
കുട്ടികള്‍ വളരേണ്ടത് മാതാപിതാക്കളോടൊപ്പം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനെ മനുഷ്യകടത്ത് എന്നുവിളിക്കുന്നത് കുറച്ചു കടന്ന കയ്യാണ്. അതേസമയം കുട്ടികള്‍ വളരേണ്ടത് മാതാപിതാക്കളോടൊപ്പമാണ്. സഹായിക്കേണ്ടവര്‍ അങ്ങനെയാണ് അവരെ സഹായിക്കേണ്ടത്. കേരളത്തില്‍നിന്ന് ഊട്ടിയിലും മറ്റും കൊണ്ടുപോയി പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യത്തിലും ഇതു ശരിയാണ്.
കഴിവതും പത്തുവരെയെങ്കിലും കുട്ടികള്‍ വീട്ടില്‍ നിന്നു പഠിക്കണം. അതിനുള്ള സ്‌കൂളുകള്‍ ഇല്ലാത്തയിടങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കാം. അതിനുപകരം കുട്ടികളെ അനാഥാലയത്തില്‍ കൊണ്ടുവന്ന് പഠിപ്പിക്കുന്നതുതന്നെ ബാലാവകാശ ലംഘനമാണ്. മാത്രമല്ല വികലാംഗര്‍, ഹരിജനങ്ങള്‍ തുടങ്ങിയ പദങ്ങളെപോലെ അനാഥര്‍ എന്ന പദവും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. കാരണം സ്വന്തമായി ആരുമില്ലാത്ത കുട്ടികളുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്, അഥവാ സമൂഹത്തിനാണ്.
അനാഥാലയങ്ങള്‍ ബാലനീതി നിയമം (ജെ.ജെ. ആക്റ്റ്) 2006 പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കുമെന്നു മന്ത്രി മുനീര്‍ മുമ്പേ വ്യക്തമാക്കിയിരുന്നുവെങ്കിലും അതു നടപ്പായില്ല. രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പില്ലാത്തവരോ നിയമപരമായി മറ്റ് രക്ഷിതാക്കള്‍ ഇല്ലാത്തവരുമായ കുട്ടികളെ മാത്രമേ അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. രക്ഷിതാക്കളോ മാതാപിതാക്കളോ ഇല്ലാത്തവരോ, കുടുംബക്കാരോ ബന്ധുക്കളോ ഇവരെ നോക്കാന്‍ സന്നദ്ധരോ ശേഷിയോ ഇല്ലാത്തവരോ ആണെങ്കില്‍ മാത്രമേ കുട്ടികളെ അനാഥരായി കണക്കാക്കാന്‍ കഴിയുകയുള്ളുവെന്ന് 2007 ലെ കേന്ദ്ര ചട്ടങ്ങളില്‍ പറയുന്നു.
രക്ഷിതാക്കള്‍ ഉണ്ടായിട്ടും കുട്ടികളെ പരിപാലിക്കുന്നില്ലെങ്കില്‍ ഇത്തരം ആളുകളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ബാലഭവനുകളും പുനരധിവാസ കേന്ദ്രങ്ങളുമുണ്ടാക്കണം. എന്നാല്‍, അതല്ല നടക്കുന്നത്. അതേസമയം ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) അമെന്‍ഡ്‌മെന്റ് ആക്ട് 2006 ആക്ട്) നടപ്പാക്കിക്കഴിഞ്ഞു. കേരളത്തില്‍ ഇപ്പോഴും ഇത് നടപ്പാക്കിയിട്ടില്ല. അതിനാല്‍തന്നെ ഇപ്പോള്‍ നടന്നത് മനുഷ്യകടത്താണെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. തങ്ങളുടെ സമുദായത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കലാണ് തങ്ങള്‍ ചെയ്യുന്നതെന്ന അവരുടെ വിശദീകരണത്തെ തള്ളിക്കളയേണ്ടതില്ല. ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ആഴം സച്ചാര്‍കമ്മറ്റി വളരെ വ്യക്തമായി വെളിപ്പെടുത്തിയതാണ്. സര്‍ക്കാരിനുമാത്രം അതിനെ മറികടക്കാനാവില്ല. അതിനു സമുദായ സംഘടനകള്‍ ശ്രമിക്കുന്നതിനെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് ശരിയായിരിക്കില്ല. തീര്‍ച്ചയായും എല്ലാ മേഖലയുംപോലും ഇവിടേയും കള്ളനാണയങ്ങള്‍ ഉണ്ടാകും. എന്നാല്‍ മൊത്തത്തില്‍ ആരോപിക്കുന്നത് യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. മറിച്ച് ഇനി ചെയ്യേണ്ടത് പ്രസ്തുത നിയമം നടപ്പാക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം നിന്ന് പഠിക്കുക എന്ന കുട്ടികളുടെ അവകാശം അംഗീകരിക്കുക. സഹായിക്കാനാഗ്രഹിക്കുന്നവര്‍ അതിനുള്ള സഹായം ചെയ്യുക. സമുദായ സംഘടനകള്‍ ആ ദിശയിലാണ് ചിന്തിക്കേണ്ടത്.
1989 ല്‍ യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ രൂപപ്പെടുത്തിയ കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ ഇന്ത്യയും ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി 2000 ല്‍ ഇന്ത്യയില്‍ ബാലനിയമം നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കു നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ട് 2002ല്‍ നിയമഭേദഗതിയും വരുത്തി. തന്‍മൂലം ഇന്ത്യയിലെവിടെയായാലും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കണം. അതുറപ്പാക്കുകയാണ് വേണ്ടത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റരുത്, അവരുടെ സമ്മതം ഇവിടെ പരിഗണനാ വിഷയമല്ല.
തീര്‍ച്ചയായും ഇത് നമുക്കും ബാധകമാണ്. കു്ട്ടികള്‍ക്ക് ഈ അവകാശം നിഷേധിച്ച് അവരെ വന്‍കിട ബോര്‍ഡിംഗ് സ്്കൂളുകളില്ലാക്കുന്ന രീതിയും അവസാനിപ്പിക്കണം. ഇവിടേയും മാതാപിതാക്കളുടെ അനുമതി എന്നത് അതിനുള്ള അംഗീകാരമല്ല. എങ്കില്‍ അനാഥാലയത്തിലാക്കുന്നതിലും മാതാപിതാക്കളുടെ അനുമതി മതിയല്ലോ. മാതാപിതാക്കളുടെ താല്‍പ്പര്യമല്ല, കുട്ടികളുടെ അവകാശങ്ങളാണ് മുഖ്യം എന്നു ലോകം അംഗീകരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അതു ലംഘി്ക്കുന്നത് കുറ്റകരമാക്കണം.
