
തീവ്രവാദത്തിന് അറുതി വരുത്താന്‍ സംഗീതം പോര യുവര്‍ ഓണര്‍…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

‘അവരും മനുഷ്യരാണ്. അവര്‍ ഭീകരരായല്ല ജനിച്ചത്. അതിനാല്‍ മാനസാന്തരത്തിന് അവസരമുണ്ടാകണം.
പൗരന്റെ കടമ സംബന്ധിച്ച ഭരണഘടനയിലെ ഭാഗങ്ങള്‍ പ്രതികളെ ജയിലില്‍വച്ചു പഠിപ്പിക്കണം. മതേതരത്വവും സാഹോദര്യവും മനസിലാക്കിക്കൊടുക്കുക, മനഃപരിവര്‍ത്തനത്തിന് ഉതകുന്ന സംഗീതം കേള്‍പ്പിക്കുക, സാമൂഹികശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ അവസരം നല്‍കുക, പ്രതികള്‍ മാനസാന്തരപ്പെടുമെങ്കില്‍ അവരില്‍നിന്നുള്ള നന്മയുടെ സന്ദേശം ലോകത്തിനു പകരുക….” കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചതോടൊപ്പം കോടതി നല്‍കി നിരീക്ഷണമാണിത്. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിടപറയുന്ന ജഡ്ജി എസ് വിജയകുമാറാണ് തന്റെ അവസാന വിധിന്യായത്തോടൊപ്പം ഇത്തരം നിരീക്ഷണം നടത്തിയത്. അതേസമയം പ്രതികളെ വധശിക്ഷയില്‍ നിന്നൊഴിവാക്കി മറ്റൊരു വിവാദം ഉണ്ടാക്കാതിരിക്കാനും അദ്ദേഹം ശ്രമിച്ചു.
കോടതി പറയുന്ന പോലെ ലളിതമാണോ ഭീകരവാദവും തീവ്രവാദവും. എങ്കില്‍ കാര്യങ്ങള്‍ എത്രയോ എളുപ്പം. പക്ഷെ സത്യം അതലല്ലോ. ആഗോളതലം മുതല്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള പ്രശ്‌നങ്ങളും മതവും രാഷ്ട്രീയവുമായി എത്രയോ കാലമായി തുടരുന്ന സംഘര്‍ഷങ്ങളുമാണ് ഇതിനു പുറകിലുള്ളത്. ആ ദിശകളില്‍ സത്യസന്ധമായ അന്വേഷണങ്ങള്‍ നടത്താതെ ഇതിനൊരു പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്ക വയ്യ.
കഴിഞ്ഞ ദിവസം ചില ചാനലുകളില്‍ കണ്ട പ്രധാന തര്‍ക്കം ഇന്ത്യയിലെ തീവ്രവാദത്തിന്റെ വേരുകളെ കുറിച്ചുതന്നെയായിരുന്നു. ആഗോളതലത്തിലുള്ള തീവ്രവാദത്തിന്റെ ഭാഗമാണതെന്നും അല്ല, ഇന്ത്യയിലെ ഹൈന്ദവതീവ്രവാദത്തോടുള്ള പ്രതികരണമാണതെന്നുമായിരുന്നു പ്രധാന വാദമുഖങ്ങള്‍. ഇതുരണ്ടും പരസ്പരബന്ധിതമാണെന്നതാണ് യാഥാര്‍ത്ഥ്യം. മൗദുദിസമാണ് ഇസ്ലാം തീവ്രവാദത്തിന്റെ സൈദ്ധാന്തിക അടിത്തറ. അതനുസരിച്ച് അവരുടെ ലക്ഷ്യം ഇസ്ലാമിക ലോകം സ്ഥാപിക്കല്‍ തന്നെ. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് ഭീകരവാദത്തിലൂടെയാകരുത്. എന്നാല്‍ കൗതുകകരമായ വസ്തുത അതിനു തുടക്കം കുറിച്ചത് ഇന്ന് ഇസ്ലാമിക തീവ്രവാദത്തെ തകര്‍ക്കാന്‍ എന്തിനും തയ്യാറായ അമേരിക്കന്‍ സാമ്രാജ്യത്വമാണന്നതാണ്. കമ്യൂണിസ്റ്റ് ഭൂതത്തെ തകര്‍ക്കാനായി പാലും പഴവും നല്‍കി ഭീകരവാദത്തെ വളര്‍ത്തിയതില്‍ മുഖ്യപങ്ക് മറ്റാര്‍ക്കാണ്? കമ്യൂണിസത്തിന്റെ തകര്‍ച്ചക്കുശേഷം ഇവരിരുവരും പാമ്പും കീരിയുമായെന്നുമാത്രം. അമേരിക്ക തുറന്നുവിട്ട ഭൂതത്തെ തിരിച്ചു കുടത്തിലാക്കുക അത്ര എളുപ്പമല്ല. തീവ്രവാദികളാകട്ടെ അമേരിക്കക്കും ഇസ്രായേലിനും ശഷം ശത്രുവായി കാണുന്നത് ഇന്ത്യയെയാണ്. അതിനുള്ള കാരണവും നാം ഉണ്ടാക്കി കൊടുത്തല്ലോ. ഇന്ത്യക്ക് തീരാമുറിവുണ്ടാക്കി വിഭജനം നടത്തിയാണല്ലോ ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടത്. ആ മുറിവ് പതുക്കെയെങ്കിലും ഉണങ്ങി വരുമ്പോഴായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. തീവ്രവാദത്തിന്റെ ഘട്ടം ആരംഭിച്ചത് അങ്ങനെയാണ്. കൂട്ടക്കൊലകളും ബോംബു സ്‌ഫോടനങ്ങളും നിത്യസംഭവമായി മാറി. പുറത്തുനിന്നു ആസൂത്രണം ചെയ്ത അക്രമങ്ങളും ആരംഭിച്ചു.
സ്വാതന്ത്ര്യം ലഭിച്ചയുടന്‍ പരിഹരിക്കപ്പെടേണ്ടിയിരുന്ന കാശ്മീര്‍ പ്രശ്‌നമാണ് ഇന്ത്യാ – പാക് സംഘര്‍ഷവും ഒപ്പം വര്‍ഗ്ഗീയ ധ്രുവീകരണവും അനന്തമായി തുടരാന്‍ കാരണമെന്നു വ്യക്തം. എന്നാല്‍ ഈ വിഷയം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ഇരുഭാഗത്തുനിന്നുമുണ്ടാകുന്നില്ല. അതിന്റെ തുടര്‍ച്ചയാണ് ഈ റിക്രൂട്ട്‌മെന്റും മറ്റും. അതേസമയം ഇന്ത്യയേക്കാളേറെ തീവ്രവാദ അക്രമങ്ങള്‍ പാകിസ്ഥാനിലും നടക്കുന്നു എന്താണ് കൗതുകകരം. ഇരുകൂട്ടരും ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ തീവ്രവാദത്തിനു ചെറിയ തോതിലെങ്കിലും പരിഹാരമുണ്ടാക്കാന്‍ കഴിയും. എങ്കില്‍ ഇരി രാജ്യങ്ങളിലേയും ദാരിദ്ര്യം പൂര്‍ണ്ണമായി അവസാനിപ്പിക്കാനുള്ള പണം മിച്ചം കിട്ടും.
പഞ്ചാബ്, ആസാം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാന്‍ ഇന്ത്യക്ക് കവിഞ്ഞു. ബീഹാര്‍, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില മാവോയിസ്റ്റ് പ്രശ്‌നത്തിനും. അതുപോലെ എളുപ്പമല്ല കാശ്മീര്‍ പ്രശ്‌നം എങ്കിലും ആത്മാര്‍ത്ഥമായ ശ്രമമാണ് ഇന്നാവശ്യം.
സെപ്തംബര്‍ 11 നുശേഷം ലോകമെങ്ങും ഉണ്ടാക്കിയെടുത്ത ഇസ്ലാമോ ഫോബിയ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കി. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി സംസ്ഥാനങ്ങള്‍ക്കയച്ച കത്തുതന്നെ ഇതിനുള്ള ഏറ്റവും വലിയ തെളിവ്. ഒരു വിഭാഗത്തില്‍ അരക്ഷിതാവസ്ത പടരുന്നത് ഒരിക്കലും ഗുണകരമാകില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ സംശയമില്ലാത്തതുപോലെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയും വേണമല്ലോ.
മാറാടുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിഭീകരമായ കലാപങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ തീവ്രവാദത്തിന്റെ വേരുകള്‍ കേരളത്തില്‍ ശക്തമാണ്. തീവ്രവാദത്തെ തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു എന്ന ഖ്യാതിയുള്ള മുസ്ലിംലീഗിന്റെ സമീപകാല പ്രവര്‍ത്തനം പല്ലപ്പോഴും അതിനു വളം വെക്കുന്നുണ്ടോ എന്ന സംശയമുണ്ട്. പ്രത്യേകിച്ച് സര്‍ക്കാരിന് നാമമാത്രഭൂരിപക്ഷമുള്ള സാഹചര്യത്തില്‍… അഞ്ചാംമന്ത്രി വിവാദം ഒരു ഉദാഹരണം മാത്രം. മദനിയുടെ തുടരുന്ന ജയില്‍ വാസം മറ്റൊരു കാരണമാണ്. തീവ്രവാദ മുസ്ലിം സംഘടനകളോടൊപ്പം ഗുജറാത്തിനേക്കാല്‍ കൂടുതല്‍ ആര്‍എസ്എസ് ശാഖകളും കേരളത്തിലുണ്ടെന്നതാണ് കൗതുകകരം. എന്തായാലും കേരളത്തിന്റെ പൊതുപരിസരം സാമുദായിക വര്‍ഗ്ഗീയ ശക്തികള്‍ കയ്യടക്കികഴിഞ്ഞു. വേലിയേറ്റങ്ങള്‍ കൊണ്ടുവന്നതൊക്കെ വേലിയിറക്കങ്ങള്‍ തിരിച്ചുകൊണ്ടുപോയി.
മറ്റൊരു പ്രധാന വിഷയം ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ കുറവാണ്. മറ്റു പല വിഭാഗങ്ങളിലും മാറ്റങ്ങള്‍ക്കു കാരണമായത് അത്തരം പ്രസ്ഥാനങ്ങളാണ്. എന്നാല്‍ ഇസ്ലാമില്‍ അത്തരം പ്രസ്ഥാനങ്ങള്‍ കുറവാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാനുള്ള നീക്കമൊക്ക ഉണ്ടാകാന്‍ കാരണമതാണ്. ഈ സാഹചര്യത്തില്‍ ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കണം. അതിന് അനുയോജ്യമായ മണ്ണാണ് കേരളത്തിന്റേത് എന്നതില്‍ സംശയമില്ല.
