കേരളം – വിധി പ്രതീക്ഷിച്ചത്‌

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

imagesകേരളത്തിലെ തിരഞ്ഞെടുപ്പുഫലം ഏറെക്കുറെ പ്രതീക്ഷിച്ചതുതന്നെ. സാധാരണഗതിയില്‍ എവിടെയായാലും ഭരിക്കുന്നവരാണ്‌ പ്രതിരോധത്തിലാകാറുള്ളത്‌. ഭരണത്തിലെ വൈകല്യങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പുവേളയില്‍ ജനവികാരം ഉയര്‍ത്താന്‍ എളുപ്പമാണ്‌. പ്രതിപക്ഷങ്ങള്‍ മിക്കപ്പോഴും അത്‌ ഭംഗിയായി ചെയ്യാറുമുണ്ട്‌. എന്നാല്‍ കേരളത്തില്‍ അടുത്തകാലത്തായി പ്രതിപക്ഷമാണ്‌ പ്രതിരോധത്തില്‍. പ്രത്യകിച്ച്‌ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം. ഇക്കാലയളവില്‍ നേരിട്ട പ്രതിസന്ധികളെയെല്ലാം മറികടക്കുന്നതില്‍ യുഡിഎഫ്‌ കുറെയൊക്കെ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ്‌ കൂടുതല്‍ പ്രതിസന്ധികളിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു. മാത്രമല്ല, പലപ്പോഴും ജനവിരുദ്ധ നിലപാടുകളിലും അവസരവാദത്തിലും അവരെത്തിയിരുന്നു. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റായതോടെ യുഡിഎഫിനു വ്യക്തമായ ആധിപത്യം ലഭിച്ചു. നിലപാടുകളില്‍, പ്രത്യകിച്ച്‌ ടിപി വധവുമായി ബന്ധപ്പെട്ടവയില്‍, തകിടം മറഞ്ഞ വിഎസാകട്ടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്‌തു.
സരിതയുടെ പേരിലും മറ്റും യുഡിഎഫിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ചപ്പോള്‍ പ്രതിപക്ഷം കരുതിയത്‌ സീറ്റുകള്‍ തൂത്തുവാരാമെന്നായിരുന്നു. എന്നാല്‍ സരിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പൊതുവില്‍ മലയാളിക്ക്‌ ഒരു ആത്മരതിയുണ്ടായിരുന്നെങ്കിലും അതിനേക്കാള്‍ മലയാളിയെ വേദനിപ്പിച്ചത്‌ ടിപി വധം തന്നെയായിരുന്നു. അതില്‍ സിപിഎം സ്വീകരിച്ച നിലപാടുതന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പു ഫലത്തിനു പ്രധാന കാരണം. ടിപി വധത്തില്‍ സത്യസന്ധമായ ഒരു പ്രസ്‌താവന നടത്താന്‍ കാരാട്ട്‌ പോലും തയ്യാറായില്ല. അതില്‍ ശക്തമായ പ്രതിഷേധമുള്ള നിരവധി പാര്‍ട്ടിക്കാരും അനുഭാവികളുമുണ്ടായിരുന്നു. വിഎസ്‌ ശക്തമായ നിലപാട്‌ സ്വീകരിച്ചിരുന്നതിനാല്‍ ഇവരുടെ വോട്ട്‌ പാര്‍ട്ടിക്കു ലഭിക്കുമായിരുന്നു. എന്നാല്‍ വിഎസ്‌ തിടം മറഞ്ഞത്‌ ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്‌തത്‌. ഇനിയെങ്കിലും ഫാസിസ്റ്റ്‌ നിലപാടുകള്‍ കൈയൊഴിഞ്ഞ്‌ ജനാധിപത്യപാര്‍ട്ടിയായി മാറുകയാണ്‌ സിപിഎമ്മിനു ഗുണകരം. അല്ലെങ്കില്‍ മറ്റെല്ലാ സംസ്ഥാനങ്ങളേയും പോലെ കേരളത്തിലും സിപിഎം വട്ടപൂജ്യമാകുന്ന കാലം വിദൂരമല്ല.
പലപ്പോഴും അഖിലേന്ത്യാതലത്തില്‍ നിന്ന്‌ വ്യത്യസ്ഥമായാണ്‌ കേരളം ചിന്തിക്കാറ്‌. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പ്‌ ഏറ്റവും നല്ല ഉദാഹരണം. ഇക്കുറിയും അഖിലേന്ത്യാതലത്തിലെ കോണ്‍ഗ്രസ്സ്‌ വിരോധം കേരളത്തെ കാര്യമായി ബാധിച്ചില്ല എന്നു വ്യക്തം. മുഖ്യമായും കേരളത്തിലെ വിഷയങ്ങള്‍തന്നെയാണ്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്‌.
സംസ്ഥാനത്ത്‌ അതിശക്തമായ മത്സരം നടന്ന ചില മണ്ഡലങ്ങളിലെ ഫലങ്ങള്‍ ശ്രദ്ധേയമാണ്‌. അതില്‍ പ്രധാനം തിരുവനന്തപുരം തന്നെ. ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതെ എല്‍ഡിഎഫ്‌ ആദ്യംതന്നെ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. എത്രയോ നേതാക്കളുണ്ടായിട്ടും അവരെയൊന്നും മത്സരിപ്പിക്കാന്‍ സിപിഐ തയ്യാറായില്ല. പകരം പെയ്‌ഡ്‌ സ്ഥാനാര്‍ത്ഥിയെയാണ്‌ മത്സരിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നു. അതിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ ഇപ്പോഴും വ്യക്തമല്ല. ഏറെനേരം മുന്നിട്ടുനിന്ന രാജഗോപാല്‍ പരാജയപ്പെട്ടത്‌ രാഷ്ട്രീയപരമായി നന്നായി എന്നു പറയുന്നവര്‍ പോലും അതുവഴി കേരളത്തിനുണ്ടായ നഷ്ടം അംഗീകരിക്കുന്നു. ഒരു മന്ത്രിസ്ഥാനമാണ്‌ നമുക്ക്‌ നഷ്ടപ്പെട്ടത്‌. എന്നാല്‍ അതുവഴി കേരളത്തില്‍ അവര്‍ ശക്തരാകുമെന്ന ആശങ്കയുമുണ്ട്‌.
ഇടുക്കിയിലെ എല്‍ഡിഎഫ്‌ മുന്നേറ്റം അവിശുദ്ധരാഷ്ട്രീയത്തിന്റെ വിജയമായി തന്നെ കാണണം. ഗാഡ്‌ഗില്‍ – കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരിലായിരുന്നു അവിശുദ്ധ ബന്ധം അരങ്ങേറിയത്‌. അതിന്റെ പേരില്‍ പിടി തോമസിനു സീറ്റു നിഷേധിക്കുകയും ചെയ്‌തു. വടകരയില്‍ വിജയിച്ചെങ്കില്‍ ടിപി വധത്തിന്റെ പാപക്കറയില്‍ നിന്ന്‌ രക്ഷപ്പെടാമെന്ന മോഹം സിപിഎമ്മിനുണ്ടായിരുന്നു. അതു തകര്‍ന്നു. കണ്ണൂരിലെ പോരാട്ടം സത്യത്തില്‍ രണ്ടു ഫാസിസ്റ്റുകള്‍ തമ്മിലായിരുന്നു. കൊല്ലത്തെ ഫലം ഘടകകക്ഷികളോടുള്ള സിപിഎം നിലപാടിനുള്ള മറുപടിയായി. പോളിറ്റ്‌ ബ്യൂറോ അംഗത്തെ ലോകസഭയിലെത്തിക്കാന്‍ സിപിഎമ്മിനു കഴിഞ്ഞില്ല. പിസി ചാക്കോവിന്റെ അധികാരമോഹം തൃശൂരും ചാലക്കുടിയും കോണ്‍ഗ്രസ്സിനു നഷ്ടപ്പെടുത്തി. അല്ലെങ്കില്‍ ചാലക്കുടി ഉറപ്പായും കോണ്‍ഗ്രസ്സ്‌ ജയിക്കുമായിരുന്നു. തൃശൂരില്‍ ചിലപ്പോള്‍ ചാക്കോ ജയിക്കുമായിരുന്നു. അതേസമയം ചാലക്കുടിയിലെ ഇന്നസെന്റിന്റെ വിജയം മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ കാപട്യം വ്യക്തമാക്കുന്നു. ചാലക്കുടി മണ്ഡലത്തില്‍ തന്നെ ജീവിക്കുന്ന, താന്‍ ഇടതുപക്ഷക്കാരനാണെന്നു മുമ്പേ പ്രഖ്യാപിച്ച, ദളിതനായ കലാഭവന്‍ മണിയെ മത്സരിപ്പിച്ചെങ്കില്‍ സിപിഎമ്മിനു ഇതിനേക്കാള്‍ രാഷ്ട്രീയ വിശ്വാസ്യത ലഭിക്കുമായിരുന്നു. പാലക്കാട്‌ സിപിഎമ്മിന്റേയും മലപ്പുറം സിപിഎമ്മിന്റേയും ഉരുക്കുകോട്ടയായി തുടരുന്നു. സീറ്റൊന്നു ലഭിച്ചില്ലെങ്കിലും മോദി തരംഗത്തിന്റെ ചില അലയൊലികള്‍ കേരളത്തിലുമുണ്ടായിട്ടുണ്ട്‌. മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌.
ഒരു വനിതയെ മാത്രം പാര്‍ലിമെന്റിലേക്കയക്കയച്ച്‌ മലയാളി നമ്മുടെ പുരുഷാധിപത്യപ്രഖ്യാപനം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. വനിതാ സംവരണം വേണമെന്നു പറയുന്ന പാര്‍ട്ടികളൊന്നും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുമ്പോള്‍ അതോര്‍ത്തില്ല. അതേസമയം അനിതാപ്രതാപിനും സാറാജോസഫിനും മറ്റും സാമാന്യം വോട്ടുനല്‍കുക വഴി കേരളം പുത്തന്‍ മുന്നേറ്റങ്ങള്‍ക്ക്‌ കാതോര്‍ക്കുന്നതായി പ്രഖ്യാപിക്കുന്നു. എന്നാല്‍ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക്‌ കാര്യമായ സ്വാധീനം ചെലുത്താനായില്ല.
എന്തായാലും കാര്യങ്ങള്‍ ആശ്വാസം നല്‍കുന്നത്‌ ഉമ്മന്‍ ചാണ്ടിക്കും സുധീരനുമാണ്‌. തെരഞ്ഞെടുപ്പ്‌ തന്റെ ഭരണത്തിന്റഎ വിലയിരുത്തലാകുമെന്ന്‌ ഉമ്മന്‍ ചാണ്ടി പ്രഖ്‌ാപിച്ചിരുന്നല്ലോ. മറുവശത്ത്‌ പാര്‍്‌ടടിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സുധീരനും ഈ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ വരുംദിനങ്ങളില്‍ ാേകണ്‍ഗ്രസ്സിലെ തമ്മില്‍ തല്ല്‌ വര്‍ദ്ധിക്കും. മറുവശത്ത്‌ സിപിഎമ്മിന്‌ ഒരു ആത്മപരിശോധനക്കുള്ള അവസരമാണ്‌ ഈ ജനവിധി നല്‍കുന്നത്‌.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'