
കൂടംകുളം വൈദ്യുതി എത്തിക്കാന്‍ ബലംപ്രയോഗിച്ച് ടവര്‍ നിര്‍മാണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വികസനം തടസപ്പെടുത്തുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയ നയം ഉദ്യോഗസ്ഥര്‍ നടപ്പാക്കിത്തുടങ്ങി. കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി എത്തിക്കാന്‍ ബലം പ്രയോഗിച്ച് ടവര്‍ നിര്‍മാണം ആരംഭിച്ചു. എതിര്‍ക്കാര്‍ ശ്രമിക്കുന്നവരോട് ജാമ്യമില്ലാവകുപ്പില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ഭീഷണി. സമരസമിതിയും സര്‍ക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പ് ധാരണകള്‍ കാറ്റില്‍പ്പറത്തിയാണിത്. വ്യക്തികളുടെ ഭൂമി കൈയേറിയാണ് നിര്‍മാണം.
ടവര്‍ നിര്‍മാണത്തിനും 400 കെ.വി ലൈന്‍ വലിക്കുന്നതിനും പത്തുമീറ്റര്‍ വീതിയില്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നാണ് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ നേരത്തേ പറഞ്ഞിരുന്നത്. അതിനു വിരുദ്ധമായി നിര്‍മാണസമഗ്രികള്‍ എത്തിക്കുന്നതിന് കൃഷിയിടങ്ങള്‍ വെട്ടിനിരത്തി റോഡ് നിര്‍മിക്കുകയാണ്.തടയാന്‍ ശ്രമിച്ചാല്‍ അകത്ത് കിടക്കേണ്ടി വരുമെന്ന് ഭയന്ന് ആരും അതിന് ഒരുമ്പെടുന്നില്ല.
പ്രതികരിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കാനാണ് ആഭ്യന്തര, ഊര്‍ജ വകുപ്പ് സെക്രട്ടറിമാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.
മണ്ണാറക്കുളഞ്ഞി തേവടത്ത് തോമസ് മാത്യു, റെജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ മുപ്പത് മീറ്ററോളം നീളത്തിലാണ് ടവര്‍ നിര്‍മാണത്തിനുള്ള സാധനങ്ങള്‍ എത്തിക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ റോഡ് നിര്‍മിച്ചത്. വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. നിര്‍മാണം കഴിഞ്ഞ് തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ച ജെ.സി.ബി. വീട്ടുകാര്‍ തടഞ്ഞിട്ടിരിക്കുകയാണ്. ടവര്‍ നിര്‍മാണത്തിന് 65 മൂട് റബര്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ ഭൂവുടമകള്‍ സമ്മതം നല്‍കിയിരുന്നു.
റബര്‍മരം വെട്ടിമാറ്റുന്ന സ്ഥലം അളന്നു വില നിശ്ചയിച്ച് പണം ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം മാത്രമേ നിര്‍മാണം തുടങ്ങൂവെന്നാണ് 2014 ഓഗസ്റ്റ് 19 ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷനും കൂടംകുളം സമരസമിതിയും തമ്മില്‍ ഒപ്പിട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥയിലുള്ളത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 2015 ജൂലൈ 30ന് ഇറങ്ങി. സ്ഥലം അളന്നതല്ലാതെ ചില്ലിക്കാശ് ആരുടെയും ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
ലൈന്‍ വലിക്കുന്നതിനായി പൊളിച്ചുനീക്കുന്ന വീടുകള്‍ക്ക് ഒരു ലക്ഷം രൂപയും ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ചിരട്ടി കണക്കാക്കി മുഴുവന്‍ തുകയും നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്. കൂടാതെ ലൈന്‍ കടന്നുപോകുന്നതിന് താഴെയുള്ള ഭൂമിക്ക് ന്യായവിലയുടെ അഞ്ചിരട്ടി കണക്കാക്കി അതിന്റെ 40% തുക നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ലൈനിന് താഴെയുള്ള ശേഷിക്കുന്ന തുണ്ടുഭൂമി കൊണ്ട് ഉടമയ്ക്ക് കാര്യമായ ഉപയോഗമില്ലെങ്കില്‍ അതും ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. റബര്‍ മരങ്ങള്‍ക്ക് വിലനിലവാര സൂചിക അനുസരിച്ച് വില നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. മരങ്ങള്‍ എത്ര വര്‍ഷം വെട്ടി, എത്ര വര്‍ഷംകൂടി വെട്ടാം, അവയുടെ വലിപ്പം എന്നിവയാണ് സൂചികയില്‍ പരാമര്‍ശിച്ചിരുന്നത്. പക്ഷേ, ഇവയൊന്നും പ്രാവര്‍ത്തികമായിട്ടില്ലെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാമത്തിന് കൂടംകുളം പദ്ധതി ഒരു പരിധി വരെ പരിഹാരമാണെങ്കില്‍ അത് പ്രാവര്‍ത്തികമാകട്ടെ എന്നു കരുതിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഉടമ്പടിയില്‍ ഒപ്പിടാന്‍ ഒടുവില്‍ കൂടംകുളം പവര്‍ ഹൈവെ വിരുദ്ധ കര്‍മ സമിതി തീരുമാനിച്ചതെന്ന് കണ്‍വീനര്‍ ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ പറയുന്നു. പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാകാനുള്ള ഏക ലൈനാണ് കൊല്ലം ജില്ലയിലെ ഇടമണ്‍ മുതല്‍ എറണാകുളത്തെ പള്ളിക്കര വരെയുള്ള 149 കി.മീറ്റര്‍ ആകാശദൂരം വരുന്ന പവര്‍ ഹൈവേ. പദ്ധതിയുടെ ഭാഗമായ കൂടംകുളം-തിരുനല്‍വേലി ലൈന്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. കൊച്ചി പള്ളിക്കര-തൃശൂര്‍ മാടക്കത്തറ ലൈന്‍ 2011 ഡിസംബര്‍ ഒന്നിന് കമ്മിഷന്‍ ചെയ്തു. പള്ളിക്കരയിലെ 400 കെ.വി സബ്സ്റ്റേഷന്‍ നിര്‍മാണവും പുര്‍ത്തിയായി.
വ്യവസ്ഥകള്‍ പാലിക്കാതെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ലൈന്‍ വലിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ കൊല്ലത്ത് പ്രതിഷേധം രൂക്ഷമാണ്.
തുടക്കം മുതല്‍ തന്നെ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ കര്‍ശന നിലപാടാണ് പദ്ധതി വൈകാന്‍ കാരണമെന്ന് കൂടംകുളം സമരസമിതി കുറ്റപ്പെടുത്തുന്നു. 2008-ല്‍ 256 കോടി രൂപാ ചെലവു പ്രതീക്ഷിച്ച് വിഭാവന ചെയ്ത പദ്ധതിക്ക് ഇപ്പോള്‍ 340 കോടിയാണ് കണക്കാക്കുന്നത്.
ലൈന്‍ വലിക്കാനായി കൊല്ലം ജില്ലയില്‍ 63 ടവറുകളാണ് നിര്‍മിക്കേണ്ടത്. പത്തനംതിട്ട-152, കോട്ടയം-137, എറണാകുളം-85 എന്നിങ്ങനെ ടവറുകള്‍ നിര്‍മിക്കണം. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിര്‍മാണം നടന്നു വരുന്നു. കോട്ടയത്ത് 18 കി.മീറ്റര്‍ ഭാഗത്ത് ഇതുവരെ സര്‍വേ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉടമ്പടി പാലിക്കാതെ നിര്‍മാണവുമായി മുന്നോട്ടു പോകാനാണ് അധികൃതതരുടെ നീക്കമെങ്കില്‍ ശക്തമായ സമരം വീണ്ടും ആരംഭിക്കുമെന്ന് പവര്‍ കൂടംകുളം ഹൈവേ വിരുദ്ധ കര്‍മസമിതി മുന്നറിയിപ്പു നല്‍കി.
മംഗളം

