
ക്വാറിഉടമകള്‍ക്ക് റവന്യൂ വകുപ്പിന്റെ ഇഷ്ടദാനം; റോയല്‍റ്റി നാലിലൊന്നാക്കി കുറച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വി.എ. ഗിരീഷ്
തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ ക്വാറി ഉടമകള്‍ക്കും സര്‍ക്കാരിന്റെ വഴിവിട്ട സഹായം. ക്വാറി ഉടമകളില്‍നിന്നു സര്‍ക്കാരിനു ലഭിച്ചിരുന്ന റോയല്‍റ്റി (നഷ്ടപരിഹാരത്തുക) നാലിലൊന്നായി വെട്ടിക്കുറച്ചു. ഇതിനായി 2015ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി അതീവരഹസ്യമായി പുതിയ വിജ്ഞാപനം റവന്യൂ വകുപ്പ് പുറത്തിറക്കി. ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ നേട്ടമാണു ക്വാറി ഉടമകള്‍ക്കുണ്ടാകുന്നത്. സര്‍ക്കാര്‍ ഖജനാവിനു വന്‍വരുമാനനഷ്ടവും.
ചെങ്കല്ല് ഒഴികെ കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്ന കല്ലിനും മണ്ണ്, പാറ, മണല്‍, മെറ്റല്‍, എംസാന്റ് എന്നിവയ്ക്കുമുള്ള റോയല്‍റ്റിയാണു നാലിനൊന്നായി വെട്ടിക്കുറച്ചത്. ഒരു മെട്രിക് ടണ്ണിന് 200 രൂപയാണ് ഇപ്പോള്‍ റോയല്‍റ്റിയായി സര്‍ക്കാരിനു നല്‍കേണ്ടത്. ഇതു മെട്രിക് ടണ്ണിന് 50 രൂപയായി കുറച്ചു. 2015ല്‍ അസാധാരണ ഗസറ്റ് 232ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ ആര്‍ട്ടിക്കിള്‍ ഒന്നിലെ വ്യവസ്ഥ രണ്ട്, എ ഉപവ്യവസ്ഥയിലാണു മാറ്റം വരുത്തിയത്. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കാനും സാമ്പത്തിക ഉറവിടങ്ങളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുമാണ് 2015ല്‍ റോയല്‍റ്റി വര്‍ധിപ്പിച്ചത്. സ്വകാര്യഭൂമിയിലെ ക്വാറിയാണെങ്കിലും പാറ, മണല്‍, ചരല്‍, കല്ല് എന്നിവ വില്‍ക്കുമ്പോള്‍ സര്‍ക്കാരിനു നല്‍കേണ്ട തുകയാണിത്. അതായത് ഭൂമി നശിപ്പിക്കാനും നീക്കം ചെയ്യാനും വിനിയോഗിക്കുന്നതിനു പകരം സര്‍ക്കാരിനു നല്‍കുന്ന നഷ്ടപരിഹാരം. കേരള ഭൂസംരക്ഷണനിയമപ്രകാരം സംസ്ഥാനസര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണു റോയല്‍റ്റി പിരിക്കുന്നത്.
1977ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയാണു കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ റോയല്‍റ്റി തുക വര്‍ധിപ്പിച്ചത്. ഇതനുസരിച്ചു കേരള ഭൂസംരക്ഷണനിയമത്തിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഇതോടെ ക്വാറി ഉടമകളുടെ വരുമാനത്തില്‍ വന്‍കുറവുണ്ടായി. ക്വാറികളില്‍നിന്നുള്ള പുതിയ ഉല്‍പന്നങ്ങളായ എംസാന്റിനും ഇതു ബാധകമായതോടെ സര്‍ക്കാരിന്റെ വരുമാനത്തില്‍ വന്‍വര്‍ധനയുമുണ്ടായി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്വാറികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ രഹസ്യതീരുമാനമെടുക്കുകയായിരുന്നു. ഒരു മെട്രിക് ടണ്ണിന് 150 രൂപയുടെ കുറവുണ്ടാകുന്നതോടെ ക്വാറികള്‍ക്കു വന്‍ലാഭമുണ്ടാകും. ജി.ഒ (പി) നമ്പര്‍ 132/2016/ആര്‍.ഡി. എന്ന നമ്പരിലാണ് ഉത്തരവും പിന്നാലെ വിജ്ഞാപനവും പുറപ്പെടുവിച്ചത്. കെട്ടിടനിര്‍മാണസാമഗ്രികള്‍ക്കു റോയല്‍റ്റി വര്‍ധിപ്പിച്ചതിലൂടെ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായതായി വിജ്ഞാപനത്തിനൊപ്പമുള്ള വിശദീകരണക്കുറിപ്പില്‍ പറയുന്നു. വര്‍ധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടു നിരവധി അപേക്ഷകള്‍ സര്‍ക്കാരിനു ലഭിച്ച സാഹചര്യത്തിലാണു വിജ്ഞാപനത്തില്‍ മാറ്റം വരുത്തുന്നതെന്നും സര്‍ക്കാര്‍ വിദശീകരിക്കുന്നു.
2016 ഫെബ്രുവരി 18നു പുറപ്പെടുവിച്ച വിജ്ഞാപനം കഴിഞ്ഞദിവസമാണു പുറത്തിറങ്ങിയത്. എന്നാല്‍ ആരാണ് അപേക്ഷ നല്‍കിയതെന്നോ എന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നോ വ്യക്തതയില്ല. ഓരോ ക്വാറിയില്‍നിന്നും പ്രതിദിനം നാല്‍പതോളം മെട്രിക് ടണ്‍ പാറയും മണലും മറ്റ് ഉല്‍പന്നങ്ങളുമാണു വില്‍ക്കുന്നത്. കേരളത്തില്‍ നൂറുകണക്കിനു ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പുതിയ തീരുമാനത്തിലൂടെ പ്രതിദിനം സംസ്ഥാനഖജനാവിനുണ്ടാകുന്നതു ലക്ഷങ്ങളുടെ നഷ്ടമാണ്.
പാറമട ഉടമകള്‍ക്ക് അനുകൂലമായി സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഞ്ചു ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്കു ലൈസന്‍സ് പുതുക്കിനല്‍കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന ഹൈക്കോടതി വിധിക്കെതിരേയായിരുന്നു അപ്പീല്‍. ഇതിനിടെയാണു ക്വാറികള്‍ക്ക് അനുകൂലമായി റോയല്‍റ്റി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. റവന്യൂ വകുപ്പിലെ ഉന്നതന്റെ ബന്ധുക്കള്‍ക്കുതന്നെ നിരവധി ക്വാറികള്‍ തെക്കന്‍കേരളത്തിലുണ്ട്.
മംഗളം
