കൗമാരക്കാരില്‍ പ്രതീക്ഷ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാറാ ജോസഫ്
രാജ്യത്തെങ്ങും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടരുമ്പോഴും കൗമാരക്കാരില്‍ ദനിക്കു പ്രതീക്ഷയുണ്ട്. അവരില്‍ വലിയൊരു വിഭാഗം ലിംഗനീതിക്കും സാമൂഹ്യനീതിക്കും വില കല്‍പ്പിക്കുന്നവരാണ്. പെണ്‍കുട്ടികളോട് സമഭാവനയോടെ പെരുമാറുന്നവരാണ്. ആരോഗ്യകരമായ ബന്ധങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ വളരുന്നത് കാണുന്നുണ്ട്. ഇത് തീര്‍ച്ചയായും ഭാവിയെ കുറിച്ച് പ്രതീക്ഷ നല്‍കുന്നു.
ആണത്തത്തെ പുനര്‍നിര്‍വചിക്കേണ്ടതും പെണ്ണത്തത്തെ പൊളിച്ചെഴുതേണ്ടതുമായ സമയം അതിക്രമിച്ചിരിക്കുന്നു. കരുത്തിന്റേയും കീഴടക്കലിന്റേയും പ്രതീകമായി നിര്‍മ്മിച്ച ആണത്തമന്ന സങ്കല്‍പ്പത്തെ സ്വയംവിമര്‍ശിക്കാന്‍ പുരുഷന്‍ തയ്യാറാകണം. സിക്‌സ് പാക്കും മസിലുകളുമെല്ലാം സ്ത്രീകളെ കടന്നാക്രമിക്കാനുള്ള അനുമതി ചിഹ്നങ്ങളല്ല. സത്രീയാകട്ടെ സ്വയം പ്രതിരോധമാര്‍ജ്ജിക്കണം. ആഗോളവല്‍കൃത സമൂഹത്തില്‍ തൊഴിലടക്കമുള്ള പല മേഖലയിലും മുന്നേറിയിട്ടും പൊതുവില്‍ അവരതിനുള്ള കരുത്ത് നേടിയിട്ടില്ല. ചൂലിനരികെ മരിച്ചു കിടക്കുന്ന അമ്മയെ പറ്റി മാധവിക്കുട്ടി പറഞ്ഞ അവസ്ഥയില്‍നിന്ന് സ്ത്രീ സമൂഹം കാര്യമായി മുന്നേറിയിട്ടില്ല. സമൂഹത്തെ മുഴുവന്‍ വൃത്തിയാക്കി തേഞ്ഞുപോകേണ്ട ചൂലല്ല സ്ത്രീജീവിതം. കീഴടങ്ങലിന്റെ പ്രതീകമായി നിര്‍മ്മിക്കപ്പെട്ട സ്ത്രീത്വമെന്ന സങ്കല്‍പ്പത്തെ മറി കടക്കണം.
ഇന്ത്യന്‍ സമൂഹവും കേരള സമൂഹവുമെല്ലാം നേരത്തെ തന്നെ പുരുഷാധിപത്യപരമായിരുന്നു. സ്ത്രീപീഡനങ്ങള്‍ നിരവധി നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി അതിന്റെ അളവ് വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. അതിന്റെ പ്രകടമായ കാരണം ആഗോളീകരണം തന്നെ. മറ്റെല്ലാം വില്‍പ്പന ചരക്കാക്കിയപോലെ എന്തെങ്കിലും സാംസ്‌കാരിക മൂല്യങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ അതും നാം വില്‍പ്പന ചരക്കാക്കി. ഒപ്പം പെണ്‍കുട്ടികളേയും സ്ത്രീകളേയും.
മറുവശത്ത് ആഗോളീകരണം മൂലം നേടിയ വികസനത്തെ കുറിച്ച് നാം ഘോരഘോരം പ്രസംഗിക്കുന്നു. സത്യമെന്താണ്? രാജ്യത്ത് പകുതിപേര്‍ക്കുപോലും പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സൗകര്യമില്ല. ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ സ്ത്രീകള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനായി നേരിടുന്ന ക്ലേശങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഗാര്‍ഹിക – ലൈംഗിക പീഡനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുമ്പോഴും ഭരണകൂടം തന്നെ നടത്തുന്ന ഇത്തരം പീഡനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കേരളത്തില്‍തന്നെ യാത്രചെയ്യുന്ന സ്ത്രീകള്‍ താമസിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ഏറെ പാടുപെടുന്നു.
ജനനം മുതല്‍ മരണം വരെ ഇന്ത്യയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നു. പെണ്‍കുഞ്ഞാണെങ്കില്‍ കൊന്നുകളയുന്നതു മുതല്‍ അതാംരംഭിക്കുന്നു. ഭക്ഷണത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം വിവേചനം ശക്തമാണ്. എന്തിന്? ഒരു ജീവിതത്തിനു ജന്മം കൊടുക്കാന്‍ തയ്യാറാകുന്ന ഗര്‍ഭകാലത്തോ പ്രസവശേഷമോ പോഷകാഹാരം പോലും അവര്‍ക്കു ലഭിക്കുന്നില്ല. വീട്ടില്‍ ബാക്കിയെന്തെങ്കിലും ഉണ്ടെങ്കില്‍ അതു കഴിച്ച് നല്ല മകളായും ഭാര്യയായും അമ്മയായും കഴിയുക മാത്രമാണ് അവരുടെ വിധി. ഇതിനിടയില്‍ ഏതെങ്കിലും രീതിയില്‍ ആരോടെങ്കിലും അടുപ്പമുണ്ടായാലോ സദാചാരപോലീസ് രംഗത്തെത്തും. ലൈംഗികത പാപമാണെന്ന് അവര്‍ ആക്രോശിക്കും. മറുവശത്ത് കൊച്ചുകുഞ്ഞുങ്ങളടക്കം മാംസവിപണിയില്‍ ലഭ്യമാകുന്നു. അതിനെതിരെ ഒരു സദാചാര പോലീസുമില്ല.
ഡെല്‍ഹി സംഭവം ഏറെ വിവാദമാകുകയും ലിംഗനീതിക്കായുള്ള പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. മറുവശത്ത് വാഹനങ്ങളില്‍ പീഡനം നടത്താമെന്ന അറിവും സമൂഹത്തിനു ലഭിച്ചു. അത്തരം സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിച്ചു. രാഷ്ട്രീയനേതാക്കള്‍ മുതല്‍ പത്രാധിപര്‍ വരെ പീഡകരാകുന്നു. തികച്ചും ഭയാനകമായ അവസ്ഥ. ഈ സാഹചര്യത്തിലാണ് കൗമാരക്കാരില്‍ ഞാന്‍ പ്രതീക്ഷ പുലര്‍ത്തുന്നത്.
തൃശൂരില്‍ വിബ്ജിയോര്‍ ചലചിത്രമേളയുടെ മുന്നോടിയായി സാഹിത്യ അക്കാദമിയില്‍ ആരംഭിച്ച അഞ്ചുദിവസത്തെ നോ ടു ജന്റര്‍ വയലന്‍സ് ചലചിത്രമേളയില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ നിന്ന്.

