
ജീവിതം തന്നെ നാടകം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകപ്രശസ്തമായ തൃശൂര്‍ പൂരം എക്‌സിബിഷനില്‍ തുടര്‍ച്ചയായി 50 വര്‍ഷം നാടകങ്ങള്‍ അവതരിപ്പിക്കുക. അതാണ് ജോസ് പായമ്മലിന്റേയും ഭാര്യ കലാലയം രാധയുടേയും ചരിത്രം. നാടകമെന്നു പറഞ്ഞാല്‍ നിയതമായ കഥയോ സ്‌ക്രിപ്‌റ്റോ ഉണ്ടാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഒരാശയം മാത്രം ജോസേട്ടന്‍ പറഞ്ഞുകൊടുക്കും. പിന്നെയെല്ലാം നടീനടന്മാര്‍ സ്‌റ്റേജില്‍ കയറി സ്വയം സൃഷ്ടിച്ചുകൊള്ളണം. നാടകം പഠിക്കുന്നവരുടേയും പഠിപ്പിക്കുന്നവരുടേയും ഭാഷയില്‍ ഇംപ്രവൈസേഷന്‍…. മനോധര്‍മ്മം.
ജോസേട്ടന് നാടകമെന്നാല്‍ ഹാസ്യമാണ്. കറകളഞ്ഞ ഹാസ്യം. അതിലൂടെ സാമൂഹ്യവിമര്‍ശനം. ഈ ഹാസ്യം ജോസേട്ടനും രാധേച്ചിക്കും ലഭിച്ചത് എവിടെ നിന്നാണ് എന്ന അന്വേഷണമാണ് അടുത്ത ബെല്ലോടുകൂടി ജീവിതം ആരംഭിക്കും എന്ന ഡോക്യുമെന്ററിയിലൂടെ ചെറുസിനിമക്കുള്ള സംസ്ഥാനപുരസ്‌കാരജേതാവ് മണിലാല്‍ നടത്തുന്നത്. അത് തൃശൂര്‍ നഗരത്തിന്റെ സാമൂഹ്യ – സാംസ്‌കാരിക ജീവിതത്തില്‍ നിന്നുതന്നെയാണെന്നാണ് മണിലാല്‍ കണ്ടെത്തുന്നത്.
സുകുമാര്‍ അഴിക്കോടും വികെഎനും പവിത്രനും രവീന്ദ്രനും മുല്ലനഴിയും പോലെ എത്രയോ പേര്‍ തൃശൂരിന്റെ ഹാസ്യപാരമ്പര്യത്തിന് സ്വന്തം സംഭാവന നല്‍കിയവര്‍. പിന്നെ സ്ഥിരം ഇവിടെയെത്തിയിരുന്ന എ അയ്യപ്പനെ പോലുള്ളവര്‍. വീട്ടിലെത്തിയ രണ്ടു സംസ്‌കൃത അധ്യാപകരെ പറ്റി അഴിക്കോട് പറഞ്ഞതിനെ കുറിച്ച് ജയരാജ് വാര്യര്‍ ഡോക്യുമെന്ററിയില്‍ പറയുന്നതിങ്ങനെ. ഞാന്‍ കണ്ടതില്‍ ഏറ്റവും അസംസ്‌കൃതര്‍. ഇതാണ് തൃശൂര്‍ ഗെഡികളുടെ ലൈന്‍. വി കെ ശ്രീരാമനിലൂടേയും കെ ആര്‍ ടോണിയിലൂടേയും ജയരാജ് വാര്യരിലൂടേയും മറ്റും ഈ പാരമ്പര്യം തൃശൂര്‍ തുടരുന്നു. വ്യക്തികള്‍ക്കു മാത്രമല്ല, നഗരത്തിലെ പല സ്ഥാപനങ്ങള്‍ക്കും ഇത്തരമൊരു പാരമ്പര്യമുണ്ടായിരുന്നു. എക്‌സ്പ്രസ്സ് പത്രം തന്നെ ഉദാഹരണം. റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടന്ന് മറ്റു പത്രങ്ങള്‍ എഴുതിയപ്പോള്‍ എക്‌സ്പ്രസ്സ് കൊടുത്ത തലക്കെട്ടിങ്ങനെ. റോക്കറ്റ് ചൂറ്റിപോയി. തൃശൂരിന്റെ സ്വന്തം പുലിക്കളിയിലെ കുടവയറുകളും ഏതൊരു ഗൗരവക്കാരനേയും ചിരിപ്പിക്കും. നഗരത്തിന്റെ സാംസ്‌കാരിക അഹങ്കാരത്തെ അതിന്റെ പൂര്‍ണതയോടെ പകര്‍ത്തുകയാണ് സംവിധായകന്‍. പഴയകാല ചരിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടേയും സൗഹൃദക്കൂട്ടങ്ങളിലൂടേയും …. ഇന്നും സജാവമായ തേക്കിന്‍കാട് മൈതാനത്തെ വെടിവട്ടങ്ങളെയും സരസഭാഷണങ്ങളേയും പലരിലൂടെയും പുനരവതരിപ്പിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ജോസേട്ടനും രാധേച്ചിയും നാടകത്തിലൂടെ, ഹാസ്യത്തിലൂടെ തങ്ങളുടെ ജീവിതം രചിച്ചത്.
നാടകം തലക്കടിച്ച് വീടും വിദ്യാഭ്യാസവും തൊഴിലുമെല്ലാം ഉപേക്ഷിച്ച് അലയുകയായിരുന്നു ജോസ്. പതിനാലാം വയസ്സില്‍ കൈനിക്കര കുമാരപിള്ളയുടെ കാല്‍വരിയുടെ കാല്‍പ്പാദം എന്ന നാടകത്തിലൂടെയായിരുന്നു ആരംഭം. എന്നാല്‍ ജോസിന്റെ ജീവിതത്തിലേക്ക് രാധ കടന്നു വന്നതോടെയാണ് ശരിക്കുള്ള ജീവിത നാടകം ആരംഭിച്ചത്. ഏറെ കാലം സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷമായിരുന്നു ജോസിന്റെ പ്രണയത്തിന് രാധ പച്ചക്കൊടി വീശിയത്. ആത്മഹത്യാഭീഷണിയൊക്കെ ജോസേട്ടന്‍ മുഴക്കിയിരുന്നു. പിന്നീടവരുടെ പ്രണയവും കലഹവും ജീവിതവും പിണക്കവുമെല്ലാം സ്റ്റേജിലായിരുന്നു. സ്റ്റേജിലെ ജോസേട്ടനെയാണ് തനിക്ക് കൂടുതലിഷ്ടമെന്ന് രാധ പറയുന്നത് അതുകൊണ്ടുതന്നെ. സ്റ്റേജിലെ എത്രയോ രസകരമായ അനുഭവങ്ങളാണ് ഇരുവരും വിവരിക്കുന്നത്. ഒരിക്കല്‍ നാടകത്തില്‍ ജോസേട്ടന്റെ ചെകിടത്തുള്ള രാധയുടെ അടി അല്‍പ്പം സ്‌ട്രോങ്ങായപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് അമ്മ ഓടിയെത്തി ശകാരിച്ചതടക്കം.
തിലകന്‍, ബാലന്‍ കെ നായര്‍, പി ജെ ആന്റണി, കെ പി ഉമ്മര്‍, ബഹദൂര്‍, ഫിലോമിന, കെ പി എ സി ലളിത, പപ്പു, രാജന്‍ പി ദേവ് തുടങ്ങി എത്രയോ പ്രഗല്‍ഭര്‍ക്കൊപ്പം ജോസേട്ടനും രാധേച്ചിയും നാടകം കളിച്ചിരിക്കുന്നു. ഏതാനും സിനിമകളിലും അഭിനയിച്ചു. എന്നാല്‍ തങ്ങള്‍ക്കേറ്റവും സന്തോഷം ലഭിച്ചിരുന്നത് പൂരം എക്‌സിബിഷനില്‍ നാടകം കളിക്കുമ്പോഴായിരുന്നു എന്ന് ഇരുവരും പറയുന്നു. സ്വന്തം തട്ടകക്കാരുടെ ചിരിയും പ്രോത്സാഹനവും തന്നെ അതിനുള്ള പ്രധാന കാരണം. മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന വര്‍ഗ്ഗീസ് ഇവര്‍ക്കൊപ്പം നാടകമഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്നു. അതുപോലെ എക്‌സിബിഷന്‍ നഗറില്‍ ഇവരുടെ നാടകം അഥവാ ജീവിതം നിരന്തരമായി വീക്ഷിച്ചിരുന്നവരും തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്നു. അങ്ങനെ ഈ ഡോക്യുമെന്ററി ജോസേട്ടനേയും രാധേച്ചിയേയും എന്നതിനേക്കാള്‍ തൃശൂരിനെ കുറിച്ചുള്ള ഡോക്യുമെന്ററിയായി മാറുന്നു. പി ജി പ്രേമനാണ് നിര്‍മ്മാണം. ഷെഹനാദ് ജലാല്‍ ക്യാമറയും വിനുജോയ് എഡിറ്റിംഗും ചന്ദ്രന്‍ വേയാട്ടുമ്മല്‍ സംഗീതവും നിര്‍വ്വഹിച്ചു.പുലി വന്താച് എന്ന ഗാനം ഷണ്മുഖ സുന്ദര ഭാരതിയുടെ ശബ്ദത്തില്‍ കേള്‍ക്കാനിടയായത് വല്ലാത്ത അനുഭവമായി.

