ചിത്രലേഖ സെക്രട്ടറിയേറ്റിനു പടിക്കലെത്തുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

lekhaചിത്രലേഖ വീണ്ടുമൊരു പോരാട്ടത്തിലാണ്. ജനിച്ച മണ്ണില്‍ തൊഴില്‍ ചെയ്ത് മാന്യമായി ജീവിക്കാനുള്ള പ്രാഥമികമായ മനുഷ്യാവകാശത്തിനുള്ള പോരാട്ടം. അത് നിഷേധിച്ച മാടമ്പിമാര്‍്‌ക്കെതിരായ പോരാട്ടത്തിനിടിയല്‍ പുനരധിവാസം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി വാക്കുപാലിക്കുക എന്ന ആവശ്യമുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കലാണ് ചിത്രലേഖ രാപ്പകല്‍ സമരമാരംഭിച്ചിരിക്കുന്നത്.

സ്വന്തം കാലില്‍ നില്ക്കാനും ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാനും ശ്രമിച്ച ദലിത് യുവതിക്ക് 10 വര്‍ഷത്തിനുശേഷവും പോരാട്ടം തുടരേണ്ടിവരുമ്പോള്‍ മറുപടി പറയേണ്ടത് പ്രബുദ്ധമെന്ന് സ്വയം അഹങ്കരിക്കുന്ന കേരളസമൂഹം തന്നെയാണ്. അവരനുഭവിച്ച പീഡനങ്ങള്‍ക്ക് കാരണം രണ്ടാണ്, സ്ത്രീയായതും ദളിതയായതും. പീഡിപ്പിച്ചതാകട്ടെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മിക്കവാറും എല്ലാവരും ഒറ്റക്കെട്ടായി. അതും ഇടതപപക്ഷകോട്ടയായ പയ്യന്നൂരില്‍.
2005ലാണ് സംഭവങ്ങളുടെ ആരംഭം. ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ചതാണ് ചിത്രലേഖ ചെയ്്ത ഏകകുറ്റം. എടാട്ട് സെന്ററിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചത് സഹകരണം മാത്രമായിരുന്നു. കാരണം തൊഴിലാളിവര്‍ഗ്ഗ സാഹോദര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഭൂരിഭാഗവും. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ‘പുലച്ചിയും ഓട്ടോ ഓടിക്കുകയോ’ എന്ന ചോദ്യമായിരുന്നു അവരെ എതിരേറ്റത്. അതാകട്ടെ മുഖ്യമായും സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോഡൈവര്‍മാരില്‍ നിന്നുതന്നെ. പുലയസമുദായത്തില്‍ പിറന്ന അവര്‍ തീയ്യജാതി സമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ചതിന്റെ അസഹിഷ്ണുത നേരത്തെ തന്നെയുണ്ടായിരുന്നു. ആരേയും കൂസാതെയുള്ള ചിത്രലേഖയുടെ ചങ്കൂറ്റവും സവര്‍ണ്ണ – പുരുഷ – രാഷ്ട്രീയ ഫാസിസ്റ്റുകള്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല. അതിനിടയിലാണ് സ്വന്തമായി ഓട്ടോയുമായി ചിത്രലേഖ പൊതുനിരത്തിലെത്തുന്നത്. അന്നുമുതല്‍ ആരംഭിച്ച ദ്രോഹമാണ് ഇപ്പോഴും തുടരുന്നത്.
സി.പി.ഐ.എം പ്രവര്‍ത്തകനും സി.ഐ.ടി.യു അംഗവുമായ സുജിത് കുമാര്‍ എന്ന ആള്‍ ഓട്ടോയുടെ റെക്‌സിന്‍ കീറിക്കൊണ്ടാണ് അക്രമമാരംഭിച്ചത്. സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും തന്നെ നീതി കിട്ടാതിരുന്നതിനെ തുടര്‍ന്ന് ചിത്രലേഖ പോലീസില്‍ പരാതി നല്‍കി. ഓട്ടോറിക്ഷ തന്നെ കത്തിച്ചുകൊണ്ടായിരുന്നു കൂടെ നില്‍ക്കേണ്ടിയിരുന്ന സഹ ഓട്ടോ ഡ്രൈവര്‍മാര്‍ മറുപടി നല്‍കിയത്. 2005 ഡിസംബര്‍ 30 രാത്രിയായിരുന്നു അതു നടന്നത്.
പിന്നീട് ഒരു വശത്ത് നിയമയുദ്ധവും മറുവശത്ത് ഒരുവിഭാഗം ദളിത്, ഫെമിനിസ്റ്റ്, മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രചരണ പ്രവര്‍ത്തനവും ആരംഭിച്ചു. അടുത്തയിടെ അന്തരിച്ച കല്ലന്‍ പൊക്കുടന്‍ ചിത്രലേഖക്കൊപ്പം സജീവമായി നിന്നു. സംസ്ഥാനത്തെമ്പാടുനിന്നും മനുഷ്യാവകാശ ഫെമിനിസ്റ്റ്് ദളിത് പ്രവര്‍ത്തകര്‍ പയ്യന്നൂരിലെത്തി ചിത്രലേഖയെ പിന്തുണച്ച് സമ്മേളനവും മറ്റും നടത്തി. കെ അജിതയടക്കമുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഓട്ടോ കത്തിച്ച സംഭവത്തില്‍ തലശ്ശേരി സെഷന്‍സ് കോടതി ഒരാളെ ശിക്ഷിക്കുകയും ചെയ്തു.

chiപിന്നീട് മനുഷയാവകാശ പ്രവര്‍ത്തകര്‍ സംസ്ഥാനതലത്തില്‍ തന്നെ ഐക്യപ്പെട്ട് ചിത്രലേഖക്ക് പുതിയ ഓട്ടോ വാങ്ങി കെടുത്തു. മുഖ്യമായും സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു അതിനുള്ള സാമ്പത്തികസമാഹരണം നടന്നത്. തൃശൂരില്‍ നിന്നും വാങ്ങിയ ഓട്ടോയുടെ പേര് പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മ എന്നായിരുന്നു. കെ എം വേണുഗോപാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സമിതിയായിരുന്നു അന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗ്രോ വാസുവിന്റഎ സാന്നിധ്യത്തില്‍ സി കെ ജാനുവായിരുന്നു ഓട്ടോയുടെ താക്കോല്‍ ചിത്രലേഖക്ക് കൈമാറിയത്. എന്നാല്‍ ഡ്രൈവര്‍മാര്‍ വിട്ടുവീഴ്ചക്കു തയ്യാറായില്ല. അയിത്തവും പുരുഷാധിപത്യവും ആന്തരവല്ക്കരിച്ചിരിക്കുന്ന അവരോ മുഖ്യധാരാ പ്രസ്ഥാനങ്ങളോ സംഘടനകളോ ചിത്രലേഖക്കനുകൂലമായി രംഗത്തിറങ്ങിയുമില്ല. അപ്രഖ്യാപിത ഊരുവിലക്കു മൂലം അവര്‍ക്ക് ഓട്ടം പോലും ലഭിക്കാതായി. പിന്നീട് പായ മെടഞ്ഞ് ജീവിക്കാന്‍ ശ്രമിച്ചു. അതും അനുവദിക്കപ്പെട്ടില്ല. എതിരാളികള്‍ അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെതിരെയും അനുജത്തിയുടെ ഭര്‍ത്താവിനെതിരേയും അക്രമം നടന്നു. അവരുടെ വീടുപൊളിച്ചു. എന്നാല്‍ കേസ് ചിത്രലേഖക്കും ഭര്‍ത്താവിനുമെതിരെയായി. ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് ഹൈകോടതി ജാമ്യം നല്‍കി. കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ടോയ്‌ലറ്റിന്റെ തുക പോലും എതിരാളികള്‍ തടഞ്ഞുവെപ്പിച്ചതായി ചിത്രലേഖ പറയുന്നു. ഇതിനെ ചോദ്യം ചെയ്തതിന് അവര്‍ക്കെതിരെ ഉദ്യോഗസ്ഥന്‍ പരാതി നല്‍കി. തുടര്‍ന്ന് ചിത്രലേഖയും ജയിലിലായി. ഭര്‍ത്താവ് ഗുണ്ടാലിസ്റ്റിലും. എന്നിട്ടും പീഡന പരമ്പര തുടര്‍ന്നു. ഒരു ദലിത് സ്ത്രീയെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ മാര്‍ച്ച് നടത്തിയ സംഭവം പോലുമുണ്ടായി. അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രവും പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തെയ്യങ്ങളുടേയും നാട്ടിലാണിത് സംഭവിച്ചത്.
പിന്നീട് തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിത്രലേഖ കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. സി.പി.ഐ.എം നടത്തിവരുന്ന ജാതീയ ആക്രമണങ്ങള്‍ക്കും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരായും തന്നെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. അവര്‍ക്കെതിരെയുള്ള വധശ്രമക്കേസ് റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. മുഖ്യമന്ത്രി തന്നെ നേരിട്ട് പുനരധിവാസം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 122 ദിവസം നീണ്ടുനിന്ന സമരം 2015 ജനുവരിയില്‍ പിന്‍വലിച്ചു. ചിത്രലേഖയ്ക്കും കുടുംബത്തിനും താമസിക്കാന്‍ സ്ഥലവും വീടുവെയ്ക്കാനുള്ള ധനസഹായവും ഒപ്പം അവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരുന്ന 3 കേസുകളുടെ റദ്ദാക്കലുമായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഈ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഒരു വര്‍ഷമായി അവര്‍ സെക്രട്ടറിയേറ്റില്‍ കയറി ഇറങ്ങുന്നു. എന്നിട്ടും ഗുണമില്ലാത്തതിനെ തുടര്‍ന്നാണ് ചിത്രലേഖ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരവുമായി എത്തിയിരിക്കുന്നത്. നിരവധി ദളിത് – ഫെമിനിസ്റ്റ് – മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. സമരത്തെിന്റെ വിജയത്തിനായി സോഷ്യല്‍ മീഡിയയിലും സജീവമായ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply