ആദിവാസി താല്പ്പര്യത്തെ ഒറ്റി കൊടുക്കുന്നവര്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

samaramഭരണഘടനാപരമായുള്ള ആദിവാസികളുടെ അവകാശത്തെ തകര്‍ക്കാന്‍ സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ പോഷകസംഘടനകളായ ആദിവാസി സംഘടനകളും രംഗത്ത്. തിരുവനന്തപുരത്തുനടക്കുന്ന 100 ദിനം പിന്നിട്ട നില്പ്പുസമരത്തിന്റെ പ്രധാന ആവശ്യമായ  പെസ ആക്ട് (ആദിവാസി ഗ്രാമസഭാ നിയമം) കേരളത്തില്‍ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ആക്ടിനനുകൂലമായ നിലപാടെടുത്തിരുന്ന സര്‍ക്കാര്‍ ഇതോടെ ചുവടുമാറ്റിയിരിക്കുകയാണ്. പൊതുചര്‍ച്ചക്കുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ ആദിവാസി കോണ്‍ഗ്രസ്(കോണ്‍ഗ്രസ്) ആദിവാസി ക്ഷേമസമിതി ( സി.പി.എം), ആദിവാസി മഹാസഭ(സി.പി.ഐ), ദളിത് ലീഗ്( ലീഗ്), പട്ടികവര്‍ഗ മോര്‍ച്ച (ബി.ജെ.പി) എന്നിവയുടെ പ്രതിനിധികളാണ് പെസ ആക്ടിനെ എതിര്‍ത്തത്. ആദിവാസി ഗോത്രമഹാസഭയുടെ ആവശ്യം അംഗീകരിക്കുന്നത് തങ്ങള്‍ക്കു ക്ഷീണമാകുമോ എന്ന ആശങ്കയുടെ പേരിലാണ് ആദിവാസികളുടെ അവകാശത്തെ അവരുടെ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ തുരങ്കം വെക്കുന്നത്. ഗോത്രമഹാസഭയുടെ അജന്‍ഡക്കു മുമ്പില്‍ മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും ആദിവാസിക്ഷേമം സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍  തങ്ങളെ അവഗണിച്ചുവെന്നും പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു.
കേരളത്തില്‍ പൂര്‍ണമായും ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ ഇല്ലെന്നും ഇത്തരം പ്രദേശങ്ങളില്‍ 40 ശതമാനത്തോളം ഇതര വിഭാഗങ്ങളുണ്ടെന്നുമാണ് പെസ ആക്ടിനെ എതിര്‍ക്കുന്നതിനു കാരണമായി സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആക്ട് നടപ്പാക്കാന്‍ അത്രയും മതി. അതുവഴി ആദിവാസികളുടെ ഭൂമിയും അസ്തിത്വവും ഒരു പരിധി വരെയെങ്കിലും സംരക്ഷിക്കാന്‍ കഴിയും. ആ അവസരത്തെയാണ് ഇവര്‍ തകര്‍ക്കുന്നത്. പൊതുസമൂഹത്തില്‍ വിശദമായ ചര്‍ച്ചക്കുവിധേയമാക്കിയ ശേഷമേ പെസ ആക്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്ന സംഘടനകളുടെ വാദം ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതനുസരിച്ച് പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസ് തയാറാക്കിയ പെസ ആക്ടിന്റെ മാര്‍ഗരേഖയുടെ കോപ്പി സര്‍ക്കാര്‍ ഇന്നലെ ആദിവാസി സംഘടനാ പ്രതിനിധികള്‍ക്കു കൈമാറിയിട്ടുണ്ട്.
തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃകയില്‍, ആദിവാസികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യമുള്ള പ്രദേശങ്ങളില്‍ പ്രത്യേക ആദിവാസി പഞ്ചായത്ത് രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പെസ ആക്ടില്‍ ഉള്‍പ്പെടുന്നത്. ആദിവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേക പട്ടികവര്‍ഗ മേഖലകളാക്കി പ്രഖ്യാപിച്ച് അവര്‍ക്കു കൂടുതല്‍ പ്രാതിനിധ്യമുള്ള പഞ്ചായത്ത് മോഡല്‍ സംവിധാനമാണു ആക്ട് വിഭാവനം ചെയ്യുന്നത്. പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കു കീഴിലാണ് ആദിവാസി പ്രദേശങ്ങളും പഞ്ചായത്തും പ്രവര്‍ത്തിക്കുക. ഇതിനായി പഞ്ചായത്ത് രാജ് ആക്ടില്‍ നിയമഭേദഗതി വരുത്തേണ്ടതുണ്ട്. ഈ നിയമം പ്രകാരം ആദ്യം ആദിവാസി അധിവാസ പ്രദേശത്തെ പ്രത്യേക പ്രദേശമായി വിജ്ഞാപനം ചെയ്യണം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെ വോട്ടര്‍മാരുടെ പട്ടിക തയാറാക്കുകയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും ആദിവാസികള്‍ക്ക് മത്സരിക്കാം. ആദിവാസി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങള്‍ക്കു നിയമപ്രാബല്യമുണ്ട്.
ആദിവാസി വികസനത്തിനുള്ള സര്‍ക്കാര്‍, ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ആദിവാസി പഞ്ചായത്ത് ഭരണസമിതിക്കാണു കൈമാറുക. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികള്‍ അടങ്ങിയ ഭരണസമിതിയെയാണു തെരഞ്ഞെടുക്കുക. ഭരണസമിതിയുടെ അനുവാദമില്ലാതെ നിര്‍ദിഷ്ട ആദിവാസി പഞ്ചായത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കു ഭൂമി ക്രയവിക്രയം ചെയ്യാന്‍ കഴിയില്ല. പുറമെ നിന്നുള്ള ആളുകള്‍ക്ക് ആദിവാസികളെ കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കാന്‍ കഴിയില്ല.
അതേസമയം കര്‍ക്കശമായ നിബന്ധനകള്‍ കാരണം ആദിവാസി ഭൂമി ഉപയോഗിച്ച് സാധാരണ ബാങ്കുകളില്‍നിന്നു വായ്പയെടുക്കാന്‍ കഴിയില്ല. ഇതിനു പരിഹാരമായി ആദിവാസികള്‍ക്കു മാത്രമായി പ്രത്യേക ഭൂപണയ ബാങ്ക് സ്ഥാപിക്കണമെന്നു ഗോത്രമഹാസഭാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ഇടനിലക്കാരുടെ ചൂഷണം തടയാനാകും. നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആദിവാസി ഗ്രാമസഭാ നിയമം നടപ്പാക്കിയിട്ടുണ്ട്
കേരളത്തില്‍ പെസ ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വിഷയത്തില്‍ മാര്‍ഗരേഖ തയാറാക്കാന്‍ സുബ്രതോ ബിശ്വാസിന് സര്‍ക്കാര്‍ കഴിഞ്ഞമാസമാണ് നിര്‍ദേശം നല്‍കിയത്. വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പ് തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുബ്രതോ ബിശ്വാസ് മാര്‍ഗരേഖ തയാറാക്കി സമര്‍പ്പിച്ചത്. കാബിനറ്റില്‍ മാത്രമെത്തിയ മാര്‍ഗരേഖയാണ്, പെസ ആക്ട് പൊതുചര്‍ച്ചക്ക് വെക്കുന്നതിന്റെ ഭാഗമായി ആദിവാസി സംഘടനാ പ്രതിനിധികള്‍ക്ക് കൈമാറിയത്. പെസ ആക്ട് സംബന്ധിച്ച് സമൂഹത്തിന്റെ താഴെതട്ടില്‍വരെ വിശദമായ ചര്‍ച്ചകളും സംവാദവും നടത്താന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  ആദിവാസികളുടെ ഭരണഘടനാപരമായ അവകാശം നടപ്പാക്കാന് എന്തിനാണ് പൊതുസമൂഹത്തില്‍ ഇനിയുമൊരു വിശദമായ ചര്‍ച്ച എന്നു മനസ്സിലാകുന്നില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply