ട്രാന്‍സ്‌ജെന്റേഴ്‌സിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

tt

തൃശൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് പൊലീസ്; ചികിത്സ നിഷേധിച്ച് അര്‍ധരാത്രിയില്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ആട്ടിയോടിക്കാന്‍ ഡോക്ടറും
ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായാംഗങ്ങളെ കൊച്ചി മെട്രോയില്‍ ജോലിക്കുള്‍പ്പെടെ എടുത്ത് ചരിത്രപരമായ മുന്നേറ്റത്തിനൊരുങ്ങുകയാണ് കേരളം. അവരും പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും,അവരെയും കൈപിടിച്ച് ഒപ്പംനിര്‍ത്തണമെന്നുമുള്ള നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടുകുതിക്കുന്നതും. എന്നാലിതാ ആ സര്‍ക്കാരിന് കീഴിലുള്ള രണ്ട് സംവിധാനങ്ങള്‍ തങ്ങളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചതിന്റെ അനുഭവങ്ങളാണ് തൃശൂരിലെ ഈ സുഹൃത്തുക്കള്‍ പങ്കുവെക്കുന്നത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് പോകാനായി തൃശൂരില്‍ നില്‍ക്കുകയായിരുന്നു രാഗരഞ്ജിനിയും ദീപ്തിയും അലീനയും. തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങവെ മുന്‍പില്‍ ഒരു പൊലീസ് ജീപ്പ് വന്ന് നിന്നുവെന്ന് ഇവര്‍ പറയുന്നു. ജീപ്പില്‍ നിന്ന് ഡ്രൈവറുള്‍പ്പെടെ പുറത്തിറങ്ങി, ചൂരല്‍വടിയെടുത്ത് തലങ്ങുംവിലങ്ങും തങ്ങളെ അടിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. കൈകാലുകള്‍ക്കും തുടയ്ക്കും നെഞ്ചിലുമെല്ലാം അടിച്ചുപൊട്ടിച്ചാണ് പൊലീസ് ഇവരെ നഗരത്തില്‍ ഓടിച്ചത്. അടുത്തയിടെ ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയവരും, കാലിന് അസുഖമുള്ളവരുമുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് നേരെയാണ് ഈ പരാക്രമം പൊലീസ് കാട്ടിയത്. എന്ത് പ്രകോപനത്തിന്റെ പേരിലാണ് തങ്ങള്‍ക്ക് നേരെ ഈ അതിക്രമം കാട്ടിയതെന്ന് ഇവര്‍ക്ക് ഇപ്പോളും ബോധ്യമായിട്ടുമില്ല.
ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോളാണ് അടുത്ത അവഗണനയും ആട്ടിയോടിക്കലും അനുഭവിച്ചത്. ആദ്യം ഒരു ഡോക്ടര്‍വന്ന് പരിശോധിച്ചെങ്കിലും, തൊട്ടുപിന്നാലെ മറ്റൊരു ഡോക്ടര്‍ വന്ന് ഇവരെ ഇറക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ നിന്ന് പോകണമെന്ന് ഈ ഡോക്ടര്‍ ശാഠ്യം പിടിച്ചതായും ഇവരാരോപിക്കുന്നു.കൈക്കും നെഞ്ചിനുമുള്‍പ്പെടെ മുറിവേറ്റ നിലയിലുള്ള തങ്ങളെ ഇറക്കിവിടരുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഇവര്‍ എല്‍ജിബിടി പ്രവര്‍ത്തകയായ ശീതള്‍ ശ്യാമിനെ ബന്ധപ്പെടുകയും, അവര്‍ ആശുപത്രിയിലെത്തുകയും ചെയ്തു. ഡോക്ടറോട് കാര്യം അന്വേഷിച്ചപ്പോള്‍, അവരെ ഉടന്‍ ഇറക്കികൊണ്ടുപോകണമെന്ന കാര്യമാണ് അദ്ദേഹം വിശദീകരിച്ചതെന്ന് ശീതള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. പരിക്കേറ്റവരെ എങ്ങനെ കൊണ്ടുപോകുമെന്ന ചോദ്യത്തിന് ഡോക്ടര്‍ക്ക് മറുപടിയുണ്ടായില്ല. അവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ തയ്യാറായില്ല. അവിടെ കിടക്കാന്‍ പറ്റില്ല പുറത്തുപോകണമെന്ന് അയാള്‍ ആവര്‍ത്തിച്ചു. ഡോക്ടറുടെ പേര് ആവര്‍ത്തിച്ച് ചോദിച്ചിട്ടും പറഞ്ഞില്ല. ഏറെ തര്‍ക്കത്തിനൊടുവിലാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ശീതള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഫൈസിയെന്നായിരുന്നു ആ ഡോക്ടറുടെ പേര്. തങ്ങള്‍ എല്ലാവരെയും പോലെ മനുഷ്യരാണെന്ന് കുറഞ്ഞത് ഒരു ഡോക്ടര്‍ക്കെങ്കിലും മനസിലാകേണ്ടതല്ലേ എന്നും ശീതള്‍ ചോദിക്കുന്നു.
കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയില്‍ അധികമായി ട്രാന്‍സ്‌ജെന്റേഴ്‌സിനെതിരെ പൊലീസ് അത്രികമം തുടരുകയാണ്.കാരണമില്ലാതെ കസ്റ്റഡിയില്‍ എടുക്കുന്ന ഇവരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിട്ടയക്കാറാണ് പതിവ്. പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചതിന് ശേഷവും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. മദ്യം, മയക്കു മരുന്ന് മാഫിയ നഗരം കീഴക്കുമ്പോള്‍ നടപടി എടുക്കാത്ത പൊലീസ്, നിരപരാധികളായ ഇവര്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതേസമയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും പരാതി ഉണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശരീരപരിശോധന നടത്തിയതായും പരാതി ഉയര്‍ന്നിരുന്നു. മര്‍ദ്ദനത്തിനിരയായവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സതേടുകയും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരില്‍ നിന്നും വാര്‍ത്ത ഉയരുന്നത്. കേരളത്തിലാകെ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് സമാനമായ അനുഭവമാണ് നേരിടേണ്ടിവരുന്നതെന്നും ഇവര്‍ പറയുന്നു.
പൊതുവേദിയിലേക്കും പൊതുവിടത്തും പാര്‍ശ്വവത്കരിക്കപ്പെട്ട ലിംഗ ലൈംഗിക ന്യൂനപക്ഷ സമുദായങ്ങളെ ഉള്‍പ്പെടെ എത്തിക്കാന്‍ വലിയ പരിശ്രമമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അംഗീകരിക്കാനും ഒപ്പം നില്‍ക്കാനും കൂടുതലാളുകളാണ് ഓരോ ദിവസവും രംഗത്തെത്തുന്നത്. എന്നാല്‍ ജനങ്ങള്‍ കൈവരിക്കുന്ന സാമൂഹ്യബോധം പോലും, സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉത്തരവാദപ്പെട്ടവര്‍ക്കില്ലെന്ന സ്ഥിതി മലയാളികളെ ഇരുത്തിച്ചിന്തിക്കേണ്ടത് തന്നെയാണ്. ജനങ്ങളെ പഠിപ്പിക്കുന്നതിന് മുന്‍പ്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കണ്ടാല്‍ ചൂരലുതപ്പുന്ന പൊലീസിനെ ആദ്യം തുല്യതയുടെ അധ്യായങ്ങള്‍ സര്‍ക്കാരുകള്‍ പഠിപ്പിക്കണമെന്നാണ് എല്‍ജിബിടി സമൂഹം ആവശ്യപ്പെടുന്നത്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply