തിരിച്ചുപിടിക്കണം, സാമൂഹ്യ നവീകരണധാര

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

amസണ്ണി കപിക്കാട്

ഇന്ത്യയില്‍ ശക്തിപ്പെടുന്ന ഫാസിസത്തെ യൂറോപ്യന്‍ സാഹചര്യത്തില്‍ നോക്കികാണുന്നത് ഭാഗികമായിരിക്കും. തികച്ചും വ്യത്യസ്ഥമായ ചരിത്രവും പ്രവര്‍ത്തനരീതിയുമാണ് ഇന്ത്യന്‍ ഫാസിസം. ലോകത്തിലെ ഏറ്റവും ഫാസിസ്റ്റായ സാമൂഹ്യക്രമം നൂറ്റാണ്ടുകള്‍ നിലനിന്നിരുന്ന നാടാണ് നമ്മുടേത്. അതേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ സമഗ്രാധിപത്യമല്ല. ബിജെപി പോലുള്ള രാഷ്ടീയപാര്‍ട്ടിയെ പരാജയപ്പെടുത്തിയാലും മറ്റേതെങ്കിലും ഭാഗത്തുനിന്ന് അതുയര്‍ന്നുവരും. അതിന്റെ യഥാര്‍ത്ഥവേര് ഇന്ത്യന്‍ സമൂഹത്തിലാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി ഇവടെ നിലനില്‍ക്കുന്ന അസമത്വം ശ്രേണീബദ്ധമാണ്. ജാതിവ്യവസ്ഥതന്നെ. അതിനെ അഭിമുഖീകരിക്കാന്‍ സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരായ സാധാരണരീതിയിലുള്ള പ്രതിരോധങ്ങള്‍ക്ക് സാധ്യമല്ല.
ജാതിയെന്നു കേട്ടാല്‍ അത് കീഴാളരുടെ പ്രശ്‌നമായാണ് സാധാരണ അവതരിപ്പിക്കപ്പെടുന്നത്. സത്യത്തില്‍ അത് മറിച്ചാണ്. ഞാന്‍ ജാതി പറയുകയാണെന്ന് വിചാരിക്കരുത് എന്ന് പലരും പറയുന്നത് കേള്‍ക്കാം. അതിനെ ധാര്‍മ്മികപ്രശ്‌നമായി കണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കുന്ന സമീപനം. സത്യത്തില്‍ അതങ്ങനെയല്ല. നമ്മുടെ ബോധ്യത്തില്‍നിന്ന് പുറത്തുനില്‍ക്കുന്ന സാമൂഹ്യയാഥാര്‍ത്ഥ്യമാണ് ജാതി. എനിക്കു ജാതിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ട് എന്തുകാര്യം? അതു തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. നമ്മുടെ ജീവിതത്തേയും ബോധത്തേയും നിര്‍ണ്ണയിക്കുന്ന, നൂറ്റാണ്ടുകളായി തുടരുന്ന പച്ചയായ യാഥാര്‍ത്ഥ്യമാണത്. ഒരാളുടെ ശരീരം എങ്ങനെ നില്‍ക്കണമെന്നും ഡ്രസ്സ് കോഡ് എന്താകണമെന്നും തീരുമാനിച്ചിരുന്നതുപോലും ജാതിയായിരുന്നു. ചിലര്‍ക്കു പൂണൂലും മറ്റുചിലര്‍ക്ക് മു്ട്ടിനു മീതെയുള്ള വസ്ത്രവും. പൂണൂല്‍ കാണുമ്പോള്‍ എങ്ങനെ പെരുമാറണമെന്നും മറ്റുചിഹ്നങ്ങള്‍ കാണുമ്പോള്‍ എങ്ങനെ പെരുമാറണമെന്നും അതു തീരുമാനിക്കുന്നു. അതെല്ലാം മറച്ചുവെച്ച് നാമെല്ലാം മനുഷ്യരാണെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഈ ശ്രേണീവ്യവസ്ഥ മുകളലേക്കുപോകുന്തോറും ആഢ്യത്തവും താഴേക്കുപോകുന്തോറും മ്ലേച്ഛത്വവും നല്‍കുന്നു. അത് ഭേദിക്കാന്‍ ഒരു സമ്പന്നനുപോലും കഴിയില്ല. നമ്മുടെ ധാര്‍മ്മികബോധം പോലും അതിനനുസൃതമാണ്. അട്ടപ്പാടിക്കുപകരം കുട്ടികള്‍ പോഷകാഹാരമില്ലാതെ മരിച്ചത് സമതലത്തിലാണെങ്കില്‍ എന്തായിരിക്കും കേരളത്തിലെ അവസ്ഥ?
നീതിഎന്നത് സ്വന്തം സമുദായത്തിലെ പുരുഷന്റെ ഉമ്മറം വരെ എന്ന ചിന്തയാണ് ഈ ശ്രേണിയുടെ സവിശേഷത. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടപ്പോള്‍ എല്ലാ സമുദായങ്ങളും ആഗ്രഹിച്ചത് തങ്ങളുടെ കുട്ടികള്‍ പഠിക്കണമെന്നും അതിനു താഴെയുള്ളവര്‍ പഠി്കകരുതെന്നുമായിരുന്നു. നായര്‍ ഈഴവനെ കണ്ടതുപോലെയാണ് ഈഴവന്‍ പട്ടികജാതിക്കാരനെ കണ്ടത്. എന്തിന് പുലയന്‍ പറയനെ കണ്ടത്. ഈ സംവിധാനത്തിനകത്താണ് യഥാര്‍ത്ഥ സമഗ്രാധിപത്യം. അതിനാല്‍തന്നെ ഈ ഇന്ത്യന്‍ സമൂഹത്തിനത്തെ സംഘര്‍ഷത്തില്‍ നിന്നുതന്നെയാണ് പ്രതിരോധവും ഉയരേണ്ടത്. ഫാസിസത്തെ ഒരു ഭരണകൂടപ്രശ്‌നമായി മാത്രം കണ്ടാല്‍ അതിനെ പ്രതിരോധിക്കാനാവില്ല.
മോദിയും പശുവുമൊക്കെയാണല്ലോ ഇപ്പോള്‍ പ്രധാനവിഷയം. നാം മനസ്സിലാക്കേണ്ടത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുണ്ടെന്നും അത് ചെയ്തത് കോണ്‍ഗ്രസ്സ സര്‍ക്കാരായിരുന്നു എന്നതാണ്. സത്യത്തില്‍ ഫാസിസത്തിന്റെ വേരുകള്‍ ദേശീയപ്രസ്ഥാനത്തിലാണ്. കോണ്‍ഗ്രസിന്റെ രൂപികരണം മുതല്‍തന്നെ അത് പ്രകടമാണ്. ദേശീയസ്വാതന്ത്ര്യ സമരകാലത്ത് ജാതിവ്യസ്ഥയെ ഇല്ലാതാക്കുന്നതോ സാമൂഹികനവീകരണത്തിനെ ലക്ഷ്യമാക്കുന്നതോ ആയ ലക്ഷ്യങ്ങളെ കോണ്‍ഗ്രസ് രണ്ടാമത്തെ വിഷയമാക്കി. ഇന്ത്യ വേദങ്ങളുടെയും ഋഷികളുടേയും നാടെന്ന് ദേശീയപ്രസ്ഥാനം സാംശ്വീകരിക്കുകയും ചെയ്തു. ഒരു അവര്‍ണ്ണനും അങ്ങനെ വിശ്വസിച്ചിരുന്നില്ല. താരണം അവര്‍ക്കതുമായി ഒരു ബന്ധവുമില്ലായിരുന്നു. തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ”ആധുനികഹിന്ദു”വാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ കേന്ദ്രം.
കോണ്‍ഗ്രസ്സില്‍ ആദ്യകാലത്ത് രണ്ടുധാരകള്‍ സജീവമായിരുന്നു. രാഷ്ട്രീയധാരയും സാമൂഹ്യനവീകരണധാരയും. പിന്നീട് സ്വരാജ് ജന്മാവകാശമാണെന്നു പ്രഖ്യാപിച്ച തിലകനാണ് സാമൂഹ്യനവീകരണധാരയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. ്അന്നുതന്നെ ദളിതര്‍ തെരുവിലിറങ്ങുകയും കോണ്‍ഗ്രസ്സിന്റെ കോലം കത്തിക്കുകയും ചെയ്തു. ഭാര്യമാര്‍ പൊതുരംഗത്തുവരാത്തതും കുട്ടികള്‍ രകടല്‍ കടക്കാത്തതും രാഷ്ട്രീയസ്വാതന്ത്ര്യത്തിനു അയോഗ്യതയാണോ എന്ന w c ബാനര്‍ജിയുടെ ചോദ്യത്തിന് കോടിക്കണക്കിനു പേരെ വഴി നടക്കാന്‍ പോലും അനുവദിക്കാത്തത് രാഷ്ട്രീയാധികാരത്തിന് യോഗ്യതയാണോ എന്ന മറുചോദ്യമാണ് അംബേദ്കര്‍ ഉന്നയിച്ചത്. ഇന്ത്യയിലെ ശ്രേണീബദ്ധരായ ജാതി വ്യവസ്ഥയെ ഏറ്റവും കൃത്യമായി വിലയിരുത്തിയത് അംബേദ്കര്‍ തന്നെയായിരുന്നു. ഇന്ത്യയിലെ ചില മഹാന്മാര്‍ അയിത്തജാതിക്കാര്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യുന്നു, എന്നാല്‍ അവരടങ്ങുന്ന സവര്‍ണ്ണസമൂഹം എല്ലാം തികഞ്ഞവരാണോ, അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാനില്ലേ എന്ന അംബേദ്കറുടെ ചോദ്യം നോക്കുക. പ്രശ്‌നം അവരുടേതല്ലേ..? ഇപ്പോഴും ദളിതര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ തുടരുന്നതുതന്നെ അതിന്റെ സൂചനയല്ലേ..?
സത്യത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ നിരവധി തുടര്‍ച്ചകളില്‍ ഒന്നുതന്നെയാണ് ആര്‍ എസ് എസ്. നാഗ്പൂര്‍ മുസ്ലിം ശക്തികേന്ദ്രമായതിനാലല്ല അതവിടെ രൂപം കൊണ്ടത്. മറിച്ച് ദളിത് ശക്തികേന്ദ്രമായതിനാലാണ്. സവര്‍ണ്ണ ഹിന്ദുത്വത്തെ ആദ്യമായി വെല്ലുവിളിച്ചത് അവര്‍ണ്ണധാരയായിരുന്നു. ഫൂലേയില്‍ നിന്നാരംഭിച്ചതാണ് ആ കീഴാളധാര. ശ്രീനാരായണഗുരുവും അയ്യങ്കാളിയും പെരിയോരുമെല്ലാമുള്‍പ്പെട്ട ആ ധാരയാണ് ബ്രാഹ്മണ്യത്ത വെല്ലുവിളിച്ചത്. അല്ലാതെ രാഷ്ട്രീയധാരയായിരുന്നില്ല. ഇടതുപക്ഷവുമായിരുന്നില്ല. ഗാന്ധി പറഞ്ഞ ഹരിജനസേവ പോലും നെഹ്‌റുവടക്കമുള്ളവര്‍ അപ്രധാനമായ ഒന്നായാണ് കണ്ടത്. നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരോ അനുകൂലമോ എന്നതുമാത്രമായിരുന്നു അവരുടെ ചോദ്യം. അങ്ങനെയാണ് അംബേദ്കര്‍ രാജ്യദ്രോഹിയും കുമാരനാശാന്‍ പട്ടും വളയും വാങ്ങിയവനുമായത്. എന്നാല്‍ ഗുരു പരഞ്ഞതെന്താണ്, നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നാണ്.
ദേശീയപ്രസ്ഥാനം സാമൂഹ്യനവോത്ഥാനധാരയെ അവഗണിച്ചതാണ് ഇന്നത്തെ അവസ്ഥക്കുള്ള മൂലകാരണം. അതിനാലാണ് അത്തരമൊരു ധാര ഇപ്പോള്‍ വീണ്ടും പ്രസക്തമായത്. ആദ്യകാലത്ത് മുഖ്യശത്രുവല്ലാതിരുന്ന മുസ്ലിമിനെ ആര്‍എസ്എസും കൂട്ടരും അങ്ങനെയാക്കുന്നത് കീഴാളരെ ഒപ്പം അണിനിരത്താനായിരുന്നു. അതുമായി ബന്ധപ്പെട്ട ചരിത്രമാണ് പിന്നീട് കാണുന്നത്. അതിനിടയില്‍ മണ്ഡല്‍ കമ്മീഷന്‍ റി്‌പ്പോര്‍ട്ട് ഇന്ത്യയെ നെടുകെ പിളര്‍ക്കുകയായിരുന്നു. സംവരണാനുകൂലികളും വിരുദ്ധരുമായി. ദേശീയപ്രസ്ഥാനത്തെ അപ്രസക്തമാക്കിയ മുന്നേറ്റമായിരുന്നു ഇന്ത്യയിലെമ്പാടും അന്നു കണ്ടത്. ബിഎസ്പിയുടേയും എസ്പിയുടേയും ഉദയം മാത്രമല്ല, കീഴാളരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമെല്ലാം തങ്ങളുടെ തീരുമാനങ്ങളുമായി രംഗത്തെത്തി. എന്നാല്‍ ഹിന്ദുത്വവാദികള്‍ മറ്റു തന്ത്രങ്ങളിറക്കി. അതായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. നെടുകെ പിളര്‍ന്ന ഹിന്ദുത്വത്തെ ഒന്നിപ്പിക്കലായിരുന്നു ലക്ഷ്യം. ആ സമയത്ത് പുരോഗമനവാദികള്‍ എന്നു കരുതിയ പലരും പറഞ്ഞത് മതേതരത്വത്തെ കുറിച്ചായിരുന്നു. തങ്ങളുടെ തന്ത്രം ഗുണകരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ന്യൂനപക്ഷവേട്ടകള്‍ ശക്തിപ്പെടുത്തുകയായിരുന്നു ഫാസിസ്റ്റുകള്‍ ചെയ്തത്. വെറും 9 ശതമാനം മാത്രമായ. സാമൂഹ്യവും സാമ്പത്തികവുമായി ഏറെ പുറകിലുമായ ഗുജറാത്തിലെ മുസ്ലിമുകള്‍ക്കെതിരായ കൂട്ടക്കൊലയാണല്ലോ മോദിയെ ശക്തനും ദേശീയനേതാവുമാക്കിയത്. അല്ലാതെ പലരും പറയുന്നപോലെ കോര്‍പ്പറേറ്റുകളല്ല മോദിയെ പ്രധാനമന്ത്രിയാക്കിയത്. തങ്ങള്‍ക്കു ഗുണകരമായ സാഹചര്യം വന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ മോദിക്കൊപ്പം അണിനിരക്കുന്നു എന്നത് ശരി.
ഇന്ത്യന്‍ ഫാസിസത്തിന്റെ ഈ പ്രത്യകതകള്‍ കണക്കിലെടുത്താകണം പ്രതിരോധവും സംഘടിപ്പിക്കേണ്ടത്. നേരത്തെ സൂചിപ്പിച്ച സാമൂഹ്യനവീകരണ ധാരകള്‍ ശക്തമാകണം. കീഴാള – ന്യൂനപക്ഷ വിഭാഗങ്ങളുടെ സക്രിയമായ നേതൃത്വമില്ലാത്ത മുന്നേറ്റങ്ങള്‍ പൊള്ളയായേ മാറൂ. ദളിതന്‍ ദളിതനെന്ന നിലയിലും മുസ്ലിം മുസ്ലിമെന്ന നിലയിലുമാണ് ഈ മുന്നേറ്റത്തില്‍ ഭാഗഭാക്കാകേണ്ടത്. ഹിന്ദുത്യത്തിന്റെ ആന്തരികശക്തിയെ തകര്‍ക്കാന്‍ അതാവശ്യമാണ്. അല്ലാതെ എല്ലാവരും മനുഷ്യരാണെന്നു പറഞ്ഞിട്ടു ഒരു കാര്യവുമില്ല. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ തങ്ങളുടേതായ ഒരു ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാക്കാനാകില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. അവര്‍ക്കിടിയിലെ പല തെറ്റായ പ്രവണതകളും ചൂണ്ടികാട്ടി, അവയെ ഇന്ത്യന്‍ ഫാസിസവുമായി സമീകരിക്കുന്നത് ശരിയല്ല. വ്യത്യസ്ഥതകളുടെ സഹവര്‍ത്തിത്വമാണ് ഫാസിസത്തിനെതിരായ മുന്നണിയുടെ അടിത്തറ. കേവലമനുഷ്യരല്ല. അതേസമയം അത്തരമൊരു മുന്നേറ്റത്തില്‍ ഏതുതരത്തിലുള്ള ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ക്കും സ്ഥാനമുണ്ടാകരുത്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തെ അംഗീകരിക്കുന്നവരടക്കം.
നായാടി മുതല്‍ നമ്പീരിവരെ എന്ന വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കലാണ്. അത് ബിജെപിയുടെ ഓപ്പറേഷനാണ്. ഒരു വലിയ പാര്‍ട്ടിയൊന്നും ഉണ്ടാക്കാന്‍ വെള്ളാപ്പള്ളിക്കാവില്ല. അപ്പോഴും ഹിന്ദുത്വത്തിലേക്കുള്ള ഒരു ഗേറ്റ് വേ നിര്‍മ്മിക്കാന്‍ കഴിയുമായിരിക്കാം.

സാഹിത്യ അക്കാദമിയ.ില്‍ ജനനീതി സംഘടിപ്പിച്ച ഫാസിസവും പ്രതിരോധവും പ്രഭാഷണപരമ്പരയില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്‌


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “തിരിച്ചുപിടിക്കണം, സാമൂഹ്യ നവീകരണധാര

  1. ഇന്ത്യയെ പിളർക്കലിനപ്പുറം മണ്ഡൽ റിപ്പോർട്ട്‌ ഒന്നുമായിരുന്നില്ലെന്നും , ബാബരി മസ്ജിദ്‌ പൊളിക്കലിന്റെ ലക്‌ഷ്യം നെടുകെ പിളർന്ന ഹിന്ദുത്വത്തെ ഒന്നിപ്പിക്കൽ ആയിരുന്നുവെന്നും, ആ സമയത്ത് പുരോഗമനവാദികള്‍ എന്നു കരുതിയ പലരും പറഞ്ഞത് മതേതരത്വത്തെ കുറിച്ചായിരുന്നുവെന്നും ,പലരും പറയുന്നപോലെ കോര്‍പ്പറേറ്റുകളല്ല മോദിയെ പ്രധാനമന്ത്രിയാക്കിയത് എന്നും മറ്റും മറ്റും! ..!
    both irresponsible and ill informed assertions!
    ” മണ്ഡല്‍ കമ്മീഷന്‍ റി്‌പ്പോര്‍ട്ട് ഇന്ത്യയെ നെടുകെ പിളര്‍ക്കുകയായിരുന്നു. സംവരണാനുകൂലികളും വിരുദ്ധരുമായി. ബാബറി മസ്ജിദ് തകര്‍ക്കലിന്റെ ലക്ഷ്യം നെടുകെ പിളര്‍ന്ന ഹിന്ദുത്വത്തെ ഒന്നിപ്പിക്കലായിരുന്നു …”

    • ‘അതിനിടയില്‍ മണ്ഡല്‍ കമ്മീഷന്‍ റി്‌പ്പോര്‍ട്ട് ഇന്ത്യയെ നെടുകെ പിളര്‍ക്കുകയായിരുന്നു. സംവരണാനുകൂലികളും വിരുദ്ധരുമായി. ദേശീയപ്രസ്ഥാനത്തെ അപ്രസക്തമാക്കിയ മുന്നേറ്റമായിരുന്നു ഇന്ത്യയിലെമ്പാടും അന്നു കണ്ടത്. ബിഎസ്പിയുടേയും എസ്പിയുടേയും ഉദയം മാത്രമല്ല, കീഴാളരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമെല്ലാം തങ്ങളുടെ തീരുമാനങ്ങളുമായി രംഗത്തെത്തി. എന്നാല്‍ ഹിന്ദുത്വവാദികള്‍ മറ്റു തന്ത്രങ്ങളിറക്കി. അതായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. നെടുകെ പിളര്‍ന്ന ഹിന്ദുത്വത്തെ ഒന്നിപ്പിക്കലായിരുന്നു ലക്ഷ്യം.”

      ഇതാണ് വാചകം. ഇതില്‍ ഇന്ത്യയെ പിളര്‍ക്കലിനപ്പുറം മണ്ഡല്‍ റിപ്പോര്‍ട്ട് ഒന്നുമായിരുന്നില്ല എന്നുണ്ടോ? ബാബരി മസ്ജിദ് പൊളിക്കലിന്റെ ലക്ഷ്യം നെടുകെ പിളര്‍ന്ന ഹിന്ദുത്വത്തെ ഒന്നിപ്പിക്കല്‍ ആയിരുന്നു എന്നുണ്ട്.

Leave a Reply