
ജനതാപരിവാറില്‍ പ്രതീക്ഷിക്കാമോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാറിന് താക്കീതുമായി പാര്‍ലമെന്റിനു സമീപം ജനതാ പരിവാര്‍ സംഘടനകള്‍ നടത്തിയ മഹാധര്‍ണ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതീക്ഷ നല്‍കുന്നു. ജനതാപാര്‍ട്ടികളുടെ നേതാക്കളെല്ലാം ഒരേ വേദിയില്‍ അണിനിരന്ന കേന്ദ്രവിരുദ്ധസമരം ലയനത്തിനൊരുങ്ങുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായ്‌മയുടെ ശക്തിപ്രകടനം കൂടിയായെന്നാണ് വിലയിരുത്തല്‍.
പാര്‍ലമെന്‍റില്‍ ഒറ്റ ബ്‌ളോക്കായി ഇരിക്കാനും ലോക്‌സഭയിലും രാജ്യസഭയിലു പൊതുനേതാവിനെ നിര്‍ദേശിക്കാനും ജനതാ പരിവാര്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ട് നേരത്തെയുണ്ടായിരുന്നു. ദശകങ്ങള്‍ക്കുമുമ്പ് അടിയന്തരാവസ്ഥകാലത്തെ അനുഭവം മുന്നിലുണ്ടല്ലോ. അല്‌പ്പം വൈകിയാണെങ്കിലും ജെ പിയുടെ നേതൃത്വത്തിലുണ്ടാക്കിയ ജനതാപാര്‍ട്ടിയാണ് ഫാസിസത്തെ പിടിച്ചുകെട്ടിയത്. എന്നാലതിനു ഒരു ആന്റി ക്ലൈമാക്‌സുണ്ടായി. അന്നത്തെ ജനസംഘത്തിന്റെ പിന്‍ഗാമികളായ ബിജെപി ഇന്ന് കൂടുതല്‍ അപകടകരമായ ഫാസിസ്റ്റ് പാര്‍ട്ടിയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ തല്ലിപിരിഞ്ഞ ജനതാപാര്‍ട്ടിയിലെ പിന്നോക്ക രാഷ്ട്രീയത്തിലും സോഷ്യലിസത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന സംഘടനകളാണ് ഒരിക്കല്‍കൂടി ഒന്നിക്കാനൊരുങ്ങുന്നത്. ആ ദിശയില്‍ ഒരു കാല്‍വെപ്പാണ് കഴിഞ്ഞ ദിവസത്തെ ധര്‍ണ്ണ.
പ്രതിപക്ഷത്തെ നയിക്കാന്‍ കരുത്തില്ലാതെ പോയ കോണ്‍ഗ്രസും മുമ്പെന്നത്തേക്കാള്‍ ദുര്‍ബലരായി മാറിയ ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങിയവയും പ്രശ്‌നാധിഷ്‌ഠിതമായി യോജിച്ചുനിന്നാല്‍ മോദി സര്‍ക്കാറിന് അജണ്ടകള്‍ ഉദ്ദേശിച്ചപോലെ മുന്നോട്ടു നീക്കാനാവില്ല.
എന്‍ഡിഎക്കും യുപിഎക്കും ബദലായി. മൂന്നാമതാരു പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു. വിശ്വാസ്യത തോന്നിക്കുന്ന പ്രസ്ഥാനം രംഗത്തുവന്നാല്‍ ജനം അതോടൊപ്പം നില്‍ക്കുമെന്നുറപ്പ്.
ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് മേല്‍ക്കൈ. ജനതാപരിവാര്‍ പാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ 15ഉം രാജ്യസഭയില്‍ 25ഉം അംഗങ്ങളാണുള്ളത്. വിവാദ ബില്ലുകള്‍ മുന്നോട്ടു നീക്കുന്നതിലെ പ്രധാന തടസ്സവും അതുതന്നെ. എന്നാല്‍ പ്രതിപക്ഷ നിരയിലെ ഭിന്നിപ്പാണ് പലപ്പോഴും സര്‍ക്കാറിന് സഹായമായത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് യോജിച്ച നീക്കത്തിന് ശ്രമം തുടങ്ങിയത്. താല്‌ക്കാലികലക്ഷ്യം ഇതാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍് ബദല്‍ എന്ന വീക്ഷണവും ആവശ്യമാണ്.
കള്ളപ്പണവിഷയത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കുക, കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കുക, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ ധര്‍ണ. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, ജനതാദള്‍ (യു) നേതാക്കളായ ശരത് യാദവ്, നിതീഷ്‌കുമാര്‍, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. ദേവഗൗഡ, ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ നേതാവ് ദുഷ്യന്ത് ചൗട്ടാല, സമാജ് വാദി ജനതാപാര്‍ട്ടി (എസ്.ജെ.പി) നേതാവ് കമല്‍ മൊറാര്‍ക്ക തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. കള്ളപ്പണം തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനുള്ളില്‍ ജനതാപാര്‍ട്ടികള്‍ നടത്തിയ ധര്‍ണയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും പങ്കാളികളായതും ശ്രദ്ധേയമായി.
ജനതാപാര്‍ട്ടികള്‍ ഒന്നിക്കാന്‍ പോവുകയാണെന്നും അതിനുള്ള പ്രതിജ്ഞയാണ് പാര്‍ലമെന്റ് ധര്‍ണയെന്നും പ്രഖ്യാപിച്ച നിതീഷ് കുമാര്‍, ജനങ്ങളെ ശരിയായ ദിശയിലേക്കു നയിക്കാന്‍ ശക്തമായ പ്രതിപക്ഷനിര ഉയര്‍ന്നുവരാന്‍ പോവുകയാണെന്ന് പറഞ്ഞത് പ്രതീക്ഷ നല്‍കുന്നു. ജനാധിപത്യ – മതേതരത്വസംരക്ഷണത്തോടൊപ്പം ഫെഡറലിസവും ദളിത് – പിന്നോക്ക – സ്‌ത്രീ രാഷ്ട്രീയവും ഉയര്‍ത്തിപിടിച്ചായിരിക്കണം പുതിയ ജനതാപരിവാര്‍ പരീക്ഷണം മുന്നോട്ടുപോകേണ്ടത്. അതിനുള്ള ആര്‍ജ്ജവമാണ് ഈ നേതാക്കള്‍ പ്രകടിപ്പിക്കേണ്ടത്.
