
ജാതി എന്ന കാപ്പിറ്റലും ലക്ഷ്മി നായരും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫസല്‍ കാതിക്കോട്
എന്റെ കൂടെപ്പഠിച്ച പട്ടികജാതിക്കാരനായ സുഹൃത്തിനെ 25 വര്‍ഷത്തിനു ശേഷം അമ്പലപ്പറമ്പില്‍ വെച്ചു കണ്ടു. പീപ്പിയും ബലൂണും വില്‍ക്കുകയാണ്. കുടുംബ കാര്യങ്ങള്‍ പറയാന്‍ അവന് വല്ലാത്ത മടി. ഈ പരിസരത്ത് തന്നെ അവന്‍ താമസിക്കുന്നുണ്ടായിരുന്നു. എന്റെ വൃത്തങ്ങളില്‍ അവനില്ലായിരുന്നു. അവനെ കണ്ടപ്പോള്‍ മറ്റു ദളിത് സുഹൃത്തുക്കളെയും ഓര്‍ത്തു പോയി . ഒരാള്‍ക്കും സര്‍ക്കാറില്‍ ചെറിയ ജോലി പോലും ലഭിച്ചില്ല. മിടുക്കനായി ക്ലാസിലെ പഠിപ്പിസ്റ്റുകളോടൊപ്പം മത്സരിച്ചിരുന്ന ഒരാള്‍ക്ക് പോലും. പിന്നാമ്പുറങ്ങളില്‍. ദളിത് കോളനികളില്‍ അവര്‍ കഴിയുന്നു.
എല്ലാവരെയും ഒരു പോലെ പിന്നോക്കാവസ്ഥയിലെത്തിച്ചത് എന്താണ് ? ആരാണ്?
പരിലാളനകളുടെയും പരിഗണനകളുടെയും നടുവില്‍ പിറക്കാന്‍ ഭാഗ്യമുണ്ടാവുക. പരമ്പരാഗതമായി ലഭിച്ച അന്തസും ആഭിജാത്യവും സമ്പത്തും അനേകമിരട്ടിയാക്കാന്‍ സാധിക്കുക . പരിഗണനകളുടെ പേരില്‍ പൊതുജനങ്ങളുടെ പോലും സ്വത്ത് അനുവദിക്കുക. ഇതൊക്കെ ലക്ഷ്മി നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജനസംഖ്യാനുപാതികമായി, അല്ലെങ്കില്‍ മറ്റേതു മാനദണ്ഡത്തിലായാലും കോളനികളില്‍ കഴിയുന്നവരധികവും ദളിത് വിഭാഗങ്ങളില്‍ പെട്ടവരാണ്. മറ്റൊരു സാമൂഹ്യ വിഭാഗവും അവരുടെ അടുത്തെങ്ങും വരില്ല. ഉന്നത ജാതിക്കാരാവട്ടെ , കോളനികളില്‍ വിരലിലെണ്ണാവുന്നവര്‍ പോലുമില്ല . സ്വാതന്ത്ര്യാനന്തരം എഴുപതിറ്റാണ്ടുകള്‍ കടന്നു പോയി. അതില്‍ വിപ്ലവ ഇടതുപക്ഷത്തിന്റെ ശതക്കണക്കിന് വര്‍ഷങ്ങള്‍ കൂടിയുണ്ട്. എന്നിട്ടും അവര്‍ ഒരു ജാതി വിഭാഗമെന്ന നിലയില്‍ തന്നെ ബഹുദൂരം പിന്നിലാണ്..
ഇന്ത്യയുടെ ജാതി വ്യവസ്ഥയെക്കുറിച്ച ആഴത്തില്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്ത സതീശ് ദേശ് പാണ്ഡെ പറയുന്നു. ജാതി ഒരു മൂലധനമാണ്. ഉന്നത ബഹുമാന്യജാതികള്‍ക്ക് പോസിറ്റീവ് കാപ്പിറ്റല്‍ . താഴ്ന്ന ജാതികള്‍ക്ക് നെഗറ്റീവ് കാപിറ്റല്‍.
തങ്ങളുടെ ജാതി തന്നെയാണ് അവരെ മുമ്പ് ഭൂവുടമകളാക്കിയത്. മറ്റു പലതുമാക്കിയത്. പരിഗണരീയരാക്കിയത്. അതിന്റെ ഫലമായാണ് അവരുടെ മുന്‍ഗാമികള്‍ അന്നത്തെ ഉന്നത ജീവിതം ആസ്വദിച്ചത്. അതിന്റെ ഫലമായിത്തന്നെയാണ് ഇപ്പോള്‍ അവര്‍ ഈ നിലവാരത്തിലെത്തിയത്. തങ്ങളെപ്പോലെ സമ്പത്തും പഠിപ്പും പ്രതാപവുമുള്ള ഇണകളെ ലഭിച്ചതും അതുകൊണ്ടുതന്നെ. അവരുടെ ആസ്തികള്‍ ഓരോ സ്വജാതി വിവാഹശേഷവും ശതഗുണീഭവിക്കുന്നു.
അതു കൊണ്ട് അവര്‍ക്ക് സ്വന്തം ജാതി പോസിറ്റീവ് കാപിറ്റലാണ്. ഭാവിയിലും അവരുടെ സൗഭാഗ്യങ്ങള്‍ക്ക് ചവിട്ടുപടികളായി നില്‍ക്കുന്നത് അവരുടെ ജാതി തന്നെയാണ്.
എന്നാല്‍ താഴ്ന്ന ജാതികള്‍ക്ക് തങ്ങളുടെ ജാതിയാണ് അടിമ ജീവിതം സമ്മാനിച്ചത്. ഭൂമി ലഭിക്കാനര്‍ഹതയില്ലാതാക്കിയത്. ഇപ്പോള്‍ അവരെ കോളനികളിലാക്കിയും അവരുടെ ജാതി തന്നെയാണ്. സ്വജാതിയിലുള്ളവരുമായുള്ള വിവാഹങ്ങള്‍ അവര്‍ക്ക് ദുരിതം പങ്കു വെക്കലാണ്..
കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ആനുപാതിക വളര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ജാതിവിഭാഗമെന്ന നിലയില്‍ എന്നും പിന്നില്‍ നിന്നവര്‍ ഇന്നും പിന്നില്‍ത്തന്നെ. വിപ്ലവകാരികളേ എന്തിനു വേണ്ടിയായിരുന്നു നിങ്ങള്‍ ചെങ്കോലേന്തിയത്?
ജാതി നേടിത്തന്നതും തന്നു കൊണ്ടിരിക്കുന്നതുമായ സൗഭാഗ്യങ്ങള്‍ക്കു നടുവില്‍ ആനന്ദിച്ചു കൊണ്ടിരിക്കെ അവര്‍ പറയുകയാണ് ജാതി ചോദിക്കരുത്. പറയരുത്. സംഭവങ്ങളെ ജാതീയമായി കാണരുത്. ജാതീയമായ അസമത്വങ്ങളെയും അവഗണനകളെയും ജാതീയമായിത്തന്നെ കാണണം. സതീശ് ദേശ് പാണ്ഡെ പറയുന്നു. ജാതി ടൂത്ത് പേസ്റ്റ് പോലെയാണ്. ഉന്നത ജാതിക്കാര്‍ ആ ടൂത്ത് പേസ്റ്റ് കഴിഞ്ഞ കാലങ്ങളില്‍ നന്നായി ഉപയോഗിച്ചു. അതിന്റെ ഗുണങ്ങള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ടൂത്ത് പേസ്റ്റ് ട്യൂബ് ഇപ്പോള്‍ കാലിയാണ്. അങ്ങിനെ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ പറയുന്നു. ജാതി പറയരുത്. ജാതീയമായി കാണരുത് കാര്യങ്ങള്‍. പിന്നോക്ക ജാതിക്കാര്‍ക്ക് ഇപ്പോള്‍ നിയമത്തിന്റെ പിന്‍ബലമുണ്ട്. ഇന്ത്യന്‍ ഭരണഘടന അവരുടെ ജാതി വ്യക്തിത്വം മൂലമുള്ള പരിഗണനയില്ലായ്മ അംഗീകരിച്ചിരിക്കുന്നു. ജാതി എന്ന അവരുടെ ടൂത്ത് പേസ്റ്റ് ട്യൂബ് ഇപ്പോള്‍ നിറഞ്ഞതാണ്. നിറഞ്ഞ ഈ ട്യൂബ് ഉപയോഗിച്ചാല്‍ അവര്‍ക്ക് അംഗീകാരം ലഭിക്കും. സംവരണം. നിയമങ്ങള്‍ എല്ലാം അവരുടെ കൂടെയുണ്ട്.
അപ്പോള്‍ ഉന്നത ജാതിക്കാരടക്കം പലരും അവരോട് പറയുന്നു. നിങ്ങള്‍ ജാതി പറയരുത്. അത് മോശമാണ്. സമത്വത്തിനെതിരാണ്. തങ്ങളുടെ ഒഴിഞ്ഞ ടുത്ത് പേസ്റ്റ് ട്യൂബിനൊപ്പം പിന്നോക്ക ജാതിക്കാരുടെ നിറഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് കൂടി വലിച്ചെറിയാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഞാന്‍ ഭാരതീയന്‍. എനിക്ക് ജാതിയില്ല എന്ന് ആഖജ ക്കാരന്‍ പറയുമ്പോള്‍. ജാതി പറയുന്നത് പുരോഗമനമല്ല എന്ന് ഇടതുപക്ഷക്കാരന്‍ പറയുന്നു. നെഗറ്റീവ് കാപിറ്റലായിരുന്ന ജാതിയെ പോസിറ്റീവ് ആക്കാനുള്ള അവസരം വരുമ്പോള്‍ അത് ഉപയോഗിക്കരുത് എന്നാണ് ദളിത് പിന്നോക്ക വിഭാഗക്കാരോട് എല്ലാവരും പറയുന്നത്.
ലക്ഷമി നായര്‍ എന്ന വാലു വെക്കുമ്പോള്‍ നമുക്കൊന്നും തോന്നുന്നില്ല . ജാത്യാഭിമാനക്കാര്‍ക്ക് അഭിമാനം തോന്നുന്നുമുണ്ട്. അതുപോലെ കുട്ടന്‍ പുലയന്‍, ശാന്ത പറച്ചി , എന്നൊക്കെ പറയുമ്പോഴും നമുക്ക് പ്രത്യേകിച്ചൊന്നും തോന്നാതിരിക്കുന്ന കാലത്തോളം ജാതി പറയുക തന്നെ വേണം. അത്തരമൊരു കാലത്ത് മാത്രമേ ആരും ജാതിവാല് വെക്കാതിരിക്കൂ. കാരണം ജാതിവാലിനുള്ളത് അപേക്ഷിക മഹത്യമാണ്. പിന്നോക്ക ജാതിയെ നിന്ദ്യമായി കണക്കാക്കുന്നതിനാലാണ് മുന്നോക്ക ജാതി വാല് മഹത്വമുള്ളതായിരിക്കുന്നത്. മുന്നോക്കക്കാരന്റെ നായര്‍ , നമ്പൂതിരി, തുടങ്ങിയ വാലുകള്‍ പറയുന്നത് മറ്റു ജാതികള്‍ നിന്ദ്യരാണ് എന്നു കൂടിയാണ്.
ദാസ് കാപിറ്റലിലെ കാപിറ്റല്‍ മാത്രം പഠിച്ചവര്‍ക്ക് അതിലും ശക്തിമത്തായതും തലമുറകളോളം മനുഷ്യജീവനുകളെ ഉള്ളംകൈയിലിട്ട് ഞെരിച്ചു കൊണ്ടിരിക്കുന്നതുമായ ജാതി എന്ന കാപിറ്റല്‍ കാണാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അതിന്റെ മാരകശേഷികള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല .ഇന്ത്യയില്‍ മനുഷ്യ വിമോചനം എന്നത് എന്താണെന്ന് നിര്‍വചിക്കാന്‍ പോലും അവര്‍ക്ക് സാധിക്കാതെ പോയത് അതിനാല്‍ തന്നെ.
ലക്ഷ്മി നായരും അഛന്‍ നായരും പിന്നെ പാര്‍ട്ടി നായന്‍മാരുമൊക്കെ ചേര്‍ന്നുള്ള ഒരു ഒത്തുകളിയായി SFI യുടെ സമരം അവസാനിച്ചതും ഈ ജനിതകത്തകരാറു കൊണ്ടു തന്നെ.
ഫേസ് ബുക്ക് പോസ്റ്റ്
