ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കുകതന്നെ ചെയ്യും.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുഫലത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് ആവേശവും യുപിഎക്ക് നിരാശയും സമ്മാനിച്ചിട്ടുണ്ട് എന്നത് ശരിതന്നെ. ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തുമെന്ന് പൊതുവില്‍ കരുതപ്പെട്ടിരുന്നെങ്കിലും ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്ന രീതിയില്‍ ഫലം വരുമെന്ന് അവര്‍ പോലും കരുതിയിട്ടുണ്ടാവില്ല. ഇലക്ടോണിക് വോട്ടിംഗ് മെഷിനുകൡ കൃത്രിമം നടന്നിട്ടുണ്ടെന്നും അതിനുള്ള മുന്‍കൂര്‍ ജാമ്യമാണ് ഇത്തരം ഫലങ്ങളെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും അതിന് ഇതുവരേയും തെളിവൊന്നുമില്ല. ഭയം കൊണ്ടാണ് ബിജെപിക്കു വോട്ടുചെയ്തതെന്ന് സര്‍വ്വേകൡ പങ്കെടുത്തവര്‍ പറഞ്ഞതെന്ന വാദവും വിശ്വസനീയമല്ല. ഫലമറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്വന്തം വിശ്വാസ്യത നശിപ്പിച്ച് മാധ്യമങ്ങള്‍ തെറ്റായ വിവരം നല്‍കുമെന്നും കരുതുക വയ്യ. തീര്‍ച്ചയായും എക്‌സിറ്റ് ഫലങ്ങള്‍ തെറ്റാനിടയുണ്ട്. തെറ്റിയ ചരിത്രവുമുണ്ട്. എന്നാലും എന്‍ഡിഎ ഭൂരിപക്ഷം നേടുമെന്നുതന്നെ കരുതുന്നതാണ് ഈ സാഹചര്യത്തില്‍ ഉചിതമായത്.
യുപി, ബീഹാര്‍, ഗുജറാത്ത്, കര്‍ണ്ണാടകം, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് ലഭിക്കുമെന്നു പ്രവചിക്കപ്പെടുന്ന വന്‍വിജയം അവിശ്വസനീയം തന്നെയാണ്. മഹാരാഷ്ട്ര, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലും എന്‍ഡിഎക്ക് കൂടുതല്‍ സീറ്റുകള്‍ സര്‍വ്വേക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് കരുതാം. ഇതെല്ലാം സത്യമാകണമെങ്കില്‍ നമ്മള്‍ ഇതുവരെ കേട്ടതെല്ലാം തെറ്റാകണം. എസ്പിയും ബിഎസ്പിയും യോജിച്ചിട്ടും ഇതാണ് യുപിയിലെ അവസ്ഥയെങ്കില്‍ നമ്മുടെ രാഷ്ട്രീയനിരീക്ഷകര്‍ക്ക് എവിടെയൊക്കെയോ തെറ്റിയിട്ടുണ്ട്. അല്ലെങ്കില്‍ അത്രമാത്രം നേട്ടങ്ങള്‍ പോയ 5 വര്‍ഷത്തിനുളളില്‍ അവര്‍ക്ക് കിട്ടിയിരിക്കണം. ശൗചാലയം, ഗ്യാസ്, കര്‍ഷകര്‍ക്ക് നാമമാത്രസഹായം എന്നിങ്ങനെ ഏതാനും നേട്ടങ്ങള്‍ മാത്രമാണ് എന്‍ഡിഎക്ക് അവകാശപ്പെടാനുള്ളത്. പിന്നെയുള്ളത് സാമുദായികതയും വര്‍ഗ്ഗീയതയും ദേശീയതയുമൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഭീകരാക്രണത്തിനുള്ള തിരിച്ചടിയും സാമ്പത്തിക സംവരണവും മുത്‌ലാക്കുമൊക്കെ അതിലുള്‍പ്പെടും. ഇക്കാരണങ്ങള്‍ കൊണ്ട് എല്ലാ ഭരണപരാജയത്തേയും മറികടന്ന് വന്‍ഭൂരിപക്ഷം നേടാന്‍ അവര്‍ക്ക് സാധിക്കുമോ? കാത്തിരുന്നു കാണേണ്ടിവരും.
കാര്യങ്ങളിങ്ങനെയയാലും അമിതമായ ആശങ്ക ആവശ്യമില്ല എന്നുതന്നെ പറയേണ്ടിവരും. 1925ല്‍ രൂപം കൊണ്ട ആര്‍ എസ് എസ് 100 വര്‍ഷത്തിനകം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതു ശരിതന്നെയാണ്. പല സംഘപരിവാര്‍ നേതാക്കളുടെ സമീപകാല പ്രസ്താവനകള്‍ ആശങ്കാകുലവുമാണ്. പ്രത്യേകിച്ച് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചും ഗാന്ധിയെ ആക്ഷേപിച്ചും പലരും രംഗത്തിറങ്ങിയത്. മറുവശത്ത് മുസ്ലിം വിഭാഗങ്ങള്‍ക്കെതിരായ ആക്ഷേപങ്ങളും ഒരു വിഭാഗം തുടരുന്നു. ഫാസിസത്തിനു ഒരു പൊതുശത്രു എന്നും ആവശ്യമായതിനാല്‍ അതിനിയും തുടരുമെന്ന് കരുതാം. പശുവിനെ കേന്ദ്രീകരിച്ച രാഷ്ട്രീയവും സംഘപരിവാറുകാര്‍ തുടരും. ഒപ്പം കാശ്മീരും അയോദ്ധ്യയും ഇടക്കിടെ എടുത്തിടും. ഒപ്പം പാക്കിസ്ഥാനും. ഇതെല്ലാം ചൂണ്ടികാട്ടി ഇനി ജനാധിപത്യത്തിനും മതേതരത്വത്തിനും പ്രതീക്ഷവേണ്ട എന്നു കരുതുന്ന നിരവധി പേരുണ്ട്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന ഒരു നേതാവിന്റെ പ്രസ്താവനയും ചൂണ്ടികാട്ടപ്പെടുന്നു. ഇതെല്ലാം ശരിയാകുമ്പോളും അമിതമായ ആശങ്ക വെച്ചുപുലര്‍ത്തുന്നത് ഇന്ത്യന്‍ സമൂഹത്തിന്റേയും ജനാധിപത്യത്തിന്റേയും കരുത്ത് തിരിച്ചറിയാത്തതിനാലാണ് എന്നു പറയേണ്ടിവരും.
ലോകത്തൊരു ഭാഗത്തുമില്ലാത്ത അനന്തമായ വൈവിധ്യങ്ങളാണ് ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്ത്. ഇവയെല്ലാം ഇല്ലാതാക്കി ഏകമാനസമൂഹം സൃഷ്ടിക്കുക അത്ര എളുപ്പമല്ല. മുസ്ലിംവിരോധം സൃഷ്ടിച്ചുമാത്രം സാധിക്കുന്ന ഒന്നല്ല അത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമാകുന്ന പ്രാദേശിക പ്രസ്ഥാനങ്ങള്‍ തന്നെ അതിനുള്ള തെളിവ്. ഒപ്പം രാജ്യത്തെങ്ങും നടക്കുന്ന ദളിത് ഉണര്‍വ്വും കര്‍ഷകപ്രക്ഷോഭങ്ങളും മറ്റൊന്ന്. 2014ലെ മോദി മന്ത്രിസഭ അധികാരമേറ്റ ആദ്യകാലത്ത് ബീഫിന്റ പേരില്‍ പല വധങ്ങളും നടന്നു. പല ബുദ്ധി ജീവികളും കൊലചെയ്യപ്പെട്ടു. ദളിത് പീഡനങ്ങളുണ്ടായി. സര്‍വ്വകലാശാലകളും സ്വതന്ത്രസ്ഥാപനങ്ങളും തകര്‍ക്കാന്‍ ശ്രമം നടന്നു. ചരിത്രത്തെതന്നെ തിരുത്താനും നീക്കമുണ്ടായി. ഇതെല്ലാം ഇപ്പോളും തുടരുന്നു എങ്കിലും അതിന്റെ ശക്തി കുറഞ്ഞു. അതിനുള്ള കാരണം വ്യക്തമാണ്. രാജ്യത്തെങ്ങുമുണ്ടായ ഉണവ്വുതന്നെ. വിദ്യാര്‍ത്ഥികളും ദളിതരും കര്‍ഷകരും ബുദ്ധിജീവികളുമൊക്കെ നടത്തിയ ശക്തമായ പ്രതിരോധം വ്യര്‍ത്ഥമായി എന്നു പറയാനാകില്ല. അല്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്രമാത്രം ആശങ്കപ്പെടുമായിരുന്നില്ലല്ലോ. ഇതിനെല്ലാം പുറമെയാണ് പ്രദേശികപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ശക്തമായ പ്രതിരോധം. മോദിയെ വെല്ലുവിളിക്കാന്‍ മമത കാണിച്ച ചങ്കൂറ്റം തന്നെ നോക്കുക. ഇതിനെല്ലാം പുറമെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുഖം മാറുന്ന കോണ്‍ഗ്രസ്സും. ഇത്തവണ അധികാരത്തിലെത്താന്‍ തക്കവിധം അതിനു മാറാനായില്ലെങ്കിലും ഈ പ്രവണത തുടരുമെന്നുറപ്പ്. മേല്‍പറഞ്ഞ മുന്നേറ്റങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായാല്‍ ഇന്ത്യയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാകില്ല എന്നുതന്നെ പറയേണ്ടിവരും. ഭീതിദമായ സാഹചര്യത്തില്‍ സ്വയം സംഘടിക്കാന്‍ ഭയപ്പെടുന്ന മുസ്ലിംവിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇവരെല്ലാം തയ്യാറാകുമെന്നും കരുതാം.
ഫാസിസത്തിനെതിരായ ഈ മുന്നേറ്റങ്ങള്‍ ഇനിയും ശക്തമാകുമെന്നതില്‍ സംശയമില്ല. ജനാധിപത്യത്തിനും മതേതതരത്വത്തിനും സാമൂഹ്യനീതിക്കും ഫെഡറലിസത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ തന്നെയാണ് രാജ്യമെങ്ങും ശക്തമാകാന്‍ പോകുന്നത്. അതിനാല്‍തന്നെ അമിതമായ ആശങ്കക്ക് അടിസ്ഥാനമില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമായാലും ഇന്ത്യന്‍ ജനാധിപത്യം തകരാന്‍ പോകുന്നില്ല. അതേസമയം എന്‍ഡിഎക്കെതിരെ വിശാലമുന്നണി കെട്ടിപ്പടുക്കാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തി അതിനുള്ള പരിഹാരം ഉണ്ടാക്കിയേ തീരു. അല്ലെങ്കില്‍ ഭയപ്പെടുന്നത് സംഭവിക്കാം.
കേരളത്തിലേക്കുവന്നാല്‍ ഏറെക്കുറെ പ്രതീക്ഷിച്ച രീതിയിലാണ് എക്‌സിറ്റ് ഫലവും. എത്രമാത്രം ആസൂത്രിതവും ശക്തവുമായി പോരാടിയിട്ടും ഇടതുപക്ഷത്തിന് ഭൂരിപക്ഷം നേടാനാകില്ല എന്നാണ് സൂചന. അതേസമയം സിപിഎമ്മിം സിപിഐയും കേരളത്തില്‍ മാത്രം ഒതുങ്ങാന്‍ പോകുകയുമാണ്. ഈ സാഹചര്യത്തില്‍ ഈ പാര്‍ട്ടികള്‍ക്ക് ചെയ്യാവുന്നത് മറ്റൊന്നാണ്. അത് രാജ്യത്തെങ്ങും ശക്തമാകുന്ന പ്രവണതകള്‍ തിരിച്ചറിഞ്ഞ് കേരളത്തിന്റെ പ്രാദേശികപാര്‍ട്ടിയാകുക എന്നതാണത്. ഒപ്പം കമ്യൂണിസ്റ്റ് ലേബല്‍ വലിച്ചെറിഞ്ഞ് ജനാധിപത്യപാര്‍ട്ടിയാകുക. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കുറിച്ചുള്ള വാചകമടിയൊക്കെ നിര്‍ത്തി വികസനത്തിന്റെ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട എല്ലാവിഭാഗങ്ങളുടേയും ശബ്ദമാകുക. പ്രതേകിച്ച് ആദിവാസികളുടേയും ദളിതരുടേയും മത്സ്യത്തൊഴിലാളികളുടേയും തേട്ടം തൊഴിലാളികളുടേയും മറ്റും മറ്റും. അതുമാത്രമാണ് പുതിയ കാലത്തെ അഭിമുഖീകരിക്കാനുള്ള ഏകരാഷ്ട്രീയം.
ചുരുക്കത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളിക്കളയാറായിട്ടില്ല. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അത് അതിന്റെ കരുത്ത് കാണിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയും മണ്ഡല്‍ കമ്മീഷനും ഉദാഹരണം. ഈ രണ്ടുകാലഘട്ടങ്ങളാണ് ഇന്ത്യന്‍ ചരിത്രത്തെ ഗുണകരമായും ഒപ്പം പ്രതിലോമപരമായും മാറ്റി മറിച്ചത.് പക്ഷെ ചരിത്രം എവിടേയും അവസാനിക്കില്ല. അത് അനസ്യൂതം തുടരും. പ്രതേകിച്ച് ജനാധിപത്യത്തിന്റെ ചരിത്രം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply