മലയാളിയെയും പ്രചോദിപ്പിക്കും.
ഇനി രാഷ്ട്രീയം പറയുകയേ വേണ്ട സ്വന്തം വീട്ടിലെ പോലെ ആര്‍ക്കും പാണക്കാട് തങ്ങളെയും, കുഞ്ഞാലിക്കുട്ടിയെയും പോയി കാണാം. ഇസ്ലാമിന്റെ മനോഹാരിതയെ കെ. ടി ജലീല്‍ നിന്ന് പഠിക്കാം. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ പോലെ മതേതരനായ ഒരു അമുസ്ലിമിന്റെ കാണാന്‍ കഴിയുമോ?. യുവനിരയിലെ മുസ്ലിം എംഎല്‍എമാരും, രാഷ്ട്രീയക്കാരനും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നവരാണ്.
മുസ്ലിം തീവ്രവാദി എന്ന സങ്കല്‍പ്പം ചിറ്റമ്മനയം സ്വീകരിച്ച് പൈങ്കിളി നിലപാടെടുത്ത് ഇരുട്ടുമുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്ന താങ്കളെപ്പോലെയുള്ള ദി മുഖന്മാര്‍ രൂപപ്പെടുത്തിയതാണ്. മുത്തശ്ശി പത്രത്തിന്റെ തുണി കോന്തലില്‍ പിടിച്ചതു കൊണ്ടായിരിക്കും താങ്കള്‍ ഇങ്ങനെ തല തെറിച്ചുപോയത്. ആവുംകാലത്ത് ചെയ്തതെല്ലാം ചാവും കാലത്ത് പിച്ചിച്ചീന്താന്‍ ഉള്ള പുറപ്പാടിലാണ് താങ്കള്‍ എന്ന് തോന്നുന്നു. തങ്ങളുടെ രചനകളില്‍ കുപ്പത്തൊട്ടിയില്‍ കടലാസ് ചീന്തായിരുന്ന സമയത്ത് അതിനെ അമ്പത് പൈസയുടെ വിലയെങ്കിലും നല്‍കിയ ‘ചന്ദ്രിക’ പ്രസ്ഥാന വാഹകരെ എങ്കിലും താങ്കള്‍ ഒന്ന് ഓര്‍ക്കണമായിരുന്നു. ഫാസിസത്തിന്റെ വറച്ചട്ടിയില്‍ വെന്തരി യാന്‍ വിധിക്കപ്പെട്ടവനായി വിധിക്കപ്പെട്ടപ്പോഴും താങ്കള്‍ മതേതരത്വത്തിന്റെ തമ്പുരാനാണെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം കൊട്ടിഘോഷിച്ചു കൊണ്ട് താങ്കള്‍ക്ക് രക്ഷാകവചം തീര്‍ത്ത മുസ്ലിംലീഗിന്റെ ധീര പ്രവര്‍ത്തകരെ എങ്കിലും താങ്കള്‍ ആലോചിച്ചിരുന്നോ?. ചവിട്ടു നാടകം കളിച്ചിട്ടും ഉണ്ട ചോറിന് നന്ദി പോലും കാണിക്കാത്തവന്‍….
മരണ സമയത്തും പൈശാചിക സ്മരണ കൊണ്ട് വിതുമ്പേണ്ട അധരങ്ങള്‍ നാല്‍ക്കവലയിലെ നെറിക്കെട്ട തെഗാടിയന്മാരുടെ വാക്കുകള്‍ പ്രഘോഷണം ചെയ്യുന്നത് കേരളത്തിന്റെ സനാതന ധര്‍മങ്ങള്‍ക്ക് ഒരു അണപോലും യോജിക്കാത്തതാണ്. തനിമയാര്‍ന്ന മൂല്യങ്ങളുടെ ഈടു ഉറപ്പ് കൊണ്ട് മതേതരമാനം എഴുതി ചേര്‍ക്കേണ്ട കൈകള്‍ തന്നെ തീവ്രഹൈന്ദവതയുടെ രഥമുരട്ടാന്‍ തുടങ്ങിയത് എന്നാണ്?.
വാര്‍ദ്ധക്ക്യത്തിന്റെ ഭ്രാന്ത് മൂത്ത് നിത്യശാന്തിയുടെ വൈജാത്യ വിരോധത്തിന്റെയും മതസംഹിതയായ ഇസ്ലാമിനെ പാതാളത്തോളം താഴ്ത്തി പരിഹാസ പാത്രമാക്കുന്ന ആ ജ്ഞാനപീഠ ജേതാവിന്റെ ബോധമണ്ഡലത്തില്‍ സമചിത്തത നഷ്ടപ്പെടും വിധം പ്രഹരമേറ്റിട്ടുണ്ടോ എന്ന് സാക്ഷര കേരളം സംശയിക്കേണ്ടിയിരിക്കുന്നു…

ഫേസ് ബുക്ക് പോസ്റ്റ്


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply