
കാട്ടാളന്മാരുടെ നാടോ…? നിര്‍ത്താറായില്ലേ ഈ ഭാഷ…?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കാട്ടാളന്മാര്‍ ഭാര്യമാരേയും മക്കളേയും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുന്നവരാണോ? മലയാളികളില്‍ പലരും അതാണ് ധരിച്ചുവെച്ചിരിക്കുന്നതെന്നു തോന്നുന്നു. എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും പോലും. അല്ലെങ്കില്‍ നോക്കൂ, കഴിഞ്ഞ ദിവസത്തെ മംഗളം ദിനപത്രത്തിന്റെ ഒന്നാം പേജ്. കേരളത്തില്‍ പലയിടത്തും നടക്കുന്ന ഇത്തരം സംഭവങ്ങള്‍ വിശദീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന തലക്കെട്ടിങ്ങനെ .. കാട്ടാളന്മാരുടെ സ്വന്തം നാട്.. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളവുമായി ഒരു ബന്ധവുമില്ലാത്ത വിശേഷണത്തിന്റെ പാരഡിയായിട്ടായിരിക്കാം ഇത്തരം ഉപമകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നാഗരികരെന്നഭിമാനിക്കുന്ന നാം ചെയ്യുന്ന ക്രൂരതകളും പീഡനങ്ങളും അതുമായി ഒരു ബന്ധവുമില്ലാത്ത കാട്ടാളന്മാരില്‍ ആരോപിക്കുന്നത് മനോഹരമായ കൈകഴുകലാണ്.
ഭാഷയില്‍ നിലനില്‍ക്കുന്ന സവര്‍ണ്ണ – പുരുഷാധിപത്യ പ്രയോഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നിട്ടും അതവസാനിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാവപ്പെട്ടവരുടെ വസതിയെ സൂചിപ്പിക്കാനുപയോഗിച്ചിരുന്ന ചെറ്റ എന്ന പദം ഇന്ന് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നമുക്കറിയാം. മുളയന്‍ മജിസ്‌ട്രേറ്റായാല്‍ പോലുള്ള ചൊല്ലുകള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. കറുത്ത ദിനം, കറുത്ത മനസ്സ് തുടങ്ങി കറുപ്പിനെ അപഹസിക്കുന്ന പ്രയോഗങ്ങള്‍ വേറെ.
സ്ത്രീകളോടുള്ള ഭാഷാസമീപനവും മറ്റൊന്നല്ല. തേവിടിശ്ശി, വേശ്യ തുടങ്ങിയ പദങ്ങള്‍ക്ക് പുല്ലിംഗമില്ലാത്തതെന്താണെന്ന് ഫെമിനിസ്റ്റുകള്‍ എന്നേ ഉന്നയിച്ച ചോദ്യമാണ്. ആണായി പിറന്നാല്‍, പെണ്ണുങ്ങളെപോലെ, പെണ്‍കോന്തന്‍, പെണ്ണൊരുമ്പെട്ടാല്‍ തുടങ്ങിയ വിശേഷങ്ങള്‍ ഓര്‍ക്കുക. ഒന്നിനും കൊള്ളാത്തവരെയാണല്ലോ പെണ്ണന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യനെന്നാല്‍ പുരുഷനാണ്. അതിനും സ്ത്രീലിംഗമില്ല. ഇംഗീഷില്‍ ഹിസ് സ്റ്റോറി (ഹിസ്റ്ററി) ഉണ്ട്, എന്നാല്‍ ഹേര്‍ സ്‌റ്റോറി ഇല്ലാത്തപോലെ.
പറഞ്ഞുവന്നത് ഇതാണ്. അത്രവേഗത്തില്‍ മാറ്റിയെടുക്കാവുന്ന പ്രവണതയല്ല ഇത്. എന്നാല്‍ ബോധപൂര്‍വ്വം അതിനായുള്ള ശ്രമം വേണം. അതു തുടങ്ങേണ്ടത് എഴുത്തുകാരില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുമാണ്. അല്ലെങ്കില്‍ നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ചോദിക്കാന്‍ മറ്റൊരു കവി വരാതിരിക്കില്ല….

