ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഡീസല്‍ സബ്‌സിഡിയും അരുത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

images
ഒരു കുടുംബത്തിലെ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. സത്യത്തില്‍ അതുമാത്രം പോര. രണ്ടാമത്തെ വാഹനം മുതല്‍ ഡീസല്‍ സബ്‌സിഡിയും എടുത്തുകളയണം. ആഗോളതാപനത്തിന്റേയും ഗതാഗതകുരുക്കുകളുടേയും റോഡുവുകസനത്തിനു കുടിയൊഴിക്കലുകളുടേയും വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടേയും ഇന്ധനക്ഷാമത്തിന്റേയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഈ നീക്കം വളരെ പ്രസക്തിയുള്ളതാണ്. ഈ ഭൂമിയില്‍ എല്ലാവര്‍ക്കുമുള്ളത് തുല്ല്യ അവകാശമാണെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. ഇരുചക്രവാഹനം, കാര്‍, ടാക്‌സി, 7.5 ടണ്‍ വരെ മൊത്തം ഭാരമുള്ള ചരക്കുവാഹനം തുടങ്ങിയവയ്ക്കു വില്‍പന വിലയുടെ ആറു ശതമാനമായിരിക്കും ആജീവനാന്ത നികുതിയുടെ അടിസ്ഥാന നിരക്ക്.
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഗതാഗത വികസന കൗണ്‍സില്‍ (ടിഡിസി) യോഗത്തിലാണു നികുതി പരിഷ്‌കരണത്തിനു ധാരണയായത്. യോഗത്തില്‍ പങ്കെടുത്ത മന്ത്രി ആര്യാടന്‍ മുഹമ്മദാണു കേരളത്തില്‍ അധിക വാഹനത്തിന് അധിക നികുതിയെന്ന വ്യവസ്ഥ നടപ്പാക്കുമെന്നറിയിച്ചത്. ദമ്പതികള്‍ക്ക് ഒരു വാഹനം എന്നു കണക്കാക്കിയാവും അധികനികുതി സമ്പ്രദായം ഏര്‍പ്പെടുത്തുക. ജനങ്ങള്‍ക്കു പൗരബോധത്തോടെയുള്ള കാഴ്ചപ്പാട് വേണമെന്നും ആര്യാടന്‍ കൂട്ടിചേര്‍ത്തു.
ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറക്കുക എന്ന സന്ദേശത്തിന്റെ കാതല്‍. ആഗോളതാപനത്തിനു ഏറ്റവുമധികം സംഭാവന ചെയ്യുന്നത് വാഹനങ്ങളാണല്ലോ. തീവണ്ടിയാത്രയും ബസ് യാത്രയും പോലുള്ള പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് അതിനുള്ള മറുപടി. കൂടാതെ ചെറിയ ദൂരങ്ങള്‍ കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്യാനും കഴിയണം. അതുവഴി ശാരീരികാരോഗ്യവും ഇന്ന് മനുഷ്യനു ഭീഷണിയായിരിക്കുന്ന ജീവിതചര്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും നേടാനാകുന്നു എന്നതും ഏറെ പ്രസക്തമാണ്. ഒപ്പം വാഹനങ്ങളിലെങ്കിലും മനുഷ്യന് ഒരു പൊതുജീവിതമുണ്ടാകും. എന്തുലക്ഷ്യത്തോടെയാണെങ്കിലും കേന്ദ്രപെട്രോളിയം മന്ത്രി സ്വകാര്യകാറുകളുടെ ഉപയോഗം കുറക്കാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ? ആഴ്ചയിലൊരിക്കലെങ്കിലും പൊതുവാഹനങ്ങളില്‍ യാത്രചെയ്യാന്‍ തന്റെ മന്ത്രാലയത്തിലുള്ളവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടുത്തയിടെ ട്രാഫിക് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞ ചില കണക്കുകള്‍ ഇങ്ങനെ. . ദിവസേന 2000ത്തോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. വര്‍ഷംതോറും 10 ലക്ഷം വാഹനങ്ങളുടെ വര്‍ധനയാണ് ഉണ്ടാകുന്നത്. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ 2020ല്‍ ആള്‍ക്ക് ഓരോ വാഹനം എന്ന നിലയിലേക്ക് കേരളം എത്തിച്ചേരും. ഇപ്പോള്‍ ശരാശരി ഒരു ദിവസം റോഡില്‍ വീണു മരിക്കുന്നവരുടെ എണ്ണം 12. ഈ നിലക്കുപോയാല്‍ അതെവിടെയെത്തിചേരും?
പൊതുവഴിയിലൂടെ സ്വകാര്യവാഹനങ്ങള്‍ ഓടിച്ചുപോകുമ്പോള്‍ നാം മറക്കുന്ന പ്രധാനപ്പെട്ട ഒന്ന്. എത്രയോ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭൂമിയും സ്വപ്നവും ചവിട്ടി മെതിച്ചാണ് അവ മുന്നോട്ടുപോകുന്നത്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ റോഡുവേണം. റോഡുകള്‍ക്ക് വീതി വേണം. വികസനത്തിന് അത് അനിവാര്യം. ശരിയായിരിക്കാം. എന്നാല്‍ അത് മുഖ്യമായും ആര്‍ക്കുവേണ്ടിയാണ്? കണക്കുകള്‍ പറയുന്നത് സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടിയാണെന്നാണ്. ഇനി വരുന്ന ദിവസങ്ങള്‍ റോഡുവികസനത്തിനായി സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്നതില്‍ സംശയമില്ല. സ്വകാര്യവാഹനം വാങ്ങാന്‍ എല്ലാ സഹായങ്ങളുമായി കമ്പനികളും ഫിനാന്‍സുകളും രംഗത്തുള്ളപ്പോള്‍ നാമവ വാങ്ങിക്കൂട്ടുമല്ലോ. ആ സാഹചര്യത്തിലാണ് ആര്യാടന്റെ നിര്‍ദ്ദേശം പ്രസക്തമാകുന്നത്.
ഇതുമായി ബന്ധപ്പെട്ടാണ് ഇന്ധന സബ്‌സിഡിയുടെ വിഷയവും ഉയര്‍ന്നു വരുന്നത്. പൊതുവാഹനങ്ങള്‍ക്കു മാത്രമേ ഇന്ധന സബ്‌സിഡി നല്‍കാവൂ. ചൂരുങ്ങിയപക്ഷം ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഒരിക്കലും സബ്‌സിഡി നല്‍കരുത്. ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറുകളില്‍ പലപ്പോഴും സഞ്ചരിക്കുന്ന ഒന്നോ രണ്ടോ പേര്‍ക്ക്, സ്വകാര്യബസുകളില്‍ തിക്കു തിരക്കും സഹിച്ചു യാത്രചെയ്യുന്ന സാധാരണക്കാര്‍ക്കൊപ്പം സബ്‌സിഡി നല്‍കുന്നതുതന്നെ അനീതിയാണ്. അത്തരം വാഹനങ്ങല്‍ക്ക് സബ്‌സിഡി ഒഴിവാക്കി പൊതുവാഹനങ്ങള്‍ക്ക സബ്‌സിഡി കൂട്ടുകയാണ് വേണ്ടത്. കൂടാതെ മറ്റൊന്നുകൂടി പരിശോധിക്കേണ്ടതാണ്. വ്യക്തിക്കും സമൂഹത്തിനും അപകടകരമാണന്നുകണ്ട് മദ്യത്തിന്റേയും സിഗററ്റിന്റേയും പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ലല്ലോ. അത്തരമൊരു സമീപനം സ്വകാര്യവാഹനങ്ങളുടെ കാര്യത്തിലും പരിഗണിക്കാവുന്നതാണ്. മാത്രമലല്, ഭാഗ്യക്കുറികളിലും മറ്റും സമാമനമായി സ്വകാര്യവാഹനങ്ങള്‍ നല്‍കുന്നതും അവസാനിപ്പിക്കണം.
നമ്മുടെ നാട്ടിലെ ഗതാഗത പരിഷ്‌കാരങ്ങളെല്ലാം സ്വകാര്യകാറുകള്‍ക്കുവേണ്ടി സൃഷ്ടിക്കുന്നവയാണെന്നേ തോന്നൂ. ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളിലും പരിഗണിക്കപ്പെടാതെ പോകുന്ന വിഭാഗങ്ങളാണ് ഇന്ന് സൈക്കിള്‍ യാത്രക്കാരും കാല്‍ നടക്കാരും ബസ് യാത്രക്കാരും. അവരെല്ലാം തികച്ചും അപരിഷ്‌കൃതര്‍… നടക്കാനെന്നപേരില്‍ നിര്‍മ്മിച്ച ഫുട്പാത്തുകള്‍ പോലും വാഹനങ്ങളും കച്ചവടക്കാരും കൈയ്യേറുന്നു. റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് കാല്‍നടക്കാര്‍, പ്രത്യേകിച്ച് വൃദ്ധര്‍.
നഗരങ്ങളില്‍ എന്തെങ്കിലും ഗതാഗതതടസ്സമുണ്ടായാല്‍ ആദ്യം വഴി തിരിച്ചുവിടുക ബസാണ്. ഏറ്റവും കുറവ് പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ക്കാണ് ഏറ്റവും ദുരിതമെന്നര്‍ത്ഥം. ആധുനിക സമൂഹങ്ങളില്‍ പലയിടത്തും റെയില്‍സ്‌റ്റേഷനുകളിലേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും ബസുകള്‍ കടത്തിവിടും. സ്വകാര്യവാഹനങ്ങളാണ് നിയന്ത്രിക്കുക. നമ്മുടെ നാട്ടില്‍ തിരിച്ചാണ്. അതുപോലെ വികസിത രാഷ്ട്രങ്ങളില്‍ പലയിടത്തും ഒന്നോ രണ്ടോ പേര്‍ മാത്രമായി കാറില്‍ പോകുന്നത് ദേശീയനഷ്ടമായാണ് കണക്കാക്കുന്നത്. അത് കുറ്റകരവുമാണ്. വഴിയില്‍ ബസുകാത്തുനില്ക്കുന്നവരെ കയറ്റിവേണം പോകാന്‍. ഇവിടെ അത്തരം ചിന്തകള്‍ പോലുമില്ല. ഇത്തരത്തിലുള്ള ചിന്തകള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ തീരുമാനം സഹായകരമായാല്‍ നന്ന്


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഡീസല്‍ സബ്‌സിഡിയും അരുത്

  1. Our concept about mobility must change. Public transport & Non Motorised transport must be encouraged. Use of personal vehicles must be heavily taxed & regulated.

Leave a Reply