
എന്തിനീ അപ്പീല്‍ ഉത്സവം….?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആഘോഷങ്ങള്‍ സംഘടിപ്പിക്കലാണ് മലയാളികളുടെ വിനോദം. അതിന്റെ പേരില്‍ കഴിയുമെങ്കില്‍ ഗിന്നസ് ബുക്കില്‍ കയറുക. ഗുണമല്ല, അളവാണ് നമുക്കെല്ലാറ്റിന്റേയും മാനദണ്ഡം. കേരളം മുഴുവന്‍ നെഞ്ചിലേറ്റുന്നു എന്ന് മാധ്യമങ്ങളും മറ്റുള്ളവരും വീബിളക്കുന്ന സംസ്ഥാന യുവജനോത്സവത്തിന്റെ അവസ്ഥയും മറ്റൊന്നല്ല.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്നാണ് യുവജനോത്സവത്തെ നാം ആഘോഷിക്കുന്നത്. ഇപ്പോഴത് ഏറ്റവും വൃത്തികെട്ട മേളയായിരിക്കുന്നു. മത്സരങ്ങള്‍ക്കു മിനിമം വേണ്ട സ്‌പോര്‍ട്‌സ് മാന്‍ സ്‌പിരിട്ട് ഇ്‌ല്ല എന്നതുതന്നെ ഇതിനുള്ള പ്രധാന കാരണം.
യുവജനോത്സവം പണക്കൊഴുിപ്പിന്റെ മേളയാകുന്നു, അനഭഷണീയ പ്രവണതകള്‍ കൂടുന്നു, വിധികര്‍ത്താക്കള്‍ പോലും പണമടക്കമുള്ള സ്വാധീനങ്ങള്‍ക്കു വിധേയമാകുന്നു, അവരെ സ്വാധീനിക്കാന്‍ പണചാക്കുമായി രക്ഷിതാക്കളും അധ്യാപകരും പിന്നാലെ പായുന്നു തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ നിര്‍ത്തിവെച്ചത്. എന്നാലിപ്പോള്‍ അതിനേക്കാള്‍ പ്രശ്‌നം ഗുരുതരമായിരിക്കുന്നു. രണ്ടുദിവസം കൊണ്ട് അപ്പീലുകളുടെ എണ്ണം ആയിരം കടന്നിരിക്കുന്നു. അതിലെന്തോ ക്രമകേടുണ്ടെന്ന ധാരണയില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു.
എസ്‌എസ്‌എല്‍എസിക്കും പ്ലസ് ടുവിനുമൊക്കെ ഗ്രേസ് മാര്‍ക്ക് കിട്ടുന്നു എന്നതാണ് സമ്മാനത്തിനുള്ള നെട്ടോട്ടത്തിനു പുറകിലെ പ്രധാന കാരണം. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതരവിഷയങ്ങള്‍ക്കും പ്രാധാന്യം വേണമെന്ന നിലപാടില്‍ നിന്നായിരുന്നു ഈ തീരുമാനം. അതു ശരിയുമാണ്. എന്നാല്‍ സംഭവിക്കുന്നത് എന്താണ്? മുമ്പത്തേക്കാള്‍ വൃത്തികെട്ട രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ആവേശക്കാഴ്‌ച എന്നൊക്കെ മാധ്യമങ്ങള്‍ നുണപറയുന്നുണ്ടെങ്കിലും.
ഏതൊരു വിലയിരുത്തലിലും തെറ്റുപറ്റാം. ആ മത്സരം വിലയിരുത്തുന്ന മൂന്നുപേരുടെ വിലയിരുത്തലാണത്. വേറെയാളുകളാണെങ്കില്‍ അതു മാറാം. അതംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. മറ്റൊരു മാര്‍ഗ്ഗവും ഉണ്ടെന്ന് കരുതാന്‍ വയ്യ. അല്ലെങ്കില്‍ മത്സരങ്ങള്‍ പാടില്ല. എന്നാല്‍ എല്ലാ രക്ഷാകര്‍ത്താക്കളുടേയും ധാരണ തങ്ങളുടെ മക്കളാണ് ലോകത്തേറ്റവും മിടുക്കരെന്നാണ്. ആ ധാരണയാണ് അപ്പീലുകളുടെ രൂപത്തില്‍ വരുന്നത്.
തീര്‍ച്ചയായും മൂല്യനിര്‍ണ്ണയത്തില്‍ സത്യസന്ധത പാലിക്കാത്ത വിധികര്‍ത്താക്കളുണ്ട്. വിധികര്‍ത്താക്കളായി എത്തുന്നവരെ പോലീസ് നിരീക്ഷിക്കുക, ഫോണ്‍ ടാപ്പ് ചെയ്യുക.. എന്തു നാണക്കേടാണിത്. ഇക്കുറി ജനകീയപക്ഷത്തുനിന്നൊരു വിലയിരുത്തല്‍ നടക്കുന്നുണ്ട്. അവരുടെ റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് കാണാം.
എന്തായാലും ഇത്തരത്തില്‍ ഈ മഹാമേള മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. കൊട്ടു കുരവുമൊക്കെ മാറ്റിവെച്ച് വികേന്ദ്രീകൃതമായ രീതിയില്‍ മത്സരങ്ങള്‍ നടത്തുന്നതായിരിക്കും നല്ലത്. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാം. എന്നാല്‍ പണക്കൊഴുപ്പും സ്വാധീനിക്കലും അപ്പീലുകളുമെല്ലാം അവസാനിപ്പിക്കണം. അളവുപരമായല്ല, ഗുണപരമായാണ് മേളകള്‍ നടത്തേണ്ടത്.

