കെ എ എസ് രൂപീകരിക്കണം.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kas

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരെല്ലാം സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിനു കാരണം. എന്‍ ജി ഒ യൂണഇയന്‍ ഒഴികെ ഏറെക്കുറെ എല്ലാ സംഘടനകളും സമരരംഗത്താണ്. എന്‍ ജി ഒ യൂണിയനും ഏറെക്കുറെ ആ നിലപാടിലാണെങ്കിലും കക്ഷിരാഷ്ട്രീയ താല്‍പ്പര്യം കൊണ്ട് തല്‍ക്കാലം പ്രത്യക്ഷ സമരത്തിലിറങ്ങിയിട്ടില്ല എന്ന വ്യത്യാസമേയുള്ളു. ജനങ്ങളേയും സര്‍ക്കാരിനേയും വെല്ലുവിളിച്ച് ഹാജര്‍ ബുക്കില്‍ ഒപ്പിട്ടശേഷമാണ് ഇവരുടെ ജനവിരുദ്ധ സമരം മുന്നോട്ടുപോകുന്നത്.
എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വ്യക്തമായി തന്നെ കെ എസ് നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ട്. മുന്‍യുഡിഎഫ് സര്‍ക്കാരും തത്വത്തില്‍ ഇതിനനുകൂലമാണ്. ഇതിനെക്കുറിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ അടങ്ങുന്ന മൂന്നംഗം ഉപദേശക സമിതിയെയും തീരുമാനിച്ചിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെയും ഇടത് സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഇടതുപക്ഷ യൂണിയന്റെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയെ ഘൊരാവെ ചെയ്യുകയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറുകയും ചെയ്തിരുന്നു.
ജീവനക്കാരൊഴികെ കേരളം ഒന്നടങ്കം കെ എ എസിനെ അനുകൂലിക്കുന്നവരുമാണ്. ജീവനക്കാരുടെ എതിര്‍പ്പിനാകട്ടെ മറ്റൊരു കാരണവുമില്ല, തങ്ങളുടെ പ്രമോഷനെ ബാധിക്കുമെന്ന ഭയം മാത്രമാണ്. കാര്യക്ഷമത, ജനസേവനം എന്നൊക്കെ അവര്‍ പറയുന്നതു കേട്ടാല്‍ ചിരിക്കാത്തവര്‍ ആരുമുണ്ടാവില്ല.
സര്‍ക്കാറിന്റെ വികസനലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഭരണയന്ത്രം ക്രിയാത്മകമാക്കുക എന്ന താല്‍പ്പര്യത്തോടെ 1965 ല്‍ പ്രസിദ്ധ ഐ.സി.എസ് ഉദ്യോഗസ്ഥനായിരുന്ന വെള്ളോടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടാം ഭരണപരിഷ്‌കാര കമ്മീഷനാണ് ഐ.എ.എസ് മാതൃകയില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് പ്രത്യേക സിവില്‍ സര്‍വ്വീസ് വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ കാലങ്ങളോളം ഒന്നും സംഭവിച്ചില്ല. പിന്നീട് 1997 ലെ ഇ.കെ നായനാര്‍ അധ്യക്ഷനായി മൂന്നാം ഭരണപരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വന്നു. താഴെ തട്ടില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലും, സെക്രട്ടറിയേറ്റിലും എന്തെന്ത് മാറ്റങ്ങള്‍ വരുത്തണം എന്ന കാര്യം കമ്മീഷന്റെ പ്രധാന പരിഗണനാ വിഷയമായിരുന്നു. കൂടാതെ വികേന്ദ്രീകരണം വ്യവസ്ഥാപിതമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി എസ്.ബി സെന്‍ കമ്മിറ്റിയും രൂപീകരിച്ചു.
നായനാര്‍ അധ്യക്ഷനായുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മേല്‍നോട്ട കമ്മീഷനെ നിയോഗിക്കുമെന്നുമാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളത്. സെക്രട്ടറിയേറ്റ് അടക്കം വരുന്ന സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കുമെന്നും അതിനായി സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് പൊതുധാരണ ഉണ്ടാക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കുന്നത്. അതായത് ഏറെ മുമ്പേ ഉയര്‍ന്ന് വന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നര്‍ത്ഥം. മന്ത്രിസഭാ യോഗം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ഒരു കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഭരണ നിര്‍വ്വഹണത്തിന് അനുസൃതമായ ഒരു പുതിയ തലമുറ സര്‍ക്കാരിന്റെ സേവനത്തിന് ലഭ്യമാക്കാനാണ് ഈ സര്‍വ്വീസ് രൂപീകരിക്കുന്നത്. നിലവില്‍ രണ്ടാംനിര ആയി പ്രവര്‍ത്തിക്കുന്നതിന് പ്രൊഫഷണലുകളുടെ അഭാവവും പ്രവൃത്തിമേഖലയിലെ പരിചയക്കുറവും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസന വകുപ്പുകളില്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനും വരുന്ന പോരായ്മകള്‍ പരിഹരിക്കുവാന്‍ ഈ പുതിയ തലമുറയുടെ സേവനം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഉതകുംവിധം ഈ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ആ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും പ്രായോഗിക പരിജ്ഞാനവും ലഭ്യമാക്കും. അത്തരം നിയമന രീതിയാണ് പ്രധാനമായും ആവിഷ്‌കരിക്കുക.
ഈ സര്‍വ്വീസിലെ ആകെ എണ്ണം നിശ്ചയിക്കുക ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയിലെ 10 ശതമാനം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളതിനു പുറമെ, ഏതൊക്കെ വകുപ്പുകളാണെന്നും അവയില്‍ എത്ര തസ്തികകളാണ് ഉള്‍പ്പെടുത്തേണ്ടത് എന്നും കമ്മിറ്റി പരിശോധിച്ച് അന്തിമ ശിപാര്‍ശ നല്‍കും.
സെക്രട്ടറിയേറ്റിലെ രണ്ടാം ഗസറ്റഡ് പോസ്റ്റായ അണ്ടര്‍ സെക്രട്ടറി പോസ്റ്റിന്റെ 10 ശതമാനമാണ് കെ.എ.എസ് ലേക്ക് മാറ്റിവയ്ക്കുക. ഇത് ഏകദേശം 15 എണ്ണമേ വരൂ. അതുതന്നെ മൂന്നു ഘട്ടങ്ങളിലായാണ് വരിക.
സെക്രട്ടറിയേറ്റ് ഇതര സര്‍വ്വീസുകളില്‍ നിന്നുള്ള തസ്തികകളും കേരളസിവില്‍ സര്‍വ്വീസില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയിലേക്കും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ കടന്ന് വരാനുള്ള അവസരമൊരുങ്ങും. ചില പോസ്റ്റുകള്‍ ഇല്ലാതാകുമ്പോള്‍ മറ്റ് മേഖലയില്‍ നിന്ന് വരുന്ന പോസ്റ്റുകളിലേക്ക് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് എത്തിച്ചേരാനുള്ള സാഹചര്യം കൂടി ഇത് ഉണ്ടാക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാല്‍ ഫലത്തില്‍ കുറവ് സാരമായി ബാധിക്കില്ല. മാത്രമല്ല സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് ഐ.എ.എസ് പോസ്റ്റുകളിലേക്ക് എത്തുന്നതിനുള്ള സാധ്യതകള്‍ തുറന്ന് വരുകയും ചെയ്യുന്നുണ്ട്. ഐ.എ.എസ് തസ്തികകളിലേക്ക് പ്രൊമോഷന്‍ വഴി നികത്തപ്പെടാവുന്ന ഒഴിവുകളില്‍ ഇപ്പോള്‍ കേരള സിവില്‍ സര്‍വ്വീസില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നിലവില്‍ വരുന്നതോടെ കെ.എ.എസ് ആകും കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ്. അതായത് ഐ.എ.എസിലേക്കുള്ള മൂന്നില്‍ രണ്ട് ഭാഗം പ്രമോഷന്‍ വഴി നികത്താവുന്ന ഒഴിവുകള്‍ കെ.എ.എസില്‍ നിന്നാകുന്നതോടെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന കെ.എ.എസിനാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മൂന്നില്‍ ഒരു ഭാഗം ഒഴിവുകളില്‍ മാത്രമാണ് ഐ.എ.എസിലേക്ക് പരിഗണിക്കപ്പെടുന്നത്. കെ.എ.എസ് വരുന്നതോടെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഐ.എ.എസിലേക്ക് കൂടുതല്‍ പ്രമോഷന്‍ സാധ്യതകള്‍ ഇതുവഴി തുറന്ന് കിട്ടുകയും, അതുകൊണ്ട് തന്നെ പ്രമോഷന്‍ തസ്തികകളുടെ കാര്യത്തില്‍ കുറവ് ഉണ്ടാകില്ല എന്നുമാണ് കരുതുന്നത്. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ജീവനക്ാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
സംതൃപ്തവും, ക്രിയാത്മകവുമായ സിവില്‍ സര്‍വ്വീസ് എന്ന സമീപനം തന്നെയാണ് കെ എ എസിനു പുറകിലുള്ളത്. അതോടൊപ്പം ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പ് വരുത്തുന്ന സംവിധാനമായി ഭരണയന്ത്രത്തെ രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലും സാധ്യമാകും. ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന ധാരണയോടെ സിവില്‍ സര്‍വ്വീസിനെ മാറ്റുകയാണ് വേണ്ടത്. ഇപ്പോള്‍ സെക്രട്ടറിയേറ്റിലടക്കം ജീവനക്കാര്‍ ജനങ്ങളെ തങ്ങളുടെ അടിമകളായാണ് കാണുന്നത്. സെക്രട്ടറിയേറ്റില്‍ ആരുടെയെങ്കിലും ശുപാര്‍ശയില്ലാതെ ഏതെങ്കിലും ഫയല്‍ നീങ്ങുമോ? സ്വന്തം തൊഴില്‍ ചെയ്യാത്ത ഏതെങ്കിലും ജീവനക്കാര്‍ക്കെതിരെ ഏതെങ്കിലും യൂണിയന്‍ നടപടിയെടുത്തിട്ടുണ്ടോ? എന്നിട്ടാണ് കാര്യക്ഷമത കുറയുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നൊക്കെ ഇവര്‍ കാച്ചിവിടുന്നത്. സര്‍വ്വീസ് കൂടുന്തോറും ജനസേവനം കൂടുമത്രെ. നേരെ തിരിച്ചാണ് സത്യം. ആരംഭത്തില്‍ അല്‍പ്പസ്വല്‍പ്പം ആത്മാര്‍ത്ഥത കാണിക്കുന്നവരെപോലും ജനവിരുദ്ധരാക്കുന്നതാണ് ഇപ്പോഴത്തെ സംവിധാനം. സീനിയോറിട്ടി കൊണ്ട് ഐ എ എസ് നേടുന്നവരും നേരിട്ടെത്തുന്ന ചെററുപ്പക്കാരുമാരും തമ്മിലുള്ള വ്യത്യാസം നാം കാണുന്നുണ്ടല്ലോ. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ അപ്രമാദിത്വം അവസാനിപ്പിക്കാതെ കേരള സര്‍വ്വീസ് രംഗം നന്നാകാന്‍ പോകുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍്ക്കുകയും ജനങ്ങളെ വെല്ലുവിളിക്കുന്ന ജീവനക്കാരുടെ സമരാഭാസത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയുമാണ് ജനങ്ങള്‍ ചെയ്യേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply