കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍…

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

images

സര്‍ക്കാരും ജീവനക്കാരും ജനങ്ങളും ചേര്‍ന്ന് കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന അവസ്ഥയാണല്ലോ സംജാതമായിരിക്കുന്നത്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, കെ.എസ്.ആര്‍.ടി.സി രക്ഷാപാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികളുടെ ഒരു ദിവസത്തെ സമരം കഴിഞ്ഞു. തൊഴിലാളികള്‍ക്കു വേണ്ടെങ്കില്‍ സര്‍ക്കാരിനും കെഎസ്ആര്‍ടിസി വേണ്ടെന്ന് മന്ത്രി. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും കെഎസ്ആര്‍ടിസി വേണമെന്നില്ലല്ലോ. വേണമെന്ന് ഘോരഘോരം പറയുന്നവരില്‍ ബഹുഭൂരിപക്ഷവും അതില്‍ യാത്രചെയ്യുന്നില്ല എന്നതാണ് വസ്തുത.
കെ.എസ്.ആര്‍.ടി.സിയില്‍ ആര്‍ക്കും ശമ്പളക്കുടിശിയില്ല, ഒന്‍പതിനായിരം രൂപയ്ക്കു മുകളിലുള്ള പെന്‍ഷന്‍ മാത്രമാണു നല്‍കാനുള്ളത്, അതു കഴിഞ്ഞ മാസത്തെ മാത്രം കുടിശികയാണ് ഇത് ഉടന്‍ കൊടുത്തു തീര്‍ക്കും എന്നാണ് മന്ത്രി പറയുന്നത്. അതു നുണയാകില്ല എന്നു കരുതാം. അതേസമയം പെന്‍ഷന്‍ സംരക്ഷിക്കാന്‍ എല്‍.ഐ.സിയുമായി പാക്കേജ് ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ കണ്ണടച്ച് എതിര്‍ക്കുന്ന ജീവനക്കാരുടെ നയം അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ സ്ഥാപനം എന്നു പറയുമ്പോഴും സ്വകാര്യബസിനേക്കാള്‍ കൂടുതലാണ് കെഎസ്ആര്‍ടിസി ചാര്‍ജ്ജ്. കേരളത്തിന്റെ വലിയൊരു ഭാഗത്ത് കെഎസ്ആര്‍ടിസിയുടെ കുത്തക നിലനില്‍ക്കുന്നു. ബസ്സ്റ്റാന്റുകളിലെ കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം വേറെ. എന്നിട്ടും സ്വകാര്യ ബസുകള്‍ ലാഭത്തിലും കെഎസ്ആര്‍ടിസി നഷ്ടത്തിലും. അത് സാധാരണക്കാര്‍ക്ക് ദഹിക്കാത്തത് സ്വാഭാവിക. പണ്ട് പറയാറ് സ്വാകാര്യബസുകളിലെ ജീവനക്കാര്‍ക്ക് വേതനം കുറവാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഒട്ടും മോശമല്ലാത്ത വേതനം അവര്‍ക്കുമുണ്ട്. എന്നിട്ടും എന്തുകൊണ്ടിവസ്ഥ എന്നതിന് സര്‍ക്കാരും സമരം ചെയ്യുന്ന യൂണിയന്‍ നേതൃത്വങ്ങളും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. എവിടെയാണ് വീഴ്ച എന്നു കണ്ടെത്തി പരിഹരിക്കണം. ഡീസല്‍ സബിസിഡി പ്രശ്‌നമുണ്ടായപ്പോള്‍ സ്വകാര്യപമ്പുകളില്‍നിന്ന് ഡീസല്‍ അടിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസുകളുടെ മൈലേജ് കൂടിയതി നാം കണ്ടതാണ്. രോഗത്തിന്റെ സ്വഭാവം വിശദീകരിക്കേണ്ടതില്ലല്ലോ.
തീര്‍ച്ചയായും സ്വകാര്യബസുകള്‍ ലാഭം മാത്രം നോക്കിയാണ് ഓടുക. അര്‍ദ്ധരാത്രിയില്‍ ഓടാന്‍ അവര്‍ തയ്യാറാകണമെന്നില്ല. കെഎസ്ആര്‍ടിസിയും ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേക്കും രാത്രി ഓടുന്നില്ല. ഹൈവേകളില്‍ മാത്രമാണ് ഓടുന്നത്. തീര്‍ച്ചയായും അത് അനിവാര്യമാണ്. പൊതുസ്ഥാപനം എന്ന നിലയില്‍ കെഎസ്ആര്‍ടിസി സംരക്ഷിക്കുകയും വേണം. എന്നാല്‍ എല്ലാഭാഗത്തും സ്വകാര്യബസുകളും അനുവദിച്ച് അവ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയാണ് വേണ്ടത്. പൊതുറോഡില്‍ ഓടുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടല്ലോ. ആരോഗ്യകരമായ മത്സരത്തിലൂടെയാണ് ഗതാഗതമേഖല ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സേവിക്കുന്നതാക്കി മാറ്റാനാവൂ. യൂണിയനുകള്‍ പറയുന്നപോലെ കുത്തകവല്‍ക്കരിക്കാന്‍ കഴിയില്ല.
ആരോഗ്യകരമായ മത്സരം നിലനിര്‍ത്തി കെഎസ്ആര്‍ടിസിയെ നവീകരിച്ച് ജനങ്ങളെ ആകര്‍ഷിക്കാവുന്ന അവസ്ഥയുണ്ടാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തൊഴിലാളികള്‍ക്ക് ശബളവും പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാന്‍ മാത്രമുള്ളവയാണെന്നാണ് യൂണിയനുകളുടെ ധാരണ ആദ്യം തിരുത്തുകയും വേണം. അടിസ്ഥാനപരമായി ഈ സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന് അംഗീകരിക്കണം. ഒപ്പം റോഡിലെ സ്വകാര്യ വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കണം. തിരക്കേറിയ റോഡുകളില്‍ തിരക്കേറിയ സമയത്ത് സ്വകാര്യ വാഹനങ്ങളില്‍ നിന്ന് കണ്‍ജെക്ഷന്‍ ടാക്‌സ് എന്ന പ്രത്യേക നികുതി ഈടാക്കണമെന്ന നിര്‍ദേശം നിലവിലുണ്ട്. പൊതുയാത്രാമാര്‍ഗങ്ങള്‍ ശക്തിപ്പെടുന്നതോടെ ഒറ്റയാത്രക്കാരന്‍ മാത്രമുള്ള വാഹനങ്ങള്‍ കുറക്കുകയോ നിരത്തുകളില്‍ നിന്നൊഴിവാക്കുകയോ വേണം. ഒന്നില്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കുക, അവര്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും നടപ്പാക്കണം. ആത്യന്തികമായി പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കണം. അത് കെഎസ്ആര്‍ടിസിക്ക് ഗുണകരമായിരിക്കും.
അതേസമയം മാന്യമായ, അപകടരഹിതമായ യാത്രാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നതില്‍ സംശയമില്ല. കെഎസ്ആര്‍ടിസി ബസുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കണം. മികച്ച റോഡുകളും ലഭ്യമാക്കണം. മോശപ്പെട്ട അവസ്ഥകളുടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകള്‍ നവീകരിക്കണം. ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മുറികള്‍ വാടകക്കുനല്‍കി വരുമാനമുണ്ടാക്കണം. ബസ്സ്‌റ്റോപ്പുകളിലാകട്ടെ പരസ്യങ്ങള്‍ അനുവദിക്കാം. അതില്‍നിന്നും കോര്‍പ്പറേഷനു വരുമാനമുണ്ടാക്കാം. കൂടാതെ ഇപ്പോള്‍ നിലനില്‍ക്കുന്ന നിര്‍ദ്ദേശമനുസരിച്ച് കോര്‍പ്പറേഷനെ രണ്ടോമൂന്നോ ആയി വിഭജിച്ച് വികേന്ദ്രീകരിച്ച് കാര്യക്ഷമത കൂട്ടണം. ഈ ദിശയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് തയ്യാറാകാതെ കൊമ്പുകോര്‍ക്കുന്ന സര്‍ക്കാരും യൂണിയനുകളും തകര്‍ക്കുന്നത് ഈ പൊതുഗതാഗതമാര്‍ഗ്ഗത്തെയാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply