ഇത് വിദ്യാര്‍ത്ഥിസംഘടനകള്‍ ക്ഷണിച്ചുവരുത്തിയത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

college

കലാലയങ്ങളിലെ ആഘോഷങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനും അച്ചടക്ക മാനദണ്ഡങ്ങള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലുണ്ടായ തീരുമാനം നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ ക്ഷണിച്ചുവരുത്തിയതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഗുണ്ടായിസമായി മാറുന്നതിന്റെ സ്വാഭാവികമായ പ്രതികരണമാണ് ഈ തീരുമാനം. ദശകങ്ങള്‍ക്ക് മുമ്പ് നിരവധി പോരാട്ടങ്ങളിലൂടെ വിദ്യാര്‍ത്ഥി സംഘടനകള്‍ നേടിയെടുത്ത അവകാശമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. അത്തരത്തില്‍ കാര്യങ്ങലെത്തിച്ചതിന് വരുംതലമുറയോട് ഇവര്‍ മറുപടി പറയേണ്ടിവരും.
പ്രിന്‍സിപ്പലിന്റെ അനുമതി കൂടാതെ പോലീസിന് കാമ്പസില്‍ പ്രവേശിക്കാമെന്നത് ഉള്‍പ്പെടെ 18 നിര്‍ദേശങ്ങളാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം മുന്നോട്ടുവച്ചിരിക്കുന്നത്. കോളജുകളില്‍ പ്രിന്‍സിപ്പല്‍ ചെയര്‍മാനും സ്റ്റാഫ് അഡൈ്വസര്‍ കണ്‍വീനറുമായ പ്രത്യേക സമിതി രൂപീകരിക്കുക, പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കം പുറത്തുനിന്നുള്ളവരെ കാമ്പസില്‍ പ്രവേശിപ്പിക്കാതിരിക്കുക, ഏതെങ്കിലും സാഹചര്യത്തില്‍ ഇവര്‍ക്കു പ്രവേശിക്കേണ്ടി വന്നാല്‍ ക്ലാസ് മുറികളില്‍ അനുമതി നല്‍കാതിരിക്കുക, കാമ്പസിനുള്ളില്‍ വാഹനങ്ങള്‍ കയറ്റാതിരിക്കുക, കോളജുകളിലും ഹോസ്റ്റലുകളിലും സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കുക തുടങ്ങിയവയാണ് ചില നിര്‍ദേശങ്ങള്‍. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി സെപ്റ്റംബര്‍ രണ്ടിന് ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം സി.ഇ.ടിയിലെ ഓണാഘോഷത്തിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചായയത്. പോലീസ് കാമ്പസുകളില്‍ കയറുന്നതിനോട് സര്‍ക്കാരിനു യോജിപ്പിെല്ലങ്കിലും ചില സാഹചര്യങ്ങളില്‍ അതു വേണ്ടിവന്നേക്കുമെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. നിയമലംഘനം നടക്കുന്നത് നോ്ക്കി നില്‍ക്കാനാണെങ്കില്‍ എന്തിനാണ് പോലീസ് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
കേരളത്തിലെ കലാലയങ്ങലില്‍ പലതിലും കണ്ണൂരിലെ രാഷ്ട്രീയാവസ്ഥയാണ് നിലനില്‍ക്കുന്നത്. കോളേജുകള്‍ മിക്കവയും ചില വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടകളാണ്. മറ്റു സംഘടനകള്‍ക്ക പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കലടക്കമുള്ള ഗുണ്ടായിസും ജനാധിപത്യവിരുദ്ധതയുമാണ് അവിടങ്ങളില്‍ നടക്കുന്നത്. ഹോസ്റ്റലുകളും യൂണിയന്‍ ഓഫീസും മറ്റുമാണ് ഇവരുടെ കേളീരംഗം. ഒരു ശക്തിക്കും അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പണ്ട് ഗുണ്ടായിസങ്ങള്‍്‌ക്കെതിരെ പോരാടിയ ചരിത്രമുള്ള സംഘടനകളാണ് ഇവ എന്നതും മറക്കാതിരിക്കുക. തിരുവനന്തപുരം സിഇടിയിലെ അവസ്ഥയും വ്യത്യസ്ഥമല്ല. അവിടെയുണ്ടായ സംഭവങ്ങളുടെ അടിസ്ഥാന കാരണം മറ്റൊന്നല്ല.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അടിസ്ഥാന ആവശ്യങ്ങളില്‍ ഈ വിദ്യാര്‍ത്ഥിസംഘടനകള്‍ കാര്യമായി ഇടപെടുന്നില്ല. സി ഇ ടിയില്‍ തന്നെ തങ്ങള്‍ അടിമകളല്ല എന്നു പ്രഖ്യാപിച്ച് രാത്രി ലൈബ്രറി ഉപയോഗിക്കാനംു ഹോസ്റ്റലുകളിലെ അടിമത്തം അവസാനിപ്പിക്കാനും വേണ്ടി പോരാടുന്ന വിദ്ായര്‍ത്ഥിനികളുടെ സമരം വിജയിപ്പിക്കാന്‍ ഇവര്‍ക്കാവുന്നുണ്ടോ? വിദ്യാര്‍ത്ഥി രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം. അതിനാല്‍തന്നെയാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രാഷ്ട്രീയത്തോട് വിരക്തിയുള്ളവരാകുന്നത്. അതിനവരെ അരാഷ്ട്രീയവാദികളെന്ന് ആക്ഷേപിക്കുന്നതിനു പകരം സ്വയംവിമര്‍ശനത്തിനാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ തയ്യാറാകേണ്ടത്. വിദ്യാര്‍ത്ഥികള്‍ തെറ്റായി നയിക്കപ്പെടുന്നതിനു കാരണം സിനിമയാണെന്ന ആരോപണമെല്ലാം എത്രയോ അര്‍ത്ഥശൂന്യമാണ്. ഇനി അഥവാ സിനിമ കണ്ടാല്‍ വഴിതെറ്റുന്ന യുവത്വമാണ് നമ്മുടേതെങ്കില്‍ ഇത്രയും കാലം പ്രബുദ്ധകേരളത്തെ നയിച്ചവരാണ് മറുപടി നല്‍കേണ്ടത്.
ഇനി ഈ വിദ്യാര്‍ത്ഥി രാഷ്ട്രിയം കൊണ്ട് സമീപകാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടോ? ഒരു ഉദാഹരണം പറായം. തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി സംഘടനകള്‍ അവകാശപ്പെടുന്നതാണല്ലോ ബസുകളിലെ സൗജന്യനിരക്ക്. അതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്? ഈ സൗജന്യത്തിന്റെ പേരില്‍ നമ്മുടെ ബസുകളില്‍ കുട്ടികള്‍ അവഹേളിക്കപ്പെടുമ്പോള്‍ എന്തുചെയ്യാന്‍ കഴിയുന്നു? കേരളത്തിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളും ഇന്ന് യാത്ര ചെയ്യുന്നത് മുതിര്‍ന്നവരേക്കാള്‍ എത്രയോ ഇരട്ടി പണം കൊടുത്ത് സ്വകാര്യ വാഹനങ്ങളിലാണെന്നത് എത്രമാത്രം വൈരുദ്ധമാണ്. മറുവശത്ത് നിരവധി പോരാട്ടങ്ങളിലൂടെ പൊതുവിദ്യാഭ്യാസം സൗജന്യമാക്കി എന്നു പറയുന്നു. എന്നാല്‍ വലിയൊരു ഭാഗം കുട്ടികളും വന്‍തുക ഫീസ് കൊടുത്താണ് പഠിക്കുന്നത്. അതില്‍ സാധാരണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടും. പിന്നെ ട്യൂഷനും നിര്‍ബന്ധം. എന്തുകൊണ്ട് ഇത്തരത്തില്‍ കാര്യങ്ങള്‍ തകിടം മറയുന്നു?
ഇനി നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അവസ്ഥയോ? ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മള്‍ ബീഹാറിനേക്കാള്‍ പുറകിലാണ്. അഖിലേന്ത്യാതലത്തില്‍ മികച്ചതെന്നു പറയാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമോ യൂണിവേഴ്‌സിറ്റിയോ നമുക്കില്ല. സിഇടി തന്നെ എത്രയോ പുറകിലാണ്. ആരോഗ്യത്തെ പോലെ ഏറ്റവും വലിയ കച്ചവടമായി വിദ്യാഭ്യാസവും മാറി. കക്ഷിരാഷ്ട്രീയത്തിനുവേണ്ടിമാത്രം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കോ ശബളവര്‍ദ്ധനവിനുമാത്രം സമരം ചെയ്യുന്ന അധ്യാപക സംഘടനകള്‍ക്കോ ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? മികച്ച ഒരു ശാസ്ത്രജ്ഞനേയോ ഡോക്ടറേയോ അധ്യാപകനേയോ ഗവേഷകനേയോ സംഭാവന ചെയ്യാന്‍ അടുത്ത കാലത്ത് നമുക്ക് കഴിയുന്നുണ്ടോ? എന്തിന്.. മികച്ച ഒരു രാഷ്ട്രീയക്കാരനെ?
മറ്റെല്ലാ മേഖലയുമെന്ന പോലെ പെണ്‍കുട്ടികളോടുള്ള വിവേചനം വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും തുടരുന്നതായി സ്ത്രീ സംഘടനകള്‍ ചൂണ്ടികാട്ടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സഹവിദ്യാഭ്യാസത്തോട് മുഖം തിരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ നിലനിര്‍ത്തുന്നത് കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് വിഘാതമാണെന്ന കണ്ടെത്തലുകളും അവഗണിക്കപ്പെടുന്നു. അതോടൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വരുമ്പോള്‍ പെണ്‍കുട്ടികള്‍ ഭൂരിഭാഗവും സാധാരണ ഡിഗ്രി കോഴ്‌സുകളില്‍ ഒതുങ്ങുന്നു. പഠനസമയത്തുതന്നെ വിവാഹം നടക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലിംഗനീതിയെന്നത് നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ അജണ്ടയില്‍പോലുമില്ല.
തീര്‍ച്ചയായും ലോകം കണ്ട വളരെ ഗുണകരമായ മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഫ്രഞ്ചുവിപ്ലവമായാലും ടിയാന്‍മെന്‍സ്‌ക്വയര്‍ സമരമായാലും ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം, ജെ പി പ്രസ്ഥാനം, നക്‌സല്‍ പ്രസ്ഥാനം തുടങ്ങിയവയായാലും ഇത് വ്യക്തമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമാണ്. അതു നിരോധിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുമാണ്. അതിനര്‍ത്ഥം ഇപ്പോള്‍ ഇവിടെ നടക്കുന്ന ആഭാസങ്ങളല്ല.
ഇന്ത്യയില്‍തന്നെ മികച്ച രീതിയിലുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടക്കുന്ന സ്ഥാപനങ്ങളുണ്ട്. ജെ എന്‍ യുവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയും മറ്റും ഉദാഹരണം. സംഘട്ടനങ്ങളോ ഗുണഅടായിസമോ ഫാസിസമോ അവരെ അജണ്ടയില്ലില്ല. വ്യക്തമായ ആശയസമരമാണ് അവിടെ നടക്കുന്നത്. ആ മാതൃകയെങ്കിലും സ്വാകരിക്കാന്‍ നമുക്ക് കഴിയാത്തതെന്തേ?

വാല്‍ക്കഷ്ണം : സവര്‍ണ്ണവല്‍ക്കരിക്കപ്പെടുകയും കച്ചവടവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഓണോഘോഷത്തിന്റെ ഭാഗമായാണല്ലോ സിഇടിയില്‍ അനിഷ്ടസംഭവങ്ങളുണ്ടായത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നൊരു വാര്‍ത്തയിതാ.. സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ട ഓണോഘോഷത്തിനു തങ്ങളില്ല എന്ന് അവിടെത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തിരിക്കുന്നു. അതാണ് രാഷ്ട്രീയം….


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply