
ചായക്കുമേല്‍ മോദിയുടെ ചര്‍ച്ച
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫെബ്രുവരി 12ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇന്ത്യയുടെ 300 നഗരങ്ങളില്‍ ആയിരം സ്ഥലങ്ങളിലായി രണ്ടുകോടി ജനങ്ങളുമായി ചായക്കുമേല്‍ ചര്‍ച്ച നടത്തുകയാണ്. ഡിടിഎച്ചും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും സംയുക്തമായുള്ള ഒരു ബ്രഹദ് സാങ്കേതിക പദ്ധതിയാണിത്.
മോദിയുടെ ബാല്യകാലം വേദ്‌നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയിരുന്ന അച്ഛനെ സഹായിച്ചായിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം പറഞ്ഞ് അടുത്തയിടെ മോദിയെ കളിയാക്കിയിരുന്നു. ഗാന്ദിജിയുടെ ഇന്ത്യയില്‍, അദ്ദേഹത്തിന്റെ പേരും പറഞ്ഞ് നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് വരാന്‍ പാടില്ലാത്ത വാക്കുകളായിരുന്നു അവ. സത്യത്തില്‍ ചായക്കടക്കാരനേക്കാള്‍, തോട്ടിയേക്കാള്‍, നെയ്ത്തുകാരനേക്കാള്‍ തൂപ്പുകാരനേക്കാള്‍ പ്രധാനമന്ത്രിയാകാന്‍ ആര്‍ക്കാണ് യോഗ്യത? സാധാരണ്കാരുടെ പ്രശ്‌നങ്ങള്‍ ഇവരേക്കാള്‍ മറ്റാര്‍ക്കാണറിയുക?
പിന്നോക്ക ജാതിയില്‍ പിറന്ന ചായക്കടക്കാരന്റെ മകനെന്ന പ്രതിഛായ പ്രധാനമന്ത്രി പദവിയെത്താന്‍ ഉപയോഗിച്ചിരുന്ന മോദിക്ക് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന ഗുണകരമാകുകയാണ് ചെയ്തത്. അതിനദ്ദേഹത്തിന് അവകാശമുണ്ട്. അതിന്റെ ഭാഗമാണ് പുതിയ നീക്കം. തീര്‍ച്ചയായും തൊഴിലിന്റെ മാഹാത്മ്യം ഉയര്‍ത്തിപിടിക്കുന്ന നരേന്ദ്രന്‍ എന്ന പഴയ ചായക്കച്ചവടക്കാരന്‍ കുട്ടിയെ അഭിനന്ദിക്കാം.
അടുത്ത കാലം വരെ കേരളത്തിലെ ചായക്കടകള്‍ സാമൂഹ്യ – രാഷ്ട്രീയ സംവാദങ്ങളുടെ വേദിയായിരുന്നു. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോഴും അങ്ങനെയാണ്. രാവിലെ അഞ്ചുമണിയോടെ തന്നെ നമ്മുടെ ചായക്കടകള്‍ സജീവമാകാറുണ്ട്. ഈ ചര്‍ച്ചകള്‍ മലയാളികളിലുണ്ടാക്കിയ രാഷ്ട്രീയാവബോധം ചില്ലറയല്ല. ദേശീയ സ്വാതന്ത്ര്യസമരവും കമ്യൂണിസവും നക്‌സലിസവും സാഹ്യവും നാടകവും സിനിമയുമെല്ലാം ജനകീയമായതില്‍ മുഖ്യപങ്ക് ചായക്കടകള്‍ക്കാണ്. തീര്‍ച്ചയായും ബാര്‍ബര്‍ ഷാപ്പുകളെപോലെ ചായക്കടകളും പുരുഷ കേന്ദ്രീകൃതമായിരുന്നു. ദളിതര്‍ക്ക് ചായക്കടകള്‍ കുറവായിരുന്നു. സ്ത്രീകള്‍ ആരാധനാലയങ്ങളിലും പഞ്ചായത്ത് കിണറുകള്‍ക്കു ചുറ്റും കുളക്കടവിലും മറ്റും അത്യാവശ്യം രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നു.
ചായ ഇന്ത്യക്കാരുടെയും മലയാളിയുടേയും ദേശീയ പാനീയമാണ്. വൈലോപ്പിള്ളി പറഞ്ഞപോലെ
ദേവകളതിന്റെ മാഹാത്മ്യം കീര്‍ത്തിക്കട്ടെ
പൂര്‍വ്വീകര്‍ മദാലസം സോമയെ പൂജിക്കട്ടെ
പാടിവാഴ്ത്തട്ടെ ഖയം, മുന്തിരിച്ചാറിന്റെ വീര്യം
പാവങ്ങള്‍ക്കഴലാറ്റും ചായയാണെനിക്കിഷ്ടം
പിന്നീടൊരിക്കല്‍ വൈലോപ്പിള്ളിതന്നെ ചായക്കടയിലെ ചര്‍ച്ചകളെ ഇങ്ങനെ കളിയാക്കിയിട്ടുണ്ട്.
……………………………….രാപ്പകല്‍
നടന്നീടുന്നു ചര്‍ച്ചകളെങ്ങുമേ
കാമ്പിനറ്റു തൊട്ടീ കര്‍മ്മഭൂമിയില്‍
കാപ്പി വില്‍ക്കും കടവരെ ചര്‍ച്ചകള്‍
………………………………. അന്യനെ –
യപഹാസ്യത്തില്‍ നീറ്റുവാന്‍ ചര്‍ച്ചകള്‍
………. അനുജന്റെ കഴുത്തിലര്‍ –
പ്പിച്ച പാശം മുറുക്കുവാന്‍ ചര്‍ച്ചകള്‍….
അപ്പമില്ലാത്ത റോമിലെ പൗരന്മാര്‍ –
ക്കെപ്പോഴും പ്രിയമല്ലീ സര്‍ക്കസുകള്‍?
മോദിയിലെ ചായക്കുമേല്‍ ചര്‍ച്ചയില്‍ ജനം ഉറ്റുനോക്കുന്ന ഒന്നുണ്ട്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ നടന്ന ന്യൂനപക്ഷ കൂട്ടക്കൊലയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഖേദം പ്രകടിപ്പിക്കാനോ ഈ അവലസരമെങ്കിലും അദ്ദേഹം ഉപയോഗിക്കുമോ എന്നതാണത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ചിലപ്പോള്‍ പട്ടിക്കുട്ടികള്‍ ചതഞ്ഞരയാമെന്നു പറഞ്ഞ ധാര്‍ഷ്ട്യം തിരുത്താന്‍ തയ്യാറാകുമോ? കാത്തിരുന്നു കാണാം.
തെറ്റുതിരുത്താന്‍ തയ്യാറാകാത്ത മോദിയുടെ വിജയത്തിന്റെ വിഷുകണിയുമായിട്ടായിരിക്കുമോ ഈ വര്‍ഷം വിഷുപുലരിയുണ്ടാവുക? എങ്കില്‍ ………
ഉരുളിയില്‍ കേരമുറികളില്‍ കത്തി-
യെരിയുന്ന കീഴ്ത്തരികളും
…………………………, മെന്നാ –
ലൊരു കുറി നോക്കി നടുങ്ങിനേന്‍
അരിയ വെള്ളരിക്കനി വേണ്ടും സ്ഥാന-
ത്തൊരു കിശോരന്റെ മൃതദേഹം
